വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, February 22, 2012

കാന്തപുരം പിണറായിക്കുനേരെയും

മാധ്യമം പത്രത്തിൽ നിന്ന്

കാന്തപുരം പിണറായിക്കുനേരെയും


Published on Tue, 02/21/2012

ഒ. അബ്ദുല്ല

മുംബൈ മാര്‍ക്കറ്റില്‍നിന്ന് ഒപ്പിച്ചുകൊണ്ടുവന്നുവെന്ന് സുന്നി മുസ്ലിം കേരളത്തിന്റെ ഔദ്യോഗിക വിഭാഗമായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും അതിന്റെ സമുന്നതരായ നേതാക്കളും വിലയിരുത്തുകയും മുസ്ലിംകളിലെ പുരോഗമന ചിന്താഗതിക്കാരായ ഇരുവിഭാഗം മുജാഹിദുകളും ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരും ഏകകണ്ഠമായി നിരാകരിക്കുകയും ചെയ്യുന്ന, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള, പ്രവാചകന്‍ മുഹമ്മദ് നബിയുടേത് എന്ന് പറയുന്ന തലമുടിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീര്‍ത്തും നിര്‍ദോഷമായ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നത് മുസ്ലിയാരെ വെകിളിപിടിപ്പിച്ചിരിക്കുന്നു. മതത്തിലെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് അന്യമതസ്ഥരും രാഷ്ട്രീയക്കാരും അഭിപ്രായപ്രകടനം നടത്തുന്നത് അനുവദിക്കാനാവില്ല എന്ന് കാന്തപുരം മുസ്ലിയാര്‍ പ്രതികരിച്ചതായാണ് മാധ്യമങ്ങള്‍ പറയുന്നത്. താടിയും തൊപ്പിയുംവെച്ച് പൗരോഹിത്യത്തിന്റെ കത്തിവേഷം അണിഞ്ഞിട്ടില്ലെങ്കിലും കാന്തപുരം മുസ്ലിയാര്‍ ഓതിയ ഏറക്കുറെ മുഴുവന്‍ കിതാബുകളും ഓതിപ്പഠിക്കുകയും ഇന്ത്യയിലെയും വിദേശത്തെയും സമുന്നത സ്ഥാപനങ്ങളില്‍വെച്ച് ഗുരുമുഖത്തുനിന്ന് വിദ്യ നേടുകയും ചെയ്തത് മാത്രമല്ല, മതത്തിന്റെ അനുഷ്ഠാനപരമായ കാര്യങ്ങളില്‍ സാധ്യമാവുന്നത്ര നിഷ്ഠ പാലിക്കാന്‍ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവര്‍ ഈ വ്യാജ തിരുകേശത്തെയും കേശപ്രതിഷ്ഠക്കായി സവിശേഷമായി ഒരുക്കുന്ന മന്ദിരത്തെയും വിശകലനവിധേയമാക്കിയപ്പോള്‍ കഴുത്തിനുനേരെ കത്തിയോങ്ങിയവരാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സമുന്നത നായകനുനേരെ ചന്ദ്രഹാസമിളക്കുന്നത്. വ്യാജകേശത്തെ വിമര്‍ശിച്ചാല്‍ കൈകെട്ടി നോക്കിനില്‍ക്കില്ലെന്ന് കാന്തപുരം മുസ്ലിയാര്‍ പറയുമ്പോള്‍ പിണറായിയെയും അദ്ദേഹത്തിന്റെ പിന്നിലെ പ്രസ്ഥാനത്തെയും ഭീഷണിപ്പെടുത്താന്‍ മാത്രം അദ്ദേഹം വളര്‍ന്നിരിക്കുന്നുവെന്നാണല്ലോ അതിനര്‍ഥം. എങ്കില്‍ പിണറായിയുടേതിനേക്കാള്‍ ദുര്‍ബലരായ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യാജകേശത്തെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടാല്‍ 'ഫല്‍യതബവ്വഅ് മഖ്അദഹു മിനന്നാര്‍' അഥവാ അയാള്‍ നരകത്തില്‍ ഇടം കണ്ടെത്താന്‍ സമയമായി എന്നാണല്ലോ അര്‍ഥം.
ഒരര്‍ഥത്തില്‍ പിണറായിയുടെ കൈക്ക് കടന്ന് കടിച്ചിരിക്കുന്നത് അദ്ദേഹം പാല്‍ കൊടുത്ത് വളര്‍ത്തിയതുതന്നെയാണ്. കേരളത്തിലെ സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന മതപണ്ഡിത സഭ പിളര്‍ന്നപ്പോള്‍ മുസ്ലിംലീഗ് സമസ്തയിലെ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക ഗ്രൂപ്പിനെ മെയ്മേല്‍മറന്ന് സഹായിച്ചു. കാരണം, മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ തുടര്‍ന്ന് പാണക്കാട് തങ്ങള്‍ കുടുംബമായിരുന്നു ഔദ്യോഗിക വിഭാഗം സുന്നി ഗ്രൂപ്പിന്റെ അമരത്തും അരമനയിലും. മുസ്ലിംലീഗിന്റെ ഭരണപങ്കാളിത്തം, പള്ളികളും മദ്റസകളുമായി ബന്ധപ്പെട്ട് കത്തിക്കുത്തും കോടതികളില്‍ കേസും കുണ്ടാമണ്ടിയും സംഘടിപ്പിച്ച് നടക്കുന്ന സുന്നികളിലെ ഔദ്യോഗിക വിഭാഗത്തിന് കാവലും കരുത്തുമായി നിലകൊണ്ടപ്പോള്‍ സ്വാഭാവികമായും ഗതികെട്ട കാന്തപുരം എന്ന പീഡിതന്‍ ഇടതുപക്ഷത്തിന്റെ കഴുതക്കാലില്‍ കടന്നുപിടിച്ചു. മുസ്ലിം സമുദായത്തില്‍നിന്ന് അല്‍പം മാംസമുള്ള ഒരു കഷണം കൈയില്‍ കിട്ടിയപ്പോള്‍ സി.പി.എം സന്തോഷിച്ചത് സ്വാഭാവികം. 'തങ്ങളെ ഇങ്ങോട്ട് സഹായിച്ചവരെ ഞങ്ങള്‍ അങ്ങോട്ടും സഹായിക്കും' എന്ന ഫോര്‍മുല കാരന്തൂര്‍ മര്‍കസ് മജ്ലിസില്‍ ഉരുവംകൊള്ളുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇക്കാര്യത്തില്‍ ദൈവിക മാര്‍ഗദര്‍ശനം എന്താണെന്നതിനെക്കുറിച്ച് പരിചിന്തനം നടത്തുകപോലും ചെയ്തിട്ടില്ല എന്ന് വ്യക്തം. കറകളഞ്ഞ ഏകദൈവവിശ്വാസമാണ് ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ ആധാരശില. അതിനോട് ചേര്‍ന്നുനില്‍ക്കുന്നതിനെ അതിന്റെ തൂക്കവും തോതുമനുസരിച്ച് പിന്താങ്ങുകയും അനുകൂലിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്റെ സമീപനം. പ്രത്യുപകാരം എന്ന ആശയം ഇതിന്റെ നാലയലത്തുപോലും പരിഗണന അര്‍ഹിക്കുന്നില്ല. താങ്കളെ അറേബ്യയുടെ സുല്‍ത്താനായി അവരോധിക്കാം, അറബി പെണ്‍കുട്ടികളില്‍ ഏറ്റവും സുന്ദരിയായ ഒന്നിനെ വിവാഹം ചെയ്തുതരാം എന്നൊക്കെ പറഞ്ഞ് ശത്രുപക്ഷം സമീപിച്ചപ്പോള്‍ അത്തരം ഓഫറുകളെല്ലാം പ്രവാചകന്‍ ഫയലില്‍പോലും സ്വീകരിക്കാതെ തള്ളിക്കളയുകയായിരുന്നു. എന്നല്ല, റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ദൈവത്തിലും ദൈവിക ഗ്രന്ഥങ്ങളിലും മൗലികമായി വിശ്വസിക്കുന്ന റോമക്കാരായ ക്രൈസ്തവപക്ഷത്തെ അനുകൂലിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി. ഏകദൈവത്തെയും അവന്റെ ദിവ്യഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നതിന്റെ തോതനുസരിച്ചാണ് ഒരിസ്ലാമിക സംഘടന അന്യരുമായി ബന്ധങ്ങളെ രൂപപ്പെടുത്തേണ്ടത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. തുടര്‍ന്ന് കാന്തപുരം പനപോലെ വളര്‍ന്നു. ആ വളര്‍ച്ചയില്‍ ഇപ്പോള്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെപ്പോലും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുക മാത്രമല്ല, ക്രമസമാധാനപ്രശ്നമാകുമാറ് ഭീഷണമായവിധം സമൂഹത്തെ ഭയപ്പെടുത്തുകയും ചെയ്യുകയാണ്.
മുഹമ്മദ് നബി കാന്തപുരം ഗ്രൂപ്പിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ കുത്തകയല്ല. അദ്ദേഹത്തിന്റെ അനുശാസനം അനുധാവനം ചെയ്യാനും ആ വിശ്വാസത്തില്‍ അസംബന്ധങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അത് അസംബന്ധങ്ങളാണെന്ന് വിളിച്ചുപറയാനും ആര്‍ക്കും അവകാശമുണ്ട്. വ്യാജ കറന്‍സി കൈയില്‍പെട്ടാല്‍ അത് പൊലീസില്‍ ഏല്‍പിക്കാന്‍ മുസ്ലിമായിക്കൊള്ളണമെന്നില്ല; വ്യാജ ഡോക്ടറെ ഓടിച്ചുപിടിക്കാന്‍ ഐ.എം.എയുടെ സമ്മതം ആവശ്യമില്ല. വ്യാജ സിദ്ധന്മാരെ പിടികൂടാന്‍ എല്ലാവരും മതപണ്ഡിതരാകേണ്ടതില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അസംബന്ധങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അങ്ങേയറ്റം പരിഗണന നല്‍കുന്ന ഇസ്ലാമില്‍ കലര്‍ത്തുമ്പോള്‍ അത്തരം മുടിക്കെട്ടുകള്‍ എടുത്തുപുറത്തിടാന്‍ പിണറായി വിജയന്‍ വെല്ലൂരില്‍ പോയി കിതാബോതി എം.എഫ്.ബി പട്ടം അണിയേണ്ടതായിട്ടില്ല.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഇതുവരെയും വിജയിച്ചിട്ടില്ല. 'ആലം ദുനിയാവില്‍'വെച്ചദ്ദേഹത്തിന് സാധിക്കുമെന്നും തോന്നുന്നില്ല. അതിരിക്കട്ടെ, മുടി ആരുടേതായാലും അത് കത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചതില്‍പിന്നെ അദ്ദേഹം താഇഫിലേക്ക് മതപ്രബോധനത്തിനായി പോയി. അവിടത്തെ ജനം പ്രവാചകനെ എറിഞ്ഞോടിച്ചു. ഏറുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. ഈ ഏറ് തീപ്പന്തംകൊണ്ടായിരുന്നെങ്കില്‍ പ്രവാചകന് ഏല്‍ക്കുമായിരുന്നോ ഇല്ലേ? ഉഹ്ദ് യുദ്ധത്തില്‍വെച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ പ്രവാചകന്റെ മുന്‍വരിയിലെ പല്ല് മുറിഞ്ഞു. അങ്കിയുടെ ഭാഗം തട്ടിയാണ് മുറിവ് സംഭവിച്ചത്. യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. അപ്പോള്‍ പ്രവാചകന് ഏറ് കൊള്ളും, ശക്തമായ ഏറുകൊണ്ടാല്‍ തിരുശരീരം വ്രണപ്പെടും, രക്തം ഒഴുകും, ദന്തഭ്രംശം സംഭവിക്കും -പക്ഷേ, തീവെച്ചാലോ തീപ്പന്തംകൊണ്ട് എറിഞ്ഞാലോ ഫലിക്കില്ല എന്ന് എവിടത്തെ ന്യായമാണ്?
പ്രവാചകരുടെ ശരീരം നരകാഗ്നിക്ക് (നാര്‍) നിഷിദ്ധമാണ് എന്നുപറഞ്ഞതിന്റെ അര്‍ഥം ഒരു പ്രവാചകനും നരകത്തില്‍ കിടക്കേണ്ടിവരില്ല എന്നുമാത്രമാണ്. അല്ലാതെ, ഇഹലോകത്തുവെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചാല്‍ പ്രവാചകന്റെ ഒരു രോമംപോലും കത്തുകയോ കരിയുകയോ ഇല്ല എന്ന അര്‍ഥത്തിലല്ല. വിശുദ്ധ ഖുര്‍ആനിലോ പ്രമാണയോഗ്യമായ ഹദീസുകളിലോ അത്തരം ഒരു പരാമര്‍ശവുമില്ല.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്