വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, February 22, 2012

കത്തുന്ന മുടിവിവാദവും മതേതര പൊതുമണ്ഡലവും

മാധ്യമം ദിനപ്പത്രത്തിൽ നിന്ന്

കത്തുന്ന മുടിവിവാദവും മതേതര പൊതുമണ്ഡലവും

Published on Tue, 02/21/2012

മുജീബുര്‍റഹ്മാന്‍ കിനാലൂര്‍

തിരുകേശ വിവാദത്തില്‍ ഇടപെട്ട് 'കത്തിച്ചാല്‍ ഏതു മുടിയും കത്തു'മെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൊടുത്ത മറുപടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയ മുസ്ലിയാര്‍, മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതക്ക് കാരണമാകുമെന്നും വ്യക്തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത് ഇപ്രകാരമാണ്: 'മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ട്.'
സാമാന്യയുക്തിയെപ്പോലും ചോദ്യം ചെയ്യുന്നവിധം കേരളത്തെ യാഥാസ്ഥിതികത പിടിമുറുക്കുന്നു എന്ന സൂചനയാണ് ഈ വാക്കുകളിലുള്ളത്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയിലും പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നായകന്‍ എന്ന നിലയിലും ഇത് പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. പലപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുനില്‍ക്കുന്ന കാന്തപുരം വിഭാഗത്തെ പ്രകോപിപ്പിക്കും എന്നറിയാതെ ആവില്ല പിണറായിയുടെ പ്രസ്താവന. അതുകൊണ്ടുതന്നെ അതിന് പ്രാധാന്യം വര്‍ധിക്കുന്നു. മുസ്ലിംസമൂഹത്തിന്റെ പരിഷ്കരണത്തിന് നിരന്തരം വാദിക്കാറുള്ള രാഷ്ട്രീയനേതാക്കളും സെക്കുലര്‍ ബുദ്ധിജീവികളും ഇക്കാര്യത്തില്‍ ഇടപെടാന്‍ മടിക്കുന്ന ഒരു സാഹചര്യത്തില്‍ വിശേഷിച്ചും.
കാന്തപുരത്തിന്റെ പ്രസ്താവന, നമ്മുടെ മതേതര പൊതുമണ്ഡലത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍കൂടി ഉന്നയിക്കുന്നുണ്ട്. മതവിഷയങ്ങളില്‍ മതേതര സമൂഹം ഇടപടേണ്ടതില്ല എന്നുപറയാന്‍ കഴിയുമോ? അത് പ്രായോഗികമാണോ? ഇന്ത്യയില്‍ മുസ്ലിംകളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍പോലും പലതവണ മതേതര സമൂഹം ചര്‍ച്ചചെയ്തിട്ടുണ്ട്. ഇന്ത്യന്‍മുസ്ലിംകളുടെ ചരിത്രത്തില്‍ ഏറ്റവും പ്രമാദമായ ശരീഅത്ത് വിവാദം ഉദാഹരണം. 1978 ലെ ശാബാനു കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ച ഇന്ത്യയില്‍ പരക്കെ ഉണ്ടായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായ ഇ.എം.എസാണ് കേരളത്തില്‍ ആ ചര്‍ച്ചയെ സജീവമാക്കി നിര്‍ത്തിയത്. ആ ചര്‍ച്ച നമ്മുടെ മതസൗഹാര്‍ദം കളങ്കപ്പെടുത്തി എന്നുപറയാന്‍ കഴിയുമോ? കേരളത്തില്‍ മുസ്ലിംവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന മതപരമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ മതേതര കോടതിയില്‍ എത്തുകയും തീര്‍പ്പാകുകയും ചെയ്ത ഒട്ടേറെ അനുഭവങ്ങളുണ്ട്. മുജാഹിദ് വിഭാഗം യഥാര്‍ഥ മുസ്ലിംകളല്ല എന്നും അതിനാല്‍, മുസ്ലിംശ്മശാനം അവര്‍ക്ക് അനുവദിക്കുകയില്ല എന്നും വാദിച്ചുകൊണ്ടുള്ള പള്ളിവിലക്ക് കേസുകളില്‍ ഒടുവില്‍ തീര്‍പ്പുണ്ടാക്കിയത് മതേതര കോടതികള്‍ ആയിരുന്നു.
കാന്തപുരം ഒരു മതനേതാവ് മാത്രമല്ല ഇന്ന്. അദ്ദേഹം മതേതര പൊതുമണ്ഡലത്തില്‍ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ്. രാഷ്ട്രീയപ്രശ്നങ്ങളില്‍ അഭിപ്രായം പറയുകയും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ പ്രത്യക്ഷവും പരോക്ഷവുമായി ഇടപെടുകയും ചെയ്തുവരുന്നു. ഇപ്പോള്‍തന്നെ അദ്ദേഹം പ്രഖ്യാപിച്ച കേരളയാത്ര ഉന്നയിക്കുന്നത് എന്തെങ്കിലും മതവിഷയമോ സമുദായ വിഷയമോ അല്ല. 'മാനവികതയെ ഉണര്‍ത്തുന്നു' എന്നതാണ് അതിന്റെ സന്ദേശം. രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളാണ് ഈ സന്ദേശത്തില്‍ ഉള്‍പ്പെടുന്നത്. മാത്രമല്ല, യാത്രയുമായി ബന്ധപ്പെട്ട് മതേതര പൊതുസമൂഹവുമായി അദ്ദേഹം സംവദിക്കുന്നുമുണ്ട്. രാഷ്ട്രീയക്കാര്‍ മതപ്രശ്നങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൂടെങ്കില്‍ മതനേതാക്കള്‍ പൊതുപ്രശ്നത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൂടല്ലോ!
ഒരു മതേതര പൊതുമണ്ഡലത്തില്‍ അഭിപ്രായപ്രകടനത്തിന് നോ എന്‍ട്രി ബോര്‍ഡ് സ്ഥാപിക്കുന്നത് കരണീയമല്ല. മതത്തിന്റെ പിന്‍ബലത്തില്‍ ചെയ്യുന്ന ഒരുകാര്യത്തിനും സാമൂഹിക വിമര്‍ശം അനുവദിക്കില്ലെന്ന നിലപാട് അപകടകരവും മതത്തിന്റെ വിശ്വാസ്യതക്ക് കളങ്കമേല്‍പിക്കുന്നതുമാണ്. തിരുമുടിവിവാദം അത്തരത്തില്‍ പെട്ടതാണ്. കാന്തപുരം വിഭാഗം സുന്നികള്‍ ഒഴികെ മുസ്ലിംകളിലെ മറ്റെല്ലാ വിഭാഗങ്ങളും 'തിരുമുടി'യില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് അമാനുഷികസിദ്ധികളുണ്ടെന്നു വാദിക്കുന്ന മുസ്ലിംകള്‍ പോലും കാന്തപുരത്തിന്റെ കൈവശമുള്ള മുടി വ്യാജമാണെന്ന് സമര്‍ഥിക്കുന്നു. ഒറിജിനല്‍ ആണെങ്കില്‍ അത് പൊതുസമൂഹത്തില്‍ തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. ഈ സാഹചര്യത്തിലാണ് പിണറായിയുടെ പ്രസ്താവനയും വന്നത്.
മുടിപ്രശ്നത്തില്‍ മറ്റു മതസ്ഥര്‍ ഇടപെട്ടാല്‍ വര്‍ഗീയതയുണ്ടാകും എന്ന വാദം ബാലിശമാണ്. മതവിഷയങ്ങളില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ സംവാദത്തെ എന്തിന് ഭയക്കണം? ദൈവം ഒന്നാണോ, മൂന്നാണോ, പലതാണോ എന്നത് തര്‍ക്കമുള്ള കാര്യമാണ്. ദൈവംതന്നെ ഇല്ല എന്നു വാദിക്കുന്നവരും സമൂഹത്തിലുണ്ട്.അവരവരുടെ വിശ്വാസം ഓരോരുത്തര്‍ക്കും അനിഷേധ്യമാണ്. കാന്തപുരത്തിന്റെ വാദമനുസരിച്ച് മതാന്തര സംവാദം സാധിക്കുമോ? ബഹുദൈവ വിശ്വാസത്തെ വിമര്‍ശിക്കുന്നത് ഹിന്ദുക്കള്‍ക്കും ഏകദൈവ വിശ്വാസത്തെ വിമര്‍ശിക്കുന്നത് മുസ്ലിംകള്‍ക്കും ത്രിത്വവിശ്വാസത്തെ വിമര്‍ശിക്കുന്നത് ക്രിസ്ത്യാനികള്‍ക്കും നാസ്തികവാദത്തെ വിമര്‍ശിക്കുന്നത് നിരീശ്വര വിശ്വാസികള്‍ക്കും വ്രണപ്പെട്ടാല്‍ മതസംവാദംതന്നെ സാധ്യമല്ലാതെവരും. മാന്യവും ന്യായവുമായ സംവാദങ്ങള്‍കൊണ്ട് വിശ്വാസം വ്രണപ്പെടുന്ന പ്രശ്നമില്ല. അപ്പോള്‍ സംശയാസ്പദമായ ഒരു മുടിപ്രശ്നം മാത്രം പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്താല്‍ വിശ്വാസം വ്രണപ്പെടുന്നതെങ്ങനെ?
തിരുകേശ വിവാദം ഒരു മതവിവാദം മാത്രമല്ല. കേരളീയ സമൂഹത്തിന്റെ പ്രബുദ്ധതയുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. പതിറ്റാണ്ടുകളിലൂടെ കേരള മുസ്ലിംകള്‍ മതപരമായും ഭൗതികമായും ആര്‍ജിച്ച പ്രബുദ്ധതയെയാണ് കാന്തപുരം ഇവിടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കുവേണ്ടി വെല്ലുവിളിക്കുന്നത്. പ്രവാചകകാലം മുതല്‍ ഇസ്ലാമുമായി ബന്ധമുള്ള മണ്ണാണ് കേരളത്തിന്റേത്. പ്രവാചകന്റെ അനുയായികള്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രവാചകന്റെ ജന്മദേശത്ത് ജീവിക്കുകയും വിശുദ്ധ മക്കയില്‍ അധ്യാപനം നടത്തുകയും ചെയ്ത സൈനുദ്ദീന്‍ മഖ്ദൂം അടക്കമുള്ള മഹാന്മാരായ പണ്ഡിതര്‍ മലബാറില്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരൊക്കെ പ്രവാചകന്റെ അധ്യാപനങ്ങളാണ് അദ്ദേഹത്തിന്റെ പൈതൃകമായി കണ്ടത്. അതാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്. അതിനേക്കാള്‍ പുണ്യകരമായ പൈതൃകം ഒരു മുടിത്തുണ്ട് ആണെങ്കില്‍ അവര്‍ എന്നേ ഒരു മുടിപ്പള്ളി ഇവിടെ സ്ഥാപിക്കുമായിരുന്നു.
എന്നാല്‍, ചേരമാന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട പള്ളികളില്‍പോലും ഒരു തിരുകേശം സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ അങ്ങനെ ഒരു ബുദ്ധി ഉദിച്ചതിന്റെ പിന്നില്‍ പ്രവാചകസ്നേഹമല്ല, അതിന്റെ വ്യാപാരസാധ്യതയിലുള്ള പ്രതീക്ഷ മാത്രമാണ്. അതുകൊണ്ടുതന്നെ മുഹമ്മദ്നബിയെ പോലെ മനുഷ്യസമൂഹത്തിന്റെ ഒരു വിമോചകനായകനെ കച്ചവടവത്കരിക്കുന്നതിനെതിരെ മുസ്ലിംകള്‍ക്കൊപ്പം മറ്റുള്ളവരും പ്രതികരിക്കുന്നതില്‍ ഒട്ടും അസാംഗത്യമില്ല.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്