വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, February 10, 2010

അവധിവ്യാപാരവും വിലക്കയറ്റവും

ദേശാഭിമാനിയിൽ നിന്ന്

അവധിവ്യാപാരവും വിലക്കയറ്റവും

പ്രൊഫ. കെ എന്‍ ഗംഗാധരന്‍

സാധനങ്ങളുടെ പൂഴ്ത്തിവയ്പ് എന്നാല്‍ ഗോഡൌണുകളില്‍ അട്ടിയിട്ട് ഷട്ടറുമിട്ട് ദീര്‍ഘകാലം സൂക്ഷിക്കല്‍ എന്ന പരിമിതമായ അര്‍ഥമല്ല ഉള്ളത്. പൂഴ്ത്തിവയ്പിന്റെയും ഊഹക്കച്ചവടത്തിന്റെയും മുഖ്യരീതിയാണ് അവധിവ്യാപാരം അഥവാ ഫ്യൂച്ചേഴ്സ് ട്രേഡിങ്. കച്ചവടം ഉറപ്പിച്ച് ഉല്‍പ്പന്നം കൈമാറുമ്പോള്‍ത്തന്നെ പണവും കൈമാറുന്നതാണ് റെഡിവ്യാപാരം അല്ലെങ്കില്‍ സ്പോട്ട് ട്രേഡിങ്. എന്നാല്‍, കരാര്‍ ഉറപ്പിച്ചാലും നിശ്ചിത അവധിക്കുശേഷംമാത്രം ഉല്‍പ്പന്നവും പണവും കൈമാറ്റം ചെയ്യുന്നതാണ് അവധിവ്യാപാരത്തിന്റെ രീതി. ആദ്യമെല്ലാം വാക്കാല്‍ ധാരണകളായിരുന്നു കരാറിന് അടിസ്ഥാനം. പിന്നീട് രേഖാമൂലമുള്ള കരാറുകളുണ്ടായി. തുക മുന്‍കൂര്‍ നല്‍കുന്ന രീതിയും സ്വീകരിക്കപ്പെട്ടു. വില്‍ക്കാമെന്നു സമ്മതിച്ച് വില്‍പ്പനക്കാരന്‍ ഒപ്പിട്ട കരാര്‍പത്രം ഒരു രേഖയാണ്. അതിനു സാധുതയുണ്ട്. നിശ്ചിത തുകയെ പ്രതിനിധാനംചെയ്യുന്നതാണ് പ്രസ്തുത രേഖ. കരാര്‍പത്രം കിട്ടിയ വാങ്ങലുകാരന് നിശ്ചിത അവധിവരെ കാക്കാം; ഉല്‍പ്പന്നം കിട്ടും. അയാള്‍ക്ക് മറ്റൊന്നു ചെയ്യാം, അവധിവ്യാപാര കരാര്‍ മറ്റൊരാള്‍ക്ക്, കൂടുതല്‍ തുകയ്ക്ക്, മറിച്ചുവില്‍ക്കാം. അതില്‍നിന്ന് ലാഭം കിട്ടും. കരാര്‍ വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് അത് മൂന്നാമതൊരാളിന് മറിച്ചുവില്‍ക്കാം. അവധി കരാറിന്റെ കൈമാറ്റങ്ങളുടെ എണ്ണം കൂടുന്തോറും കരാര്‍ തുക കൂടും. കൈമാറ്റം ചെയ്യപ്പെടുന്ന ഉല്‍പ്പന്നത്തിന്റെ വിലയും ഉയരും.

ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ വേറൊരു കരാര്‍ ഉണ്ടാകുന്നതിനെ ഡെറിവേറ്റീവ് എന്നു വിളിക്കുന്നു. 'ഡിറൈവ്' എന്ന ഇംഗ്ളീഷ് വാക്കില്‍നിന്നാണ് 'ഡെറിവേറ്റീവ്' എന്ന പദം ഉണ്ടായത്. 'ഡിറൈവ്' എന്നാല്‍, ഒന്നില്‍നിന്ന് മറ്റൊന്ന് ഉണ്ടാവുക എന്നാണര്‍ഥം. പാലില്‍നിന്ന് മോരുണ്ടാകുന്നു. മോര് ഒരു ഡെറിവേറ്റീവ് ആണ്. മോരില്‍നിന്ന് വെണ്ണയുണ്ടാക്കുന്നു. വെണ്ണ മറ്റൊരു ഡെറിവേറ്റീവ് ആണ്. അതേപോലെ ഒരു അവധിവ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ മറ്റൊരെണ്ണം. മറ്റൊരെണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമതൊരെണ്ണം. ഇങ്ങനെ രൂപം കൊള്ളുന്ന ഡെറിവേറ്റീവുകള്‍ ഓഹരിക്കമ്പോളത്തില്‍ ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതുപോലെ കൈമാറ്റം ചെയ്യപ്പെടുന്നു. ചരക്കുകളെ അടിസ്ഥാനപ്പെടുത്തിയ ഡെറിവേറ്റീവുകള്‍ 'കമ്മോഡിറ്റി ഡെറിവേറ്റീവുകള്‍' എന്ന് അറിയപ്പെടുന്നു. മുഖ്യമായും നാല് അവധി വ്യാപാര വിപണിയിലും 18 പ്രാദേശിക വിപണിയിലുമായാണ് അവധിവ്യാപാരം നടക്കുന്നത്. മുംബൈയിലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്, മുംബൈയിലെ നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച്, അഹമ്മദാബാദിലെ നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്, ഗൂര്‍ഗാവോണിലെ ഇന്ത്യ കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നിവയാണ് പ്രമുഖങ്ങളായ നാല് അവധി വ്യാപാര വിപണികള്‍. കമ്മോഡിറ്റി ഡെറിവേറ്റീവുകളുടെ വിലസൂചികകള്‍ മനസ്സിലാക്കാന്‍ ചില ഉദാഹരണങ്ങള്‍ ഉപകരിക്കും. (ബിസിനസ് ലൈന്‍ ജനുവരി 17, 2010) രണ്ട് ഉദാഹരണങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

സാധാരണ കച്ചവടക്കാരല്ല അവധിവ്യാപാരത്തില്‍ ഏര്‍പ്പെടുന്നത്. വന്‍കിടക്കാരായ കുത്തകവ്യാപാരികളാണ്. അവര്‍ ഉല്‍പ്പാദകരുമായി മുന്‍കൂര്‍ കരാര്‍ ഉറപ്പിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വാങ്ങി, സ്വന്തം ഗോഡൌണില്‍ സൂക്ഷിച്ച്, കൃത്രിമ ക്ഷാമമുണ്ടാക്കി, വിലയുയര്‍ത്തി കൊള്ളലാഭമടിക്കുന്നവരുണ്ട്. എന്നാല്‍, അതല്ല അവധിവ്യാപാരത്തിന്റെ രീതി. ആയിരം മെട്രിക് ട ക്രൂഡ് ഓയില്‍, അല്ലെങ്കില്‍ പതിനായിരം ഏക്കറില്‍ വിളയുന്ന എണ്ണപ്പനയില്‍നിന്നുള്ള പാമോയില്‍- ഇവയാണ് അവധിവ്യാപാരത്തിനു വിധേയമാക്കപ്പെടുന്നത് എന്നു കരുതുക. ക്രൂഡ് ഓയില്‍ ഖനനം നടക്കുന്നതേ ഉള്ളൂ എന്നുവരാം. അല്ലെങ്കില്‍ എണ്ണപ്പന തൈകള്‍ നടുന്നതേ ഉള്ളൂ എന്നുവരാം. പക്ഷേ, അവധി വ്യാപാരവും മറിച്ചുകൈമാറ്റങ്ങളും നേരത്തേ നടക്കും; നിരന്തരമായി നടക്കും. ഇവിടെ ഉല്‍പ്പന്നങ്ങള്‍, അതായത്, ക്രൂഡ് ഓയിലും പാമോയിലും വാങ്ങി, ഗോഡൌണുകളില്‍ സ്റോക്ക് ചെയ്യുന്നില്ലെന്ന് അറിയണം. കൃത്യമായ അര്‍ഥത്തില്‍ പൂഴ്ത്തിവയ്പില്ലെങ്കിലും പൂഴ്ത്തിവയ്പിന്റെ ഫലമാണ് സൃഷ്ടിക്കപ്പെടുന്നത്. കാരണം, ഉല്‍പ്പാദകന് അവ മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് വില്‍ക്കാന്‍ അവകാശമില്ല. അവധിവ്യാപാരം ഉറപ്പിച്ചതോടെ ആ അവകാശം ഉല്‍പ്പാദകന്‍ അടിയറവുവച്ചു. ഭാവിയിലെ ഏതു വിലവര്‍ധനയുടെയും പ്രയോജനം കച്ചവടക്കാര്‍ക്കാണ്. വിലവര്‍ധനയുടെ ഗുണം ഉല്‍പ്പാദകര്‍ക്കു ലഭിക്കുകയില്ല. അവധിവ്യാപാരത്തിന്റെ പ്രത്യാഘാതമാകട്ടെ ഉയര്‍ന്നു പൊങ്ങുന്ന വിലകളും. കാര്‍ഷികോല്‍പ്പന്നങ്ങള്‍, വ്യവസായ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 115 ഉല്‍പ്പന്നങ്ങള്‍ക്ക് അവധിവ്യാപാരം നിലവിലുണ്ട്. അവധിവ്യാപാരം നിരോധിച്ചുകൊണ്ടുമാത്രമേ കൃഷിക്കാരെയും ഉപയോക്താക്കളെയും വിലക്കയറ്റത്തിന്റെ കെടുതിയില്‍നിന്ന് രക്ഷിക്കാന്‍ കഴിയൂ.

24 അവശ്യസാധനത്തിന്റെ അവധിവ്യാപാരം നിരോധിക്കണമെന്ന് കാര്‍ഷികച്ചെലവുകളും വിലകളും സംബന്ധിച്ച കമീഷന്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിയാകട്ടെ 25 സാധനത്തിന്റെ അവധിവ്യാപാരം നിരോധിക്കണമെന്ന് ശുപാര്‍ശചെയ്തു. പക്ഷേ, കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്ക് അവധിവ്യാപാരം വ്യാപിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 2009ല്‍ പുതിയതായി ഹീറ്റിങ് ഓയില്‍, ഗ്യാസൊലിന്‍, ഇറക്കുമതിചെയ്ത തെര്‍മല്‍ കല്‍ക്കരി, ഈന്തപ്പഴം എന്നിവയില്‍ക്കൂടി അവധിവ്യാപാരം അനുവദിച്ചു. റബര്‍, കുരുമുളക്, ബാര്‍ലി, കടലയെണ്ണ, ഉരുളക്കിഴങ്ങ്, മഞ്ഞള്‍, ഏലം, മല്ലി, മുളക്, ഗോതമ്പ് തുടങ്ങിയവ ഉള്‍പ്പെടെ വിവിധങ്ങളായ കാര്‍ഷികോല്‍പ്പന്നങ്ങള്‍, സ്വര്‍ണം, വെള്ളി, ചെമ്പ്, ഈയം, നാകം, അലുമിനിയം, പ്രകൃതിവാതകം തുടങ്ങിയ അനവധി ഉല്‍പ്പന്നങ്ങളിലും അവധിവ്യാപാരമുണ്ട്. അവധിവ്യാപാരത്തിന്റെ ഭീകര രൂപം അറിയാന്‍ വ്യാപാരത്തിന്റെ തുക പരിശോധിച്ചാല്‍ മതി. 2009 ജനുവരിമുതല്‍ ഡിസംബര്‍വരെ 62.94 ലക്ഷം കോടി രൂപയുടെ അവധിവ്യാപാരം നടന്നു. മുന്‍വര്‍ഷം അത് 46.65 ലക്ഷം കോടി രൂപയുടേതായിരുന്നു. 34.9 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷംകൊണ്ട് ഉണ്ടായത്. വലുപ്പം മാത്രമല്ല വര്‍ധന നിരക്കും ഭയാനകമാണ്. അവശ്യവസ്തുക്കള്‍ക്ക് വിപണിയില്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതില്‍ കുത്തക- ചില്ലറ വ്യാപാര ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ലോകത്തിലെ ഏറ്റവും വലിയ ചില്ലറവില്‍പ്പന വിപണികളിലൊന്നാണ് ഇന്ത്യ. ചില്ലറവില്‍പ്പനരംഗത്തെ വിദേശഭീമന്മാര്‍ക്ക് നേരിട്ടു പ്രവേശനം അനുവദിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ അനുവദിച്ചിട്ടുണ്ട്. അതിന്റെ മറവില്‍ ചില്ലറവ്യാപാര കോര്‍പറേഷനുകളായ വാള്‍മാര്‍ട്ട്, ടെസ്കോ, പന്തലൂ, റിലയന്‍സ്, ടാറ്റ, ഭാര്‍തി തുടങ്ങിയവ വ്യാപകമായി കൂട്ടുസംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വന്‍തോതില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങി സ്റോക്ക് ചെയ്യുന്നതിനുള്ള സംവിധാനം അവയ്ക്കുണ്ട്. വിളവെടുപ്പുകാലത്ത് വിപണിയിലിറങ്ങി കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി സ്റോക്ക് ചെയ്യുന്നു. സാധനവിലകള്‍ ഉയരുന്നതിന് ഇത്തരം പൂഴ്ത്തിവയ്പുകള്‍ ഇടയാക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന തുടര്‍ക്കഥയാണ്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോള്‍, പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുകയും അന്താരാഷ്ട്രവിപണിയില്‍ വില ഇടിയുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പനവില കുറയ്ക്കാതിരിക്കുകയോ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ നാമമാത്രമായി ഇളവു ചെയ്യുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ നയം. ഇറക്കുമതിയുടെ മേല്‍ കസ്റംസ് തീരുവയും, അധികവിലയുടെ മേല്‍ എക്സൈസ് തീരുവയും ചേര്‍ന്നതാണ് ചില്ലറ വില്‍പ്പനവില. നികുതി ഒഴിവാക്കിയാല്‍ ചില്ലറ വില്‍പ്പനവില നിയന്ത്രിക്കാന്‍ കഴിയും. വസ്ത്രത്തിന്റെയും രാസവളത്തിന്റെയും എന്നു വേണ്ട എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും അടിസ്ഥാന അസംസ്കൃത പദാര്‍ഥമാണ് പെട്രോള്‍. വാഹനങ്ങള്‍ ചലിപ്പിക്കുന്നത് പെട്രോളും ഡീസലുമാണ്. ഇവയുടെ വിലവര്‍ധന, വ്യാപകമായ വിലക്കയറ്റം സൃഷ്ടിക്കും. മുപ്പത്തയ്യായിരത്തിലധികം ഉല്‍പ്പന്നത്തിന്റെ അസംസ്കൃതവസ്തുവാണ് ക്രൂഡ് ഓയില്‍ എന്നാണ് ഒരു കണക്ക്. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ടുപ്രാവശ്യം പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ചു. ഏറ്റവുമൊടുവില്‍ എണ്ണവില വര്‍ധിപ്പിച്ചത് 2009 ജൂലൈ ഒന്നിനാണ്. പെട്രോള്‍വില ലിറ്ററിന് നാലുരൂപയും ഡീസലിന്റേത് രണ്ടുരൂപയും വര്‍ധിപ്പിച്ചു.

2008 ജൂ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ യഥാക്രമം അഞ്ചുരൂപയും മൂന്നുരൂപയും ഉയര്‍ത്തിയിരുന്നു. 2008 ജൂണില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 142.04 ഡോളറായി ഉയര്‍ന്നപ്പോഴാണ് അഞ്ചുരൂപയും മൂന്നുരൂപയും ഉയര്‍ത്തിയത്. പിന്നീട് ക്രൂഡ് ഓയില്‍ വില നാലിലൊന്നായി (2008 ഡിസംബര്‍ 24ന് 35.83 ഡോളര്‍) താഴ്ന്നപ്പോള്‍ സമാനമായ വെട്ടിക്കിഴിവു വരുത്തിയില്ല. രണ്ടു പ്രാവശ്യമായി, 2008 ഡിസംബര്‍ അഞ്ചിനും 2009 ജനുവരി 28നും ആകെ 10 രൂപയുടെയും നാലു രൂപയുടെയും വെട്ടിക്കിഴിവാണ് വരുത്തിയത്. ക്രൂഡ് ഓയിലിന്റെ വില നാലിലൊന്നായി കുറഞ്ഞപ്പോള്‍ പെട്രോള്‍വില 20 രൂപയും ഡീസല്‍ വിലയില്‍ 12 രൂപയും ഇളവു ചെയ്യേണ്ടതായിരുന്നു. കുറച്ചത്, അതും 12 മാസത്തിനകത്തെ ഇടവേളകളില്‍ അഞ്ചുരൂപ വീതവും രണ്ടു രൂപ വീതവും. എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്ന നയമാണ് സര്‍ക്കാര്‍ ഇതിലൂടെ സ്വീകരിച്ചത്. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ ഫലമായി മുതലാളിത്ത രാജ്യങ്ങളിലാകെ നിക്ഷേപ - ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ മരവിച്ചപ്പോള്‍, ക്രൂഡ് ഓയിലിന്റെ ആവശ്യം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയും ഇടിഞ്ഞു. ബാരലിന് 40 ഡോളറില്‍ താഴെയെത്തി. പക്ഷേ, 2009 ജൂലൈയില്‍ വരുത്തിയ വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചില്ല.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്