വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 6, 2010

കയ്യടി വാങ്ങാൻ കൈവിട്ട കളി

കയ്യടി വാങ്ങാൻ കൈവിട്ട കളി

മലയാള മനോരമ മുഖപ്രസംഗം

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റും മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ദിയുടെ തലേവര്‍ഷവും ഒത്തുവന്നതു ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു കൊയ്ത്തായി എന്നുതന്നെ പറയാം. ഇത്തവണ വൈലോപ്പിള്ളിയുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ടാണ്, ഇടതു സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റിന്റെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചത്.

ഭരണമില്ലായ്മയിലൂടെ പ്രതിച്ഛായ മങ്ങിയ സര്‍ക്കാര്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടു കയ്യടി വാങ്ങാനും ജനപക്ഷത്താണെന്നു ഭാവിക്കാനും ബജറ്റ് ആയുധമാക്കുകയായിരുന്നു. പക്ഷേ, ആ ശ്രമത്തില്‍ അവിടെയും ഇവിടെയും കുറേ കോടികള്‍ കൊടുത്തുപോയതല്ലാതെ സമഗ്രവികസനത്തില്‍ ഇത്തവണയും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.
നാഥനില്ലാക്കളരിയായ ഭരണത്തിന്റെ ബജറ്റില്‍ ദിശാബോധം പ്രതീക്ഷിച്ചിട്ടു കാര്യവുമില്ല.

തോമസ് ഐസക്കിന്റെ ബജറ്റുകള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്: സാമ്പത്തിക, ഉദാരവല്‍ക്കരണ നടപടികളോടുള്ള വെല്ലുവിളിയും കേന്ദ്ര നയങ്ങളെ കുറ്റപ്പെടുത്തലും. എന്നാല്‍, കേരളത്തിന്റെ വളര്‍ച്ചയ്ക്കു ചാലുകീറാനാകുന്നുമില്ല. ഈ ബജറ്റിലും ചില വന്‍ പദ്ധതികളെക്കുറിച്ചു വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍, നേരത്തേ വാഗ്ദാനംചെയ്ത പദ്ധതികള്‍ എവിടെയെത്തിയെന്നതിനു ജനങ്ങള്‍ക്കെങ്കിലും കൃത്യമായ വിലയിരുത്തലുണ്ട്. കഴിഞ്ഞ ബജറ്റുകളുടെ അവലോകനത്തിനു തയാറായിരുന്നെങ്കില്‍ ധനമന്ത്രിക്കും ഇക്കാര്യം വ്യക്തമാകുമായിരുന്നു.

വടക്ക് കണ്ണൂര്‍ ചീമേനിയിലെ സൂപ്പര്‍ തെര്‍മല്‍ പ്ളാന്റ് മുതല്‍ തെക്ക്
തലസ്ഥാനത്തിന്റെ പ്രാന്തമേഖലയിലെ വിഴിഞ്ഞം കണ്ടെയ്നര്‍ തുറമുഖം വരെയുള്ള പദ്ധതികള്‍ പ്രാഥമിക നടപടികളുടെ അപ്പുറത്തേക്കു പോയില്ല. അതുകൊണ്ടു തന്നെ ആവര്‍ത്തിച്ചു പറയുന്ന പഴയ പദ്ധതികളും ഈ ബജറ്റിലുള്ള പുതിയ പ്രഖ്യാപനങ്ങളും ബജറ്റിനു ശബളകാന്തി നല്‍കാന്‍ മാത്രം!

നികുതിപിരിവു കാര്യക്ഷമമാക്കി വരുമാനം വര്‍ധിപ്പിച്ചുവെന്നതു ധനമന്ത്രിയുടെ നേട്ടം തന്നെ. ഇത്തവണത്തേത് ഒരു ഹരിത ബജറ്റെന്നു തന്നെ പറയാം. സ്ത്രീശാക്തീകരണത്തിനും അര്‍ഹമായ ഉൌന്നല്‍നല്‍കിയിരിക്കുന്നു. വിലക്കയറ്റം നേരിടാന്‍, 35 ലക്ഷം കുടുംബങ്ങള്‍ക്കു രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ 500 കോടി വകയിരുത്തിയതു നല്ലതു തന്നെ. പക്ഷേ, അത് അര്‍ഹമായ കൈകളില്‍ തന്നെയെത്തുമെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു; പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ വിശേഷിച്ചും. കാര്‍ഷിക മേഖല, ക്ഷീരമേഖല, ഭക്ഷ്യസുരക്ഷ, പച്ചക്കറി വികസനം, നാളികേര വികസനം, മൃഗസംരക്ഷണം തുടങ്ങിയവയ്ക്കൊക്കെ നല്‍കിയ പരിഗണന അഭിനന്ദനാര്‍ഹം തന്നെയാണ്. ക്ഷേമപദ്ധതികളും ശമ്പള പരിഷ്കരണവും യുജിസി പാക്കേജും ബന്ധപ്പെട്ട വിഭാഗങ്ങള്‍ സ്വാഗതം ചെയ്യുന്നുമുണ്ട്.

മാന്ദ്യകാലത്തിന് ഒരു മാതൃകയെന്നു വിശേഷിപ്പിച്ചുകൊണ്ടാണു ധനമന്ത്രി കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചത്. അന്ന്, പതിനായിരം കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് അവതരിപ്പിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ക്കായിരിക്കും ഈ തുക പ്രധാനമായും ഉപയോഗിക്കുന്നതെന്നു പറഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാര്യമായ നേട്ടമുണ്ടായോ? രണ്ടു വര്‍ഷംകൊണ്ടു നടപ്പാക്കുന്ന ഉത്തേജക പാക്കേജിനു സമാനതകളില്ലെന്നും നമ്മള്‍ ആപത്തിനെ അവസരമാക്കുകയായിരുന്നുവെന്നും ഇപ്പോഴും പ്രഖ്യാപിക്കുന്ന ധനമന്ത്രി, വികസന കുതിപ്പുകള്‍ അക്കമിട്ടു നിരത്തിക്കൊണ്ടാവണമായിരുന്നു വിജയം അവകാശപ്പെടേണ്ടത്.

എന്നാല്‍, അതിലെ മിക്ക പദ്ധതികളെക്കുറിച്ചും മിണ്ടാട്ടമില്ല. പാത ഇരട്ടിപ്പിക്കലിനു സ്ഥലമെടുക്കാന്‍ കേന്ദ്രം പണം നല്‍കിയിട്ടും അതൊരു തീവ്രയത്നമാക്കാന്‍ കഴിയാത്ത, അതുമൂലം റയില്‍ വികസനം മന്ദീഭവിച്ച കേരളത്തില്‍ അതിവേഗ റയില്‍ കോറിഡോര്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നു ധനമന്ത്രി ഇപ്പോള്‍ പറയുന്നു. വടക്കുനിന്നു തെക്കുവരെ ഒരു എക്സ്പ്രസ് ഹൈവേ എന്ന ആശയം ശീതീകരിണിയിലാക്കിയതിനു ശേഷമാണ് ഇങ്ങനെയൊരു പുതിയ മുദ്രാവാക്യവുമായി ഇടതു സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

പ്രഖ്യാപനങ്ങളില്‍ മാത്രം ഉയര്‍ന്ന സ്മാര്‍ട് സിറ്റി പദ്ധതി കൈവിട്ട്, പകരം ഇന്‍ഫോ പാര്‍ക്ക് വികസിപ്പിച്ച് ഒരുലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നു പറയുന്നുണ്ടെങ്കിലും നാലുവര്‍ഷം കൊണ്ടു നടപ്പാക്കാത്ത കാര്യം ഈ വൈകിയ വേളയില്‍ പ്രാവര്‍ത്തികമാകുമെന്ന് ആരും കരുതുന്നില്ല. തലസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ സ്ഥലം ലഭ്യമാണെങ്കിലും വാടകക്കൂടുതല്‍ കൊണ്ടും മറ്റും ആവശ്യക്കാര്‍ വേണ്ടത്ര ഇല്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അയല്‍ സംസ്ഥാനങ്ങള്‍ തന്നെയാണു സംരംഭകര്‍ക്ക് ഇപ്പോഴും പ്രിയം.

വ്യവസായ സംരംഭകര്‍ക്കു പരിശീലനം നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്നാണു സര്‍ക്കാരിന്റെ മറ്റൊരു വാഗ്ദാനം. പക്ഷേ, അവിടെനിന്ന് ഇറങ്ങുന്നവരെ വരവേല്‍ക്കുന്നതു ഭീഷണമായ തൊഴില്‍ അന്തരീക്ഷം തന്നെയാവില്ലേ? പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണമൊഴിച്ചു ബാക്കിയെല്ലാം ലാഭത്തിലായി എന്നു ധനമന്ത്രി പറയുന്നുണ്ടെങ്കിലും അതിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഈ ന്യായം പറഞ്ഞ് ഇനിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് അഭിലഷണീയമാണോ? ഏറ്റവുമധികം പൊതുമേഖലാ സ്ഥാപനങ്ങളുള്ള സംസ്ഥാനമായ കേരളത്തില്‍, സമാനസ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിച്ചു ശക്തിപ്പെടുത്തുന്നതിനുപകരം, അവയുടെ എണ്ണം കൂട്ടുകയാണോ വേണ്ടത്?

ഇത്തവണ മിച്ച ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. അതു പാലിക്കാന്‍ കഴിഞ്ഞില്ല. ധനക്കമ്മിയാകട്ടെ, കഴിഞ്ഞ ബജറ്റില്‍ വിഭാവനം ചെയ്തതിനെക്കാള്‍ ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. എന്നിട്ടും, ധനക്കമ്മി വര്‍ധിക്കുന്നതു സാമ്പത്തിക അച്ചടക്കമില്ലാത്തതു കൊണ്ടാണെന്നു ധനമന്ത്രിക്കു തോന്നുന്നതേയില്ല. വികസനതന്ത്രവും ദീര്‍ഘവീക്ഷണവുമുള്ള ബജറ്റുകള്‍ അവതരിപ്പിച്ചു നടപ്പാക്കുന്നതിലെ പരാജയത്തിനു മറയിടാന്‍ കേന്ദ്രത്തെ പഴിച്ചതുകൊണ്ടോ കവിതയെ കൂട്ടുപിടിച്ചതുകൊണ്ടോ ആവുമോ? 'പുഞ്ചിരി, ഹാ, കുലീനമാം കള്ളം: നെഞ്ചുകീറി ഞാന്‍ നേരിനെക്കാട്ടാം എന്നു 'കുടിയൊഴിക്കല്‍ കവിതയില്‍ വൈലോപ്പിള്ളി തന്നെ എഴുതിയതുകൂടി ഭരിക്കുന്നവരും ഭരിച്ചവരും വായിക്കേണ്ടതുണ്ട്.
ണ്ഡന്റദ്ധl

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്