വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, June 29, 2017

മുസ്ളിമാകുന്നത് കുറ്റമാകുന്ന കാലം



മുസ്ളിമാകുന്നത് കുറ്റമാകുന്ന കാലം


പ്രകാശ് കാരാട്ട്, ദേശാഭിമാനി.29-062017

പതിനേഴുകാരിയായ നബ്രയും പതിനഞ്ചുകാരനായ ജുനൈദും താമസിക്കുന്നത് മൈലുകള്‍ക്കപ്പുറത്താണ്. നബ്ര എന്ന പെണ്‍കുട്ടിയുടെ വീട് അമേരിക്കയിലെ വിര്‍ജീനിയയിലുള്ള ഫെയര്‍ഫാക്സില്‍. ജുനൈദാകട്ടെ ഹരിയാനയിലെ ബല്ലഭ്ഗഡിനടുത്തുള്ള ഗ്രാമത്തിലാണ് താമസിക്കുന്നത്.  ഇരുവരും നാലുദിവസത്തിന്റെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടു. നബ്ര ജൂണ്‍ 18നും ജുനൈദ് 22നും.

കൌമാരപ്രായക്കാരായ ഇരുവരും കൊല്ലപ്പെട്ടതിന് ഒരു കാരണം മാത്രമേയുള്ളൂ. അവര്‍ മുസ്ളിങ്ങളാണെന്നത്. റമദാന്‍ പ്രാര്‍ഥന കഴിഞ്ഞ് സമപ്രായക്കാര്‍ക്കൊപ്പം രാത്രി വൈകി മടങ്ങവെയാണ് നബ്രയ്ക്കെതിരെ ആക്രമണമുണ്ടായത്. ഒരു വെള്ളക്കാരന്‍ ഈ സംഘത്തിനുനേരെ കാറോടിച്ചുവന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് നബ്രയുടെ തലയ്ക്കടിച്ചു. തുടര്‍ന്ന് നബ്രയെ കാറില്‍കയറ്റി ഓടിച്ചുപോകുകയും മര്‍ദനം തുടരുകയും ചെയ്തു. പിന്നീട് നബ്രയുടെ മൃതദേഹം ഒരു തടാകത്തിലേക്കെറിഞ്ഞു. ഈജിപ്ഷ്യന്‍ കുടുംബക്കാരിയായ നബ്ര അമേരിക്കയിലാണ് ജനിച്ചതെന്നതിനാല്‍ അമേരിക്കന്‍ പൌരയുമാണ്. 

സൂറത്തില്‍ മദ്രസ വിദ്യാര്‍ഥിയായിരുന്ന ജുനൈദ്, ഈദിന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈദിന് പുതുവസ്ത്രങ്ങള്‍ വാങ്ങാനായി അമ്മ നല്‍കിയ പണവുമായി സഹോദരങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോയതാണ് ജുനൈദ്. ട്രെയിനില്‍ വീട്ടിലേക്ക് തിരിക്കവെ കമ്പാര്‍ട്മെന്റില്‍വച്ച് ഒരു സംഘം ഇവരെ ആക്രമിച്ചു. മുസ്ളിമായതിനാല്‍ ജുനൈദിനെതിരെ അധിക്ഷേപം ചൊരിഞ്ഞ പതിനഞ്ചോളം വരുന്ന സംഘം അവര്‍ ധരിച്ച തൊപ്പി എടുത്തുമാറ്റി കത്തികൊണ്ട് കുത്തി. തുടര്‍ന്ന് ഇവരെ ട്രെയിനില്‍നിന്ന് പുറത്തേക്ക് എറിഞ്ഞു. മുറിവേറ്റ് രക്തംവാര്‍ന്ന ജുനൈദ് സഹോദരന്‍ ഷാഷിമിന്റെ കൈകളില്‍ കിടന്ന് മരിച്ചു. മറ്റൊരു സഹോദരനായ ഷക്കീറിനും ഗുരുതരമായി പരിക്കേറ്റു. 

മോഡി ഭരണകാലത്ത് മുസ്ളിം ആകുകയെന്നതുപോലും കുറ്റമാണ്. രാജസ്ഥാനില്‍ പെഹ്ലുഖാനെയും ഉത്തര്‍പ്രദേശില്‍ അഖ്ലാക്കിനെയും ജാര്‍ഖണ്ഡില്‍ മുഹമ്മദ് മജ്ലൂമിനെയും ഇനായത്തുള്ള ഖാനെയും അടിച്ചുകൊന്നു.  മുസ്ളിങ്ങളായതുകൊണ്ടാണ് ഇവര്‍ ലക്ഷ്യമാക്കപ്പെട്ടത്. ബീഫ് ഭക്ഷിക്കുന്നവരെന്നും പശുക്കളെ കൊല്ലുന്നവരെന്നും ദേശവിരുദ്ധരെന്നും മുദ്രകുത്തപ്പെട്ട ഇവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും വിധിയെഴുതി. 

അമേരിക്കയില്‍ ഇസ്ളാംവിരുദ്ധ കുടിയേറ്റവിരുദ്ധ വികാരം വളര്‍ത്തിയാണ് വലതുപക്ഷം ട്രംപിനെ പ്രസിഡന്റാക്കിയത്. കഴിഞ്ഞ മാസം ഒറിഗോണിലെ പോര്‍ട്ലന്‍ഡില്‍ വെള്ള വംശീയവാദി ഹിജബ് ധരിച്ച പെണ്‍കുട്ടിയെയുള്‍പ്പെടെ രണ്ട് പെണ്‍കുട്ടികളെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചു. വെള്ളക്കാരനായ റിക്കിബെസ്റ്റ് എന്ന ഇരുപത്തിമൂന്നുകാരനായ യാത്രക്കാരന്‍ ഇത് തടയാന്‍ ശ്രമിച്ചു. കഴുത്തിന് കുത്തേറ്റ് അവന്‍ മരിച്ചുവീണു. അക്രമിയെ തടയാന്‍ ടാലയേസിന്‍ മേഷേ എന്ന വെള്ളക്കാരന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ക്കും കുത്തേല്‍ക്കുകയും മരിക്കുകയും ചെയ്തു.

അമേരിക്കയിലെ പോര്‍ട്ലന്‍ഡില്‍ പെണ്‍കുട്ടിയെ സംരക്ഷിക്കാനും അക്രമികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ജനങ്ങളുണ്ടായി. രണ്ടുപേര്‍ അവരുടെ ജീവന്‍ അതിനായി ഹോമിച്ചു. എന്നാല്‍, ബല്ലഭ്ഗഡിലെ ട്രെയിനിലുണ്ടായ ദുഃഖകരമായ വസ്തുത ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടപ്പോള്‍ കമ്പാര്‍ട്മെന്റിലെ മറ്റു യാത്രക്കാര്‍ നിശബ്ദകാഴ്ചക്കാരായി എന്നതാണ്.

അമേരിക്കയിലെയും ഇന്ത്യയിലെയും സംഭവങ്ങളില്‍ പൊലീസ് വിദ്വേഷ ആക്രമണങ്ങളെ കുറച്ചുകാണാനാണ് ശ്രമിച്ചത്. വിര്‍ജീനിയന്‍ പൊലീസ് പറഞ്ഞത് റോഡിലുണ്ടായ കലഹംമാത്രമാണ് കേസെന്നാണ്. ഡ്രൈവിങ്ങിനെക്കുറിച്ച് നബ്രയുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ കാറോടിച്ചയാളോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടെന്നും അതിനോടുള്ള പ്രതികാരമെന്നോണമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നുമാണ് പൊലീസിന്റെ ഭാഷ്യം. ഹിജബ് ധരിച്ച പെണ്‍കുട്ടിയായതുകൊണ്ടുള്ള വംശീയവിദ്വേഷത്തിന്റെ ഫലമായാണ് ആക്രമണമെന്നതിന് സ്ഥിരീകരണം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

ഹരിയാനയില്‍ പൊലീസ് പറയുന്നതാകട്ടെ തീവണ്ടിയില്‍ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ്. മുസ്ളിം ചെറുപ്പക്കാര്‍ അവരുടെ മതവ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവും തൊപ്പിയും ധരിച്ചിരുന്നുവെന്നതാണ് വസ്തുത. ഇതിനാല്‍ ബോധപൂര്‍വമായാണ് അക്രമികള്‍ ഈ യുവാക്കളെ ലക്ഷ്യമിട്ടതെന്ന വസ്തുതയാണ് പൊലീസ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. 

ബിജെപി ഭരിക്കുന്ന ഹരിയാനപോലുള്ള സംസ്ഥാനങ്ങളില്‍ പൊലീസും സംസ്ഥാന ഭരണസംവിധാനങ്ങളും ഹിന്ദുത്വ ഗുണ്ടകളെയും 'ഗോസംരക്ഷരെയും' പിന്തുണയ്ക്കുന്ന രീതി അതിവേഗം വര്‍ധിക്കുകയാണ്. രാജസ്ഥാനിലെ പെഹ്ലുഖാന്‍ കേസിലും നാമിത് കണ്ടതാണ്. അനധികൃതമായി കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് പെഹ്ലുഖാനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു രാജസ്ഥാന്‍ പൊലീസ്. തീര്‍ത്തും നിയമവിധേയമായി കന്നുകാലിക്കച്ചവടം നടത്തിയ ഘട്ടത്തിലാണ് ഈ കേസ് എന്ന് ഓര്‍ക്കുക.

വര്‍ഗീയവിദ്വേഷമെന്ന പ്രത്യയശാസ്ത്രം ചില വിഭാഗം ജനങ്ങളെ സ്വാധീനിക്കുകയാണെന്നും മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കും ഹിംസയ്ക്കും വഴിയൊരുക്കുകയാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പൊലീസും ഭരണസംവിധാനങ്ങളും തങ്ങളെ ശിക്ഷിക്കില്ലെന്ന അറിവ് ഇത്തരം സംഘങ്ങള്‍ക്ക് ധൈര്യം നല്‍കുന്നുണ്ട്. 

കേരളത്തില്‍ ഇത്തരം വര്‍ഗീയ വലതുപക്ഷശക്തികള്‍ സിപിഐ എം കേഡര്‍മാരെയും പ്രവര്‍ത്തകരെയുമാണ് ഉന്നമിടുന്നത്. ഇതിനു കാരണം സിപിഐ എമ്മും ഇടതുപക്ഷവുമാണ് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇവരുടെ ശ്രമത്തെയും മുന്നേറ്റത്തെയും തടയുന്നത്.

 
എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈ ശക്തികള്‍ക്ക് പ്രത്യേകിച്ചും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇവിടങ്ങളിലും ഇടതുപക്ഷം ദുര്‍ബലമാണെങ്കില്‍പ്പോലും ഹിന്ദുത്വ ആക്രമണങ്ങളെ ചെറുക്കുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്താന്‍ ഇടതുപക്ഷം ശ്രമിക്കണം. 

ഈ വര്‍ഗീയ ആക്രമണങ്ങളോടുള്ള പ്രതികരണം രണ്ട് വിധത്തിലായിരിക്കണം. ഒന്നാമതായി  ഹിന്ദുത്വ വലതുപക്ഷ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണം സംഘടിപ്പിക്കണം. ഇതോടൊപ്പം ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും വേണം. ഈ ഉത്തരവാദിത്തം മുസ്ളിങ്ങളുടെമാത്രം ചുമലിലിടരുത്. ഈ കടമ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ നിര്‍ബന്ധമായും ഏറ്റെടുക്കണം. 

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്