വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 9, 2019

ആർഎസ്എസ് കലാപം സ്വന്തം നിലപാട് ഒളിപ്പിച്ച് : തെളിവായി പുസ്തകവും

ശ്രീകുമാർ ശേഖറിന്റെ ദേശാഭിമാനി ലേഖനം


ആർഎസ്എസ് കലാപം സ്വന്തം നിലപാട് ഒളിപ്പിച്ച് : തെളിവായി പുസ്തകവും

  
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ആര്‍എസ്എസിന് എന്നും വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റണമെന്നു തന്നെയായിരുന്നു അത്. സുപ്രീംകോടതി വിധിവരുന്നതിന് മുമ്പും.വിധി വന്നതിന്റെ പിറ്റേന്നും  ഇതുതന്നെയായിരുന്നു നിലപാട്.അതിനുള്ള ഒട്ടേറെ തെളിവുകള്‍ ഇതിനകം പുറത്തുവന്നു.
ഈ വിഷയത്തില്‍ സംഘടനയുടെ സമീപനം വ്യക്തമാക്കാന്‍ മാത്രമായി ഒരു പുസ്തകം ആര്‍എസ്എസ് പ്രസിദ്ധീകരിച്ചിരുന്നു.സുപ്രീം കോടതി വിധി വരുന്നതിനു കൃത്യം ഒരു വര്‍ഷം മുമ്പ് 2017 സപ്തംബറില്‍ പുറത്തിറങ്ങിയ പുസ്തകം എഴുതിയത് ആര്‍ ഹരിയാണ്.കേരളത്തിലെ ആര്‍എസ്എസിന്റെ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹം കേരള പ്രാന്ത പ്രചാരകും അഖില ഭാരതീയ ബൌദ്ധിക പ്രമുഖും ആയിരുന്നു. ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഇന്ന് സംഘപരിവാര്‍ പരസ്യമായി ഉന്നയിക്കുന്ന എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ്,ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ ശാലയായ കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കിയ, ഈ  പുസ്തകം എഴുതിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരായ കലാപത്തിനുള്ള ‘സുവര്‍ണാവസരം ‘ എന്ന ഒറ്റക്കാരണത്താല്‍
സ്വന്തം നിലപാടാകെ തള്ളി സ്ത്രീപ്രവേശനത്തിനെതിരെ ആര്‍എസ്എസ് രംഗത്തുവരികയായിരുന്നു
എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെ:


  ആർഎസ്‌എസ്‌ സർകാര്യവാഹ് സുരേഷ്‌ജോഷിയുടെ  അഭിമുഖം ഉദ്ധരിച്ചാണ്‌ 14 അധ്യായവും 103 പേജുമുള്ള പുസ്‌തകം ആർ ഹരി തുടങ്ങുന്നത്‌. അഭിമുഖം ജനം ടിവി സംപ്രേഷണം ചെയ്‌തതാണ്‌.
ശബരിമല ക്ഷേത്രപ്രവേശനം പോലുള്ള കാര്യങ്ങൾ കോടതിയുടെ തീർപ്പിനു വിടാമോ എന്ന ചോദ്യത്തിന്‌  സുരേഷ്‌ജോഷി മറുപടി  പറയുന്നു. ‘കോടതിയുടെ തീർപ്പുണ്ടായാൽ അതിനു വഴങ്ങണം; അത്‌ ധിക്കരിക്കാൻ സാധ്യമല്ലല്ലോ’ എന്ന്‌ സംശയലേശമന്യേ സുരേഷ്‌ ജോഷി  പറയുന്നതും ഹരി ഉദ്ധരിക്കുന്നു. അതിനുശേഷം ആ അഭിമുഖത്തിൽ ജോഷി നിരത്തിയ പ്രധാന  പോയിന്റുകൾ ഹരി എഴുതുന്നു:
അവയില്‍   ആദ്യത്തെ ഏഴ്‌ പോയിന്റുകൾ
ഇങ്ങനെ:
1.ആധ്യാത്‌മികവും മതപരവുമായ കാര്യങ്ങൾ ഭാരതവർഷത്തിൽ പുരാതനകാലം തൊട്ട്‌ സ്‌ത്രീ പുരുഷ ഭേദമെന്യേ തുല്യ പങ്കാളിത്തമുണ്ടായിരുന്നു.
2.പിൽക്കാലത്ത്‌ ചിലേടങ്ങളിൽ സ്‌ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് പൊതുസമ്മതമില്ലായ്‌മ കാണുന്നു.
3.ഔചിത്യമില്ലാത്ത മാമൂലാണിത്‌.
4.ഈ പ്രശ്‌നം രാഷ്‌ട്രീയമല്ല; അതിനെ രാഷ്‌ട്രീയവൽക്കരിക്കുകയുമരുത്‌.
5.ആ പ്രശ്‌നം പരിഹരിക്കേണ്ട മാർഗം സംഘർഷമല്ല; സമവായമാണ്‌.
6. ഭാരതത്തിലെ ലക്ഷോപലക്ഷം ക്ഷേത്രങ്ങളിൽ അപവാദമായിപ്പോലും സ്‌ത്രീ പ്രവേശത്തിൽ വിവേചനമരുത്‌.
7. എവിടെവരെ പുരുഷന്മാർക്കു പ്രവേശനമുണ്ടോ അവിടം വരെ സ്‌ത്രീകൾക്കും പ്രവേശനം വേണം.

“സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ക്ഷേത്രപ്രവേശനത്തെ
എതിര്‍ത്ത കൂട്ടര്‍ തന്നെ”


‘മഹദഭിപ്രായങ്ങളും ക്ഷേത്രപ്രവേശന വിളംബരവും’ എന്ന മൂന്നാം  അധ്യായത്തിൽ ‘അവർണരുടെ’ ക്ഷേത്രപ്രവേശനത്തിന്‌ എതിരെ നിന്ന തന്ത്രി പ്രമുഖരെ ഹരി പരിഹസിക്കുന്നു.
"മിക്കവാറും ഒരേ സ്വരത്തില്‍ ഒത്തുതീര്‍പ്പില്ലാതെ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്ത തന്ത്രിമുഖ്യന്മാരുടെയും ഊരാണ്മക്കാരുടെയും സന്ന്യാസമഠങ്ങളുടെയും പേരു കേള്‍ക്കുമ്പോള്‍ ഇന്നത്തെ ഹിന്ദുസമൂഹം സ്തംഭിച്ചു പോകും’’ എന്ന്‌ അദ്ദേഹം എഴുതുന്നു. ചെറുമുക്ക്‌ വൈദികന്‍ മുതല്‍ ശൃംഗേരി  മഠാധിപതി വരെയുള്ളവരുടെ പേരുകള്‍ ഇവിടെ എടുത്തെഴുതിയിട്ടുണ്ട്.
ആചാരങ്ങളും അനാചാരങ്ങളും എന്ന നാലാം അധ്യായത്തിൽ ശബരിമലയില്‍ പലപ്പോഴായി വരുത്തിയ പരിഷ്ക്കാരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുസ്തകത്തില്‍ നിന്ന്:

‘’ആചാരത്തിലും വിശ്വാസത്തിലും തികവുറ്റ ഒരു നീതിപാലകൻ ശബരിമലയിലെ ധർമശാസ്‌താക്ഷേത്രത്തിൽ തിരക്കുകുറയ്ക്കാൻ പതിനെട്ടാംപടിയുടെ വീതികൂട്ടണം, ദർശന സൗകര്യം വർഷത്തിൽ 365 ദിവസത്തിലും വ്യാപിപ്പിക്കണമെന്ന്‌ പറഞ്ഞപ്പോൾ പല താപ്പാനകളും കുഴിയാനകളും അതിനെ ആചാരങ്ങളുടെ അലംഘ്യതയുടെ പേരിൽ എതിർത്തു. ചില പതിവുകാർ അതിൽ ഗൂഢാലോചനയുണ്ടെന്ന പല്ലവിയും പാടി. ഉത്തരേന്ത്യയിലെ ഭക്തരായ ചില വനിതകൾ തങ്ങൾ പതിവായി ക്ഷേത്രത്തിൽ പോയ്‌ക്കൊണ്ടിരുന്ന വേഷത്തിൽ ഗുരുവായൂരിലും തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമിക്ഷേത്രത്തിലും പ്രവേശിക്കാൻ നോക്കിയപ്പോൾ ‘ത്രേതായുഗം തൊട്ടുള്ള ആചാരത്തിന്റെ അലംഘ്യത’യുടെ പേരില്‍ അവരെ തടയണമെന്ന്‌ വല്ലപ്പോഴും അമ്പലത്തിൽ പോയിരുന്ന ഭക്തജനസംഘം മുറവിളികൂട്ടി. ഇതേ വകുപ്പിൽപ്പെട്ടവരാണ്‌ തിരുവിതാംകൂർ മഹാരാജാവിന്റെ വിളംബരത്തെ ആചാരങ്ങളുടെ പേരിൽ എതിർത്തത്‌. ഇക്കൂട്ടർ തന്നെയാണ്‌ ശബരിമലക്ഷേത്രത്തിൽ ‘പുരുഷനുള്ളതുപോലെ സ്‌ത്രീക്കും പ്രവേശ’മെന്നതിനെ ആചാരത്തിന്റെ പേരിൽ എതിർക്കുന്നത്‌.
 
   
ആചാരങ്ങൾ ഉരുത്തിരിയുന്നതും അതിന്റെ നിരർഥകതയും അഞ്ചാം അധ്യായത്തിൽ (ആചാരങ്ങളുടെ തമോതലം) എഴുതുന്നു.
ക്ഷേത്രത്തിൽ ദേവപ്രശ്‌നം പറഞ്ഞ്‌ ചുരിദാര്‍ നിരോധിച്ച പൂജാരിയുടെ മകൾക്ക്‌ അച്ഛനറിയാതെ ചുരിദാർ സമ്മാനിച്ച ഭക്തനെപ്പറ്റി പുസ്‌തകത്തിലുണ്ട്.  ‘പിറ്റേന്ന്‌ സന്ധ്യക്ക്‌ കുട്ടി തുള്ളിച്ചാടി ചുരിദാറിട്ടു ദീപാരാധനയ്‌ക്കെത്തി, മറ്റ്‌ കൂട്ടുകാരികൾ പാവാടയിൽ. ആരും ആരെയും എതിർത്തില്ല. രണ്ടുദിവസം കഴിഞ്ഞു. ശനിയാഴ്‌ച മുതിർന്നവരും വീണ്ടും ചുരിദാറിൽ’’
അദ്ദേഹം എഴുതുന്നു.

പൊങ്കാലയും പതിനെട്ടാം പടിയും എന്ന അധ്യായത്തിൽ ശബരിമലയിലെ ദർശന സൗകര്യം 365 ദിവസമാക്കി ഉയർത്തണം എന്ന ആവശ്യവും ഹരി ഉന്നയിക്കുന്നു. മുഖ്യമന്ത്രി ഇങ്ങനെയൊരു നിര്‍ദേശം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെതിരെയും സംഘപരിവാര്‍ രംഗത്തുവന്നിരുന്നു.

പുരോഗമന കാഴ്‌ചപ്പാടുകൾകൊണ്ടോ സ്ത്രീ പക്ഷത്തായതുകൊണ്ടോ അല്ല ആര്‍ എസ് എസ് ഈ നിലപാടുകള്‍ എടുത്തുവന്നത്. ക്ഷേത്രങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ വരേണ്ടത് അവരുടെ ആവശ്യമാണ്‌.അതുകൊണ്ടുമാത്രമാണ് ഈ നിലപാടുകള്‍. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച് അതുപോലും ഒളിപ്പിച്ചുവെച്ച് കലാപത്തിനിറങ്ങുന്നു.

സ്ത്രീ പ്രവേശനം വേണമെന്ന് ആര്‍ ഹരി വാദിയ്ക്കുന്നതും സ്ത്രീ സമത്വം എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയല്ല. സ്‌ത്രീകൾ മതപരവും സാംസ്‌കാരികവുമായ കാര്യങ്ങളിൽ കൂടുതൽ നിഷ്‌ക്കർഷതയുള്ളവരാണെന്നുള്ള ന്യായമാണ്‌ ഹരി നിരത്തുന്നത്‌. വിദ്യാഭ്യാസത്തിലും വേദ പഠനത്തിലുമെല്ലാം സ്‌ത്രീകൾ മുന്നിലാണെന്നും  വാദിക്കുന്നു. ഹിന്ദുസമൂഹത്തെ ആർഎസ്‌എസിനു പിന്നിൽ സംഘടിപ്പിക്കാൻ ഇത്തരം ആചാരമാറ്റങ്ങൾ വേണമെന്ന്‌ തന്നെയാണ്‌ അവരുടെ നിലപാട്‌.

യാത്രയിലെ അസൗകര്യങ്ങളും കാട്ടിനുള്ളിലെ ക്ഷേത്രം എന്ന കാരണവുമൊക്കെയാണ്‌ സ്‌ത്രീകളെ ക്ഷേത്രത്തിൽ നിന്ന്‌ അകറ്റി നിർത്തിയതെന്ന്‌  പത്താം അധ്യായത്തിൽ ഹരി വാദിക്കുന്നു. ശബരിമല ഭക്തൻമാരിൽ വലിയൊരു ഭാഗം 41 ദിവസം വ്രതം അനുഷ്‌ഠിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അതിനുകാരണം ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റമാണ്‌. ‘‘ഈ ലഘൂകരണത്തിൽ നിന്ന്‌ ശബരിമലയ്‌ക്കും മാറി നിൽക്കാനാകില്ല. തന്ത്രിയുടെ ദീർഘശിഖയുടെ ലഘൂകരണം പോലെ അതും സംഭവിക്കുകതന്നെ ചെയ്യും’’ ‐ ഹരി പറയുന്നു. (മുമ്പ്‌ തന്ത്രിമാർ മുടിനീട്ടി വളർത്തി കുടുമ കെട്ടിയിരുന്നു. ഇന്നത്‌ ഇല്ലാത്തതിനെപ്പറ്റിയാണ്‌ പുസ്‌തകത്തിലെ പരാമർശം).

അന്യമതവിശ്വാസികൾ ശബരിമലയിൽ പോയി തുടങ്ങിയത്‌  പിൽക്കാലത്താണെന്നും അതിന്‌ ആരും തന്ത്രിയുടെ അനുവാദം ചോദിച്ചിട്ടില്ലെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.

‘‘ആരാണ്‌ ഈ ആചാരം മാറ്റിയത്‌. സമൂഹം. സമൂഹമല്ലാതെ മറ്റാരുമല്ല. ഈ മാറ്റത്തിന്‌ ആരും തന്നെ തന്ത്രിയുടെ അനുവാദം ചോദിച്ചില്ല. അത്‌ ചോദിച്ചറിയാൻ ആരും മെനക്കെട്ടതുമില്ല. ഗതിമാറിയൊഴുകാൻ പുഴ ആരുടെയും അനുവാദം ചോദിക്കാത്തതുപോലെ’’.
‘അധ്യാത്‌മിക സമഭാഗിത്വം’ എന്ന പതിനൊന്നാം അധ്യായത്തിൽ ശബരിമലയിൽ സ്‌ത്രീകൾക്ക്‌ അവർ തന്നത്താൻ കൽപ്പിക്കുന്ന വിലക്കുകളല്ലാതെ മറ്റൊരു വിലക്കുമരുതെന്ന്‌ പറയുന്നു. ഇത്തരം വിലക്കുകള്‍ താലിബാനിസം ആണെന്നുപോലും സൂചിപ്പിയ്ക്കുന്നു.

പുസ്തകത്തില്‍ നിന്ന്:
“ഇത്തരുണത്തിൽ പ്രത്യേകമായി ഒരു കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. സ്‌ത്രീകൾക്കുള്ള ദർശന സ്വാതന്ത്ര്യം പുരുഷന്മാരുടെ ഭാഗത്തുനിന്നുള്ള സൗജന്യമല്ല. പിന്നെയോ, പുരുഷന്മാരെപ്പോലെ അവർക്കുള്ള സമാവകാശമാണ്‌. അതിന്റെ അടിസ്‌ഥാനം വേദർഷികൾ ആധ്യാത്‌മികസമദർശിത്വത്തിൽക്കൂടി അവർക്കനുവദിച്ചുകൊടുത്ത സമഭാഗിത്വമാണ്‌. പുരുഷന്റെ കടമ അവർക്കുമുമ്പിൽ വിലങ്ങുതടിയാകരുതെന്നതു മാത്രം. പ്രവേശിക്കുന്നതോ പ്രവേശിക്കാതിരിക്കുന്നതോ അവരുടെ കാര്യം. അതവർ നോക്കിക്കൊള്ളും. അവരെ തടുക്കാതിരുന്നാൽ മാത്രം മതി''.


‘’തന്ത്രി നട അടച്ചാല്‍
സമൂഹം അംഗീകരിയ്ക്കില്ല’’

 
ശബരിമല സ്‌ത്രീപ്രവേശനവും 1936നുമുമ്പുള്ള അവർണക്ഷേത്ര പ്രവേശനവും ഒരേ ഇനത്തിൽ പെട്ടതാണെന്ന്  ‘ദിവ്യാത്‌മാക്കളുടെ നൈസ്‌തിക ബ്രഹ്‌മചര്യം’ എന്ന അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഹരി വിശദീകരിക്കുന്നു. രണ്ടിനെയും സംബന്ധിച്ച യാഥാസ്‌ഥിതികരുടെ യുക്തിയും സമീപനവും നിലപാടും കാഴ്ചപ്പാടുമെല്ലാം ഒന്നാണെന്ന്‌ അദ്ദേഹം സമർഥിക്കുന്നു.

പുസ്തകത്തില്‍ നിന്ന്:
‘’1930കളിൽ ക്ഷേത്രപ്രവേശനത്തോടുള്ള യാഥാസ്‌ഥികരുടെ പ്രതികരണത്തെക്കുറിച്ചു തുടക്കത്തിൽതന്നെ വിവരിച്ചിരുന്നല്ലോ അതുതന്നെയാണ്‌ ഇപ്പോഴും ആവർത്തിക്കപ്പെടുന്നത്‌ ‐ പുതുതായി ഒന്നുമില്ല. പുള്ളിപ്പുലിക്കു പുള്ളി മാറ്റാൻ കഴിയില്ല എന്നതുപോലെയാണ്‌ അവരുടെ സ്വഭാവം. അമ്പലം നശിക്കും, ചൈതന്യം നഷ്ടപ്പെടും, ദൈവശാപം കിട്ടും, ജനിച്ച കുട്ടികൾക്ക്‌ അംഗവൈല്യമുണ്ടാകും, ഹിന്ദുത്വം ക്ഷീണിക്കും, പ്രതിഷ്‌ഠാസങ്കൽപ്പത്തിനുവിരുദ്ധം, കേരളത്തിനുപുറത്തുള്ള ഹൈന്ദവനേതാക്കൻമാർക്കു ശബരിമലയെകുറിച്ചു ഒരു ചുക്കും അറിഞ്ഞുകൂടാ, അന്യദിക്കിലെ വൈദികവിധിയല്ല ശബരിമലയിലെ താന്ത്രികവിധി, സ്‌ത്രീകൾക്ക്‌ മണ്‌ഡലവ്രതം സാധ്യമല്ല; നൈഷ്‌ഠികബ്രഹ്‌മചാരിയുടെ മുൻപിൽ പോകരുത്‌‐ എന്നിങ്ങനെ പല പല വാദമുഖങ്ങളും വേട്ടക്കാരന്റെ അമ്പുകൾപോലെ പായുന്നു”

സ്‌ത്രീ പ്രവേശനത്തിന്റെ പേരിൽ നട അടച്ചിട്ട ശബരിമല തന്ത്രിക്കുള്ള മുൻകൂർ മറുപടിപോലും ഈ അധ്യായത്തിലുണ്ട്‌.
‘ഗുരുവായൂർ ക്ഷേത്രം ഊരാണ്മയായ സാമൂതിരി 1931 ഡിസംബർ 29 മുതൽ 1932 ജനുവരി 28 നു വരെയുള്ള ഒരു മാസത്തേക്ക്‌ ഫാക്‌ടറി ലോ ഓഫ്‌ പോലെ ഗുരുവായൂരമ്പലം താഴിട്ടുപൂട്ടിയിട്ട മാതിരി ഇന്നാരെങ്കിലും ചെയ്യുകയില്ല. ഇന്നത്തെ സാഹചര്യത്തിൽ അങ്ങിനത്തെ ഒരു അധികാരകേന്ദ്രമില്ല. ഉണ്ടെങ്കിൽ തന്നെ സമൂഹം അതിനു സമ്മതിക്കുകയുമില്ല’’.

സാമൂതിരി ചെയ്‌തതുപോലെ ശബരിമലയിലെ ഊരാൺമക്കാരും ക്ഷേത്രംപൂട്ടിയാല്‍ പോലും  സ്‌ത്രീകളെ അനുവദിക്കില്ലെന്ന്‌ പറഞ്ഞാൽ അത്ഭുതമില്ലെന്ന്‌ അവസാന അധ്യായത്തിൽ പറയുന്ന ഹരി  ശബരിമല ക്ഷേത്രപ്രവേശനത്തിനു തയാറാകും വിധം സ്ത്രീകളെ ബോധവൽക്കരിക്കണമെന്ന നിർദ്ദേശം കൂടി അവതരിപ്പിച്ചാണ് പുസ്‌തകം അവസാനിപ്പിക്കുന്നത്‌.

പുസ്തകത്തില്‍ നിന്ന്:

""കൂട്ടിനുള്ളിൽ വളർന്നു ശീലിച്ച തത്ത കൂടുതുറന്നിട്ടാലും പുറത്തു പറന്നു പൊങ്ങാൻ പേടിക്കുന്ന സ്ഥിതിയാണ് അവരുടേത്. അമേരിക്കയിൽ അബ്രഹാം ലിങ്കൺ അടിമ സമ്പ്രദായം ഇല്ലാതാക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അടിമകളായി തുടരുന്നത് തന്നെയാണ് പരമ സുഖവും ഭദ്രവും എന്ന് ചിന്തിച്ചു കൊണ്ടിരുന്ന ശുദ്ധഗതിക്കാരായ അടിമകൾ ഉണ്ടായിരുന്നു. അതുകൊണ്ടു ഒരു വശത്തു സ്വാമി ദർശനത്തിനുള്ള വിലക്ക് നീക്കുമ്പോൾ മറുവശത്തു സ്ത്രീകളെ പ്രബുദ്ധകളാക്കുകയും വേണം. ''


“അപ്പോള്‍  അമൃതാനന്ദമയിയോ...?”

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശത്തിനെതിരെ മറ്റ് വാദങ്ങള്‍ എല്ലാം പൊളിഞ്ഞപ്പോള്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതുകൊണ്ട് അവിടെ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പോയാല്‍ അത് പ്രതിഷ്ഠാ സങ്കല്‍പ്പത്തിന്റെ ബ്രഹ്മചര്യം നഷ്ടമാക്കുമെന്നുമുള്ള വാദമാണ് സംഘപരിവാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

ഈ വാദത്തെ പൂര്‍ണ്ണമായും തള്ളുകയും പരിഹസിയ്ക്കുകയുമാണ് തന്റെ പുസ്തകത്തില്‍ ആര്‍എസ്എസ് നേതാവ് ആര്‍ ഹരി ചെയ്യുന്നത്.
ദിവ്യാത്മാക്കളുടെ നൈഷ്ഠിക ബ്രഹ്മചര്യം എന്ന ഒരു അദ്ധ്യായം തന്നെ ഇതിനായി നീക്കിവെക്കുന്നു.

‘’യാഥാസ്‌ഥിതികരുടെ ഏറ്റവും തീക്ഷ്‌ണമായ ബ്രഹ്‌മാസ്‌ത്രമാണ്‌ ‘ശബരിമലയിലെ അയ്യപ്പസ്വാമി നൈഷ്‌ഠിക ബ്രഹ്‌മാചാരിയാണ്‌, അതുകൊണ്ട്‌ തൽസന്നിധിയിൽ പുഷ്‌പിതസ്‌ത്രീകള്‍ പോയ്‌ക്കൂടാ’ എന്നത്‌. പരാജിതന്റെ വേദാന്തമാണത്‌. കുടിയനായ ജിജ്‌ഞാസു ഗുരുവിനെ തേടി ജ്‌ഞാനിയുടെ സന്നിധിയിലെത്തിയാൽ ജ്‌ഞാനി കുടി തുടങ്ങുമെന്നു പറയുംപോലെ പൊള്ളയാണത്‌‘’. ‘കുടുംബത്തിന്റെ നിര്‍ബ്ബന്ധം മൂലം വിവാഹംകഴിച്ചിട്ടും ബ്രഹ്മചര്യം ഉപേക്ഷിയ്ക്കാതിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും നിവേദിതയെയും ക്രിസ്റ്റീനേയും പോലെയുള്ള സ്ത്രീകള്‍ ശിഷ്യരായുണ്ടായിരുന്ന സ്വാമി വിവേകാനന്ദനേയും ഉദാഹരിച്ച ശേഷം ഹരി ഇങ്ങനെ എഴുതുന്നു:

‘’ഇനി ഒരു സ്ത്രീയെകുറിച്ചു പറയട്ടെ.മാതാ അമൃതാനന്ദമയീദേവി -ഭൂലോകപ്രസിദ്ധയായ, നൈഷ്‌ഠിക ബ്രഹ്മചാരിയാണ് അമ്മ.ആ സ്ഥിതിയ്ക്കു ക്ഷതി സംഭവിക്കാതിരിയ്ക്കാന്‍ 15നും 55നും ഇടയ്ക്ക് പ്രായമുള്ള ഒരൊറ്റ പുരുഷന്‍ അമ്മയ്ക്കു മുമ്പില്‍ ദര്‍ശനാര്‍ത്ഥം പോകരുത് എന്നു ചിട്ടപെടുത്തിയാല്‍ എങ്ങനെയിരിക്കും?”’

“കാമനെ ഒരു നോക്കുകൊണ്ട്‌ ഭസ്‌മമാക്കിക്കളഞ്ഞവനാണ്‌ ശ്രീ അയ്യപ്പന്റെ അച്ഛൻ. അമൃതകുംഭം ശിരസ്സിലേറ്റിയാടിയവളാണ്‌ ശ്രീ അയ്യപ്പന്റെ അമ്മ. അവർക്കുണ്ടായ മകന്റെ ബ്രഹ്‌മചര്യത്തെ അണുചലിപ്പിക്കാൻ ലോകത്തിലേത്‌ ശക്തിയുണ്ട്‌’’ ‐ ഹരി അധ്യായം ഉപസംഹരിക്കുന്നു.



No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്