വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, April 4, 2012

സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്

സി.പി.ഐ.എം ഇരുപതാം പാർട്ടി കോൺഗ്രസ്സ്

ദേശാഭിമാനി വാർത്തകൾ

ആവേശം വാനോളം സംഗമിച്ചത് പോര്‍വീര്യം

പി വി ജീജോ

Posted on: 04-Apr-2012 08:56 AM

കോഴിക്കോട്: വയലാറിന്റെ വിപ്ലവവീറും കയ്യൂരിന്റെ കരുത്തും ഒഞ്ചിയത്തിന്റെ സമരധീരതയും ഏറ്റുവാങ്ങിയ പതാക-കൊടിമര-ദീപശിഖാ ജാഥാ സംഗമത്തിന് സാക്ഷിയാകാന്‍ കോഴിക്കോട് കടപ്പുറത്ത് എത്തിയത് പതിനായിരങ്ങള്‍. രക്തസാക്ഷിത്വത്തിന്റെ മഹത്വവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയതയും വിളംബരംചെയ്ത് ചൊവ്വാഴ്ച വൈകിട്ട് ഒഴുകിയെത്തിയ ജനാവലി പാര്‍ടി കോണ്‍ഗ്രസിനുള്ള റെഡ്സല്യൂട്ടായി.

പുത്തന്‍പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ വയലാറില്‍നിന്നെത്തിച്ച ചെങ്കൊടിയും കൂടുതല്‍ ഉയരങ്ങളില്‍ രക്തപതാക പാറിക്കാന്‍ കയ്യൂരിന്റെ മണ്ണില്‍നിന്നുള്ള കൊടിമരവും പുതിയപ്രഭാതത്തിലേക്ക് വെളിച്ചംപകരാന്‍ ഒഞ്ചിയത്തുനിന്നുള്ള ദീപശിഖയും നഗരത്തിലെത്തിയപ്പോള്‍ അഭിവാദനത്തിനും വരവേല്‍പ്പിനുമായി വന്നണഞ്ഞവര്‍ ആവേശം വാനോളം ഉയര്‍ത്തി. ചുവപ്പിന്റെ മഹാസമ്മേളനം ഇതാ കോഴിക്കോട്ട് തുടങ്ങുന്നു എന്ന് ഉദ്ഘോഷിക്കുംവിധമാണ് ജനം നിറഞ്ഞത്. ഇനി ആറുനാള്‍ ഈ നഗരത്തിന്റെ വര്‍ണവും രാഷ്ട്രീയവും സംസ്കാരവും ചുവപ്പാണെന്ന് അറിയിക്കുംവിധമായിരുന്നു ജനസഞ്ചയം.

കടപ്പുറത്ത് പൊതുസമ്മേളന വേദിയായ എം കെ പന്ഥെ നഗറില്‍ കൊടിമരം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി. പതാക കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടിയും ദീപശിഖ പ്രതിനിധി സമ്മേളനഗരിയില്‍ സംസ്ഥാനകമ്മിറ്റി അംഗം എം വി ഗോവിന്ദനും ഏറ്റുവാങ്ങി. വടക്കുനിന്ന് ദീപശിഖയും കൊടിമരവും തെക്കുനിന്ന് കൊടിയും നഗരത്തിലെത്തിയപ്പോള്‍ ചെമ്പടയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ വരവേറ്റു. കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ വയലാറില്‍നിന്നെത്തിയ പതാകജാഥ എ കെ ജി മേല്‍പ്പാലത്തിനടുത്ത് കേന്ദ്രീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ നയിച്ച് കയ്യൂരില്‍നിന്നെത്തിച്ച കൊടിമരജാഥയും ദീപശിഖാ ജാഥയും സി എച്ച് മേല്‍പ്പാലത്തിനടുത്ത് സംഗമിച്ചു. ഒഞ്ചിയത്തുനിന്നും ജില്ലയിലെ രക്തസാക്ഷി കുടീരങ്ങളില്‍നിന്നും പഴയകാല നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളില്‍നിന്നും കൊളുത്തിയ ദീപശിഖ ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്റെ നായകത്വത്തിലാണ് കൊണ്ടുവന്നത്.

നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ ചുവപ്പുവളന്റിയര്‍മാരുടെ അകമ്പടിയിലായിരുന്നു ജാഥകള്‍ നീങ്ങിയത്. നിരവധി വാഹനങ്ങളില്‍ ബഹുജനങ്ങളും അനുഗമിച്ചു. മുദ്രാവാക്യവും പടപ്പാട്ടും ബാന്‍ഡ്വാദ്യവും ചെങ്കൊടികളുമായി കടപ്പുറത്തേക്ക് പ്രവഹിച്ച ജാഥകള്‍ കോഴിക്കോടിന് ജനകീയാഘോഷത്തിന്റെ ശോഭപകര്‍ന്നാണ് കടന്നുപോയത്. കൊടിമരജാഥയെ കോഴിക്കോടിന്റെ വടക്കന്‍ അതിര്‍ത്തിയായ അഴിയൂര്‍ ചുങ്കത്തുനിന്ന് ജില്ലയിലേക്ക് സ്വാഗതം ചെയ്തു. ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ ജാഥാലീഡര്‍ പി കരുണാകരനെയും ജാഥാംഗം എം വി ജയരാജനെയും ഹാരമണിയിച്ചു. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനും സംബന്ധിച്ചു. പതാകജാഥയെ മലപ്പുറത്തെ ഐക്കരപ്പടിയില്‍നിന്ന് കോഴിക്കോട്ടേക്ക് വരവേറ്റു. ജാഥാലീഡര്‍ എ വിജയരാഘവനെയും ജാഥാംഗം ജി സുധാകരനെയും ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മലപ്പുറം ജില്ലാസെക്രട്ടറി പി പി വാസുദേവനുമുണ്ടായിരുന്നു. കായികതാരങ്ങളുടെ അകമ്പടിയില്‍ നാടിനെ ഇളക്കിമറിച്ചായിരുന്നു മൂന്നുജാഥകളുടെയും പ്രയാണം.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് സിപിഐ എമ്മിന്റെ വളര്‍ച്ച: പിണറായി

Posted on: 04-Apr-2012 08:58 AM

കോഴിക്കോട്: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന സിപിഐ എം കരുത്താര്‍ജിക്കണമെന്ന് രാജ്യത്തെ നാനാതുറകളിലുംപെട്ട ജനലക്ഷങ്ങള്‍ ആഗ്രഹിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് സ. എം കെ പന്ഥെ നഗറില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു പിണറായി. സിപിഐ എമ്മിനെ ബഹുജനങ്ങള്‍ മറ്റ് പാര്‍ടികളില്‍നിന്നും തികച്ചും വ്യത്യസ്തമായാണ് കാണുന്നത്. സാമ്രാജ്യത്വാധിനിവേശം ലോകമാകെ ശക്തിപ്പെടുമ്പോള്‍, നമ്മുടെ രാജ്യത്തെ അമേരിക്കന്‍ സാമ്രാജ്യത്വം കീഴ്പ്പെടുത്താന്‍ ഹീനമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കാനുള്ള പോരാട്ടം സംഘടിപ്പിക്കുന്നത് സിപിഐ എം ആണ്.

ഭരണാധികാരികള്‍ ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കി ജനങ്ങളെ കടുത്ത ജീവിതദുരിതത്തിലേക്ക് തള്ളുമ്പോഴും പാര്‍ടിയാണ് പോരാടുന്നത്. വര്‍ഗീയശക്തികളെ താലോലിക്കുകയും വര്‍ഗീയതയുമായി സമരസപ്പെട്ടുപോവുകയും ചെയ്യുന്ന നിലപാട് ഭരണകൂടം സ്വീകരിക്കുമ്പോള്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ പോരാടുകയും ജനാധിപത്യ സംരക്ഷണത്തിന് ശക്തമായ നിലപാടെടുക്കുകയും ചെയ്യുന്നു.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നു. പാര്‍ടി സ്വീകരിക്കുന്ന ശരിയായ നിലപാടുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വിശദമായ ചര്‍ച്ചയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്നത്. പാര്‍ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ നെഞ്ചേറ്റി സ്വീകരിച്ചുവെന്നതിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്ന വിപുലമായ പരിപാടികളിലെ ജനപങ്കാളിത്തവും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ തടിച്ചുകൂടിയ വന്‍ ജനാവലിയെന്നും പിണറായി പറഞ്ഞു.

ജനസാഗരതീരം

എം രഘുനാഥ്

Posted on: 04-Apr-2012 09:02 AM

കോഴിക്കോട്: മണ്ണും മാനവും മനസ്സും ചുവപ്പണിഞ്ഞ സാഗരതീരത്ത് ജനസഹസ്രങ്ങളെ സാക്ഷിയാക്കി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ചെമ്പതാക ഉയര്‍ന്നു. ചുവന്ന സൂര്യോദയത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് ജ്വലിച്ച ദീപശിഖ നഗരത്തില്‍ പ്രഭചൊരിഞ്ഞു. പൊതുസമ്മേളനം ചേരുന്ന കോഴിക്കോട് കടപ്പുറത്തെ സ. എം കെ പന്ഥെനഗറില്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തിയപ്പോള്‍ ചുവപ്പില്‍ പൂത്തുലഞ്ഞ ചരിത്രനഗരിയില്‍ ആവേശത്തിന്റെ അഗ്നിജ്വാലകള്‍ വാനോളമുയര്‍ന്നു.

അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവന്ന കൊടിമരത്തില്‍, ചെറുത്തുനില്‍പ്പിന്റെ വീരേതിഹാസം രചിച്ച പുന്നപ്ര- വയലാര്‍ രണധീരരുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് കൊണ്ടുവന്ന രക്തപതാക വാനിലുയര്‍ന്ന് പറന്നു. ഒഞ്ചിയത്തെ രണധീരരുടെ സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവന്ന ദീപശിഖ പ്രതിനിധി സമ്മേളനം നടക്കുന്ന സ. ഹര്‍കിഷന്‍സിങ് സുര്‍ജിത്- ജ്യോതിബസു നഗറില്‍ (ടാഗോര്‍ ഹാള്‍) പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൊളുത്തിയപ്പോള്‍ പോരാട്ടപ്രതിജ്ഞകളുടെ ശബ്ദഘോഷം ഉയര്‍ന്നു.

നവലോകസൃഷ്ടിക്കായി പടയണി തീര്‍ക്കുന്ന ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുന്ന നേതാക്കള്‍ക്കുപിന്നില്‍ സംഘബോധത്തിന്റെ ഇങ്ക്വിലാബ് വിളികള്‍ ഉയര്‍ന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഐതിഹാസികമായ ഒട്ടനവധി പോരാട്ടങ്ങള്‍ക്ക് വേദിയായ കോഴിക്കോട് കടപ്പുറത്ത് ബാന്‍ഡുവാദ്യവും ചെണ്ടമേളവും കരിമരുന്നുവര്‍ഷവും തീര്‍ത്ത അലയൊലിയെ വെല്ലുമാറുച്ചത്തില്‍ ജനാവലി ഏകമനസ്സായി പ്രഖ്യാപിച്ചു- ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റാന്‍ ഞങ്ങളുണ്ട്.

കേരളത്തില്‍ നാലാമതും കോഴിക്കോട്ട് ഇദംപ്രഥമമായും നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ ചരിത്രവിജയം വിളംബരംചെയ്ത് പതാക ഉയര്‍ത്തല്‍ച്ചടങ്ങും അനുബന്ധജാഥകളുടെ സംഗമവും ജനങ്ങളുടെ മഹാപ്രവാഹമായി. കടപ്പുറത്ത് പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച് നടക്കുന്ന ജനലക്ഷങ്ങളുടെ മഹാറാലിയുടെ വിളംബരമായി പതാക ഉയര്‍ത്തല്‍ച്ചടങ്ങ്. ഒഞ്ചിയം സ്ക്വയറില്‍നിന്നുള്ള പ്രധാന ദീപശിഖയ്ക്കുപുറമെ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജില്ലയില്‍ ജീവന്‍ ബലിയര്‍പ്പിച്ച 52 രക്തസാക്ഷികളുടെയും മുന്നൂറിലേറെ നേതാക്കളുടെയും സ്മൃതിമണ്ഡപത്തില്‍നിന്ന് പ്രയാണം ആരംഭിച്ച ഉപ ദീപശിഖകളും സംഗമിച്ചാണ് പ്രതിനിധിസമ്മേളന നഗറിലെത്തിയത്.

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍, പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

തെളിയുന്നത് മുതലാളിത്ത ദൗര്‍ബല്യം: കാരാട്ട്

എന്‍ എസ് സജിത്

Posted on: 04-Apr-2012 09:08 AM

കോഴിക്കോട്: ധനമൂലധനം നയിക്കുന്ന മുതലാളിത്തത്തിന്റെ ദൗര്‍ബല്യമാണ് ആഗോള സാമ്പത്തികപ്രതിസന്ധിയില്‍ പ്രതിഫലിക്കുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസമെന്നത് വിദൂരമല്ലെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമീപഭാവിയില്‍തന്നെ യാഥാര്‍ഥ്യമാകുന്ന ഒന്നാണ് സോഷ്യലിസം. അത് 20-ാംനൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ഗുണങ്ങള്‍ സ്വാംശീകരിക്കുകയും ദോഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ്- കാരാട്ട് പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ കെ നായനാര്‍ നഗറി (ടൗണ്‍ ഹാള്‍)ല്‍ "സോഷ്യലിസത്തിന്റെ ഭാവി" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന, വിയത്നാം, ക്യൂബ എന്നീ രാജ്യങ്ങള്‍ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സോഷ്യലിസം പരിഷ്കരിക്കുകയാണ്. ജനങ്ങളെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാനുള്ള സോഷ്യലിസത്തിന്റെ കരുത്താണ് സോവിയറ്റ് യൂണിയനില്‍ കണ്ടത്. തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസം സാര്‍വത്രികമാക്കാനും ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളില്‍ നേട്ടമുണ്ടാക്കാനും സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പാക്കാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു. സാമ്രാജ്യത്വനുകത്തിനുകീഴില്‍ നരകിച്ച രാജ്യങ്ങളെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ ഇത് പ്രേരണ നല്‍കി.

രണ്ടു ദശകംമുമ്പ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ മുതലാളിത്തത്തിന്റെ മഹാവിജയവും ചരിത്രത്തിന്റെ അന്ത്യവും പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നാണ് ചര്‍ച്ചചെയ്യുന്നത്. മുതലാളിത്ത രാജ്യങ്ങളുടെ കൂട്ടായ്മയായ ലോക സാമ്പത്തികഫോറത്തിന്റെ യോഗത്തില്‍പ്പോലും മുതലാളിത്തത്തിന് ഭാവിയുണ്ടോ എന്നും അത് നിലനില്‍ക്കുന്നതാണോ എന്നുമാണ് ചര്‍ച്ച നടത്തിയത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് നിലനില്‍പ്പില്ലെന്ന് സിപിഐ എം അക്കാലത്ത് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാരാണെന്ന് ആക്ഷേപിക്കുകയായിരുന്നു. ആഗോളവല്‍ക്കരണം ലോകമെങ്ങും അസമത്വമാണ് സൃഷ്ടിച്ചത്.

അമേരിക്കയില്‍ ഒരു ശതമാനം സമ്പന്നരാണ് ആ രാജ്യത്തിന്റെ 40 ശതമാനം സ്വത്തും കൈയാളുന്നത്. ലോകത്തിലെ 200 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണെന്നതുതന്നെ മുതലാളിത്തത്തിന്റെ ദൗര്‍ബല്യമാണ് വെളിവാക്കുന്നത്. മനുഷ്യന്റെ നിലനില്‍പ്പിനുമാത്രമല്ല, ലോകത്തിന്റെ പരിസ്ഥിതിക്കുതന്നെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന മുതലാളിത്തം ഭീഷണിയാണ്. ചൂഷണം കൂടുതല്‍ തീവ്രമാക്കിയും ക്ഷേമപദ്ധതികള്‍ ഒഴിവാക്കിയുമാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന പല രാജ്യങ്ങളിലും ഭരണാധികാരികളെ നിര്‍ണയിക്കുന്നത് ബാങ്കുകളാണ്.

1930കളിലെ മാന്ദ്യകാലത്തും ഫാസിസവും നാസിസവും വളര്‍ന്നതിന് സമാനമാണിത്. മുതലാളിത്തത്തിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് തൊഴിലാളി-കര്‍ഷക സഖ്യം അനിവാര്യമാണ്. സ്ത്രീകള്‍ക്കും ഈ സമരത്തില്‍ ഗണ്യമായ പങ്കുവഹിക്കാനുണ്ട്. മുതലാളിത്ത രാജ്യങ്ങളില്‍ തൊഴില്‍ശക്തിയുടെ 60 ശതമാനവും സ്ത്രീകളാണ്. പുതിയ കാലത്തെ സോഷ്യലിസ്റ്റ് നിര്‍മിതിയില്‍ അഞ്ച് കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യവല്‍ക്കരണവും അതിന്റെ പൊതു ഉടമാവകാശവുമാണ് ആദ്യത്തേത്.

ചരക്കുല്‍പ്പാദന കമ്പോളത്തിന്റെ നിലനില്‍പ്പാണ് രണ്ടാമത്തേത്. വികേന്ദ്രീകരിക്കപ്പെട്ടതും ആസൂത്രിതവുമായ സമ്പദ്ഘടന, സാമ്രാജ്യത്വ ഇടപെടലുകളെ ചെറുക്കാന്‍ ശേഷിയുള്ള ജനാധിപത്യം, പാര്‍ടിയും ഭരണകൂടവും തമ്മിലുള്ള കൃത്യമായ വിഭജനം എന്നിവയാണ് മറ്റു മൂന്ന് ഘടകങ്ങള്‍- കാരാട്ട് പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി. ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അബലാര്‍ഡോ ക്യൂട്ടോ സോസ, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്