വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, April 30, 2012

പാവം ബംഗാരു

പാവം ബംഗാരു

(കേരളകൌമുദി മുഖപ്രസംഗം, 2012  ഏപ്രിൽ 30)

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ ആയുധ ഇടപാട് ഒപ്പിച്ചു കൊടുക്കാമെന്ന് ഉറപ്പു നല്‍കി ഒരുലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍ സി.ബി.ഐ കോടതി അദ്ദേഹത്തിന് നാലു വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ്. കോടതിയുടെ ശിക്ഷാവിധി വരുന്നത് ദീര്‍ഘമായ പതിനൊന്നു വര്‍ഷത്തിനുശേഷമാണ്. കളങ്കിതനായി പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം മാത്രമല്ല, സജീവ രാഷ്ട്രീയത്തില്‍ നിന്നുതന്നെ അദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കേണ്ടിവന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തിലുള്ള പലരേയുംപോലെ പിടിച്ചുനില്‍ക്കാനോ പിന്തുണയ്ക്കാനോ ആരുമില്ലാതിരുന്നതിനാലാണ്.

ആയുധ ഇടപാടുകളില്‍ മാത്രമല്ല, ഏതു വന്‍ കരാറുകളുടെയും പിന്നില്‍ വന്നുമറിയുന്ന കോഴപ്പണത്തിന്റെ കണക്ക് ഏതൊരു സാധാരണ പൌരനും ഇന്ന് മനപ്പാഠമാണ്. ഇല്ലാത്ത ബ്രിട്ടീഷ് കമ്പനിയുടെ ഇടനിലക്കാരെന്ന വ്യാജേന ഒളികാമറയുമായി സമീപിച്ച 'തെഹല്‍ക' പോര്‍ട്ടലിലെ മാദ്ധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ബംഗാരു ലക്ഷ്മണനു പറ്റിയ അബദ്ധം. ബി.ജെ.പി ആസ്ഥാനത്തുവച്ചുതന്നെ അദ്ദേഹം കോഴപ്പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് വാര്‍ത്താചാനലുകള്‍ക്ക് ദിവസങ്ങളോളം വിരുന്നാവുകയും ചെയ്തു. അഴിമതി നിരോധന നിയമപ്രകാരമാണ് സി.ബി.ഐ കോടതി ബംഗാരുവിനെ കുറ്റക്കാരനെന്നു കണ്ടെത്തിയതും ശിക്ഷിച്ചതും. അഴിമതി നിരോധന നിയമ പ്രകാരം ഒരു രൂപ കൈക്കൂലി വാങ്ങിയാലും ശിക്ഷ ശിക്ഷ തന്നെയാണ്. മുന്‍ പാര്‍ട്ടി അദ്ധ്യക്ഷനു ലഭിച്ച ശിക്ഷ അഴിമതിക്കെതിരെ പാര്‍ലമെന്റിലും പുറത്തും വലിയ പോരാട്ടം നടത്താറുള്ള ബി.ജെ.പിക്കും വലിയ പ്രഹരവും നാണക്കേടുമാണ്.

സമൂഹത്തില്‍ ഏറ്റവും താഴേക്കിടയില്‍ നിന്ന് ബി.ജെ.പിയുടെ അദ്ധ്യക്ഷസ്ഥാനം വരെ ഉയര്‍ന്ന ബംഗാരു ലക്ഷ്മണന് നേരിട്ട ഈ അവമതി സമീപകാല രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും ഗ്രസിച്ചിട്ടുള്ള അഴിമതിയെന്ന മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളതെന്ന കാര്യം വിസ്മരിക്കരുത്. ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ ടു ജി കുംഭകോണത്തില്‍ ഉള്‍പ്പെട്ട് ജയിലിലായ കേന്ദ്രമന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയും കഥ മുന്നിലുണ്ട്. ആദര്‍ശ് ഹൌസിംഗ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, ഖനി കുംഭകോണം, എണ്ണ-പ്രകൃതി വാതക കുംഭകോണം തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര അഴിമതിക്കഥകളിലൂടെ നിത്യവും കടന്നുപോകുന്ന ജനങ്ങള്‍ക്ക് വെറും ഒരു ലക്ഷം രൂപയുടെ ഈ അഴിമതിക്കഥ പരിഹാസ്യമായി തോന്നിയേക്കാം.

ബംഗാരുവിനെ ശിക്ഷിപ്പിക്കാന്‍ തക്ക തെളിവുമായി സമര്‍ത്ഥമായി കേസന്വേഷണം നടത്തിയ സി.ബി.ഐ തന്നെയാണ് ബോഫോഴ്സ് കോഴക്കേസിലെ മുഖ്യപ്രതി ഇറ്റലിക്കാരനായ ഒട്ടോവിയോ ക്വട്രോച്ചിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതും തെളിവില്ലെന്നു പറഞ്ഞ് ഒടുവില്‍ കേസ് തന്നെ എഴുതിത്തള്ളിയതും. ബംഗാരുവിനെ പ്രത്യേക കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ച ദിവസം ലോക്സഭയില്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ രാജിക്കു വേണ്ടി ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നടത്തിയ വാദ കോലാഹലങ്ങളും അഴിമതിയില്‍ ഊന്നിയുള്ളതാണ്. ടു-ജി കുംഭകോണത്തില്‍ സി.ബി.ഐയുടെ പിടിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ ചിദംബരത്തിനു കഴിഞ്ഞു. കേസില്‍ കുടുക്കാന്‍ ജനതാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി കെട്ടുകണക്കിനു തെളിവുകളുമായി ഡല്‍ഹിയിലെ സര്‍വ കോടതികളും കയറിയെങ്കിലും കസേരയുടെ ബലത്തില്‍ സാമര്‍ത്ഥ്യപൂര്‍വം പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇപ്പോള്‍ മകന്‍ കാര്‍ത്തിക് ചിദംബരത്തിന്റെ കമ്പനിക്ക് അനര്‍ഹമായി ആനുകൂല്യം നേടിക്കൊടുത്തതിന്റെ പേരിലാണ് ചിദംബരം ആരോപണ വിധേയനായിരിക്കുന്നത്. 2006-ല്‍ ധനകാര്യമന്ത്രിയായിരിക്കെ ചിദംബരം എയര്‍സെല്‍ എന്ന മൊബൈല്‍ കമ്പനി മലേഷ്യന്‍ കമ്പനിയായ മാക്സിസിനു വില്‍ക്കാന്‍ തടസ്സം നിന്നത് മകന്റെ കമ്പനിക്കു വേണ്ടിയായിരുന്നു എന്നാണ് പുതിയ ആരോപണം. ഒടുവില്‍ മകന്റെ കമ്പനിക്ക് എയര്‍ സെല്ലില്‍ മതിയായ തോതില്‍ ഓഹരി പങ്കാളിത്തം ലഭിച്ചതിനു ശേഷമാണ് വില്പനാനുമതി നല്‍കിയതത്രെ.

യശഃശരീരനായ രാജീവ്ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്തിയ ബോഫോഴ്സ് കോഴക്കേസ് അവസാനിച്ചുവെങ്കിലും അതുസംബന്ധിച്ച സ്വീഡിഷ് പൊലീസ് മേധാവിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ യു.പി.എ ഭരണകൂടം മൂടിവയ്ക്കാന്‍ ശ്രമിച്ച പലതും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ആണ്ടോടാണ്ട് രാജ്യത്തിന്റെ പ്രതിരോധ വിഹിതം മാനംമുട്ടെ ഉയരുന്നതിനൊപ്പം ആയുധ ഇടപാടുകള്‍ക്ക് പിന്നിലുള്ള കോഴയും അളവില്ലാതെ വര്‍ദ്ധിക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണെന്നാണ് കണക്ക്. കരാറുകള്‍ നേടാന്‍ ആയുധ നിര്‍മ്മാണ കമ്പനികള്‍ 'പേ ഓഫ്' എന്ന പേരില്‍ ഇറക്കുന്ന കോടികള്‍ വിദേശ ബാങ്കുകളിലെ രഹസ്യ അക്കൌണ്ടുകളില്‍ എത്തുന്നത് ലോക നടപ്പായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അങ്ങേയറ്റം പാവത്താനായതുകൊണ്ടാണ് വെറും ഒരു ലക്ഷത്തിന്റെ നോട്ടുകെട്ട് കണ്ടപ്പോള്‍ മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ വീണുപോയത്. അഴിമതിയുടെ സാഗരത്തില്‍ തിമിര്‍ത്തു മദിക്കുന്ന വന്‍ സ്രാവുകള്‍ക്കിടയില്‍ ബംഗാരു ലക്ഷ്മണ്‍ ഒരു പൂഞ്ഞാന്‍പോലു മാകുന്നില്ലെങ്കിലും ശിക്ഷിക്കപ്പെട്ടു എന്നതാണ് വിധി വൈപരീത്യം.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്