വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 24, 2010

കെ. കരുണാകരന്‍ അന്തരിച്ചു (2010 ഡിസംബര്‍ 23 ന്)

മാധ്യമം ദിനപ്പത്രം , 2010 ഡിസംബർ 24

അനുഭവജ്ഞൻ, അതികായന്‍

കേരളരാഷ്ട്രീയത്തിലെ ചടുലമായ ഒരധ്യായത്തിലെ നായകന്‍ വിടവാങ്ങി. കേരളത്തില്‍ നേതാക്കള്‍ ഏറെ ഉണ്ടായെങ്കിലും ലീഡര്‍ എന്ന ഇരട്ടപ്പേര് കെ. കരുണാകരന് മാത്രം സ്വന്തം. അനുയായികളെയും വിമര്‍ശകരെയും ഒരേ തീവ്രതയോടെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഏറെ പേര്‍ക്ക് കിട്ടിയിട്ടില്ല. ലീഡറെ ഓര്‍ക്കുമ്പോള്‍ ആദ്യം എടുത്തുപറയേണ്ടതും നേതൃഗുണം തന്നെ. തീരുമാനമെടുക്കാതിരിക്കല്‍ ഒരു കലയാക്കി വളര്‍ത്തിയ നേതാക്കള്‍ക്ക് പഞ്ഞമില്ലാത്ത കോണ്‍ഗ്രസില്‍ കൃത്യമായ തീരുമാനം സഹജമായ വേഗത്തില്‍ എടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും അത് നടപ്പാക്കാനും കരുണാകരന്‍ കാണിച്ച ശേഷിയാണ് ഒരുപക്ഷേ പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ വലിയ സംഭാവന.

ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതാവണം. പ്രതിബന്ധങ്ങള്‍ അദ്ദേഹത്തെ കര്‍മോത്സുകനാക്കിയിട്ടേ ഉള്ളൂ. അനുയായികളുടെ മനസ്സറിയുക എന്ന നേതൃഗുണവും കരുണാകരനെ പലരില്‍നിന്നും വ്യത്യസ്തനാക്കി. ആശ്രിതവത്സലന്‍ എന്ന വിശേഷണം അഭിമാനപൂര്‍വം എടുത്തണിഞ്ഞയാളാണദ്ദേഹം. കൂടെ നില്‍ക്കുന്നവരെ വഴിവിട്ടുപോലും സഹായിച്ചിട്ടുണ്ടെന്നുതന്നെ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സ്വജനപക്ഷപാതത്തോളം വളര്‍ന്നിരുന്നു പ്രത്യേകത. ഇത് അദ്ദേഹത്തിന് നൂറുശതമാനം കൂറുപുലര്‍ത്തുന്ന അനുയായിവൃന്ദത്തെ സമ്മാനിക്കുകയും ചെയ്തു. കരുണാകരന്റെ വ്യക്തിത്വം പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് തോന്നിച്ച സന്ദര്‍ഭങ്ങള്‍ ഏറെയാണ്. അതേസമയം, പാര്‍ട്ടികൂറും അച്ചടക്കവും അദ്ദേഹത്തിന് വിലപ്പെട്ടതുതന്നെയായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയതിനേക്കാള്‍ വേഗത്തില്‍ അതില്‍ തിരിച്ചെത്തിയല്ലോ അദ്ദേഹം. ഒരു 'തനി' രാഷ്ട്രീയക്കാരനെന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും കരുണാകരനിലെ ജനപക്ഷ രാഷ്ട്രീയം അംഗീകരിക്കാതെ വയ്യ.

സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടതുവലതു വ്യത്യാസമില്ലാതെ 'പ്രഫഷനലിസ'ത്തിന്റെ പാതയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വന്‍ കോര്‍പറേറ്റുകളുടെ മേധാവികളും ടെക്‌നോക്രാറ്റുകളും അധികാരസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരുടെ യാന്ത്രികവും മനുഷ്യപ്പറ്റില്ലാത്തതുമായ രീതികളോട് സമരസപ്പെടുകയും വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന പുതിയ ശൈലി പാര്‍ട്ടിനേതൃത്വങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന് വിരുദ്ധമായ ശൈലിയുടെ ഉടമയായിരുന്നു കരുണാകരന്‍. അദ്ദേഹം എന്നും ജനങ്ങള്‍ക്കൊപ്പം നിന്നു. അവരുടെ അഭിലാഷങ്ങളറിഞ്ഞു. ഉദ്യോഗസ്ഥരുടെ ഔപചാരികതകളേക്കാള്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി. മറ്റൊരു സവിശേഷതയായിരുന്നു വിമര്‍ശങ്ങളെ ആത്മസംയമനത്തോടെ നേരിടുക എന്നത്. കടുത്ത പ്രകോപനങ്ങളെ കുസൃതിച്ചിരികൊണ്ട് നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചു. വിയോജിപ്പുകളോടും എതിര്‍പ്പുകളോടും അദ്ദേഹം സഹിഷ്ണുത പുലര്‍ത്തി. വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും പരിഗണിക്കാനുള്ള കരുണാകരന്റെ സന്നദ്ധതയാണ് ഒരളവോളം കോണ്‍ഗ്രസിനുള്ളിലെ സാമുദായിക വിവേചനങ്ങള്‍ക്ക് തടയിട്ടിരുന്നത്.


കരുണാകരന്റെ ബലങ്ങള്‍തന്നെയാവണം ഒരുപക്ഷേ, അദ്ദേഹത്തിന് ദൗര്‍ബല്യവുമായത്. അണികളെ എന്തുനിലക്കും സഹായിക്കുക എന്ന ഗുണം തന്നെ അദ്ദേഹത്തെക്കൊണ്ട് ശരികേടുകള്‍ ചെയ്യിച്ചു. സ്വന്തം തീരുമാനം തന്നെ നടപ്പാകണമെന്ന ശാഠ്യം അദ്ദേഹത്തെ ഗ്രൂപ്പ് കളിയുടെ അങ്ങേയറ്റത്തെത്തിച്ചു. വ്യക്തിപരമായ പക്ഷപാതങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ചു. ഇന്ദിരഗാന്ധിയോടുള്ള അന്ധമായ വിധേയത്വം അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങള്‍ക്ക് അരുനില്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. മക്കള്‍രാഷ്ട്രീയത്തിലടക്കം അദ്ദേഹം ഇന്ദിരയെ അനുകരിക്കുകയായിരുന്നു എന്നു പറയാം. കെ. കരുണാകരന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത പാടായിരുന്നല്ലോ രാജന്റെ മരണം. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ തുറന്നുസമ്മതിക്കാനും രാജന്റെ അച്ഛന്‍ ഈച്ചരവാര്യരോട് പ്രത്യേകിച്ചും ജനങ്ങളോട് പൊതുവെയും മാപ്പപേക്ഷിക്കാനും തയാറായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അത് ശോഭ ചാര്‍ത്തിയേനെ.


തികഞ്ഞ രാഷ്ട്രീയക്കാരനെന്ന നിലക്ക് തന്ത്രങ്ങളുടെ ആശാനായിരുന്നു കെ. കരുണാകരന്‍. വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പരസ്‌പരം ഇഴുകിച്ചേര്‍ന്ന അദ്ദേഹത്തിന് പത്‌നിയുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് മറികടക്കാനായത് രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ കൊണ്ടുതന്നെ; ട്രേഡ് യൂനിയന്‍ രംഗത്ത് തുടങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായി വളര്‍ന്ന അദ്ദേഹം ഒരിക്കലും സാധാരണക്കാരെ മറന്നില്ല. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന് അനുകരിക്കാവുന്ന മാതൃകകള്‍ പലതും ബാക്കിവെച്ചുകൊണ്ടാണ് കരുണാകരന്‍ കടന്നുപോയത്. ഭരണത്തിന്റെ ഔപചാരികതകള്‍ക്കുമീതെ ജനങ്ങള്‍ക്ക് ചെവികൊടുക്കാനുള്ള മനസ്സ്, ജനായത്ത രാഷ്ട്രീയത്തിന്റെ കാതലായ സഹിഷ്ണുത, വിമര്‍ശങ്ങളെ നേരിട്ട് തനിക്ക് ബോധ്യപ്പെട്ട ശരികളെ പിന്തുണക്കാനുള്ള ആര്‍ജവം തുടങ്ങിയ ഗുണങ്ങള്‍ ഇന്ന് ഏറെ വിലപ്പെട്ടവയാണ്; 125 വര്‍ഷം തികഞ്ഞ കോണ്‍ഗ്രസിന് വിശേഷിച്ചും.



ചരിത്രപഥത്തില്‍ :: കെ. കരുണാകരന്‍ 1918 2010

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു യുഗം അവസാനിച്ചു. പലവട്ടം മരണത്തെ മുഖാമുഖം കണ്ട്, അവിടെനിന്നൊക്കെ അദ്ഭുതകരമാംവിധം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ ചരിത്രത്തിലേക്ക് പിന്‍വാങ്ങി. ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണസാധ്യതയെ അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷകളെയും പ്രാര്‍ഥനകളെയും അസ്ഥാനത്താക്കി വ്യാഴാഴ്ച വൈകുന്നേരം 5.32നാണ് ശരീരം നിശ്ചലമായത്. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ തൃശൂരിലെ മുരളീമന്ദിരത്തില്‍. അന്ത്യനിമിഷങ്ങളില്‍ മക്കളായ കെ. മുരളീധരന്‍, പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി എന്നിവരും പേരക്കുട്ടികളും, കരുണാകരന്റെ വിശ്വസ്ത അനുയായികളും അടുത്തുണ്ടായിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മ നേരത്തെ മരിച്ചു.

ഡിസംബര്‍ പത്തിനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കരുണാകരനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13ഓടെ അദ്ദേഹത്തിന്റെ നില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റി. രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ബുധനാഴ്ചയോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതിന് പിന്നാലെ ആരോഗ്യനില കൂടുതല്‍ വഷളായി. വ്യാഴാഴ്ച രാവിലെ മുതല്‍ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്കൊഴുകി. വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു. മരണവിവരം അറിഞ്ഞ് , മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും , സ്‌പീക്കര്‍ കെ. രാധാകൃഷ്ണനും മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.


നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും മൂന്നു തവണ പ്രതിപക്ഷ നേതാവും ഒരിക്കല്‍ കേന്ദ്രമന്ത്രിയുമായ കരുണാകരന്റെ വിയോഗത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനുവെക്കുന്ന മൃതദേഹം വൈകീട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായ തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

ഒരിട അകന്നെങ്കിലും ദീര്‍ഘകാലം നെഹ്‌റു കുടുംബത്തോട് വിശ്വസ്തത പ്രകടിപ്പിച്ച ലീഡര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ 8.15ന് ..സി.സി പ്രസിഡന്റ് സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തും. സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പങ്കെടുക്കും.വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ നിരവധി ദേശീയ നേതാക്കന്മാരും മന്ത്രിമാരടക്കമുള്ളവരും അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തും.

ഒമ്പത് എം.എല്‍.എമാരില്‍നിന്ന് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയും അധികാരശക്തിയുമാക്കിമാറ്റിയ കരുണാകരന്റെ വിയോഗത്തിലുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ ഒരാഴ്ചത്തെ പരിപാടികളത്രയും റദ്ദാക്കി.


No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്