വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, July 28, 2013

ഭരണം മാറിയിട്ടും മഅദനി ജയിലില്‍ തന്നെ

ഭരണം മാറിയിട്ടും മഅദനി ജയിലില്‍ തന്നെ

ദേശാഭിമാനി മുഖപ്രസംഗം, 2013 ജൂലായ് 27
Posted on: 26-Jul-2013 10:41 PM

Posted on: 26-Jul-2013 10:41 PM
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു. 36 ശതമാനം വോട്ടു നേടിയാണെങ്കിലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ ഹിന്ദുത്വ അജന്‍ഡയില്‍ മാറ്റമില്ലെന്നാണ് അനുഭവത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയെ മുസ്ലിം തീവ്രവാദം ആരോപിച്ചാണ് ബിജെപി സര്‍ക്കാരിന്റെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. 2008 ജൂലൈ 25നു ബംഗളൂരുവിലുണ്ടായ ഒരു ബോംബു സ്ഫോടനത്തില്‍ പങ്കാളിയാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കൊല്ലത്തെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. ജയിലില്‍ മതിയായ ചികിത്സപോലും നിഷേധിച്ചു. വിദഗ്ധ ചികിത്സ നല്‍കണമെന്ന് മനുഷ്യസ്നേഹമുള്ള സകലരും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിംലീഗ് നേതാക്കളും ബംഗളൂരുവില്‍ ജയിലില്‍ മഅ്ദനിയെ കണ്ടു. മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ബിജെപി സര്‍ക്കാരിന്റെ മുമ്പില്‍ ആവശ്യമുന്നയിച്ചു. സിപിഐ എം നേതാക്കള്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു. മുന്‍മന്ത്രി എം എ ബേബി മഅ്ദനിയെ ജയിലില്‍ പോയി കണ്ടു. ചികിത്സാസൗകര്യം ലഭ്യമാക്കുന്ന സ്ഥിതിയുണ്ടായി. മഅ്ദനിക്ക് ജാമ്യം നിഷേധിക്കുകയാണുണ്ടായത്. ബിജെപി ഭരണം മാറിയാല്‍ മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് ഏവരും പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല എന്നത് നിര്‍ഭാഗ്യകരമാണ്.

മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ദൊരൈരാജു ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തത്. മാത്രമല്ല, വിദഗ്ധ ചികിത്സ നിഷേധിക്കുന്ന നിലപാടും സ്വീകരിച്ചു. മഅ്ദനിയെ ജാമ്യത്തില്‍ വിട്ടാല്‍ കേസിലെ ഒളിവിലുള്ള പ്രതികളുമായി ബന്ധം സ്ഥാപിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നുമുള്ള പതിവുവാദം കോടതിയില്‍ പറഞ്ഞു. മഅ്ദനിയോടൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നാലു പ്രതികള്‍ ഏതോ ശത്രുരാജ്യത്ത് ഒളിവില്‍ കഴിയുകയാണെന്നാണ് അഭിഭാഷകന്‍ ബോധിപ്പിച്ചത്. ഇന്ത്യയുടെ ശത്രുരാജ്യം ഏതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയതായി കണ്ടില്ല. മഅ്ദനി പൂര്‍ണ ആരോഗ്യവാനാണെന്നും രോഗം പെരുപ്പിച്ചു കാണിക്കുകയാണെന്നും വിദഗ്ധ ചികിത്സ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. മഅ്ദനി വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്, കാഴ്ചക്കുറവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. മഅ്ദനിയുടെ ഒരു കാല് നഷ്ടപ്പെട്ടതാണെന്ന വസ്തുതപോലും അഭിഭാഷകന്‍ ഓര്‍ത്തില്ല. കോണ്‍ഗ്രസിന്റെ നഗ്നമായ വഞ്ചനയുടെ ചരിത്രം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയായിരുന്നു. ഹിന്ദുവോട്ടില്‍ കണ്ണുവച്ചാണ് ബിജെപി സ്വീകരിച്ച അതേനയം മഅ്ദനിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തം. വഞ്ചന ആവര്‍ത്തിച്ചപ്പോള്‍ പഴയ അനുഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ.

2001ല്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫിന്റെ പ്രചാരണത്തിലെ മുഖ്യവ്യക്തി മഅ്ദനിയായിരുന്നു. മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലിലടച്ചത് നായനാരാണെന്നായിരുന്നു പ്രചാരണം. മഅ്ദനിയുടെ ജയില്‍വാസത്തിന്റെ ദുരിതം വീടുവീടാന്തരം കയറി യുഡിഎഫുകാര്‍ പ്രചരിപ്പിച്ചു. മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ എ കെ ആന്റണി മുഖ്യമന്ത്രിയാകുമെന്നും സത്യവാചകം ചൊല്ലി അധികാരമേറ്റെടുക്കുന്നതിനു മുമ്പ് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മഅ്ദനിയെ മോചിപ്പിച്ച് തിരുവനന്തപുരത്ത് കൊണ്ടുവന്ന് ആന്റണി തന്നെ മാലയിട്ട് സ്വീകരിക്കുന്നതാണെന്നും വോട്ടര്‍മാര്‍ക്കിടയില്‍ പരസ്യമായി പ്രചരിപ്പിച്ചു. ആന്റണി മുഖ്യമന്ത്രിയായെങ്കിലും മഅ്ദനിക്ക് മോചനമെന്നല്ല പരോള്‍പോലും ലഭിച്ചില്ല. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കുപോലും പരോള്‍ അനുവദിക്കാറുണ്ട്. തന്റെ അമ്മൂമ്മ മരിച്ചിട്ടുപോലും മഅ്ദനിക്ക് പരോള്‍ ലഭിച്ചില്ല. മഅ്ദനിയെ പരോളില്‍ വിട്ടാല്‍ ക്രമസമാധാനം തകരുമെന്ന വാദമാണ് കേരളത്തിലെ പൊലീസ് മേധാവി ഉന്നയിച്ചത്. പൊലീസ് സംരക്ഷണയില്‍ പോലും പരോള്‍ അനുവദിച്ചില്ല. നീണ്ട പത്തുവര്‍ഷത്തിലധികം വിചാരണ കൂടാതെ ജയിലില്‍ കഴിയേണ്ടിവന്നു. കേസ് വിചാരണ പൂര്‍ത്തിയായി വിധി കല്‍പ്പിച്ചപ്പോള്‍ മഅ്ദനി നിരപരാധിയാണെന്നു കണ്ട് കോടതി നിരുപാധികം വിട്ടയക്കുകയാണുണ്ടായത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടു. മഅ്ദനിയുടെ കൃത്രിമക്കാല്‍ കേടുവന്ന് ഉപയോഗശൂന്യമായിട്ടുപോലും മാറ്റാന്‍ അനുവദിച്ചിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായി വിദഗ്ധ ചികിത്സ ലഭ്യമാക്കി. ജയില്‍മോചിതനായശേഷം തിരുവനന്തപുരത്ത് മഅ്ദനിക്ക് പൗരാവലി നല്‍കിയ സ്വീകരണയോഗത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പലരും പങ്കെടുത്തു. സ്വീകരണയോഗത്തില്‍ മഅ്ദനിയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു. താന്‍ തെറ്റുചെയ്തതായി അദ്ദേഹം പരസ്യമായി സമ്മതിച്ചു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും തീവ്രവാദ ചിന്തപോലും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ചെന്നും പരസ്യമായി പ്രഖ്യാപിച്ചു. അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചതായി അറിവില്ല. എന്നിട്ടും മഅ്ദനിയെ വേട്ടയാടുന്നത് തുടരുകയാണ്.

സൂറത്ത്, മുംബൈ, ഡല്‍ഹി സ്ഫോടനങ്ങളിലും മഅ്ദനിക്കു പങ്കാളിത്തമുണ്ടെന്നാണ് ആരോപണം. ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ; മഅ്ദനി തെറ്റുചെയ്തു എന്നതിന് മതിയായ തെളിവുണ്ടെങ്കില്‍ നിയമാനുസരണം ശിക്ഷ നല്‍കാം. എന്നാല്‍, സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൗരനെ അറസ്റ്റുചെയ്ത് വിചാരണ കൂടാതെ അനിശ്ചിതകാലം ജയിലിലാക്കുന്നത് നഗ്നമായ മനുഷ്യാവകാശലംഘനമാണ്. ഇന്ത്യയില്‍ മതന്യൂനപക്ഷത്തില്‍പ്പെട്ടവരെ പിടികൂടി തീവ്രവാദം ആരോപിച്ച് അനിശ്ചിതകാലം ജയിലിലടയ്ക്കുന്നതായി ആക്ഷേപമുണ്ട്. ഇത് അംഗീകരിക്കാനാവില്ല. മഅ്ദനിക്ക് മനുഷ്യാവകാശം നിഷേധിക്കാന്‍ അനുവദിച്ചുകൂടാ.
Posted on: 26-Jul-2013 10:41 PM

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്