വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, March 17, 2011

പ്രൊഫസറും കുട്ട്യോളും

ദേശാഭിമാനി ലേഖനം, 2011 മാർച്ച് 9

പ്രൊഫസറും കുട്ട്യോളും

പി സായിനാഥ്

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഒരു പ്രഖ്യാപനത്തോട് നമുക്ക് യോജിക്കേണ്ടിവരും. തന്റെ സര്‍ക്കാര്‍ 'ചക്കടാവണ്ടി'യല്ല എന്ന പ്രസ്താവനയോട്. ചക്കടാവണ്ടിയെന്നല്ല, 'ചത്തകുതിര' എന്നാവും കൂടുതല്‍ യോജിച്ച പരിഹാസപ്പേര്. സ്വന്തക്കാരായ ഏതാനും 'വിദ്യാര്‍ഥി'കളുമായുള്ള സംഭാഷണത്തില്‍ 'പ്രൊഫസര്‍' അത്ര സംതൃപ്തനല്ല എന്ന് അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍പോലും മനസിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഡോക്ടര്‍ സിങ്ങിനെ ഏറെ ആരാധിച്ചുവരുന്നു ഇലക്ട്രോണിക് മാധ്യമങ്ങളുടെ അധിപന്മാരും പത്രാധിപന്മാരും. സ്വതന്ത്രമായി പറയാന്‍ അവര്‍ അനുവദിച്ചിട്ടുപോലും അദ്ദേഹം നിര്‍വീര്യനായും പ്രതിരോധാവസ്ഥയിലും കാണപ്പെട്ടു. പത്രാധിപന്മാര്‍ കൂടുതല്‍ മെച്ചപ്പെട്ടവരായി എന്നല്ല അതിനര്‍ഥം. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ മര്‍മം. എന്നാല്‍, അവര്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി. അഴിമതിയെക്കുറിച്ച് ഉത്സാഹത്തോടെ ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും തങ്ങള്‍ വര്‍ഷങ്ങളായി ആരാധിച്ചുകൊണ്ടിരിക്കുന്ന നയപരമായ ആള്‍ത്താരയില്‍ (സര്‍ക്കാര്‍) നിന്നും നയങ്ങളില്‍നിന്നുമാണ് ഈ അഴിമതി ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യം അവര്‍ക്ക് തോന്നിയതേയില്ല. അതേ നയങ്ങള്‍തന്നെ തുടരുമെന്ന് വീണ്ടും ഉറപ്പുലഭിക്കാന്‍ അത്യാഗ്രഹമുണ്ട് എന്ന് സൂചിപ്പിക്കുന്നവിധത്തിലാണ് പത്രാധിപന്മാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍. അഴിമതിയെ സംബന്ധിച്ചാണെങ്കില്‍പ്പോലും ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അഥവാ പ്രധാനമന്ത്രിയുടെ ഓഫീസിലോ മന്ത്രിസഭയിലോ ഉള്ള ചിലരുടെ തെറ്റായ നടപടികളെക്കുറിച്ചോ ആയിരുന്നു ചോദ്യങ്ങള്‍. മന്‍മോഹന്‍സിങ്ങിന്റെ മാര്‍ഗനിര്‍ദേശത്തിന്‍കീഴില്‍ നടപ്പാക്കപ്പെടുന്ന രാജ്യത്തിന്റെ അടിസ്ഥാനപരമായ നയങ്ങള്‍ അപകടകരമാണെന്നോ വിനാശകരമാണെന്നോ സൂചിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഉയര്‍ന്നുവന്നില്ല. എന്നാല്‍, 1991ല്‍ എഴുതിത്തയ്യാറാക്കിയ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തിക ചട്ടക്കൂട് അത്ഭുതകരവും കുറ്റമറ്റതുമാണെന്ന് ആദ്യമേ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ, ആ നാടകത്തില്‍ ആരാണ് തെറ്റായി അഭിനയിക്കുന്നത് എന്ന തരത്തിലേക്ക് ചോദ്യങ്ങള്‍ പരിമിതപ്പെട്ടുപോകുന്നു. കോര്‍പറേറ്റുകളുടെ ക്രൂരകൃത്യങ്ങളെ സംബന്ധിച്ചാണെങ്കില്‍, മറ്റ് ചോദ്യങ്ങള്‍ക്കൊന്നും സാധ്യതയില്ലെങ്കിലേ പത്രാധിപന്മാര്‍ ആ മേഖലയിലേക്ക് കടക്കുന്നുള്ളു - അതും സ്വന്തം അപകടസാധ്യത നോക്കി മാത്രം. 2ജി സ്പെക്ട്രത്തെയും അതിന്റെ വില്‍പ്പനയില്‍ ലേല വ്യവസ്ഥ ഉണ്ടാവാത്തതിനെയും സംബന്ധിച്ചായിരുന്നു ആദ്യ ചോദ്യം. ന്യായംതന്നെ. എന്നാല്‍ ഇവിടെ എന്തോ ഒന്ന് നാം കാണാതെ പോകുന്നുണ്ടല്ലോ. യഥാര്‍ഥത്തില്‍ സ്പെക്ട്രത്തിന്റെ കാര്യത്തില്‍ ലേലം നടന്നിട്ടുണ്ട്-വളരെ വിജയകരമായ ലേലം. എന്നാല്‍, അത് നടത്തിയത് സര്‍ക്കാരല്ല എന്നുമാത്രം. മറിച്ച് കോര്‍പറേറ്റ് മേഖലയിലെ ചങ്ങാതികളാണ് തുച്ഛമായ വിലയ്ക്ക് ലേലംകൊണ്ടത്. സ്വകാര്യ കച്ചവടക്കാര്‍ക്ക് സ്പെക്ട്രം വില കുറച്ചു കിട്ടിയതുകൊണ്ടാണ് ഉപയോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ മൊബൈല്‍ സൌകര്യം ലഭിക്കുന്നതെന്ന വാദം പച്ചക്കള്ളമാണ്. വളരെ വലിയ തുകയ്ക്ക് സ്പെക്ട്രം രണ്ടാമതും വില്‍പ്പന നടത്തപ്പെട്ടതിനുശേഷംപോലും ഉപയോക്താവിന് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാകുന്നുണ്ട്. ഈ കൊള്ളസംഘം സ്വകാര്യലേലത്തിലൂടെ വലിയ ലാഭം നേടിയെടുത്തതിന് ശേഷവും അത് സാധിക്കുന്നു. ഇങ്ങനെയുള്ള ഇരട്ട ലേലം ഒഴിവാക്കപ്പെട്ടിരുന്നുവെങ്കില്‍, ഉപയോക്താവിനുണ്ടാകുമായിരുന്ന മെച്ചം, ഇതിനേക്കാളൊക്കെ വലുതാകുമായിരുന്നു. ഇതോടൊപ്പംതന്നെ, മന്ത്രിമാരും മന്ത്രിപദവികളും ഐക്യംതന്നെയും ലേലംചെയ്തു വില്‍ക്കപ്പെട്ടു! ഒരേ സമയം രണ്ടു ലേലം! അതും ഒരൊറ്റ പൈസയും കിട്ടാതെ! 'കള്ളപ്പണ'ത്തെ സംബന്ധിച്ച്, വളരെ അമൂര്‍ത്തവും അവ്യക്തവുമായ ചോദ്യവും അത്രതന്നെ അമൂര്‍ത്തവും അവ്യക്തവുമായ ഉത്തരവുമാണുണ്ടായത്. സ്വിസ്ബാങ്കുകളില്‍ രഹസ്യമായി സൂക്ഷിക്കുന്ന നിയമവിരുദ്ധമായ ഫണ്ടുകളെക്കുറിച്ച് ഒറ്റ ചോദ്യവുമുണ്ടായില്ല. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കലുള്ള പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നില്ല. ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇത്തരം നിയമവിരുദ്ധമായ ഫണ്ടുകളുടെ ഒഴുക്ക്, ദിവസത്തില്‍ ശരാശരി 240 കോടി രൂപ എന്ന നിരക്കിലാണ്. 2004നും 2009നും ഇടയ്ക്കുള്ള അഞ്ചുവര്‍ഷക്കാലത്ത് 4.3 ലക്ഷം കോടി രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. (2 ജി സ്പെക്ട്രം അഴിമതിയിലൂടെ നഷ്ടപ്പെട്ട തുകയുടെ രണ്ടിരട്ടിയിലധികം!) ഉന്നതരായ വ്യക്തികളും സ്വകാര്യ കമ്പനികളുമാണ് ഇന്ത്യയില്‍നിന്ന് നിയമവിരുദ്ധമായി വിദേശത്തേക്ക് പണം ഒഴുക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയോട് ചോദിക്കാന്‍ പറ്റിയ വിഷയംതന്നെയാണിത്. എന്നാല്‍, ആരും അതിന് മുതിര്‍ന്നില്ല. ഇങ്ങനെ രാജ്യത്തിന്റെ സമ്പത്ത് വിദേശത്തേക്ക് കടത്തുന്നവര്‍ക്ക് മാപ്പുനല്‍കുന്നതിനുവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളെക്കുറിച്ചും ചോദ്യങ്ങളൊന്നുമുണ്ടായില്ല. ഇത്തരക്കാരെ സംരക്ഷിക്കുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കാന്‍ കൂടുതല്‍ കൂടുതല്‍ കര്‍ശന നിയമങ്ങളുണ്ടാക്കുന്നു; തൊഴില്‍ നഷ്ടപ്പെട്ടവരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; പൊതുവിതരണവ്യവസ്ഥ കൂടുതല്‍ കൂടുതല്‍ പരിമിതപ്പെടുത്തുന്നു; അസഹ്യമായ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്ചെയ്ത് ജയിലിലടയ്ക്കുന്നു! നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1995നുശേഷം ഏതാണ്ട് രണ്ടരലക്ഷം കൃഷിക്കാര്‍ ആത്മഹത്യചെയ്തിട്ടുണ്ട്. അതേക്കുറിച്ച് പത്രാധിപന്മാര്‍ പ്രധാനമന്ത്രിയോട് എന്തെങ്കിലും ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നതുതന്നെ ബുദ്ധിമോശമായിരിക്കും. ഗ്രാമങ്ങളില്‍നിന്ന് പലായനംചെയ്യുന്നവരെക്കുറിച്ചും ചോദിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മൂര്‍ച്ഛിച്ചുവരുന്ന തൊഴിലില്ലായ്മയും അവര്‍ക്ക് വിഷയമല്ല. പട്ടിണിയെക്കുറിച്ചും ചോദ്യമുണ്ടായില്ല. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച്, 8.5 ശതമാനം വളര്‍ച്ചനിരക്കുള്ള ഒരു രാജ്യത്ത് ദരിദ്രരെ സംബന്ധിച്ച് അതുണ്ടാക്കുന്ന ആഘാതവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ചോദ്യം വന്നത് ഒരു വിദേശിയില്‍നിന്നാണ്. മധ്യവര്‍ഗ ശ്രോതാക്കളെ സംബന്ധിച്ചുപോലും വിലക്കയറ്റം നീറുന്ന പ്രശ്നമാണെന്ന് നമ്മുടെ പത്രാധിപന്മാര്‍ക്ക് അറിയാത്തതല്ല. എന്നിട്ടും ആ പ്രശ്നം ഉന്നയിക്കാന്‍ സിഎന്‍എന്നിലെ സാറാ സിഡ്നര്‍ മാത്രമേ ഉണ്ടായുള്ളൂ. വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട രണ്ടാമത്തെ ചോദ്യം, 'കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട ഘടനാപരമായ രണ്ടാംഘട്ട പരിഷ്കരണങ്ങളുടെ ആവശ്യകതയെ' സംബന്ധിച്ചതായിരുന്നു. വിലക്കയറ്റത്തെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് ഉത്തരമേയുണ്ടായില്ല. അത് ദരിദ്രരെ സംബന്ധിച്ചതായിരുന്നില്ല; പട്ടിണിയെ സംബന്ധിച്ചതും ആയിരുന്നില്ല. 2 ജി സ്പെക്ട്രം അഴിമതിയില്‍ നഷ്ടപ്പെട്ട തുകയും ദരിദ്രര്‍ക്കുള്ള സബ്സിഡിത്തുകയും ഫലത്തില്‍ തുല്യമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചപ്പോള്‍, ആരും എതിര്‍ത്തില്ല. വര്‍ഷത്തില്‍ 80,000 കോടി രൂപയുടെ ഭക്ഷ്യ സബ്സിഡി അനുവദിക്കുന്ന ബജറ്റാണ് നമുക്കുള്ളത്. ഈ ഭക്ഷ്യധാന്യമെല്ലാം വിപണിവിലയ്ക്ക് വില്‍ക്കണം എന്ന് ചിലര്‍ പറഞ്ഞേക്കാം. അവ വിപണിവിലയ്ക്ക് വില്‍ക്കാത്തതുകൊണ്ട്, അവയ്ക്ക് സബ്സിഡി നല്‍കുന്നതുകൊണ്ട്, 80,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നു എന്ന് നിങ്ങള്‍ പറയുമോ? ലോകത്തെ ഏറ്റവും വലിയ പട്ടിണിക്കാരായ ജനങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന സബ്സിഡിയെയും കോര്‍പറേറ്റുകളുടെ കൊള്ളയെയും പ്രധാനമന്ത്രി ഒരേപോലെ കാണുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. ഗ്ളോബല്‍ ഹങ്കര്‍ ഇന്‍ഡക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 84 രാജ്യങ്ങളില്‍ 67-ാമത്തേതാണ് നമ്മുടെ സ്ഥാനം. അതിസമ്പന്നര്‍ക്കുള്ള സബ്സിഡികള്‍ വര്‍ഷംപ്രതി കുതിച്ചുയരുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. അതേ അവസരത്തില്‍ത്തന്നെ, ശതകോടിക്കണക്കിനുള്ള ദരിദ്രര്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ കഴിഞ്ഞ ബജറ്റില്‍ 450 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സബ്സിഡി നല്‍കുന്നതിനെ ചുമ്മാ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നവര്‍, കാണാത്ത കാര്യമുണ്ട്: കോര്‍പറേറ്റ് ലോകത്തിന്, അവസരം കിട്ടുമ്പോഴെല്ലാം, പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാര്‍ ശതകോടിക്കണക്കിന് രൂപ പതിവായി കൈമാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍, പ്രത്യക്ഷ കോര്‍പറേറ്റ് ആദായനികുതി, കസ്റംസ്നികുതി, എക്സൈസ് നികുതി എന്നീ മൂന്നിനങ്ങളില്‍ മാത്രമായി 5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഇഷ്ടദാനം അനുവദിക്കുകയുണ്ടായി. 2 ജി സ്പെക്ട്രം അഴിമതിയില്‍ ഉള്‍പ്പെട്ട തുകയുടെ രണ്ടര ഇരട്ടി വരും അത്. ഓരോ ബജറ്റിലും ഈ സൌജന്യങ്ങള്‍ കൂടിക്കൂടി വരുന്നു. ഇങ്ങനെ പൊതുമുതല്‍ കോര്‍പറേറ്റ് മേഖല കൊള്ളയടിക്കുന്നത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വിഷയമേ അല്ല. ഡോ. മന്‍മോഹന്‍സിങ്ങാണല്ലോ ഭരിക്കുന്നത്. അതുകൊണ്ട് 2 ജി സ്പെക്ട്രം അഴിമതിയില്‍ ഒരു പിടി വഴിവാണിഭക്കാര്‍ക്ക് നിസ്സാരമായ പണം കൈമാറിയതിനെക്കുറിച്ച് പത്രാധിപന്മാര്‍ ചോദിച്ചപ്പോള്‍, ഡോ. സിങ്ങിന് വെറിപിടിച്ചത് മനസിലാക്കാവുന്നതേയുള്ളൂ. തന്റെ സര്‍ക്കാര്‍ ഭക്ഷ്യ സബ്സിഡിക്കായി നീക്കിവയ്ക്കുന്ന 80,000 കോടി രൂപ 'നഷ്ടമായി' പത്രാധിപന്മാര്‍ കരുതുന്നുണ്ടോ എന്നാണ് മന്‍മോഹന്‍സിങ്ങിന് അറിയേണ്ടിയിരുന്നത്. ദരിദ്രര്‍ക്കായി നീക്കിവയ്ക്കുന്ന സബ്സിഡികളെല്ലാം ഉപേക്ഷിക്കണം എന്ന് പത്രാധിപന്‍മാരില്‍ നിരവധിപേര്‍ ആഗ്രഹിക്കുന്നുമുണ്ടാവും. രാഷ്ട്രീയമായി ശരിയായ തലത്തില്‍ ഇക്കാര്യം നടപ്പാക്കുന്നതിനെ 'കാര്യക്ഷമത', 'ശരിയായ ലക്ഷ്യനിര്‍ണയം', 'വ്യവസ്ഥയെ സുഗമമാക്കിത്തീര്‍ക്കുക' എന്നൊക്കെയാണ് അവര്‍ വിളിക്കുക. എന്നാല്‍, അതിസമ്പന്നരായ ഒരുപിടി ആളുകളിലേക്ക് കുത്തിയൊലിച്ചെത്തുന്ന സബ്സിഡികളുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും അങ്ങനെ ആവശ്യപ്പെടുകയുമില്ല (അക്കൂട്ടത്തില്‍ മാധ്യമ ഉടമകളുമുണ്ടല്ലോ). പത്രാധിപന്മാരുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കിടയില്‍ ഡോ. സിങ് പുതിയ മന്ത്രിതല സമിതിയുടെ കാര്യം പ്രസ്താവിക്കുകയുണ്ടായില്ല എന്നത് ആശ്വാസകരമായ സംഗതിതന്നെ. മന്ത്രിതല സമിതികളുടെ എണ്ണമെടുക്കാന്‍ ഒരു സെന്‍സസ് തന്നെ വേണ്ടിവരും. താന്‍ എത്ര മന്ത്രിതല സമിതികളുടെ അധ്യക്ഷനാണ് എന്ന് കണ്ടെത്താന്‍, ഒരുപക്ഷേ, പ്രണബ് മുഖര്‍ജിക്ക് അത് സഹായകമായെന്നിരിക്കും. യോഗം ചേരുമ്പോള്‍ 'ക്ഷമിക്കണം, ഇത് ഏത് മന്ത്രിതല സമിതിയാണ്' എന്ന് അദ്ദേഹത്തിന് ക്ളേശത്തോടെ ചോദിക്കേണ്ടിവരില്ലല്ലോ. ഇതൊരു ചത്ത കുതിരയോ? അല്ല. ഇത് വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മരത്തലയന്‍ തന്നെ.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്