വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, October 1, 2010

അയോധ്യ: ഭൂമി മൂന്നായി വീതിക്കും

അയോധ്യാ വിധി സംബംന്ധിച്ച് വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും ലേഖനങ്ങളും ഭാവി വായനയ്ക്ക് ശേഖരിക്കുന്നു

അയോധ്യ: ഭൂമി മൂന്നായി വീതിക്കും


ദേശാഭിമാനി


ലഖ്നൌ: ബാബറി മസ്ജിദ് നിലനിന്ന സ്ഥലം ഉള്‍പ്പെടെയുള്ള അയോധ്യയിലെ 2.7 ഏക്കര്‍ ഭൂമി മൂന്ന് കക്ഷികള്‍ക്ക് തുല്യമായിവീതിച്ച് നല്‍കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വിധിച്ചു. 60 വര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വ്യത്യസ്ത വിധി പുറപ്പെടുവിച്ചു. 1949ല്‍ സ്ഥാപിച്ച രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം ഹിന്ദുമഹാസഭയ്ക്കും 'രാം ഛബൂത്രയും' 'സീത രസോയിയും' സ്ഥിതിചെയ്യുന്ന സ്ഥലം സന്യാസി സംഘടനയായ നിര്‍മോഹി അകാഡയ്ക്കും ബാക്കി സ്ഥലം സുന്നി വഖഫ് ബോര്‍ഡിനും നല്‍കാന്‍ ജസ്റിസുമാരായ എസ് യു ഖാനും സുധീര്‍ അഗര്‍വാളും ഉത്തരവായി. പ്രJustify Fullദേശത്ത് മൂന്ന് മാസത്തേക്ക് നിലവിലുള്ള സ്ഥിതി തുടരാനും ഭൂരിപക്ഷ വിധിയില്‍ നിര്‍ദേശിച്ചു. എന്നാല്‍, കേസിന് ആസ്പദമായ സ്ഥലം രാമന്റെ ജന്മഭൂമിയാണെന്നും ഇസ്ളാംമത തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ മസ്ജിദ് സ്ഥാപിച്ചതെന്നും ഇതിനെ ആരാധനാലയമായി പരിഗണിക്കാന്‍ കഴിയില്ലെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റിസ് ഡി വി ശര്‍മയുടെ വിധിയില്‍ പറഞ്ഞു. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് 8189 പേജ് വരുന്ന വിധിന്യായമാണ് പുറപ്പെടുവിച്ചത്. കോടതി നിയമിച്ച റിസീവര്‍ ശിവശങ്കര്‍ ലാല്‍ തയ്യാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഭാഗമായി സ്ഥലം വിഭജിക്കേണ്ടതെന്ന് ജസ്റിസുമാരായ ഖാനും അഗര്‍വാളും വ്യക്തമാക്കി. മസ്ജിദിന്റെ പ്രധാന താഴികക്കുടം നിലനിന്നിരുന്നതിന്റെ താഴെയാണ് രാമന്റെ ജന്മസ്ഥലമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം- വിധിയില്‍ നിരീക്ഷിച്ചു. മൂന്ന് തുല്യഭാഗമായാണ് 2.7 ഏക്കര്‍ സ്ഥലം വീതിക്കേണ്ടതെങ്കിലും പ്രായോഗികസൌകര്യം മുന്‍നിര്‍ത്തി ചെറിയ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താം. എന്നാല്‍, ഇത് മറ്റൊരു കക്ഷിയെ ബാധിക്കാത്ത വിധത്തില്‍ തൊട്ടടുത്ത പ്രദേശത്തുനിന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കി പരിഹരിക്കണം. വിഭജനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മൂന്നു മാസം സമയം നല്‍കിയിട്ടുണ്ട്. വിധിയിന്മേല്‍ അപ്പീല്‍ നല്‍കാനും മൂന്ന് മാസത്തെ സമയം അനുവദിച്ചു. വിഭജനം സംബന്ധിച്ച അന്തിമവിധി മൂന്നുമാസത്തിനുശേഷം സുപ്രീംകോടതി ചീഫ്ജസ്റിസുമായി കൂടിയാലോചിച്ച് പ്രഖ്യാപിക്കും. ബാബറുടെ ഉത്തരവ് പ്രകാരമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റിസ് ഖാന്‍ വിധിയില്‍ നിരീക്ഷിച്ചു. എന്നാല്‍, സ്ഥലം ബാബറുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു എന്നതിന് തെളിവില്ല. മസ്ജിദ് പണിയാനായി ക്ഷേത്രം തകര്‍ത്തിട്ടില്ല. ദീര്‍ഘകാലമായി ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് വിധിയില്‍ പറയുന്നു. മസ്ജിദ്് നിര്‍മിച്ച് കുറെക്കാലം കഴിഞ്ഞശേഷമാണ് രാമന്റെ ജന്മസ്ഥലം ഇവിടെയാണെന്ന് ഹിന്ദുക്കള്‍ കരുതാന്‍ തുടങ്ങിയത്. 1885നു മുമ്പേ രാം ഛബൂത്രയും സീത രസോയിലും പ്രദേശത്ത് നിലനിന്നിരുന്നു. ഹിന്ദുക്കള്‍ ഇവിടെ ആരാധനയും നടത്തിവന്നു. വളരെ അസാധാരണമായ അവസ്ഥയായിരുന്നു അത്. ഒരു ഭാഗത്ത് മുസ്ളിങ്ങള്‍ നമസും മറുഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥനയും നടത്തി. ഭൂമിയില്‍ വിഭജനമൊന്നും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളും മുസ്ളിങ്ങളും സംയുക്തമായി കൈവശം വച്ചിരുന്ന ഭൂമിയായിരുന്നു ഇതെന്ന് വ്യക്തമാകുന്നു. എന്നാല്‍, ഇരുകൂട്ടര്‍ക്കും ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തെളിവ് നിയമപ്രകാരം സംയുക്താവകാശമുള്ള ഭൂമിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ- ജസ്റിസ് ഖാന്‍ പറഞ്ഞു. രാമവിഗ്രഹം ആദ്യമായി ഇവിടെ സ്ഥാപിച്ചത് 1949 ഡിസംബര്‍ 23നു പുലര്‍ച്ചെയാണെന്നും ജസ്റിസ് ഖാന്‍ ചൂണ്ടിക്കാട്ടി. ഇതിനു കുറച്ചുകാലം മുമ്പു മുതലാണ് മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് താഴെയാണ് രാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ കരുതാനും വിശ്വസിക്കാനും തുടങ്ങിയതെന്നും വിധിയില്‍ പറഞ്ഞു. അതേസമയം, പഴയ മന്ദിരം തകര്‍ത്തശേഷമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റിസ് ശര്‍മ നിരീക്ഷിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പര്യവേക്ഷണം ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, 1949ലാണ് ഇവിടെ രാമവിഗ്രഹം സ്ഥാപിച്ചതെന്നതിന് തെളിവുണ്ടെന്ന നിഗമനത്തോട് അദ്ദേഹം യോജിച്ചു.


അയോധ്യാ വിധി

ദേശാഭിമാനി

ആറ് പതിറ്റാണ്ടുനീണ്ട നിയമനടപടിക്കൊടുവിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വ്യാഴാഴ്ച വൈകിട്ട് തീര്‍പ്പുകല്‍പ്പിച്ചത്. വിധിയുടെ നല്‍പ്പുതില്‍പ്പുകളിലേക്ക് കടന്നുള്ള സൂക്ഷ്മപരിശോധനയ്ക്ക്, ഘട്ടത്തില്‍ പ്രസക്തിയോ സാംഗത്യമോ ഇല്ല. പ്രധാനകാരണം, ഇത് ഒരുനീതിന്യായ പ്രക്രിയയുടെ പരിണതിയാണ് എന്നതുതന്നെ. അത്തരത്തിലുള്ള പരിശോധനകളും പ്രതികരണങ്ങളും നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ കൂടുതല്‍ കലുഷമാക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കലാകും എന്ന മറ്റൊരു കാരണവുമുണ്ട്. സ്വാഭാവികമായും വിധിതീര്‍പ്പ് സ്വീകാര്യമായി കരുതുന്നവരും അസ്വീകാര്യമായി കരുതുന്നവരും സമൂഹത്തിലുണ്ടാവാം. സ്വീകാര്യമായി കരുതുന്നവരുടെ അമിതാഘോഷപ്രകടനങ്ങളും മറിച്ച് കരുതുന്നവരുടെ സംയമനമില്ലാത്ത പ്രതികരണങ്ങളും ആപത്തുകള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങി നില്‍ക്കണമെന്നാണ് ഘട്ടത്തില്‍ ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. പക്വതയോടുകൂടിയ അത്തരമൊരു സമീപനം എല്ലാ വിഭാഗങ്ങളില്‍നിന്നുമുണ്ടാവുമെങ്കില്‍, മതനിരപേക്ഷതയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ അത് ഉപകരിക്കും. അതിനുമപ്പുറം നേരത്തെ ഉണ്ടായ മുറിവുകള്‍ ഉണക്കാനും അത് ഉപകരിക്കും. തര്‍ക്കങ്ങള്‍ ബാക്കിനില്‍ക്കുന്നുവെങ്കില്‍, അത് തെരുവുകളിലല്ല, മേല്‍ക്കോടതിമുറികളിലാണ് തീര്‍ക്കേണ്ടത്. അതിനുള്ള അവകാശം നീതിന്യായപീഠം അനുവദിക്കുന്നുണ്ടുതാനും. അതുകൊണ്ടുതന്നെ കോടതിക്കുപുറത്ത് ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാവുന്നത് ഘട്ടത്തില്‍ വിപല്‍ക്കരമാവും. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന ആരും ചെയ്യേണ്ടത്. 1950 ജനുവരി 16നാണ് കേസുകളുടെ തുടക്കം. പൂജ നടത്താനുള്ള പൂര്‍ണാധികാരം തേടിയുള്ള ഹര്‍ജിയിലാരംഭിച്ച പ്രക്രിയ ആറ് പതിറ്റാണ്ട് നീണ്ടു. ഇതിനിടെ, ഇതേ വിഷയം മുന്‍നിര്‍ത്തി എത്രയോ വര്‍ഗീയകലാപങ്ങള്‍, ചോരപ്പുഴ ഒഴുക്കല്‍, ബാബറി മസ്ജിദ് തകര്‍ക്കല്‍... അങ്ങനെ എന്തെല്ലാം. അത്തരത്തിലുള്ള ഒന്നും ഇനി ഇന്ത്യക്ക് താങ്ങാനാവുന്നതല്ല. ലഖ്നൌ കോടതിക്ക് നാലു പട്ടയ തര്‍ക്കങ്ങളിലായിരുന്നു തീര്‍പ്പു കല്‍പ്പിക്കാനുണ്ടായിരുന്നത്. 2.77 ഏക്കര്‍ സ്ഥലത്തായി പടര്‍ന്നുകിടക്കുന്ന പ്രദേശത്തിന്റെ അധികാരാവകാശങ്ങള്‍ സംബന്ധിച്ചുള്ള കേസുകള്‍. ഇതില്‍ വിധി പറഞ്ഞ ലഖ്നൌ കോടതി ഏതെങ്കിലും ഒരു കൂട്ടരുടെ വാദം പൂര്‍ണമായി അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തതായി തോന്നുന്നില്ല. ഒരു കൂട്ടരുടെ ചില അവകാശങ്ങളും ഒരു കൂട്ടരുടെ മറ്റുചില അവകാശങ്ങളും അംഗീകരിക്കപ്പെട്ടതായാണ് പ്രാഥമികമായി മനസിലാക്കാന്‍ കഴിയുന്നത്. 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുന്നി ബോര്‍ഡ്, നിര്‍മോഹി അഘാര, ശ്രീരാമന്റെ കക്ഷി (കേസില്‍ ശ്രീരാമനും ഒരു കക്ഷിതന്നെയാണ്) എന്നിവര്‍ക്കിടയിലായി വീതിക്കാനാണ് നിര്‍ദേശം. മൂന്ന് ജഡ്ജിമാരും വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തതായി കാണാം. വസ്തുവിന്റെ വിഭജനമെന്നത് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടതല്ല. മറിച്ച് കോടതി സ്വയം കണ്ടെത്തിയ പോംവഴിയാണ്. ഇക്കാര്യങ്ങളിലൊക്കെ ബന്ധപ്പെട്ടവര്‍ എന്ത് നിലപാടെടുക്കുമെന്നതു വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. അതെന്തുമാവട്ടെ, ഇന്നത്തെ പ്രധാനപ്പെട്ട വിഷയം, മതനിരപേക്ഷതയ്ക്ക് പോറല്‍പോലും ഏല്‍ക്കുന്ന ഒന്നും, ഒരു ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കുക എന്നതാണ്. ആധുനിക ചരിത്രകാരന്മാര്‍ സ്വാതന്ത്യ്രലബ്ധിക്കുശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തെ രണ്ടായി വേര്‍തിരിക്കുന്നുണ്ട്. 1992 ഡിസംബര്‍ ആറിനുമുമ്പുള്ള ഇന്ത്യ; അതിനുശേഷമുള്ള ഇന്ത്യ എന്നീ നിലകളില്‍. ഡിസംബര്‍ ആറ് ഇന്ത്യയുടെ ചരിത്രസ്വഭാവത്തെത്തന്നെ അപ്രതീക്ഷിതമാംവിധം മാറ്റിമറിച്ചുകളഞ്ഞു എന്നാണിതില്‍നിന്ന് വ്യക്തമാവുന്നത്. അതുവരെ താരതമ്യേന ശാന്തവും സ്വച്ഛവുമായിരുന്ന ഇന്ത്യയുടെ സാമൂഹ്യജീവിതം '92 ഡിസംബര്‍ ആറോടെ പരസ്പരമുള്ള അവിശ്വാസത്തിന്റെയും അക്രമങ്ങളുടെയും കാലുഷ്യം നിറഞ്ഞ ഒന്നായിമാറി. ഡിസംബര്‍ ആറ് ഇന്ത്യയുടെ സാമൂഹ്യഘടനയില്‍ വരുത്തിയ മാറ്റം ആശാസ്യമായിരുന്നുവെന്ന് ഇന്ന് ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല. സെപ്തംബര്‍ 30, എങ്ങനെയാകും? ഇന്ത്യയുടെ ഐക്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ള ദിനമായാകുമോ സെപ്തംബര്‍ 30 ചരിത്രത്തിലേക്ക് കടക്കുക. കേസിലെ ഏതു കക്ഷി ജയിച്ചു, ഏതു കക്ഷി പരാജയപ്പെട്ടു എന്നതല്ല, മറിച്ച് ഇന്ത്യ ജയിക്കുന്നുവോ തോല്‍ക്കുന്നുവോ എന്നതാണ് പ്രധാനം. നിലയ്ക്കുള്ള ദേശീയ ഐക്യത്തെക്കുറിച്ചും ഒരുമയെക്കുറിച്ചുമുള്ള ബോധം ജനങ്ങളെ നയിക്കേണ്ട അവസരമാണിത്. സന്ദര്‍ഭം ആവശ്യപ്പെടുന്ന സംയമനത്തോടെ, പക്വതയോടെ കോടതിവിധിയെ സമതുലിതമായ മനസ്സോടെ ജനങ്ങള്‍ കാണേണ്ടിയിരിക്കുന്നു. ഇത്തരമൊരു ബോധം ജനങ്ങളില്‍ വളര്‍ത്താനുള്ള ശ്രമമാണിന്ന് ഉണ്ടാവേണ്ടത്. ഏതു മതത്തിന് മുന്‍കൈ നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നില്ല കോടതിയുടെ ദൌത്യം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പട്ടയം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു. ഇത് സ്വീകാര്യമാവാത്തവര്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. അങ്ങനെ പരിഹാരം കണ്ടെത്താനാണ് ശ്രമം നടക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി, അവരുടെ സംയമനശക്തി വളര്‍ത്താനാണ് ഉത്തരവാദിത്തമുള്ള എല്ലാ കേന്ദ്രങ്ങളും ഘട്ടത്തില്‍ ശ്രമിക്കേണ്ടത്. ഏതു സാഹചര്യത്തിലും ഛിദ്രശക്തികള്‍ക്ക് മുതലെടുക്കാനുള്ള അവസരമുണ്ടാവരുത്. വര്‍ഗീയവികാരങ്ങളാല്‍ തങ്ങള്‍ പ്രകോപിപ്പിക്കപ്പെടില്ല എന്ന ഉറച്ച നിലപാടിലേക്ക് ജനങ്ങളെ എത്തിക്കാന്‍ മതനിരപേക്ഷകക്ഷികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. രാജ്യം പൊതുവില്‍ ഇന്ന് മതനിരപേക്ഷതയുടെയും സമുദായസൌഹാര്‍ദത്തിന്റെയും ആവശ്യകത കൂടുതലായി തിരിച്ചറിയുന്നുണ്ട്. രാജ്യം കടന്നുപോയ രക്തപങ്കിലമായ ദിവസങ്ങള്‍ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള മനോഭാവം ജനങ്ങളില്‍ ശക്തിപ്പെട്ടുവരുന്നുണ്ട്. ജനങ്ങളുടെ ഐക്യത്തെ മതാടിസ്ഥാനത്തില്‍ ഛിദ്രമാക്കുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ അപകടപ്പെടുത്താനുള്ള വിധ്വംസകശക്തികളുടെ സാമ്രാജ്യത്വപ്രേരിത പദ്ധതിയാണെന്ന കാര്യത്തിലും ഉയര്‍ന്നതോതിലുള്ള തിരിച്ചറിവ് ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ പക്വവും സംയമനപൂര്‍ണവുമായ ഒരു സമീപനം പൊതുവെ രാജ്യത്ത് പ്രധാന പ്രസ്ഥാനങ്ങളില്‍നിന്നൊക്കെ ഉണ്ടായിക്കാണുന്നുണ്ട്. അതുണ്ടാക്കുന്ന അന്തരീക്ഷത്തില്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്.

അയോധ്യാവിധി
സംയമനത്തിന്റെ സന്ദര്‍ഭമാകട്ടെ


ദേശാഭിമാനി


അലഹബാദ് ഹൈക്കോടതി, അയോധ്യാകേസില്‍ അടുത്തദിവസം വിധി പറയാനിരിക്കെ, രാജ്യം ഏതാണ്ട് ശ്വാസമടക്കിപ്പിടിച്ചുനില്‍ക്കുന്ന പ്രതീതിയിലാണ്. സംയമനം പാലിക്കണമെന്ന ആഹ്വാനം പത്രപ്പരസ്യങ്ങളിലൂടെ ഇന്ത്യാഗവമെന്റുതന്നെ പുറപ്പെടുവിക്കുന്നു. ഉത്തര്‍പ്രദേശില്‍ പതിനായിരക്കണക്കിന് അര്‍ധസൈനികരെ വിന്യസിച്ചിരിക്കുന്നു. പ്രശ്നമേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. പൊതുവെ പിരിമുറുക്കമേറിയ അന്തരീക്ഷം. വര്‍ഗീയ കലാപങ്ങള്‍ക്ക് തീകൊളുത്താന്‍ എന്തെങ്കിലും അവസരം എവിടെയെങ്കിലും വീണുകിട്ടാന്‍ കാത്തിരിക്കുന്ന വര്‍ഗീയശക്തികള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ ഛിദ്രീകരിക്കാനാഗ്രഹിക്കുന്ന സാമ്രാജ്യത്വശക്തികള്‍ അവര്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നുമുണ്ട്. അത്തരം ശക്തികള്‍ പല നിറത്തിലും തരത്തിലും അവസരംപാര്‍ത്തു കഴിയുന്നുണ്ട് എന്ന പശ്ചാത്തലത്തില്‍ വേണം കാര്യങ്ങള്‍ വിലയിരുത്താന്‍. ജനങ്ങളുടെ ഒരുമയോടെയുള്ള ജാഗ്രതകൊണ്ടുമാത്രമേ ഛിദ്രശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനുമെതിരായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കാനാവൂ. നിലയ്ക്കുള്ള മതനിരപേക്ഷമായ സംയമനത്തിന്റെ ഘട്ടത്തിലേക്ക് രാജ്യം ഉയരേണ്ട വേളയാണിത്. അലഹബാദ് ഹൈക്കോടതിവിധി എന്തുതന്നെയായാലും അത് എല്ലാ കൂട്ടര്‍ക്കും ഒരുപോലെ തൃപ്തികരമായിക്കൊള്ളണമെന്നില്ല. നീതി ലഭിച്ചുവെന്നു കരുതുന്നവരും നീതി ലഭിച്ചില്ല എന്നുകരുതുന്നവരും ഉണ്ടായെന്നുവരാം. അവരൊക്കെ മനസ്സിലുറപ്പിക്കേണ്ട കാര്യം, വിധിയില്‍ അസ്വീകാര്യമായ കാര്യങ്ങളുണ്ടായാല്‍ തന്നെയും മേല്‍കോടതിയെ സമീപിക്കാനും പരാതിക്ക് പരിഹാരം തേടാനും അവസരമുണ്ട് എന്ന കാര്യമാണ്. വഴിക്ക് നീങ്ങാതെ തെരുവിലേക്കിറങ്ങാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍, രാജ്യം വീണ്ടും കലാപത്തിന്റെ തീക്കുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെടുകയാണുണ്ടാവുക. രാജ്യത്തിനോ ജനതയ്ക്കോ താങ്ങാനാവുന്നതല്ല അത്. അതുകൊണ്ടുതന്നെ, രാജ്യത്തെ ശിഥിലമാക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കാമെന്ന് കണക്കാക്കി കളിക്കുന്ന രാഷ്ട്രവിരുദ്ധശക്തികള്‍ക്ക് ആരും വിധേയരാവില്ല എന്നുറപ്പുവരുത്താനുള്ള ജാഗ്രത ജനങ്ങളുടെഭാഗത്തുനിന്ന് ഉണ്ടായേ പറ്റൂ. ഞങ്ങള്‍ ഇതുപറയുന്നത്, വിശ്വാസത്തിന്റെ കാര്യത്തില്‍ അവസാനവാക്കുപറയേണ്ടത് കോടതിയല്ല എന്നഭിപ്രായപ്പെട്ടുകൊണ്ട് കോടതിവിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന് പ്രഖ്യാപിച്ചവര്‍ രാജ്യത്തുണ്ട് എന്നുള്ളതുകൊണ്ടുകൂടിയാണ്. നിയമനിര്‍മാണസഭ, ദേശീയ വികസന കൌസില്‍, പരമോന്നത ന്യായപീഠമായ സുപ്രീംകോടതി എന്നിവയൊക്കെ വിലക്കിയിട്ടും തങ്ങള്‍ക്കിത് ബാധകമല്ല എന്നമട്ടില്‍ ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത കൂട്ടരുണ്ട്. അതിന് രാജ്യം നല്‍കിയ വില എന്താണെന്നത് ജനങ്ങള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാനും പ്രക്രിയയില്‍ ഇന്ത്യയെ ശിഥിലീകരിക്കാനും തക്കംപാര്‍ത്തുകഴിയുന്നവരുടെ കൈയില്‍ കളിക്കാതിരിക്കാനുള്ള പക്വതയും വിവേകവും ജനത കാണിക്കേണ്ട സമയമാണിത്. അതുണ്ടായാല്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ ഒറ്റപ്പെടും എന്ന് തീര്‍ച്ച. അടുത്തദിവസം അലഹബാദ് ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കാന്‍പോകുന്നത് ബാബറിമസ്ജിദ് കാര്യത്തിലല്ല, മറിച്ച് അത് നിലനിന്നിരുന്ന വസ്തുവിന്റെ പട്ടയാവകാശകാര്യത്തിലാണ്. ഒരു പിടി കേസുകള്‍ കോടതി മുമ്പാകെയുണ്ട്. പല ഘട്ടങ്ങളിലായി കോടതി മുമ്പാകെ വന്നവ. അതില്‍ ആദ്യത്തേത് സമര്‍പ്പിച്ചിട്ട് നൂറ്റിഇരുപത്തഞ്ചുവര്‍ഷമായി. 1885ലായിരുന്നു അത്. അന്ന് കേസുകൊടുത്തവരോ കക്ഷികളോ ഇന്ന് ജീവിച്ചിരിപ്പില്ല. അന്ന് കേസ് സ്വീകരിച്ച ജഡ്ജിയുമില്ല. ഒന്നേകാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന കേസ് പല വഴിത്തിരിവുകളിലൂടെ, പല സംഭവവികാസങ്ങളിലൂടെ കടന്നുപോയി. ഇതേചൂഴ്ന്ന് ഇടയ്ക്കിടയ്ക്കുണ്ടായ വര്‍ഗീയകലാപങ്ങളില്‍, വര്‍ഗീയ ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകള്‍ കുരുതികഴിക്കപ്പെട്ടു. 1992 ഡിസംബര്‍ ആറിനാകട്ടെ, സംഘപരിവാര്‍ ശക്തികള്‍ ബാബറി മസ്ജിദുതന്നെ തകര്‍ത്തുകളഞ്ഞു. ആദ്യമൊക്കെ പല കേസുകളില്‍ ഒന്ന് എന്ന നിലയ്ക്കുള്ള പരിമിതമായ പ്രാധാന്യമേ ഇതിനുണ്ടായിരുന്നുള്ളൂ. 1982ല്‍ വിശ്വഹിന്ദുപരിഷത്ത് രാമക്ഷേത്ര നിര്‍മാണപ്രസ്ഥാനമാരംഭിക്കുകയും 1989ല്‍ പാലമ്പൂര്‍ സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയത്തിലൂടെ ബിജെപി ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ കേസ് രാഷ്ട്രീയക്കളത്തിലെ വിലപ്പെട്ട കരുവായി മാറുകയായിരുന്നു. ഏറെക്കാലമായി പൂട്ടിക്കിടന്നിരുന്ന ബാബറിമസ്ജിദ്, അതിന്റെ ഒരുഭാഗത്ത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനായി 1986 ഫെബ്രുവരി ഒന്നിന് പ്രധാനമന്ത്രി രാജീവ്ഗാന്ധിയും രാജ്യരക്ഷാമന്ത്രി അരു നെഹ്റുവുമാണ് തുറന്നുകൊടുത്തത്. പിന്നീട് അവിടെ ക്ഷേത്രം പണിയാനുള്ള തറക്കല്ലിടാനുള്ള ശിലാന്യാസ് അനുവദിച്ചു. പിന്നീട് ക്ഷേത്രമണ്ഡപം പണിയാനുള്ള കര്‍സേവയ്ക്കും രാജീവ്ഗാന്ധി സൌകര്യം ചെയ്തുകൊടുത്തു. ഇതെല്ലാം തങ്ങളുടെ വിജയമായും ക്ഷേത്രം നിര്‍മിക്കാനുള്ള അവകാശമായുമാണ് സംഘപരിവാര്‍ എടുത്തത്. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിഷ്പ്രഭമാക്കി ഹിന്ദുത്വവികാരമുണര്‍ത്തി ജയിക്കാനുള്ള കരുനീക്കമായിരുന്നു രാജീവ്ഗാന്ധിക്ക് ഇതൊക്കെ. പിന്നീട് ഇന്ത്യ കണ്ടത് ഹിന്ദുത്വവികാരത്തിനുവേണ്ടി കോഗ്രസും ബിജെപിയും തമ്മില്‍ മത്സരിക്കുന്നതാണ്. ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രഥയാത്ര, അതിനെ വിശ്വനാഥ് പ്രതാപ്സിങ്ങിന്റെ നിര്‍ദേശപ്രകാരം ബിഹാറില്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഗവമെന്റ് തടഞ്ഞ നടപടി. അതില്‍ പ്രതിഷേധിച്ച് ബിജെപിക്കൊപ്പം വോട്ടുചെയ്ത് ദേശീയമുന്നണി മന്ത്രിസഭയെ കോഗ്രസ് തകര്‍ത്തത് തുടങ്ങിയവയൊക്കെ ചരിത്രമാണെങ്കിലും ഇന്ത്യ മറന്ന കാര്യങ്ങളല്ല. ഇതിനിടയിലെല്ലാം ഫെയ്സാബാദ് കോടതിയില്‍ കേസ് തുടര്‍ന്നു. അഖിലേന്ത്യാ ബാബറി മസ്ജിദ് സമരസമിതി ഒരുവശത്തും വിശ്വഹിന്ദുപരിഷത്ത് മറുവശത്തുംനിന്ന് കേസുനടത്തി. നടപടിക്രമങ്ങളുടേതായ പല ഘട്ടങ്ങളും കടന്നാണ് കേസ് ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിതീര്‍പ്പിനായെത്തിയത്. പ്രധാനപ്പെട്ട ഒരുപാടു കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതുണ്ട് കോടതിക്ക്. മുമ്പ് ക്ഷേത്രം നിന്നിരുന്നിടത്ത്, അത് തകര്‍ത്തിട്ടാണോ മസ്ജിദ് നിര്‍മിച്ചത് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തും വിധിതീര്‍പ്പ് എന്നാണ് കരുതുന്നത്. കോടതി മറുപടിപറയാന്‍ പോവുന്ന കാര്യങ്ങളൊക്കെത്തന്നെ മതവികാരവുമായി എളുപ്പം ബന്ധിപ്പിക്കാവുന്നവയാണെന്നും അതിനുള്ള ശ്രമമുണ്ടാവുമെന്നുമുള്ള ആശങ്കയുടെ അടിസ്ഥാനത്തിലാണ് രാജ്യം ഘട്ടത്തില്‍ ശ്രദ്ധേയമായ നിലയില്‍ ജാഗ്രതപാലിക്കുന്നത്. തല്‍പ്പരകക്ഷികള്‍ മുതലെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഓരോ മനസ്സിലും ജാഗ്രതയുണ്ടാവേണ്ട ഘട്ടമാണിത്. ഇന്ത്യന്‍ ജനതയുടെ ഒരുമ എന്ന വികാരംകൊണ്ട് വിഭാഗീയവും വര്‍ഗീയവുമായ വികാരങ്ങളെ നിയന്ത്രിക്കേണ്ട ഘട്ടം. വിവേകമുള്ള ഒരു ജനത നിലയ്ക്ക് ഉയര്‍ന്നുചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ജനങ്ങളുടെ ഐക്യത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ഏത് വര്‍ഗീയശ്രമവും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാവുമെന്ന തിരിച്ചറിവോടെ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതുണ്ട്. അതിനായുള്ള ഐക്യത്തിന്റെയും സംയമനത്തിന്റെയും സന്ദര്‍ഭമാവട്ടെ ഇത്.

അവസാനവിധിക്കായി കാത്തിരിക്കാം പി രാജീവ്

ദേശാഭിമാനി

അയോധ്യയില്‍ 1528ല്‍ ബാബറുടെ ഗവര്‍ണര്‍ ബിര്‍മാക്വി നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നീണ്ട കാത്തിരിപ്പിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നു. ആറ് പതിറ്റാണ്ട് നീണ്ട ഉടമസ്ഥതര്‍ക്കത്തിനാണ് ഇന്നലെ (വ്യാഴാഴ്ച) കോടതി വിധി പ്രഖ്യാപിച്ചത്. 8000 പേജിലധികം വരുന്ന വിധി പൂര്‍ണമായും വിലയിരുത്തിയാല്‍മാത്രമേ എങ്ങനെയാണ് കോടതി നിഗമനങ്ങളിലേക്ക് എത്തിയതെന്ന് മനസിലാക്കാന്‍ കഴിയുകയുള്ളു. 1950ലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഇതുസംബന്ധിച്ച കേസ് കോടതിയുടെ മുമ്പിലേക്ക് എത്തുന്നത്. അതിനുശേഷം നാലു കേസ് കൂടി ഫയല്‍ ചെയ്യപ്പെട്ടു. പരമഹംസചന്ദ്രദാസ് കൊടുത്ത കേസ് പിന്‍വലിച്ചു. അവശേഷിച്ച നാലു കേസ് അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം ഒന്നിച്ച് പരിഗണിക്കുന്നതിന് ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപീകരിച്ചു. 94 സാക്ഷികളാണ് വിസ്തരിക്കപ്പെട്ടത്. 58 പേരെ ഹിന്ദുസംഘടനകള്‍ ഹാജരാക്കിയപ്പോള്‍ 36 പേരെ മുസ്ളിം സംഘടനകളും ഹാജരാക്കി. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴികള്‍തന്നെ 13000ല്‍ അധികം പേജ് വരും. ഇതെല്ലാം പരിഗണിച്ചാണ് നീണ്ട കാത്തിരിപ്പിനുശേഷം കോടതി വിധി പറഞ്ഞത്. തര്‍ക്കം നിലനിന്നിരുന്ന പ്രദേശം മൂന്നായി പകുത്ത് നല്‍കുന്ന വിധിയാണ് ചുരുക്കത്തില്‍ കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍, അതിനപ്പുറത്തേക്കുള്ള നിഗമനങ്ങളും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് വേറിട്ട് കാണേണ്ടതാണ്. 1885ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഇത് സംബന്ധിച്ച് ആദ്യവ്യവഹാരം വന്നപ്പോള്‍ ഉടമസ്ഥാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്നം ഉന്നയിക്കുകയുണ്ടായി. അന്ന് ഫൈസാബാദ് കോടതി സ്വീകരിച്ച രീതി മറ്റൊന്നായിരുന്നു. രാമജന്മസ്ഥലത്ത് ആരാധനയ്ക്ക് സ്വാതന്ത്യ്രം നല്‍കണമെന്ന ആദ്യപരാതിയിലെ ന്യായം അംഗീകരിച്ചെങ്കിലും ആരാധനയ്ക്ക് അനുമതി നല്‍കാന്‍ ജഡ്ജി തയ്യാറായില്ല. 1886ല്‍ ഇതുസംബന്ധിച്ച് അപ്പീലില്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയാണ് ജില്ലാജഡ്ജിയും ചെയ്തത്. 356 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ബാബറിപള്ളിയില്‍ ആരാധന വേണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരന് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് കോടതി അന്ന് ഉറപ്പിച്ചുപറഞ്ഞു. അന്ന് കോടതിക്ക് ആശ്വാസം നല്‍കാന്‍ കഴിയാതിരുന്നതിനുള്ള കാരണം 1992ല്‍ സംഘപരിവാര്‍ ഇല്ലതാക്കിയിരുന്നു. ബാബറിപ്പള്ളി തകര്‍ത്തതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയത്തെ സംബന്ധിച്ച് പുതിയ തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന സാമാന്യയുക്തിയുടെ അടിത്തറയാണ് തകര്‍ക്കപ്പെട്ടത്. അതിനുശേഷം 1993ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകനിയമത്തിലൂടെ ബാബറിപ്പള്ളി നിന്നിരുന്ന സ്ഥലവും തര്‍ക്കമുള്ള മറ്റിടങ്ങളും ഏറ്റെടുത്തു. ഇപ്പോള്‍ സാങ്കേതികമായി വാദിക്കുന്നവരുടെ മുമ്പില്‍ അവിടെയൊരു പള്ളി നിലനില്‍ക്കുന്നില്ല. പള്ളി തകര്‍ക്കപ്പെട്ട സ്ഥലത്ത് മതേതരത്വത്തിന്റെ പ്രതീകമായ പൊതുസ്മാരകം നിര്‍മിക്കണമെന്ന ആവശ്യവും ഇടക്കാലത്ത് ഉയരുകയുണ്ടായി. ദൈവങ്ങളുടെ കുത്തകാവകാശം സംഘടനകള്‍ക്ക് വിട്ടുകൊടുക്കണമോ എന്ന ചോദ്യവും മാധ്യമങ്ങളിലൂടെ ഉയര്‍ന്നതാണ്. ഇത്തരം അഭിപ്രായങ്ങള്‍ വിചാരണവേളയില്‍ ഉയര്‍ന്നിരുന്നോ എന്ന കാര്യവും വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ കക്ഷിയാകാത്തിടത്തോളം കാലം മറ്റു പ്രശ്നങ്ങള്‍ ഉയരാന്‍ സാധ്യത കുറവാണ്. ചില സന്ദര്‍ഭങ്ങളില്‍ നീതിപീഠത്തിന്റെ ഇടപെടലുകളും അയോധ്യയില്‍ തര്‍ക്കവിഷയമായിട്ടുണ്ട്. 1949ല്‍ ബാബറി പള്ളിവളപ്പില്‍ രാമവിഗ്രഹങ്ങള്‍ കൊണ്ടു സ്ഥാപിച്ചപ്പോള്‍ അതെടുത്തുമാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ആവശ്യപ്പെട്ടിട്ടുപോലും ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായര്‍ തയ്യാറായില്ല. പിന്നീട് സിവില്‍സര്‍വീസ് ഉപേക്ഷിച്ച അദ്ദേഹവും യുപിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും ജനസംഘത്തിന്റെ ബാനറില്‍ പാര്‍ലമെന്റ് അംഗമായതിനും രാജ്യം സാക്ഷ്യം വഹിച്ചു. പിന്നീട് 1986 ഫെബ്രുവരി ഒന്നിന് അന്നത്തെ ജില്ലാ ജഡ്്ജി രാംലല്ല ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. കോടതിവിധികള്‍ ബാബറിപ്പള്ളി തകര്‍ക്കുന്നതിനു ശ്രമിച്ച ശക്തികള്‍ക്ക് ആയുധമായി മാറിയെന്ന് പിന്നീട് ചരിത്രം വിലയിരുത്തി. രാമക്ഷേത്രമുദ്രാവാക്യം ശക്തമാക്കുന്നതിന് പ്രക്ഷോഭത്തിന് തുടക്കമിട്ട ബിജെപിക്ക് അന്നത്തെ വിധി പുതിയ ഉണര്‍വ് നല്‍കി. 1989ല്‍ തര്‍ക്ക പ്രദേശത്തിന്റെ ഒരു ഭാഗത്ത് ശിലാന്യാസത്തിന് അനുമതി നല്‍കുകയും അതിനു സാക്ഷ്യം വഹിക്കാന്‍ ആഭ്യന്തരമന്ത്രി ബൂട്ടാസിങ്ങിനെത്തന്നെ അയക്കുകയുംചെയ്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാഷ്ട്രീയനേട്ടത്തിനായി കോടതിവിധികൂടി സൃഷ്ടിച്ച സാഹചര്യം ഉപയോഗിച്ചു. കോടതിവിധി സംബന്ധിച്ച് ഒരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, വിധിയെ മാനിക്കുകതന്നെയാണ് ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും പ്രധാനം. മതവികാരം കെട്ടഴിച്ചുവിട്ട് താല്‍ക്കാലികവും സങ്കുചിതവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് പല ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്താണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയില്‍ ഉന്നതനീതിപീഠത്തിന്റെ വിധി വരുന്നതുവരെ ഒന്നും അവസാനവാക്കല്ല. കോടതിക്ക് പുറത്തുള്ള സമവായശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇനി കോടതി തീരുമാനിക്കട്ടെയെന്ന പൊതുഅഭിപ്രായം വന്നത്. വിധിവരുന്നതിനു തൊട്ടുമുമ്പുണ്ടായ അനിശ്ചിതത്വത്തിന്റെ നാളുകളില്‍ പ്രധാനകക്ഷികള്‍തന്നെ വിധി വൈകിക്കേണ്ടതില്ലെന്ന പൊതുനിലപാട് സ്വീകരിച്ചു. സുപ്രീംകോടതിയില്‍ ഇതേ നിലപാട് തന്നെയാണ് പരോക്ഷമായി കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. എല്ലാ പ്രധാനരാഷ്ട്രീയപാര്‍ടികളും ഇതുതന്നെയാണ് പറഞ്ഞതും. എന്നാല്‍, വിധിയില്‍ വിയോജിപ്പുള്ളവര്‍ക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ട്. തെരുവില്‍ കിടന്നുള്ള ഏറ്റുമുട്ടലുകള്‍ക്ക് വിധിയെ മാറ്റിമറിക്കാനാവില്ല. ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനും വിധിയില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ പിന്നീട് റിവ്യൂഹര്‍ജി നല്‍കുന്നതിനും നീതിന്യായവ്യവസ്ഥയില്‍ അവസരങ്ങളുണ്ട്. യുപി സുന്നി വഖഫ്ബോര്‍ഡ് അപ്പീല്‍പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നുമാസം തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി വിധിയില്‍ പറഞ്ഞതും ഇതെല്ലാം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കണം. അതുവരെ പരസ്യവിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതാണ് ഭംഗി. ജനതയുടെ ഐക്യത്തെ തകര്‍ക്കാനാണ് എക്കാലത്തും ബാബറിപ്പള്ളി തര്‍ക്കം ഉപയോഗിച്ചിരുന്നതെന്ന ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഒന്നാം സ്വാതന്ത്യ്രസമരത്തിന് കണ്ട അസാധാരണമായ ഹിന്ദു-മുസ്ളിം ഐക്യം കണ്ട് പരിഭ്രാന്തി പൂണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ബാബറിപ്പള്ളിയെ തര്‍ക്കപ്രശ്നമായി വിഭജിച്ച് ഭരിക്കുന്നതിന്റെ വിത്തുപാകിയത്. ഫൈസാബാദില്‍ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കിയ മൌലവി അഹമ്മദുള്ളയെയും മഹന്ത് രാംചര ദാസിനെയും ഒരേ ആല്‍മരത്തില്‍ തൂക്കിക്കൊന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടു മാത്രം ആധിപത്യം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. അവര്‍ പിന്നീട് പാകിയ വൈരത്തിന്റെ വിത്താണ് നൂറ്റാണ്ടുകളിലൂടെ വന്‍വിഷമരമായി മാറിയത്. പുതിയ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്ക് തുടക്കമിട്ട 1991നു തൊട്ടുപിറ്റേ വര്‍ഷം ബാബറിപ്പള്ളി തകര്‍ത്തതിലൂടെ കലാപവഴികള്‍ തുറന്നിട്ട് ആഗോളവല്‍ക്കരണവിരുദ്ധ സമരനിരയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതും സമകാലിക ചരിത്രം. ഇപ്പോഴത്തെ കോടതിവിധിയെ വികാരങ്ങളുടെ ഉറഞ്ഞുതുള്ളലിലേക്ക് നയിക്കാതെ സംയമനത്തിന്റെ ഉദാത്ത മാതൃകയാകാന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ട്. അവസാനവിധിക്കായുള്ള മതനിരപേക്ഷ ഇന്ത്യയുടെ കാത്തിരിപ്പ് സമാധാനത്തിന്റെ വഴികളിലൂടെയാകട്ടെ.


വിധി ഉയര്‍ത്തുന്നത് ചോദ്യങ്ങള്‍ വി ബി പരമേശ്വരന്‍

ദേശാഭിമാനി

അറുപതു വര്‍ഷം കാത്തിരുന്ന അയോധ്യകേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയ വിധിപ്രഖ്യാപനം വ്യക്തമായ ഉത്തരത്തിനുപകരം പുതിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നുവിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമമാണ് കോടതി നടത്തിയിട്ടുള്ളത്. ഇതനുസരിച്ച് 1949ല്‍ ഹിന്ദുസന്യാസിമാരുടെ നേതൃത്വത്തിലുള്ള അറുപതോളം പേര്‍ രാത്രിയുടെ മറവില്‍ ബാബറി മസ്ജിദിനുള്ളില്‍ സ്ഥാപിച്ച രാമവിഗ്രഹവും അതിനു ചുറ്റുമുള്ള സ്ഥലവും ഹിന്ദു മഹാസഭയ്ക്ക് നല്‍കാനാണ് തീരുമാനം. 1950ല്‍ ആദ്യം പരാതി സമര്‍പ്പിച്ച ഗോപാല്‍ വിശാരദാണ് ഹിന്ദു മഹാസഭയെ പ്രതിനിധാനംചെയ്ത് ഫൈസാബാദ് കോടതിയില്‍ കേസ് നല്‍കിയിരുന്നത്. യഥാര്‍ഥത്തില്‍ വിശാരദ് ആവശ്യപ്പെട്ടിരുന്നത് രണ്ടു കാര്യമായിരുന്നു. രാമപൂജ നടത്താനുള്ള അവകാശം ലഭിക്കണം, അതോടൊപ്പം രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കുകയുമരുത്. രണ്ട് ആവശ്യത്തിനും പുറമെ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട പ്രദേശംതന്നെ അവര്‍ക്ക് നല്‍കാനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്. പരാതിക്കാര്‍ ആവശ്യപ്പെടാത്ത കാര്യം നല്‍കുകയാണ് കോടതി ചെയ്തിട്ടുള്ളത്. മൂന്നിലൊന്നു ഭൂമി വിട്ടുകിട്ടുന്ന മറ്റൊരു കക്ഷി നിര്‍മോഹി അഖാഡയാണ്. 1959ലാണ് നിര്‍മോഹി അഖാഡ ഫൈസാബാദ് കോടതിയില്‍ പരാതി നല്‍കിയത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഭരണാവകാശം സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച റിസീവറില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കണമെന്നായിരുന്നു നിര്‍മോഹി അഖാഡയുടെ ആവശ്യം. എന്നാല്‍, ആവശ്യം പരിഗണിച്ചില്ലെങ്കിലും മൂന്നിലൊന്നു ഭൂമി നല്‍കാന്‍ കോടതി തയ്യാറായി. ബാബറി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമ ആരാധനയ്ക്കായി നല്‍കിയ വേദിയായ രാം ചബൂത്ര എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അഖാഡയ്ക്ക് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള മൂന്നിലൊന്നു ഭൂമി സുന്നി വഖഫ് ബോര്‍ഡിനാണ് കോടതി നല്‍കിയത്. യഥാര്‍ഥത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോര്‍ഡിനായിരുന്നു. 1940ല്‍ ഷിയ-സുന്നി തര്‍ക്കമുണ്ടാവുകയും കേസ് കോടതിയിലെത്തുകയും ചെയ്തപ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കോടതി നല്‍കിയത് സുന്നി വഖഫ് ബോര്‍ഡിനായിരുന്നു. അതിനുശേഷമാണ് രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടതും വിശാരദും രാമചന്ദ്ര പരമഹംസും നിര്‍മോഹി അഖാഡയും മറ്റും കോടതിയില്‍ കേസ് ഫയല്‍ചെയ്തതും. കക്ഷികളുടെ ഉടമസ്ഥാവകാശം അനുവദിക്കരുതെന്നും തങ്ങളുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തണമെന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി മൂന്നു വിഭാഗങ്ങള്‍ക്കായി വീതിച്ചുനല്‍കുന്ന സ്ഥിതിയാണ് കോടതിവിധിയിലൂടെ ഉണ്ടായിട്ടുള്ളത്. അതായത്, 2.77 ഏക്കര്‍ ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദു സംഘടനകള്‍ക്ക് ലഭിച്ചു. 1885ലും 1886ലും ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധി മുസ്ളിങ്ങള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ വിധി തിരിച്ചായി. 1940ല്‍ ലാഹോറിലെ ഷഹീദ്ഗഞ്ച് പള്ളി സംബന്ധിച്ച് ബ്രിട്ടീഷ് പ്രിവി കൌസിലിനുമുമ്പില്‍ ഇതിനുസമാനമായ ഒരു പരാതി ലഭിച്ചിരുന്നു. എട്ടുവര്‍ഷംമുമ്പ് സിഖുകാര്‍ കൈയടക്കിയ പള്ളിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മുസ്ളിങ്ങള്‍ പ്രിവി കൌസിലില്‍ എത്തിയത്. എന്നാല്‍, നിലവിലുള്ള യാഥാര്‍ഥ്യം അത് സിഖ് ഗുരുദ്വാരയാണെന്നുപറഞ്ഞ് മുസ്ളിങ്ങളുടെ കേസ് തള്ളുകയായിരുന്നു പ്രിവി കൌസില്‍ ചെയ്തത്. ബാബറി മസ്ജിദ് നിലനിന്നിരുന്നെന്നും അത് ഹിന്ദു തീവ്രവാദികള്‍ തകര്‍ത്തതാണെന്നമുള്ള യാഥാര്‍ഥ്യമാണ് ഇവിടെ കോടതി കാണാതെ പോയത്. മാത്രമല്ല, സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ കേസ് തള്ളുകയുംചെയ്തു. കേസ് നല്‍കാന്‍ വൈകിപ്പോയി എന്ന കാരണം പറഞ്ഞാണ് കേസ് തള്ളിയത്. സ്വത്ത് വീതംവയ്പിലൂടെ മറ്റൊരു വിഭജനം സൃഷ്ടിക്കാനുള്ള വിത്ത് പാകപ്പെടുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. നിയമത്തിന്റെ കണ്ണിലൂടെ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നതിനുപകരം സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയിട്ടുള്ളത്. കോടതിവിധിയിലെ മറ്റൊരു പ്രധാന വശം രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന പ്രസ്താവനയാണ്. അതോടൊപ്പം രാമന്‍ ജനിച്ച ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുകയുംചെയ്തു. എന്നാല്‍, ഇതിന് എന്താണ് അടിസ്ഥാനമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. 2003ല്‍ പുരാവസ്തുവകുപ്പ് നടത്തിയ ഉല്‍ഖനനമാണ് ഇതിന് അടിസ്ഥാനമെന്ന പരാമര്‍ശമാണ് കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍, ഉല്‍ഖനനം പല കോണുകളില്‍നിന്നും ചോദ്യംചെയ്യപ്പെട്ടതാണ്. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് രാമക്ഷേത്രമാണെന്ന് തെളിയിക്കാനായിട്ടില്ല. ജസ്റിസ് എസ് യു ഖാന്‍ നല്‍കിയ വിധിന്യായത്തില്‍ പറയുന്നത് ബാബറി മസ്ജിദിനുമുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നെന്നു മാത്രമാണ്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദുരാഷ്ട്രവാദികള്‍ കുറെക്കാലമായി ഉയര്‍ത്തുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളുമായി സാമ്യമുള്ളതാണെന്നു സംശയമുയരുന്നുണ്ട്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്