വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 30, 2011

അണതുറക്കട്ടെ സൌമനസ്യം

അണതുറക്കട്ടെ സൌമനസ്യം

മലയാള മനോരമ മുഖപ്രസംഗം, 2011 നവംബർ 29

നൂറ്റിപ്പതിനാറ് വര്‍ഷം പഴക്കമുള്ളൊരു അണക്കെട്ടിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കയാണ് ഇപ്പോള്‍ മലയാളിയുടെ ഉറക്കംകെടുത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന കണക്കുകൂടിയാകുമ്പോള്‍ ഈ ആശങ്കയ്ക്കു ദേശീയമാനം കൈവരികയും ചെയ്യുന്നു.

അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ചതാഴ്ചകളോടു ബന്ധപ്പെട്ടു രണ്ടു സംസ്ഥാനങ്ങളുടെ വൈകാരികതയുടെ രസനിരപ്പുയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ബ്രിട്ടിഷ് സര്‍ക്കാരിനു കീഴിലുള്ള മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂര്‍ മഹാരാജാവും തമ്മില്‍ 1886ല്‍ ഉണ്ടാക്കിയ കരാറില്‍ നിന്നാണു മുല്ലപ്പെരിയാര്‍ ചരിത്രത്തിന്റെ തുടക്കം. കരാര്‍ ഒപ്പുവയ്ക്കാന്‍ ദിവാന്‍ രാമയ്യങ്കാര്‍ക്ക് അനുമതി നല്‍കുമ്പോള്‍ വിശാഖം തിരുനാള്‍ മഹാരാജാവ് ഇങ്ങനെ പറഞ്ഞു: 'എന്റെ രക്തംകൊണ്ടു ഞാന്‍ ഈ കരാറിന് അനുമതി നല്‍കുന്നു. കരാര്‍ ഒപ്പിടാന്‍ രാജാവിനുമേല്‍ ബ്രിട്ടിഷ് ഭരണാധികാരികളുടെ സമ്മര്‍ദമുണ്ടായിരുന്നുവെന്നു വ്യക്തം. 999 വര്‍ഷത്തെ പാട്ടക്കരാറില്‍ ചതിക്കുഴികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അതു തിരുത്താന്‍ കിട്ടിയ സന്ദര്‍ഭങ്ങള്‍ പിന്നീടു വന്ന ജനകീയ സര്‍ക്കാരുകള്‍ ഉപയോഗിച്ചില്ല. എന്നുമാത്രമല്ല, മുല്ലപ്പെരിയാറില്‍ പലവട്ടം കേരളം തമിഴ്നാടിനോടു മഹാമനസ്കത കാട്ടുകയും ചെയ്തു. 1970ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തു പുതുക്കിയ കരാറിലാണ് ഇപ്പോള്‍ മുല്ലപ്പെരിയാറിന്റെ നില്‍പ്പ്. ഇതുവരെയും

കേരളം തമിഴ്നാടിന് ഒരു തുള്ളിവെള്ളം പോലും നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല, വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുവാദം കൂടി നല്‍കുകയും ചെയ്തു. കേരളത്തിനു മാത്രം അവകാശപ്പെട്ട, കേരളത്തില്‍ മാത്രം വൃഷ്ടിപ്രദേശങ്ങളുള്ള, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണു തമിഴ്നാട്ടിലെ അഞ്ചു ജില്ലകളെ ജലസമൃദ്ധമാക്കുന്നത്. അണക്കെട്ടു തകര്‍ന്നാല്‍ ആ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനു ഹെക്ടര്‍ കൃഷിയാണ് അവര്‍ക്കു നഷ്ടപ്പെടാന്‍ പോകുന്നതും. കൊടിയ ശുദ്ധജലക്ഷാമവും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും. പുതിയ അണക്കെട്ടു വന്നാല്‍ ഇപ്പോള്‍ കൊടുക്കുന്നത്രയും വെള്ളം അവര്‍ക്കു നല്‍കാന്‍ നാം ധാര്‍മികമായി ബാധ്യസ്ഥരാണ്. അതിനു തയാറാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കാലങ്ങളായി പരസ്പരം ആശ്രയിച്ചുകഴിയുന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും സ്നേഹസൌഹൃദങ്ങള്‍ക്കു മേല്‍ മുല്ലപ്പെരിയാര്‍ ഒരിക്കലും വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കരുത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ത്തു വരാവുന്ന ജലത്തിന്റെ ഭീഷണിയില്‍ കഴിയുന്നവരെല്ലാം കക്ഷിദേദമില്ലാതെ കൈകോര്‍ക്കുകയാണിപ്പോള്‍. സമരങ്ങളും പ്രതിഷേധങ്ങളും നാടാകെ മുഴങ്ങുന്നു. പാര്‍ലമെന്റിലും അതിന്റെ അലയൊലികള്‍ ഉണ്ടായിക്കഴിഞ്ഞു. മുല്ലപ്പെരിയാറിന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്ക വര്‍ധിക്കാന്‍ കാരണം തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളാണ്. അതുകൊണ്ടു തന്നെ, സുപ്രീം കോടതിയുടെ തീര്‍പ്പു വരുന്നതുവരെ കാത്തിരിക്കാനുള്ള സമയമില്ല. ഇരു സംസ്ഥാനങ്ങളും ഈ പ്രശ്നത്തിന് എത്രയും പെട്ടെന്നു ശാശ്വതപരിഹാരം കണ്ടെത്തുകയാണു വേണ്ടത്. ജലനിരപ്പ് എത്രയുംവേഗം താഴ്ത്തണം. പുതിയ അണക്കെട്ടു വേഗം നിര്‍മിക്കുകയും വേണം. കേരളത്തിന്റെ ഈ ആവശ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായേ തീരൂ. ഇരു സംസ്ഥാനത്തെയും രാഷ്ട്രീയം ഡാമിനു മുന്നില്‍ കയറിനില്‍ക്കാന്‍ നാം അനുവദിച്ചുകൂടാ. വൈകാരികമായ നിലപാടുകള്‍ക്കു പകരം വിവേകത്തിന്റെയും സംയമനത്തിന്റെയും പാതയിലൂടെ പ്രശ്നപരിഹാരത്തിലേക്കു നമുക്കു മുന്നേറാം.

- മാമ്മന്‍ മാത്യു,
ചീഫ് എഡിറ്റര്‍.

അമേരിക്കന്‍ ആക്രമണം പാകിസ്ഥാനെതിരെയും

അമേരിക്കന്‍ ആക്രമണം പാകിസ്ഥാനെതിരെയും

Posted on: 30-Nov-2011

ദേശാഭിമാനി മുഖപ്രസംഗം

നാറ്റോ വ്യോമാക്രമണത്തില്‍ 28 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവം, ആറുപതിറ്റാണ്ട് കാലമായി അമേരിക്കയും പാകിസ്ഥാനുമായി നിലനിന്നുപോന്ന ഉറ്റ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് വേണം കരുതാന്‍ . പാകിസ്ഥാന്‍ സേനയില്‍ അമേരിക്കയോട് ആഭിമുഖ്യമുള്ളവര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അത്തരക്കാര്‍ക്ക് പോലും നാറ്റോസേനയുടെ ആക്രമണത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഇല്ലാതെയാണ് ആ രാജ്യത്തിന്റെ അതിര്‍ത്തിയിലെ ചെക്പോസ്റ്റിലേക്ക് നാറ്റോ ആക്രമണമുണ്ടായത്. ഈ കൂട്ടക്കൊലപാതകം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പതിനഞ്ചോളം പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം പെട്ടെന്നൊരുദിവസം പൊട്ടിമുളച്ചതല്ല. പാകിസ്ഥാന്റെ മണ്ണില്‍നിന്നാണ് ഒസാമ ബിന്‍ ലാദനെയും കൂട്ടരെയും യുഎസ് കമാന്റോകള്‍ പിടികൂടി വധിച്ചത്. പാകിസ്ഥാനില്‍ അതിക്രമിച്ചുകടന്നാണ് ബിന്‍ലാദനെ പിടികൂടിയത്. കമാന്റോകള്‍ അതിക്രമിച്ചുകടക്കുന്ന വിവരം പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിക്കാതെ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭരണാധികാരികളെ വിശ്വാസത്തിലെടുക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്.

ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അതിര്‍ത്തിക്കകത്തേക്ക് അതിക്രമിച്ച് കയറിയത് പാക് ഭരണാധികാരികള്‍ക്ക് അപമാനം വരുത്തുന്ന നടപടിയായിരുന്നു. എന്നിട്ടും ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ പാകിസ്ഥാന് കഴിയാതെപോയി. ഇതിനിടെയാണ് അമേരിക്കയുടെ വിലക്കുകള്‍ ലംഘിച്ച് ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങാനുള്ള വാതകക്കുഴലുകള്‍ സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ കരാറുണ്ടാക്കിയത്. ഇത് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കണം. പാകിസ്ഥാനുള്ള ധനസഹായം പിന്‍വലിക്കുന്ന നടപടി അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി. ഇതൊക്കെ തുടര്‍ച്ചയായ സംഭവങ്ങളാണ്. ഇതിന്റെ ഭാഗമായി വേണം നാറ്റോസേനയുടെ ആക്രമണവും പാക് സൈനികരുടെ കൊലപാതകവും കാണാന്‍ . ഇത്തവണ പാക് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായി. അഫ്ഗാനിസ്ഥാനിലെ നാറ്റോസേനയ്ക്ക് ഭക്ഷണവും മറ്റു സാധനങ്ങളും എത്തിച്ചുകൊടുക്കുന്നത് തടയുമെന്ന് പാക് ഭരണാധികാരികളും പ്രഖ്യാപിച്ചിരിക്കുന്നു. പാകിസ്ഥാന്‍ 1947ല്‍ സ്വതന്ത്രമായതുമുതല്‍ നാറ്റോ, സിയാറ്റോ, സെന്റോ തുടങ്ങിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികകൂട്ടുകെട്ടുകളില്‍ അംഗമാണ്. ഇന്ത്യയാകട്ടെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ അംഗത്വം ഒഴികെ ഒരു പട്ടാളകൂട്ടുകെട്ടിലും അംഗമായിരുന്നില്ല. നെഹ്റുവിന്റെ കാലം മുതല്‍ ചേരിചേരാ വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. ചേരിചേരാനയം ഉള്ളടക്കത്തില്‍ സാമ്രാജ്യത്വവിരുദ്ധനയം തന്നെയാണ്. കാലക്രമത്തില്‍ ചേരിചേരാനയത്തില്‍ വെള്ളം ചേര്‍ക്കാനും ഫലത്തില്‍ അമേരിക്കന്‍ വിധേയത്വം സ്വീകരിക്കാനും കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തയ്യാറായി. പാകിസ്ഥാനാകട്ടെ അമേരിക്കയുമായി തുടക്കംമുതല്‍ ഉറ്റബന്ധം നിലനിര്‍ത്തുക മാത്രമല്ല- അമേരിക്കയുടെ ആശ്രിതരാജ്യമായാണ് തുടര്‍ന്നത്. അത്തരത്തില്‍ സൗഹൃദം സ്ഥാപിച്ച ഒരു രാജ്യത്തിന്റെ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം പാക് ഭരണാധികാരികളിലും സൈനികരിലും ജനങ്ങളിലും അസംതൃപ്തി ജനിപ്പിക്കുമെന്നതില്‍ സംശയമില്ല.

2001ലെ ഭീകരാക്രമണത്തിന്റെ മറവിലാണ് അമേരിക്ക ഭീകരതയ്ക്കെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയതായി പറയപ്പെടുന്ന ബിന്‍ ലാദന് അഭയം നല്‍കിയെന്നുപറഞ്ഞ് അഫ്ഗാനിസ്ഥാനെ സൈനികനീക്കത്തിലൂടെ ആക്രമിച്ച് കീഴ്പ്പെടുത്തി. നാറ്റോസേനയെ അവിടെ നിലനിര്‍ത്തുകയും ചെയ്തു. താലിബാന്‍ ഭീകരര്‍ക്കും ബിന്‍ ലാദനും പ്രോത്സാഹനവും സഹായവും നല്‍കിയത് അമേരിക്ക തന്നെയായിരുന്നു. പ്രസിഡന്റ് നജീബുള്ളയെ പിടികൂടി വധിച്ച് മൃതശരീരം വിളക്കുകാലില്‍ കെട്ടിത്തൂക്കി കഴുകന് ഭക്ഷിക്കാന്‍ കൊടുത്തത് താലിബാന്‍കാരായിരുന്നു. അതിനാകട്ടെ അമേരിക്കയുടെ കലവറയില്ലാത്ത പിന്തുണയും അനുഗ്രഹവുമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനെ കീഴ്പ്പെടുത്തിയതിന് ശേഷം ഇറാഖിനെയും ആക്രമിച്ച് കീഴ്പ്പെടുത്തി. സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ തലവനായ സദ്ദാം ഹുസൈനെയും കുടുംബാംഗങ്ങളെയും പരസ്യമായി തൂക്കിക്കൊന്നു. നാറ്റോസേന തന്നെയാണ് ലിബിയയില്‍ ഇടപെട്ട് 42 വര്‍ഷം പ്രസിഡന്റായിരുന്ന കേണല്‍ ഗദ്ദാഫിയെ നിഷ്ഠുരമായി വധിച്ചതും. നാറ്റോസേനയുടെ വ്യാപനവും ആക്രമണവും തുടരുകയാണ്. അമേരിക്കയില്‍ ആയുധനിര്‍മാണവും ആയുധം വിറ്റഴിക്കലുമാണ് മുഖ്യ വ്യവസായം. സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ട അമേരിക്കയ്ക്ക് ആയുധം വിറ്റഴിച്ച് പരമാവധി ലാഭമുണ്ടാക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ലോകത്ത് സമാധാനം നിലനിന്നാല്‍ ആയുധം സംഭരിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. 1929- 30 കാലഘട്ടത്തിലെ അഗാധമായ സാമ്പത്തികക്കുഴപ്പം അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിലാണ്. 2008ല്‍ തുടങ്ങിയ ഇപ്പോഴത്തെ പൊതുസാമ്പത്തികക്കുഴപ്പത്തില്‍നിന്ന് വീണ്ടെടുപ്പ് ഉണ്ടായിട്ടില്ല. എന്നാല്‍ , ഇത് മൂന്നാം ലോക മഹായുദ്ധത്തില്‍ അവസാനിക്കുമെന്ന് ആരും കരുതുന്നില്ല.

ഒരു തുറന്ന യുദ്ധം സര്‍വനാശത്തിലാണ് അവസാനിക്കുക എന്നതുതന്നെ കാരണം. അക്രമി രാജ്യവും ആക്രമിക്കപ്പെടുന്ന രാജ്യവുമുള്‍പ്പെടെ എല്ലാവര്‍ക്കും നാശമാണുണ്ടാകുക. എന്നാല്‍ , ശീതയുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് സാമ്രാജ്യത്വത്തിന് ആവശ്യമാണ്. എങ്കില്‍ മാത്രമേ ആയുധസാമഗ്രികള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ കൂടപ്പിറപ്പായ യുദ്ധത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനും ദുര്‍ബലരാഷ്ട്രങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്താനും സാമ്രാജ്യത്വം അതിന്റെ ശ്രമം അനുസ്യൂതം തുടരുമെന്ന് വേണം കരുതാന്‍ . പാകിസ്ഥാന്‍ തന്ത്രപ്രധാനമായ ഒരു സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ജനകീയചൈന ഭാവിയില്‍ ഭീഷണിയായിരിക്കുമെന്ന് അമേരിക്ക കാണുന്നുണ്ട്. അതോടൊപ്പം ഏകധ്രുവ ലോകത്തിന്റെ അന്തരീഷം മാറി ബഹുധ്രുവ ലോകത്തിലേക്കുള്ള മുന്നേറ്റം തുടരുകയാണ്. അത്യന്തം സങ്കീര്‍ണമായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. അമേരിക്കയുമായി അമിതമായി സൗഹൃദബന്ധം സ്ഥാപിക്കുകയും ആശ്രിതരാജ്യമായി മാറുകയും ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് രക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ അമേരിക്ക ഇന്ത്യക്കും ഭീഷണിയാണെന്ന് കാണേണ്ടതുണ്ട്. പാകിസ്ഥാനെതിരായ നാറ്റോ സേനയുടെ ആക്രമണം ഇന്ത്യക്കൊരു പാഠമാകേണ്ടതാണ്.

തൊഴിലുറപ്പുപദ്ധതിയെ കൊല്ലരുത്

തൊഴിലുറപ്പുപദ്ധതിയെ കൊല്ലരുത്
വൃന്ദ കാരാട്ട്
ദേശാഭിമാനി
Posted on: 28-Nov-2011 11:41 PM

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയെ തകര്‍ക്കാന്‍ വിവിധ കോണുകളില്‍നിന്ന് നീക്കമാരംഭിച്ചിരിക്കുന്നു. ഗ്രാമീണ ധനികരാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുള്ള ഒരു ശക്തി. കൃഷിമന്ത്രി ശരദ് പവാറിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് ഇവരുടെ ശബ്ദമാണ്. തൊഴിലുറപ്പുപദ്ധതി കാരണം കര്‍ഷകത്തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പവാറിന്റെ പരിദേവനം. ഓരോ കുടുംബത്തിനും വര്‍ഷം 100 തൊഴില്‍ദിനമാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍ , ദേശീയ ശരാശരി കണക്കാക്കുമ്പോള്‍ അര്‍ഹതപ്പെട്ടതിന്റെ പകുതിമാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. 2009-10ല്‍ ഓരോ കുടുംബത്തിനും 54 തൊഴില്‍ദിനംമാത്രമാണ് കിട്ടിയത്.

2010-11ല്‍ തൊഴില്‍ദിനം 47 ദിവസമായി ചുരുങ്ങി. ഈ വര്‍ഷമാകട്ടെ ഒക്ടോബര്‍വരെ വെറും 27 തൊഴില്‍ദിനംമാത്രമാണ് തൊഴിലുറപ്പു പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും ലഭിച്ചത്. അതായത്, തൊഴിലുറപ്പു പദ്ധതിയുള്ളതു കാരണം കര്‍ഷകത്തൊഴിലാളികളെ കിട്ടുന്നില്ലെന്നത് ശുദ്ധ നുണയാണെന്ന് വ്യക്തം. ചില മാസങ്ങളില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴില്‍ വളരെ കുറവാണ്. അതായത്, സീസണ്‍ അനുസരിച്ച് അസ്ഥിരതയുണ്ട്. ഉദാഹരണമായി കഴിഞ്ഞ വര്‍ഷം തൊഴില്‍ദിനത്തിന്റെ ദേശീയ ശരാശരി ഏറ്റവും ഉയര്‍ന്നത് കാര്‍ഷിക സീസണല്ലാത്ത മെയ് മുതല്‍ ജൂണ്‍വരെയാണ്. 30.6 കോടിയുടെയും 32.8 കോടിയുടെയും തൊഴില്‍ദിനമാണ് ഉണ്ടായത്. എന്നാല്‍ , കാര്‍ഷിക സീസണായ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ഇത് യഥാക്രമം 11 കോടി, ഒമ്പത് കോടി, എട്ട് കോടി എന്ന നിലയില്‍ കുറഞ്ഞു. ഇത് കാണിക്കുന്നത് ആവശ്യമനുസരിച്ചുള്ള തൊഴില്‍ദിനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ്. മേയിലും ജൂണിലും യഥാക്രമം 2.26ഉം 2.18ഉം കോടി കുടുംബങ്ങള്‍ക്ക് തൊഴില്‍ ആവശ്യമുണ്ടായിരുന്നു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസമാകുമ്പോഴും അത് യഥാക്രമം 1.4 കോടി, 98.7 ലക്ഷം, 87 ലക്ഷം എന്നിങ്ങനെ കുറഞ്ഞു. കാര്‍ഷിക സീസണിന്റെ കാര്യത്തില്‍ രാജ്യത്ത് പല വ്യത്യസ്തതകളും നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. എന്നാല്‍ , വിശാലമായ അളവുകോല്‍വച്ച് നോക്കുമ്പോള്‍ കാര്‍ഷികസീസണില്‍ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ദിനം കുറഞ്ഞു എന്നുതന്നെയാണ് കാണാന്‍ കഴിയുക. കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും മാത്രമല്ല തൊഴിലുറപ്പു പദ്ധതിയുടെ ആവശ്യം. കുറഞ്ഞ വരുമാനം, നഷ്ടം, കടം എന്നിവകൊണ്ട് വിഷമിക്കുന്ന ചെറുകിട കര്‍ഷകര്‍ക്കുംകൂടിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 20 മുതല്‍ 25 ശതമാനം വരെ ചെറുകിട കര്‍ഷകര്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി തൊഴിലുറപ്പു പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ചില ജില്ലകളില്‍ ഇത് 35 ശതമാനംവരെയാണ്. ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഭൂമിയും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗം കാര്‍ഷികസമൂഹമാണെങ്കിലും അവര്‍ കേന്ദ്ര കൃഷിമന്ത്രിയുടെ കാഴ്ചയില്‍ കര്‍ഷകസമൂഹത്തില്‍ ഉള്‍പ്പെടുന്നില്ല. ഗ്രാമീണ ഇന്ത്യയിലെ വര്‍ധിച്ച വേതനനിരക്ക് തൊഴിലുടമകളെ സമ്മര്‍ദത്തിലാക്കുന്നതായാണ് മറ്റൊരു വാദം. ഭൂവുടമകളും കാര്‍ഷികവ്യവസായികളും വിശ്വസിക്കുന്നത് കുറഞ്ഞ കൂലി നല്‍കുന്നത് തങ്ങളുടെ അവകാശമാണെന്നാണ്. അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2004-05ല്‍ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന 90.7 ശതമാനം പേര്‍ കര്‍ഷകത്തൊഴിലാളികളും 64.5 ശതമാനം പേര്‍ ഗ്രാമീണ തൊഴിലാളികളുമാണ്. ഇവര്‍ക്ക് ഒരുദിവസം ലഭിക്കുന്നത് കേന്ദ്ര മിനിമംകൂലിയായ 66 രൂപയില്‍ താഴെയാണ്. പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലി പുനഃപരിശോധിക്കാനുള്ള ആവശ്യം ഉയര്‍ന്നുവരാനുള്ള സാധ്യത കുറവാണ്. കാരണം, തൊഴില്‍ദിനം വളരെ കുറവായതിനാല്‍ കൂലി കൂട്ടാന്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കാര്യമില്ല. 2009ല്‍ മിനിമം ദിവസക്കൂലി 89 രൂപയായിരുന്നു. 2010ല്‍ 100 രൂപയായും (11.94 ശതമാനം) 2011ല്‍ 112 രൂപയായും (12.26 ശതമാനം) വര്‍ധിച്ചു. എന്നാല്‍ , കര്‍ഷകത്തൊഴിലാളികളുടെ ജീവിതച്ചെലവും വിലക്കയറ്റവും വര്‍ധിച്ചിരിക്കുന്നു. ഒമ്പതു ശതമാനമായാണ് 2010ലും 2011ലും കൂടിയത്. പണപ്പെരുപ്പം കാരണം കൂട്ടിയ കൂലികൊണ്ട് കാര്യമില്ല.

തൊഴിലുറപ്പു പദ്ധതി പ്രകാരം ലഭിക്കുന്ന യഥാര്‍ഥ കൂലിയാകട്ടെ ഇളക്കമില്ലാതെ നില്‍ക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ക്ക് പലതരത്തിലുള്ള കൂലിയാണ് ലഭിക്കുന്നത്. ഒരു ജോലി പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് കൂലി (ടാസ്ക് റേറ്റ്) കണക്കാക്കുന്നത്. അതായത്, സമയത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് വേതനം. ഷെഡ്യൂള്‍ ഓഫ് റേറ്റ്സിന്റെ കീഴിലാണ് ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സമയബന്ധിതമായി പഠനം നടത്തി പ്രവൃത്തിയുടെ കാഠിന്യം കുറച്ചിരുന്നു. പുരുഷതൊഴിലാളികളുടേതുമായി അപേക്ഷിച്ച് വനിതകള്‍ക്ക് 15 ശതമാനം ടാസ്ക് റേറ്റ് കുറച്ചു. ഇത്തരം നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍ . 2008ല്‍ ഷെഡ്യൂള്‍ ഓഫ് റേറ്റ്സിനെക്കുറിച്ചും മിനിമം കൂലിയില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചും പഠിക്കാന്‍ കേന്ദ്രതലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. പശ്ചിമബംഗാള്‍ , ആന്ധ്രപ്രദേശ്, തമിഴ്നാട്, ബിഹാര്‍ , ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ , മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ ഓരോ പ്രവൃത്തി ചെയ്യുന്നതിനും നല്‍കുന്ന കൂലിയില്‍ വലിയ അന്തരമുണ്ടെന്നു കണ്ടെത്തി. ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് പ്രകാരം തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ലെന്ന നിഗമനത്തിലാണ് കമ്മിറ്റി എത്തിയത്. പ്രവൃത്തി കുറയ്ക്കണമെന്നും ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് രാജ്യത്തെ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കി ഏകീകരിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഞ്ച് വിഭാഗമായി ഷെഡ്യൂള്‍ ഓഫ് റേറ്റ്സിനെ തരംതിരിച്ചിട്ടുണ്ട്. പ്രധാനമായും സ്ത്രീകള്‍ചെയ്യുന്ന മണ്ണ് ചുമക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ ഭാരം കുറയ്ക്കണമെന്നും കമ്മിറ്റി ശുപാര്‍ശചെയ്തു. വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക ടാസ്ക് റേറ്റ് നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. 2009 മാര്‍ച്ചിലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.

എട്ട് സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് 2009ലെ പഠനം നടത്തിയത്. തൊഴില്‍മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ കണക്കുപ്രകാരം പശ്ചിമ ബംഗാള്‍ , ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് 2011 ഏപ്രില്‍ -ഒക്ടോബറില്‍ മിനിമം കൂലി നല്‍കിയത്. 2011 ജനുവരിയിലാണ് ഇവിടങ്ങളില്‍ പുതുക്കിയ മിനിമം കൂലി നിശ്ചയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഔദ്യോഗിക കൂലിയും ലഭിക്കുന്ന കൂലിയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. തമിഴ്നാട്ടില്‍ ഔദ്യോഗിക വേതനത്തിന്റെ 24 ശതമാനവും ആന്ധ്രപ്രദേശില്‍ 19 ശതമാനവും രാജസ്ഥാനില്‍ 20 ശതമാനവും ഗുജറാത്തില്‍ 13 ശതമാനവും മധ്യപ്രദേശില്‍ മൂന്ന് ശതമാനവും കുറച്ചാണ് നല്‍കുന്നത്. നവ ഉദാരനയങ്ങളുടെ ഭാഗമായുണ്ടായ ഭക്ഷ്യവിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്‍പ്പെടെ ലഭിക്കുന്ന വേതനം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അപര്യാപ്തമാണ്. 120 രൂപ ദിവസക്കൂലി ലഭിക്കുന്ന ഒരാള്‍ക്ക് വര്‍ഷം 50 ദിവസം തൊഴില്‍ കിട്ടിയാല്‍ അഞ്ച് അംഗങ്ങളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് മൂന്ന് രൂപയില്‍ കുറവാണ് ദിവസേന ലഭിക്കുക. ഇന്നത്തെ സാഹചര്യത്തില്‍ ഈ കൂലികൊണ്ട് ജീവിക്കുന്നതെങ്ങനെ? ഗ്രാമീണ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ കുറയ്ക്കാനുള്ള മാര്‍ഗമായി കാണേണ്ട തൊഴിലുറപ്പു പദ്ധതിയെ ശരിയായി മനസ്സിലാക്കാതെയാണ് അതിനെതിരെ പ്രചാരണവും അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ പ്രകാരം 2004-05നും 2009-10നും ഇടയില്‍ ഗ്രാമീണമേഖലയിലെ തൊഴില്‍ വളര്‍ച്ചനിരക്ക് മൂന്ന് പോയിന്റ് കുറഞ്ഞിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതി നിലവില്‍വന്നശേഷമാണ് ഇത് സംഭവിച്ചത്. എന്നാല്‍ , തടസ്സങ്ങള്‍ മാറ്റി ഈ പദ്ധതിയെ കാര്യക്ഷമമാക്കുന്നതിനു പകരം കൂലി കുറച്ചും വൈകിച്ചും അനുവദിച്ച തൊഴിലുകളുടെ പട്ടിക ചുരുക്കിയും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

സാമ്പത്തിക കമ്മിയുടെ പേരില്‍ ചെലവുകുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് തൊഴിലുറപ്പു പദ്ധതി നേരിടുന്ന മറ്റൊരു ഭീഷണിയാണ്്. 2011-12ലെ ബജറ്റില്‍ തൊഴിലുറപ്പു പദ്ധതിക്കായി മുന്‍വര്‍ഷത്തേക്കാള്‍ 100 കോടി രൂപ കുറവാണ് നീക്കിവച്ചത്. കഴിഞ്ഞവര്‍ഷം 40,000 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ നീക്കിവച്ചത്. 2011 ഒക്ടോബര്‍വരെ 16,500 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയത്. സംസ്ഥാനങ്ങള്‍ ഫണ്ട് വിനിയോഗിച്ചില്ലെന്നാണ് കാരണം പറഞ്ഞത്. എന്നാല്‍ , ഫണ്ട് വിനിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്ന നടപടികളെടുക്കുന്നതിനുപകരം ഇതൊരു അവസരമായി കണ്ട് ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ഫണ്ട് കൈമാറുന്നതിന് കൂടുതല്‍ കര്‍ശനമായ നിയന്ത്രണം പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നത് എത്ര ഉദാസീനതയോടെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. കേന്ദ്ര ഗ്രാമവികസനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തൊഴിലുറപ്പു പദ്ധതിയില്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ കത്തിടപാടുകള്‍ക്ക് നല്‍കുന്നതിന്റെ പകുതി ശ്രദ്ധപോലും തൊഴിലുറപ്പു പദ്ധതിക്ക് ലഭിക്കുന്നില്ല.

അഴിമതി തടയുന്നതിന് തൊഴിലുറപ്പു പദ്ധതിപോലുള്ള പൊതുമരാമത്ത് പദ്ധതികള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കി ഫണ്ട് തിരിമറി നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണം. പക്ഷേ, അത് തൊഴിലുറപ്പു പദ്ധതി നടത്തിപ്പിനെ ഒരുതരത്തിലും ബാധിക്കുന്നതായിരിക്കരുത്. തൊഴിലുറപ്പു പദ്ധതി ശക്തിപ്പെടുത്താനും വികസിപ്പിക്കാനും മതിയായ വേതനവും ഫണ്ടും ആവശ്യമാണ്. തൊഴിലുറപ്പു പദ്ധതി നിയമമുണ്ടാക്കുന്നതിനും അത് നടപ്പാക്കുന്നതിനും ഇടതുപക്ഷ പാര്‍ടികള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ തൊഴില്‍രഹിതരോടും പാവപ്പെട്ട കര്‍ഷകരോടും പ്രതിബദ്ധതയുണ്ടെങ്കില്‍ തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുകയും പൂര്‍ണമായ തോതില്‍ നടപ്പാക്കുകയുമാണ് വേണ്ടത്.

കേന്ദ്രസര്‍ക്കാര്‍ വീണ വായിക്കുന്നോ?

കേന്ദ്രസര്‍ക്കാര്‍ വീണ വായിക്കുന്നോ?

ദേശാഭിമാനി മുഖപ്രസംഗം
Posted on: 28-Nov-2011 11:35 PM

തുടരെയുള്ള ഭൂചലനങ്ങളും കനത്ത മഴയില്‍ കുലംകുത്തിയെത്തുന്ന നീരൊഴുക്കും മുല്ലപ്പെരിയാറിനെ ഒരു ജനതയുടെയാകെ പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി മദിരാശി ഗവണ്‍മെന്റ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളുമായി 1886ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് 1895 ഒക്ടോബര്‍ 11ന് മുല്ലപ്പെരിയാറില്‍ അണക്കെട്ടുപണി പൂര്‍ത്തിയാക്കി ഉദ്ഘാടനംചെയ്തത്. അണക്കെട്ടിന് 115 വയസ്സ് പിന്നിടുന്നു. നിര്‍മാണഘട്ടത്തില്‍ രണ്ടുതവണ അണക്കെട്ട് തകര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ അങ്ങനെയൊരണക്കെട്ടിന് കഴിയില്ലെന്നു കരുതി മദിരാശി സര്‍ക്കാര്‍ അന്ന് നിര്‍മാണം ഉപേക്ഷിച്ചതാണ്. കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രയത്നവും സമര്‍പ്പണവുംകൊണ്ടാണ് വീണ്ടും പണിതുടങ്ങിയതും കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പുംകൊണ്ടുള്ള അണ ഉയര്‍ന്നതും. ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ത്ത സുര്‍ക്കി മിശ്രിതമാണ് സിമെന്റിനുപകരം ഉപയോഗിച്ചത്. കെട്ടിടങ്ങളും അണക്കെട്ടുകളുമുണ്ടാക്കുമ്പോള്‍ ഭൂകമ്പത്തെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ല.

അണക്കെട്ടിന്റെ പരമാവധി ആയുസ്സ് ആറുപതിറ്റാണ്ടായാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ അതിന്റെ ഇരട്ടിയിലെത്താറാകുന്നു. കാലപ്പഴക്കത്താല്‍ സുര്‍ക്കി മിശ്രിതം വന്‍തോതില്‍ വെള്ളത്തില്‍ അലിഞ്ഞ് ഒഴുകിപ്പോയി. ഓരോവര്‍ഷവും അണക്കെട്ടിന്റെ ചോര്‍ച്ച വര്‍ധിക്കുന്നു. ഇനിയൊരു നന്നാക്കലിന് പാകമല്ലാത്തവിധം കാലപ്പഴക്കം വന്ന അണക്കെട്ട് പുതുക്കിപ്പണിയുകയല്ലാതെ മറ്റു മാര്‍ഗമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ മധ്യഭാഗം അവശേഷിക്കില്ലെന്ന ഭീതിയാണുണ്ടായിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ശാസ്ത്രീയപഠനത്തിലൂടെ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും അത് ലോകത്തെ നടുക്കുന്നത്രയും ഭയാനകമായ ഒന്നാകുമെന്നതില്‍ തര്‍ക്കമില്ല. ഇത്തവണ തുലാവര്‍ഷം തിമിര്‍ത്തുപെയ്തു. അണക്കെട്ടിലെ ജലനിരപ്പ് കാണെക്കാണെ ഉയര്‍ന്ന് കവിഞ്ഞൊഴുകുന്ന നിലയിലെത്തി. ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ തുടരെതുടരെ ഭൂചലനങ്ങളുണ്ടാകുന്നു.

ജലം ജനതയുടെ ജീവിതമാണ്; നിമിഷവേഗംകൊണ്ട് അത് മരണവുമായി മാറാം. തമിഴ്നാട്ടിലെ അഞ്ചു ജില്ലയിലുള്ള ജനങ്ങളുടെ ജീവിതത്തിന് പച്ചപ്പുപകരുന്നത് മുല്ലപ്പെരിയാറില്‍നിന്നുള്ള ജലമാണ്. അതേജലം അണക്കെട്ട് തകര്‍ത്ത് തിരിഞ്ഞൊഴുകിയാല്‍ കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവനും ജീവിതവുമാണ് കടലിലേക്കെടുക്കുക. ജീവന്റെ സുരക്ഷയാണ് എല്ലാറ്റിലും പ്രധാനം. തമിഴ്നാടിന് ജലം നിഷേധിക്കപ്പെടുകയുമരുത്. തമിഴ്നാടും കേരളവും ശത്രുരാജ്യങ്ങളല്ല. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍മാത്രമാണ്. മുല്ലപ്പെരിയാറിലെ ജലം തുടര്‍ന്നും അഭംഗുരം തമിഴ്നാടിന് കൊടുക്കാമെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് സാഹചര്യമൊരുക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാരിനുമുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കലാണ് പ്രശ്നത്തിനുള്ള ഏക പരിഹാരമെന്നതില്‍ ഇന്ന് ആര്‍ക്കും തര്‍ക്കമില്ല. ഇന്നുള്ളതില്‍നിന്ന് ഒരുതുള്ളി കുറയാതെ പുതിയ അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, കേന്ദ്ര ജലവിഭവമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയതാണ്. സുപ്രീംകോടതിയിലും കേരളം രേഖാമൂലം ഇത് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലുള്ള നിര്‍ണായക ഘടകം കേന്ദ്രംതന്നെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ആദ്യം പുതിയ അണക്കെട്ടിനായി തീരുമാനമെടുക്കൂ; തുടര്‍ന്ന് അത് നടപ്പില്‍ വരുത്തുന്നതിന്റെ സാങ്കേതികവും ഭരണപരവുമായ വിശദാംശം സമവായത്തിലൂടെ അംഗീകരിക്കുക- ഇതിന് കേന്ദ്ര സര്‍ക്കാര്‍ മാധ്യസ്ഥം വഹിക്കുക. ഇതാണ് അടിയന്തര ആവശ്യം. ദൗര്‍ഭാഗ്യവശാല്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ അതിന് മുതിരുന്നില്ല.

കേന്ദ്രത്തെ ഏതുവിധേനയും ബോധ്യപ്പെടുത്തി ഇടപെടുവിക്കാന്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നുമില്ല. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ ക്രിയാത്മകമായ ഇടപെടലാണ് പ്രശ്നത്തിലുണ്ടായത്. കേരള സര്‍ക്കാര്‍ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ബജറ്റില്‍ അതിനായി തുക ഉള്‍ക്കൊള്ളിച്ചു. സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കാന്‍ സമര്‍ഥരായ വക്കീലന്മാരെ വച്ചു. പുതിയ അണക്കെട്ടിനായുള്ള ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുമളിയില്‍ തുടങ്ങി. കേരളത്തിന്റെ പുതിയ ഡാം എന്ന ആശയം പരിശോധിക്കാമെന്ന നിലയിലേക്ക് സുപ്രീംകോടതി വന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുകയാണ് ഇനി വേണ്ടത്. മന്ത്രിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉറക്കം നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്നതിനുപകരം സംസ്ഥാനത്തോടും ഭയചകിതരായ ജനങ്ങളോടും ഉത്തരവാദിത്തം കാണിച്ച്, കേന്ദ്രത്തെ ഇടപെടുവിക്കാനാണ് തയ്യാറാകേണ്ടത്. സംസ്ഥാനം ഇത്ര വലിയ പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ , രണ്ടു മന്ത്രിമാരെ ഡല്‍ഹിക്കുവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിനിമാ അവാര്‍ഡിന്റെ തിരക്കിലാണ്. പ്രധാനമന്ത്രിയില്‍നിന്നുള്ള വിളിയുംകാത്ത് ഇരിക്കുകയാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും വന്നേക്കാവുന്ന ഒരു വിളിക്കുവേണ്ടി കാത്തിരിക്കലാണോ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം?

പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന നിലപാടില്‍നിന്ന് കേന്ദ്രത്തിന് പിന്നോക്കം പോകാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവന്നു. ഞങ്ങളൊന്നുമറിഞ്ഞില്ല എന്ന ഭാവം നടിച്ച കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. കേരള കോണ്‍ഗ്രസുകളുടെ അപക്വമായ വികാരപ്രകടനങ്ങളല്ല; കേന്ദ്രത്തില്‍നിന്നുള്ള അടിയന്തര ഇടപെടലാണ് കേരളത്തിന്റെ അടിയന്തര ആവശ്യം എന്നുമനസ്സിലാക്കി യുഡിഎഫ് കടമ നിര്‍വഹിക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. തമിഴരെയും കേരളീയരെയും രണ്ടുതട്ടിലിട്ട് രംഗം വഷളാക്കാനുള്ള നേരിയ ശ്രമങ്ങള്‍പോലും പ്രോത്സാഹിപ്പിക്കരുത്. മുല്ലപ്പെരിയാറിനായി സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന അടിയന്തര പാക്കേജ് വന്നേതീരൂ. ഭരണഘടനാദത്തമായ അധികാരം അതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കണം.

പഴശ്ശിയുടെ വീരസ്മരണ

പഴശ്ശിയുടെ വീരസ്മരണ
എം സുരേന്ദ്രന്‍
Posted on: 30-Nov-2011 11:11 PM
ദേശാഭിമാനി

കേരളത്തിന്റെ കോളനിവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ വീരനായകന്‍ കേരളവര്‍മ പഴശ്ശിരാജ രക്തസാക്ഷിയായിട്ട് നവംബര്‍ 30ന് 206 വര്‍ഷം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ലോകവ്യാപകമായി പടരുന്ന ഈ സന്ദര്‍ഭത്തില്‍ പഴശ്ശിയുടെ പ്രസക്തി വര്‍ധിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍നിന്ന് കൂത്തുപറമ്പിലേക്കുള്ള വഴിയിലുള്ള കോട്ടയം കോവിലകത്ത് 1755ലായിരുന്നു പഴശ്ശിയുടെ ജനനം. ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ പോരാടി രക്തസാക്ഷിയായ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെയും സ്വയംനിര്‍ണയാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണ്. ഗറില്ലാതന്ത്രങ്ങളിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട പഴശ്ശിരാജയുടെ സമരംതന്നെയാണ് കൊച്ചിയില്‍ പാലിയത്തച്ചനെയും തിരുവിതാംകൂറില്‍ വേലുത്തമ്പിയെയും ബ്രിട്ടീഷ് ശക്തിക്കെതിരെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. മൈസൂര്‍ രാജാക്കന്മാരായ ഹൈദരാലിയുടെയും ടിപ്പുവിന്റെയും ആക്രമണങ്ങളില്‍ ദുരിതമനുഭവിച്ച മലബാറിലെ രാജാക്കന്മാര്‍ ഇംഗ്ലീഷുകാരെയാണ് സഹായിച്ചത്. പകരം ഏല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കാമെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയേറ്റു.

1792ലെ ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. എന്നാല്‍ , കമ്പനി വാക്ക് പാലിച്ചില്ല. പഴശ്ശിയെ മറന്ന്് കോട്ടയത്തെ നികുതി പിരിക്കാന്‍ ഇംഗ്ലീഷുകാര്‍ അമ്മാവനായ കുറമ്പ്രനാട്ട് രാജാവിനെ ഏല്‍പ്പിച്ചു. ഇത് കമ്പനിയും പഴശ്ശിയും തമ്മില്‍ തെറ്റുന്നതിന് കാരണമായി. 1795ല്‍ കോട്ടയത്തെ നികുതിപിരിവ് അവസാനിപ്പിച്ച് പഴശ്ശി ഇംഗ്ലീഷുകാരെ വെല്ലുവിളിച്ചു. തുടര്‍ന്ന് പലയിടങ്ങളിലായി പഴശ്ശിപ്പട ഇംഗ്ലീഷുകാരുമായി ഏറ്റുമുട്ടി. പഴശ്ശിയുടെ പ്രധാന പോരാളികളെ പിടിച്ചുകൊടുത്താല്‍ പ്രതിഫലം നല്‍കാമെന്ന് 1805 ജൂണ്‍ 16ന് കേണല്‍ മക്ലിയോസ് വിളംബരംചെയ്തു. തുടരെ ആക്രമണങ്ങളുണ്ടായെങ്കിലും പഴശ്ശി പിന്തിരിഞ്ഞില്ല. അക്രമപ്പിരിവിനും അമിത നികുതിക്കുമെതിരെ കര്‍ഷകരുടെ പോരാട്ടങ്ങളെ നയിച്ചതാണ് പഴശ്ശിരാജയുടെ സമരം ജനകീയമായതിന്റെ അടിസ്ഥാനം. കൊട്ടാരത്തിലിരുന്ന് സുഖസൗകര്യങ്ങളിലാറാടിയല്ല പഴശ്ശി യുദ്ധം നയിച്ചത്. വയനാടന്‍ കാടുകളില്‍ പഴശ്ശിപ്പടയെ 1805 നവംബറോടെ ഇംഗ്ലീഷ് സൈന്യം വേട്ടയാടി. സബ്കലക്ടര്‍ ടി എച്ച് ബാബറാണ് നേതൃത്വം കൊടുത്തത്്. നവംബര്‍ 30ന് രാവിലെ അവര്‍ ബാവലിത്തോടിന്റെ കരയിലെത്തി. പത്തോളം പേര്‍ അവിടെ ഇരിക്കുകയായിരുന്നു. കച്ചേരി ഉദ്യോഗസ്ഥന്മാരിലൊരാളായ കണാരമേനോന് രാജാവിന്റെ ഓട്ടം തടഞ്ഞുനിര്‍ത്താനുള്ള അവസരം കിട്ടി. ജീവന്‍ പണയംവച്ച് അയാളത് ചെയ്തു. രാജാവ് തന്റെ കൈത്തോക്ക് അയാളുടെ നെഞ്ചിനു നേരെ ചൂണ്ടിയതായിരുന്നു. എന്നിട്ടും പഴശ്ശി അത് ചെയ്തില്ല. അപ്പോഴേക്കും ധീരപോരാളി വെടിയേറ്റു വീണു. മരണത്തിന്റെ നിമിഷത്തില്‍പോലും അസാധാരണമായ ആ വ്യക്തിത്വം അന്തസ്സുറ്റവിധം ആജ്ഞാരൂപത്തില്‍ പറഞ്ഞതിങ്ങനെയാണ്: "മ്ലേച്ഛാ അടുക്കരുത്. എന്നെ തൊട്ടശുദ്ധമാക്കരുത്". ധീരമായ ആ വാക്കുകളുടെ ഇരമ്പം ഇന്നും വയനാടന്‍ കാടുകളില്‍ മുഴങ്ങുന്നുണ്ട്.

ഹൈദരാലിയുടെ മരണാനന്തരം ടിപ്പു മൈസൂര്‍ സുല്‍ത്താനായപ്പോഴാണ് കോട്ടയം അടക്കമുള്ള മലബാറിന്റെ രാഷ്ട്രീയാധിപത്യം മൈസൂറിന് ലഭിച്ചത്. രവിവര്‍മ രാജാവ് ടിപ്പുവുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ഭരണം തുടങ്ങി. കോട്ടയത്തുനിന്ന് എണ്‍പത്തൊന്നായിരം രൂപ ടിപ്പുവിന് കപ്പം കൊടുക്കണം. കൊള്ളപ്പിരിവ് തുടങ്ങി. വിള മുഴുവനും കൊടുത്താലും നികുതി തീരുന്നില്ല. കൃഷിക്കാര്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളുണ്ടായി. കൃഷിക്കാര്‍ക്കൊപ്പം ചേര്‍ന്ന പഴശ്ശിരാജ കാര്‍ഷിക സമരങ്ങളെ കൂട്ടിയോജിച്ചപ്പോള്‍ സമരം ഇരമ്പിയാര്‍ത്തു. ഇതിനെ അടിച്ചമര്‍ത്താന്‍ ടിപ്പു ഇംഗ്ലീഷ് പട്ടാളക്കാരെയും ആറായിരത്തിലധികം നാടന്‍ സൈന്യത്തെയും മലബാറിലിറക്കി. നില്‍ക്കക്കള്ളിയില്ലാതെ രാജാക്കന്മാര്‍ നാടുവിട്ട് തിരുവിതാംകൂറിലേക്ക് രക്ഷപ്പെട്ടു. രവിവര്‍മരാജ കോട്ടയത്തിന്റെ ഭരണം പഴശ്ശിരാജയ്ക്ക് കൈമാറി. മൈസൂര്‍പ്പടയുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ കോട്ടയം പടയാളികള്‍ തലശേരി കോട്ടയുടെ ചുറ്റുവട്ടത്തഭയം തേടി. ഇതില്‍ കുപിതനായ ടിപ്പു ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി റദ്ദ് ചെയ്തു. അങ്ങനെയാണ് മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ കേളികൊട്ടുയര്‍ന്നത്. തലശേരി കോട്ടയുടെ അധിപനുമായി പഴശ്ശി രാജാവുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് മൈസൂറാധിപത്യത്തില്‍ നിന്ന് കോട്ടയത്തെ മോചിപ്പിച്ച് പഴശ്ശിരാജ അധികാരമേറ്റു. തുടര്‍ച്ചയായ യുദ്ധം കാരണം നാട്ടിലാകെ അക്രമവും പട്ടിണിയുമായിരുന്നു. കമ്പനിയുമായുള്ള സൗഹൃദമുപയോഗിച്ച് പണം കടം വാങ്ങി കൃഷിക്കാര്‍ക്ക് വായ്പ കൊടുത്തു. ജിവിത പ്രതിസന്ധിയില്‍നിന്ന് കോട്ടയം കരകയറിത്തുടങ്ങി. പഴശ്ശിരാജാവിന്റെ സ്വീകാര്യത കൂടി. ശ്രീരംഗപട്ടണം ഉടമ്പടിയനുസരിച്ച് ആംഗ്ലോ-മൈസൂര്‍ യുദ്ധം അവസാനിച്ചു. വയനാട് അടക്കമുള്ള മലബാര്‍ ടിപ്പുസുല്‍ത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇതോടുകൂടി മലബാറിനുമേല്‍ പൂര്‍ണ ഇംഗ്ലീഷ് ആധിപത്യം സ്ഥാപിക്കപ്പെട്ടു. ജനങ്ങളില്‍ കൂടുതല്‍ നികുതി ചുമത്തി. പിരിച്ചെടുക്കാന്‍ കുറുമ്പ്രനാട് രാജാവിനെ ഏല്‍പ്പിച്ചു. കൊള്ളനികുതി കൊടുക്കരുതെന്ന് ഒരു വിളംബരത്തിലൂടെ കേരളവര്‍മ കോട്ടയത്തെ കൃഷിക്കാരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിയും പഴശ്ശിരാജാവും തമിലുള്ള ബന്ധം പൂര്‍ണമായും അറ്റു. പഴശ്ശിരാജ സൈനികബലം വര്‍ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രാജാവിനെ ഒതുക്കാതെ കോട്ടയത്തെ നികുതിപിരിവും ഭരണവും അസാധ്യമാണെന്ന് കമ്പനിയും തിരിച്ചറിഞ്ഞു.

ദക്ഷിണമലബാറില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ പൊരുതുകയായിരുന്ന അത്തന്‍ ഗുരുക്കള്‍ , ഉണ്ണിമൂത്ത എന്നീ മാപ്പിള നേതാക്കളുമായും പഴശ്ശിരാജ ബന്ധപ്പെട്ടതോടെ മാപ്പിളമാരെ പഴശ്ശിക്കെതിരെ തിരിക്കാനുള്ള ഇംഗ്ലീഷുകാരുടെ ശ്രമം പരാജയപ്പെട്ടു. ടിപ്പുസുല്‍ത്താന്‍ സൈന്യത്തെ അയച്ചുകൊടുത്തു പഴശ്ശിയെ സഹായിച്ചു. ഇംഗ്ലീഷുകാരുമായി അന്തിമയുദ്ധത്തിന് സമയമായെന്ന് കണക്കാക്കിയ കേരളവര്‍മ ജാതിമതഭേദമെന്യേ ജനങ്ങളുടെ പിന്തുണ ഉറപ്പിക്കുകയും ശക്തിയുള്ളൊരു സേനയുണ്ടെന്ന ബോധ്യത്തോടെ കമ്പനിക്കെതിരെ ആഞ്ഞടിക്കാനും തീരുമാനിച്ചു. കേരളവര്‍മയെ പിടിക്കാന്‍ തലശേരിയില്‍ നിന്നയച്ച ഇംഗ്ലീഷ് സൈന്യത്തെ വയനാടിന്റെ അതിര്‍ത്തിയില്‍ ഒരു മിന്നലാക്രമണത്തിലൂടെ കുറിച്യപ്പട തുരത്തി. ഈ ആക്രമണം വര്‍ധിതാത്മവിശ്വാസം വളര്‍ത്തി. പഴശ്ശിയില്‍ കാവല്‍നിന്നിരുന്ന കമ്പനി സൈന്യത്തെ ആക്രമിച്ച് മുഴുവന്‍ പേരെയും കൊന്നു. കനത്ത ആക്രമണങ്ങള്‍ക്ക് മുമ്പില്‍ ഞെട്ടിപ്പോയ ഇംഗ്ലീഷുകാര്‍ സൈന്യത്തെ പിന്‍വലിച്ചു. ഇതേ കാലത്താണ് നെപ്പോളിയന്‍ ഫ്രാന്‍സിന്റെ അധികാരം പിടിച്ചത്. ഇന്ത്യയെ നെപ്പോളിയന്‍ ആക്രമിക്കുമോയെന്നും ഇംഗ്ലീഷുകാര്‍ ചിന്തിച്ചു. ഈ ഘട്ടത്തിലാണ് ആര്‍തര്‍ വെല്ലസ്ലി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായത്. കീഴടക്കലിന്റെയും വെട്ടിപ്പിടിക്കലിന്റെയും നയത്തിലധിഷ്ഠിതമായ പ്രവൃത്തികളിലൂടെ നാട്ടുരാജാക്കന്മാരെ മുഴുവനും യുദ്ധംചെയ്ത് കീഴടക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. ശ്രീരംഗപട്ടണത്തില്‍ നടന്ന യുദ്ധത്തില്‍ കമ്പനിപ്പട്ടാളം ടിപ്പുവിനെ കൊലപ്പെടുത്തി. മൈസൂര്‍ അവരുടെ ആധിപത്യത്തിലായി. ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്ന പലരും വയനാട്ടില്‍ വന്ന് പഴശ്ശി സൈന്യത്തോടൊപ്പം ചേര്‍ന്നത് സൈന്യബലം ഇരട്ടിയാക്കി. കേരളവര്‍മയുടെ സൈനികബലത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച വെല്ലസ്ലി തലശേരിയിലെത്തി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ആക്രമണമാരംഭിച്ചു. പലഘട്ടങ്ങളിലും കമ്പനിപ്പടയ്ക്ക് വന്‍തോതില്‍ ആള്‍നാശമുണ്ടായി.

കുറിച്യപ്പടയുടെ നേതാവ് തലയ്ക്കല്‍ ചന്തുവിന്റെ ആക്രമണങ്ങള്‍ക്ക് മുമ്പില്‍ കമ്പനിപ്പട പകച്ചുനിന്നു. സാമ്രാജ്യത്വ അധിനിവേശത്തിന്റെ കാലൊച്ചകള്‍ കേട്ട നാളുകളിലാണ് കേരളവര്‍മ പഴശ്ശിരാജാവിന്റെ ജീവിതകാലം. ഇന്ത്യയില്‍നിന്ന് വിഭവങ്ങള്‍ കടത്തിയും, ഉയര്‍ന്ന തോതില്‍ നികുതി പിരിച്ചും പോര്‍ച്ചുഗീസുകാരും ഡച്ചുകരും പിന്നെ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ആധിപത്യത്തിന്റെ പരവതാനി വിരിച്ചു. ജന്മിമാരുടെ കൊടിയ ചൂഷണം കൃഷിക്കാരുടെ നട്ടെല്ലൊടിച്ചു. എങ്ങും പട്ടിണിയും പരിവട്ടവും. ജാതിവ്യവസ്ഥയുടെ നികൃഷ്ടമായ രീതികളിലൂടെ മനുഷ്യരുധിരം വീണ് മണ്ണ് കുതിര്‍ന്നു. എന്നിട്ടും നാട്ടുരാജാക്കന്മാര്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവരുടെ പേരിലാണറിയപ്പെടുന്നതെങ്കിലും എന്നും ചരിത്രം സൃഷ്ടിച്ചത് ജനങ്ങളായിരുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും ജൈത്രയാത്രയ്ക്കിടയില്‍ കോട്ടയം രാജാക്കന്മാര്‍ കുടുബസമേതം തിരുവിതാംകൂറിലേക്ക് ഓടിപ്പോയപ്പോള്‍ സ്വന്തം നാട്ടിലെ ജനങ്ങള്‍ക്കൊപ്പം ധീരതയോടെ നിന്നതിനാലാണ് കേരളവര്‍മ പഴശ്ശിരാജ ജനങ്ങളുടെ രാജാവായി അന്നും ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നത്.

ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടരുത്

ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടരുത്
പിണറായി വിജയന്‍
Posted on: 30-Nov-2011 11:13 PM
ദേശാഭിമാനി

കേരളത്തില്‍ ഏറ്റവും സജീവമായ പ്രശ്നമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ മാറിയിരിക്കുകയാണ്. മധ്യകേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതം മുള്‍മുനയില്‍ നില്‍ക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഈ ആശങ്കയാണ് ജനങ്ങളെ ഒന്നടങ്കം പ്രക്ഷോഭരംഗത്തേക്ക് ഇറക്കിയത്. ഇത്തരം ആശങ്ക ജനങ്ങളില്‍ രൂപപ്പെടുന്നതിന് ഇടയായ സാഹചര്യം മനസ്സിലാക്കണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് ഇടയായ സാഹചര്യവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

1886ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളുമായി അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ അണക്കെട്ട് യാഥാര്‍ഥ്യമായത്. കരാറില്‍ തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി രാമയ്യങ്കാരും മദ്രാസ് സ്റ്റേറ്റിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജെ സി ഹാനിങ്ടണും ഒപ്പിട്ടു. ആദ്യഘട്ടത്തില്‍ തിരുവിതാംകൂര്‍ രാജാവ് കരാറിന് തയ്യാറായില്ലെന്നും 24 വര്‍ഷത്തെ ബ്രിട്ടീഷുകാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് ഒപ്പിട്ടതെന്നും പറയപ്പെടുന്നുണ്ട്. 999 വര്‍ഷമാണ് കരാര്‍ കാലാവധി. കരാറില്‍ റിസര്‍വോയറിന് 8000 ഏക്കറും ഡാമിന്റെ നിര്‍മാണത്തിന് 100 ഏക്കറും ഭൂമിയാണ് നീക്കിവച്ചത്. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ഇത്തരം കരാറുകള്‍ക്ക് പ്രാബല്യം നഷ്ടപ്പെടുന്ന നിലയുണ്ടായി. എന്നാല്‍ , 1970ല്‍ കരാര്‍ പുതുക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തമിഴ്നാടിനെയും മീന്‍പിടിക്കാന്‍ കേരളത്തെയും അനുവദിച്ചു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടികല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനും ജലമെത്തിക്കുക എന്നതായിരുന്നു കരാറിന്റെ ലക്ഷ്യം. അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അണക്കെട്ടിന്റെ നിര്‍മാണം മലവെള്ളപ്പാച്ചിലില്‍ തടസ്സപ്പെട്ടു. എങ്കിലും തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേണല്‍ ജോണ്‍ ബെന്നി ക്വിക്ക് ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നിശ്ചയദാര്‍ഢ്യത്തിലൂന്നിയ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് വര്‍ത്തമാനകാലത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന അണക്കെട്ടുകളില്‍ ഒന്നായ മുല്ലപ്പെരിയാര്‍ രൂപപ്പെട്ടത്. ഇന്നത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു നിര്‍മാണരീതി. കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ചാണ് നിര്‍മാണം നടന്നത്. ഭൂകമ്പത്തെയും മറ്റും അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് സ്വന്തം ഭാരത്താല്‍ നിലനില്‍ക്കുന്ന "ഗ്രാവിറ്റി ഡാമാ"യാണ് നിര്‍മിച്ചത്. ഇത്തരത്തിലുള്ള അണക്കെട്ടുകളുടെ പരമാവധി ആയുസ്സ് 50-60 വര്‍ഷമായാണ് പൊതുവെ വിലയിരുത്താറ്.

1979ല്‍ കേന്ദ്ര വാട്ടര്‍ പവര്‍ കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ സി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡാമിന് ബലക്ഷയമുണ്ടെന്നു കണ്ടു. ജലനിരപ്പ് 136 അടിയില്‍ കൂടാന്‍ പാടില്ലെന്ന് തീരുമാനിച്ചു. അതിനെതിരെ അന്ന് തമിഴ്നാട് കോടതിയില്‍ പോയി. 1980ല്‍ ഡാം ബലപ്പെടുത്താന്‍ തമിഴ്നാട് ശ്രമിച്ചു. 2000ല്‍ സുപ്രീംകോടതി ഒരു കമീഷനെ നിയോഗിച്ചു. കമീഷനില്‍ അംഗമായ എം കെ പരമേശ്വരന്‍ ഡാം ബലക്ഷയമുള്ളതാണെന്ന് വാദിച്ചെങ്കിലും ഡോ. മിത്തല്‍ ചെയര്‍മാനായുള്ള കമീഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ വാദങ്ങള്‍ക്ക് എതിരായിരുന്നു. 2006 ഫെബ്രുവരി 27ന് ജലനിരപ്പ് 142 അടിയാക്കാനും പിന്നീട് 152 അടിയാക്കി ഉയര്‍ത്താനും സുപ്രീംകോടതി വ്യവസ്ഥചെയ്തു. ഇടതുമുന്നണി സര്‍ക്കാര്‍ , ശരിയായ ഗൃഹപാഠത്തോടും കണിശമായ ഇടപെടലോടും കൂടി അണക്കെട്ട് സുരക്ഷിതമല്ലെന്ന കാര്യം കോടതിയില്‍ ശക്തമായി വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പ്രഖ്യാപിച്ച വിധിയില്‍നിന്നു വ്യത്യസ്തമായി സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്റെ സാധ്യതയെ സംബന്ധിച്ച് പഠിക്കാനും തയ്യാറാകുന്ന നിലയുണ്ടായി. അണക്കെട്ടിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ അണക്കെട്ടിന്റെ അവസ്ഥ, ജലനിരപ്പുയര്‍ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച് വിശദമായ പഠനം നടത്തുന്ന നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമായത്. തുടര്‍ന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. എല്ലാപ്രശ്നങ്ങളും സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചു. ജസ്റ്റിസ് കെ ടി തോമസ് ഉള്‍പ്പെടെയുള്ളതാണ് ഈ അഞ്ചംഗസമിതി. കമീഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഡാം അപകടത്തിലാണെന്ന വസ്തുത ഇന്ന് പൊതുവെ അംഗീകരിക്കുന്നതാണ്്. മേഖലയില്‍ ഭൂകമ്പസാധ്യതയുണ്ടായതോടെയാണ് പ്രശ്നം അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയത്്. പലകുറി ഭൂചലനങ്ങള്‍ ഇവിടെ ഉണ്ടായി. ഏറെ വലുതൊന്നുമല്ലാത്ത ഭൂകമ്പംപോലും താങ്ങാനുള്ള ശേഷി അണക്കെട്ടിനില്ലെന്നതാണ് വസ്തുത. ഇത് ജനങ്ങളെ കൂടുതല്‍ ഭയചകിതരാക്കുന്നു; പ്രതിസന്ധി രൂക്ഷമാക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി സംഭരണി ജലത്തെ താങ്ങിക്കൊള്ളും എന്ന വാദമുണ്ട്. ആ വാദം അംഗീകരിച്ചാല്‍ത്തന്നെ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ അവസ്ഥ എന്താകും എന്നതിന് ഇത്തരം വാദക്കാര്‍ക്ക് ഉത്തരമില്ല. മാത്രമല്ല, വര്‍ഷകാലത്താണ് പ്രശ്നം ഏറ്റവും ഗുരുതരമാകുന്നത്. ഈ ഘട്ടത്തില്‍ രണ്ട് അണക്കെട്ടിലും അതിന്റെ പരമാവധി അളവില്‍ വെള്ളമുണ്ടാകും. അങ്ങനെവരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ വെള്ളത്തെ താങ്ങാനുള്ള കരുത്ത് ഇടുക്കിക്കുണ്ടായി എന്ന് വരില്ല. അതോടെ ഇടുക്കി അണക്കെട്ട് തകരുന്നതിലേക്കാണ് എത്തുക. അത് പെരിയാറിലെ മുഴുവന്‍ അണക്കെട്ടുകളെയും തകര്‍ക്കും. ഈ മേഖലയിലെ ലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപകടത്തിലാകും.

ഇങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. പക്ഷേ, ഒരു ജനതയ്ക്ക് താങ്ങാനാകുന്നതിനപ്പുറമുള്ള ഭീതിയാണ് ഈ സാധ്യതകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഈ പ്രശ്നങ്ങളാകെ മനസ്സിലാക്കിയാണ് പുതിയ ഡാമുണ്ടാക്കുക എന്ന കാഴ്ചപ്പാടുവച്ചുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചത്. ദുരന്തനിവാരണത്തിനുള്ള തയ്യാറെടുപ്പുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചു. തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം സ്ഥിതിഗതികള്‍ വഷളാക്കുന്ന തരത്തിലാണ്. പദ്ധതിപ്രദേശത്ത് ഭൂചലനത്തുടര്‍ച്ചയുണ്ടായപ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അതോടെയാണ് യുഡിഎഫ് മന്ത്രിമാര്‍ ചില വൈകാരിക പ്രകടനം നടത്തിയത്. ഇത്തരം കാര്യങ്ങളില്‍ വൈകാരിക പ്രകടനമല്ല; പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ക്രിയാത്മക ഇടപെടലാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തേണ്ടത് എന്ന കാര്യം മറന്നതുപോലെയാണ് അവരുടെ പ്രതികരണങ്ങളുണ്ടായത്. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍തന്നെ അപകടത്തിലാകുന്ന ഈ പ്രശ്നത്തില്‍ മുന്‍കൈ എടുത്ത് ഇടപെടേണ്ടത് കേരള മുഖ്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആശങ്ക ശക്തമായി അറിയിക്കേണ്ട അദ്ദേഹം അതിന് മുതിര്‍ന്നില്ല. പകരം സംസ്ഥാന ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് തയ്യാറായത്. ഒരു മുഖ്യമന്ത്രി ഏത് കാര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് മനസ്സിലാക്കാന്‍പോലും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം ഗൗരവതരമാണ്. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്നം എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ഭരണഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഒരു സംസ്ഥാനത്തെ ലക്ഷക്കണക്കിനു പേരുടെ ജീവനെ ബാധിക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി പാലിക്കുന്ന നിശ്ശബ്ദത ആ സ്ഥാനത്തിന് യോജിച്ചതല്ല.

കേരളം ഭരിക്കുന്ന യുഡിഎഫിലെ പ്രബല കക്ഷിയാണ് കോണ്‍ഗ്രസ്. അതിന്റെ നേതാവാണ് പ്രധാനമന്ത്രി. കേരളത്തില്‍നിന്നാകട്ടെ നിരവധി പേര്‍ കേന്ദ്രമന്ത്രിസഭയിലുണ്ട്. എന്നാല്‍ , പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ ഇടപെടുവിക്കുന്നതിനുള്ള രാഷ്ട്രീയസമ്മര്‍ദം ചെലുത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ജനങ്ങള്‍ ദുരിതം മുന്നില്‍ കാണുമ്പോള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന അനങ്ങാപ്പാറകളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറിയിരിക്കുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് ഉതകുന്ന സുശക്തമായ നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി നിജപ്പെടുത്തുക എന്നതാണ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടി. പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് പുതിയ ഡാം നിര്‍മിക്കണം. ഇക്കാര്യത്തില്‍ കുറെ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആ നടപടി കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം. ജനതയെ ബാധിക്കുന്ന ഗുരുതരപ്രശ്നം ചര്‍ച്ചചെയ്യുന്നതിന് നിയമസഭ വിളിക്കുക എന്നത് ഏറെ പ്രധാനമാണ്. അതോടൊപ്പംതന്നെ ഏത് ദുരന്തത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി ഈ മേഖലയില്‍ ചെയ്യുന്നതിനും തയ്യാറാകണം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍പോലും ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. പ്രശ്നത്തെ വൈകാരികമായി സമീപിച്ച് കേരളവും തമിഴ്നാടും തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തുന്ന ചിലരുണ്ട്. അതിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

തമിഴ്നാടും കേരളവും ഒരു രാജ്യത്തിനകത്തുള്ള രണ്ട് സംസ്ഥാനങ്ങള്‍ മാത്രമല്ല; ഗാഢമായി ഇടപഴകി ജീവിക്കേണ്ട രണ്ട് ജനതയാണ് തമിഴരും മലയാളികളും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുന്ന തരത്തില്‍ പ്രശ്നത്തില്‍ ഇടപെടുക എന്നത് പ്രധാനമാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബലികഴിച്ച് മുന്നോട്ടു പോവുക എന്നല്ല ഇതിനര്‍ഥം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി, തമിഴ്നാടിന് ഇന്ന് നല്‍കുന്ന അളവില്‍ ജലം നല്‍കുന്നതിന് കേരളത്തിലാരും എതിരുണ്ടാകുമെന്നു തോന്നുന്നില്ല. ആരെങ്കിലും എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് സ്ഥാപിത താല്‍പ്പര്യമാണ് എന്ന നിലയില്‍ മാത്രമേ കാണേണ്ടതുള്ളൂ. യുദ്ധകാലാടിസ്ഥാനത്തില്‍ എന്ന പ്രയോഗം അപ്രസക്തമാക്കുംവിധം ചടുലമായി പ്രവര്‍ത്തനങ്ങള്‍ നീക്കേണ്ട ഘട്ടത്തില്‍ അതിന് തയ്യാറാകാത്ത സര്‍ക്കാരുകളുടെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികള്‍ക്ക് സിപിഐ എം പിന്തുണ നല്‍കുന്നത്. അല്ലാതെ ഇത് രണ്ടു സംസ്ഥാനത്തിലെ ജനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി ഉയര്‍ത്താനല്ല. കേരളത്തിന്റെ ജനതയ്ക്ക് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് സിപിഐ എം നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദ നിലപാട് തിരുത്താനുള്ള പോരാട്ടം തുടരുകയും ചെയ്യേണ്ടതുണ്ട്.

വത്തിക്കാനും മുതലാളിത്തവും

വത്തിക്കാനും മുതലാളിത്തവും

പി രാജീവ്

ദേശാഭിമാനി
Posted on: 28-Nov-2011 11:43 PM

വത്തിക്കാന്റെ, നീതിയുടെയും സമാധാനത്തിന്റെയും കൗണ്‍സില്‍ ലോകസമ്പദ്ഘടനയെ സംബന്ധിച്ച് അംഗീകരിച്ച പ്രമേയം നിലവിലുള്ള നയങ്ങള്‍ക്കെതിരെ അതിനിശിത വിമര്‍ശമാണ് ഉയര്‍ത്തുന്നത്. പ്രമേയത്തിന്റെ നിഗമനങ്ങളില്‍ പലതും മുതലാളിത്തം തകര്‍ന്നെന്ന് പ്രഖ്യാപിക്കുന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളോട് സമാനതകളുള്ളതാണ്. കൗണ്‍സിലിന്റെ സെക്രട്ടറി ബിഷപ്പ് മരിയോ ടോയോട് ഇതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരും തങ്ങളും സമാനമായ ആശയങ്ങള്‍ പങ്കിടുന്നത് യാദൃച്ഛികമാണെന്നും എന്നാല്‍ , നിര്‍ദേശങ്ങളില്‍ സമാനതകളുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി-20 സമ്മേളനത്തിന്റെ ഭാഗമായാണ് വത്തിക്കാന്‍ 41 പേജുള്ള പ്രമേയം പ്രസിദ്ധീകരിച്ചത്. ലോകസമ്പദ്ഘടനയ്ക്ക് ഇന്നത്തെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നതാണ് പ്രമേയത്തിന്റെ രത്നച്ചുരുക്കം. സമ്പദ്ഘടനയുടെ അസ്ഥിരാവസ്ഥയും അതിശക്തമാകുന്ന സാമ്പത്തിക അന്തരവും ഉല്‍ക്കണ്ഠപ്പെടുത്തുന്നുവെന്നാണ് രേഖ പറയുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ജനങ്ങള്‍ തമ്മിലുള്ള അസമത്വം ശക്തിപ്പെടുന്നു. ഉദാരവല്‍ക്കരണനയങ്ങള്‍ സാമ്പത്തികപ്രശ്നങ്ങള്‍ക്ക് കേവലം സാങ്കേതികപരിഹാരം മാത്രം നിര്‍ദേശിക്കുകയാണ് ചെയ്യുന്നതെന്ന വിമര്‍ശവും രേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഐഎംഎഫ് പോലുള്ള ആഗോളസാമ്പത്തികസ്ഥാപനങ്ങള്‍ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന നിര്‍ദേശങ്ങളല്ല നല്‍കുന്നത്. അവരുടെ ഇടപെടലുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ്- എന്നിങ്ങനെ പോകുന്നു വിമര്‍ശങ്ങള്‍ . ലോകബാങ്കിന് നേതൃത്വം നല്‍കിയ ജോസഫ് സ്റ്റിഗ്ലിറ്റ്സ് സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ കുറിപ്പടികള്‍ എങ്ങനെയാണ് പല രാജ്യങ്ങളെയും തകര്‍ത്തുകളഞ്ഞെന്നത് ഉദാഹരണസഹിതം, "ആഗോളവല്‍ക്കരണം, വിയോജനം" എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഈ വ്യവസ്ഥയെ അനുകൂലിക്കുന്നവര്‍ തന്നെ ഇത്തരം സ്ഥാപനങ്ങളുടെ ഘടന പൊളിച്ചെഴുതണമെന്ന നിര്‍ദേശം കുറച്ചുകാലമായി ഉന്നയിക്കുന്നുണ്ട്. വത്തിക്കാനും ഇതേ നിര്‍ദേശമാണ് ഉയര്‍ത്തുന്നത്. വികസ്വരരാജ്യങ്ങളുടെ ശബ്ദത്തിനുകൂടി തുല്യപ്രാധാന്യം കിട്ടുന്ന രൂപത്തിലേക്ക് ആഗോളസാമ്പത്തിക സ്ഥാപനങ്ങള്‍ പൊളിച്ചെഴുതണമെന്നതാണ് നിര്‍ദേശം. എല്ലാ രാജ്യങ്ങളുടെയും സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ആഗോളസംവിധാനം വേണമെന്ന പുതിയ നിര്‍ദേശവും ഈ രേഖ അവതരിപ്പിക്കുന്നു.

ഇന്നത്തെ പ്രധാന സാമ്പത്തിക പ്രവര്‍ത്തനകേന്ദ്രം ഊഹക്കച്ചവടമാണ്. ഉല്‍പ്പാദനമേഖലകളില്‍ കൈകാര്യംചെയ്യുന്ന പണത്തിന്റെ എത്രയോ മടങ്ങ് അധികമാണ് ഊഹക്കച്ചവടരംഗത്ത് ഒഴുകുന്നത്. ഓഹരി കമ്പോളത്തിലും കറന്‍സി വിനിമയരംഗത്തും മറ്റുമായി ഒഴുകുന്ന പണത്തിന് ചെറിയ ശതമാനം നികുതിയെങ്കിലും ചുമത്തണമെന്ന ആവശ്യം ഏറെക്കാലമായി ഇടതുപക്ഷം ഉയര്‍ത്തുന്നുണ്ട്്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐ എം ഇക്കാര്യം പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സമാനമായ നിര്‍ദേശം വത്തിക്കാന്‍ രേഖയിലും കാണാം. സമീപകാലത്ത് നല്‍കിയ അഭിമുഖത്തില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ് ഡോ. റോവന്‍ വില്യംസ് ഊഹക്കച്ചവടത്തെ അതിനിശിതമായി വിമര്‍ശിച്ചു. വത്തിക്കാന്‍ രേഖയുടെ ചുവടുപിടിച്ച് ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് 0.05 ശതമാനം നികുതി ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഈ ചെറിയ ശതമാനം നികുതി ചുമത്തിയാല്‍ത്തന്നെ 41,000 കോടി ഡോളര്‍ വരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. വത്തിക്കാന്‍ രേഖയിലും ഇതേ നിര്‍ദേശമുണ്ട്. ഇങ്ങനെ ലഭിക്കുന്ന നികുതി വരുമാനം ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കണമെന്ന നിര്‍ദേശവും രേഖ മുന്നോട്ടുവയ്ക്കുന്നു. ഏകദേശം ഇതേ ആവശ്യംതന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സിപിഐ എമ്മും ഉയര്‍ത്തിയത്. എന്നാല്‍ , കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ഊഹക്കച്ചവടക്കാര്‍ക്കും കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കുന്നതിന് മാത്രം വ്യഗ്രത കാണിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന് അതേക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല.

സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ച ചിന്തകളില്‍ പുരോഗമനരാഷ്ട്രീയവുമായി എന്തെങ്കിലും സമാനതകള്‍ കാണുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയാത്ത പല പ്രയോഗങ്ങളും വത്തിക്കാന്‍ രേഖയില്‍ കാണാം. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കുന്ന രാഷ്ട്രീയത്തിന് സമ്പദ്ഘടനയേക്കാളും ധനമേഖലയേക്കാളും പ്രാധാന്യം ലഭിക്കണമെന്ന നിലപാടാണ് രേഖയ്ക്കുള്ളത്. സാമ്പത്തികശാസ്ത്രത്തിന് രാഷ്ട്രീയകാഴ്ചപ്പാടുകൂടി വേണമെന്ന ശാസ്ത്രീയ പുരോഗമനചിന്തയുടെ പ്രതിഫലനം ഈ അഭിപ്രായത്തില്‍ കാണാം. സമ്പദ്ഘടനയ്ക്ക് കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയണമെന്ന് 2009ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. അതുതന്നെയാണ് ഈ രേഖയിലുമുള്ളത്. കമ്പോളത്തിന്റെ അതിരുകളില്ലാത്ത ലാഭക്കൊതിയെ ശക്തിയായി വിമര്‍ശിക്കുന്ന രേഖ മാനവസമൂഹത്തില്‍ അടിച്ചേല്‍പ്പിച്ച ആഘാതങ്ങളെ സംബന്ധിച്ച് വാള്‍സ്ട്രീറ്റ് വിലയിരുത്തണമെന്ന് നിര്‍ദേശിക്കുന്നു. നീതിലംഘനത്തിന്റെ വ്യത്യസ്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വിപരീതഫലങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ-രാഷ്ട്രീയ അസമത്വം ശക്തമായ വൈരുധ്യങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന രേഖ, ശക്തമെന്നു കരുതുന്ന ജനാധിപത്യസ്ഥാപനത്തിന്റെ അടിത്തറ ഇളക്കിമറിക്കുമെന്ന് പറയുന്നു.

മുതലാളിത്ത പ്രതിസന്ധി സാമൂഹ്യമാറ്റങ്ങള്‍ക്ക് സഹായകരമായ വസ്തുനിഷ്ഠസാഹചര്യം രൂപപ്പെടുത്തുമെന്ന മാര്‍ക്സിന്റെ നിരീക്ഷണങ്ങളുടെ മറ്റൊരു രീതിയിലുള്ള അവതരണമായി വരെ ഇതു തോന്നിയെന്നു വരാം. ശക്തമാകുന്ന അസമത്വവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരെയാണ് ലോകത്തെമ്പാടും പടര്‍ന്നുപിടിക്കുന്ന പോരാട്ടങ്ങള്‍ . വത്തിക്കാന്‍ രേഖ മുന്നറിയിപ്പ് നല്‍കുന്നതുപോലെ നിലവിലുള്ള വ്യവസ്ഥയുടെ അടിത്തറ അത് എത്രമാത്രം ഇളക്കുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്. മുതലാളിത്തത്തിന് മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന മാര്‍ക്സിന്റെ വിമര്‍ശം ശരിവയ്ക്കുന്ന അനുഭവങ്ങള്‍ക്ക് ലോകം സാക്ഷ്യംവഹിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. മുതലാളിത്തത്തിന് പ്രതിസന്ധി കൂടപ്പിറപ്പാണെന്ന് മാര്‍ക്സ് പറഞ്ഞു. എന്നാല്‍ , പ്രതിസന്ധിയെ മറികടക്കുന്നതിന് മുതലാളിത്തത്തിന് ആന്തരികമായ കരുത്തുണ്ട്. അതുകൊണ്ട് പ്രതിസന്ധികളില്‍ മുതലാളിത്തം സ്വാഭാവികമായി തകരുമെന്ന് വ്യാമോഹിക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളെ മാറ്റത്തിന്റെ ശക്തികള്‍ക്ക് ശരിയാംവിധം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് സാമൂഹ്യമാറ്റത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ അരാജകത്വമായിരിക്കും ഫലമെന്ന് റോസ ലക്സംബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു പ്രതിസന്ധിയുടെ വാതില്‍ തുറന്നിട്ടുകൊണ്ടായിരിക്കുമെന്നും മാര്‍ക്സ് നിരീക്ഷിച്ചിരുന്നു. ഇപ്പോള്‍ പ്രതിസന്ധിയുടെ ഇടവേള കുറഞ്ഞിരിക്കുന്നു; അതിന്റെ ആഴം വര്‍ധിച്ചിരിക്കുന്നു. ആഗോളവല്‍ക്കരണകാലത്ത് പ്രതിസന്ധിയും അതിവേഗത്തില്‍ ആഗോളവല്‍ക്കരിച്ചിരിക്കുന്നു. ഈ സാഹചര്യമാണ് അതിനിശിതമായ വിമര്‍ശത്തിലേക്ക് മുതലാളിത്തത്തെ എടുത്തെറിഞ്ഞിരിക്കുന്നത്. ബദലിനെ സംബന്ധിച്ച് വ്യത്യസ്തതകളുണ്ടെങ്കിലും മുതലാളിത്തം തകരുകയാണെന്ന അഭിപ്രായത്തിന് ശക്തികൂടിയിരിക്കുന്നു. ഇങ്ങനെ മുതലാളിത്തത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന നിലപാടുതന്നെയാണ് വത്തിക്കാന്‍ രേഖയിലുമുള്ളത്. ദരിദ്രന്റെമേല്‍ ആധിപത്യമുറപ്പിക്കുന്ന നിലനില്‍ക്കുന്ന വ്യവസ്ഥയെ അസ്ഥിരപ്പെടുത്തിയാല്‍പോലും പുതിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ തങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന രേഖ ഇക്കാലത്ത് ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്.

Monday, November 28, 2011

വ്യാപാരികള്‍ക്ക് ജീവിക്കേണ്ടേ?

വ്യാപാരികള്‍ക്ക് ജീവിക്കേണ്ടേ?

ദേശാഭിമാനി മുഖപ്രസംഗം, 2011 നവംബർ 28

ലോകത്തെ ഏറ്റവും വലിയ വ്യവസായം ചില്ലറ വ്യാപാരമാണ്. അതാകട്ടെ, ഏതാനും ചില വന്‍കിട കോര്‍പറേറ്റുകള്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ വാള്‍മാര്‍ട്ട്, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച് കമ്പനിയായ കാരിഫര്‍ , ജര്‍മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട കമ്പനികളുടെ ലാഭക്കൊതിയന്‍ വായിലേക്ക് ഇന്ത്യയുടെ ചില്ലറ വ്യാപാരമേഖലയെ വച്ചുകൊടുക്കാന്‍ മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ടാണ്, മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും സിംഗിള്‍ബ്രാന്‍ഡ് ചില്ലറവിപണിയില്‍ നിലവില്‍ 51 ശതമാനമുള്ള എഫ്ഡിഐ (പ്രത്യക്ഷ വിദേശനിക്ഷേപം) നൂറുശതമാനമായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകള്‍ കടന്നുവരുമ്പോള്‍ കുറെ കച്ചവടക്കാരുടെ ജീവിതംമാത്രമല്ല വഴിമുട്ടുക. വൈദേശിക അധിനിവേശത്തിന്റെ വിശാലമായ വാതിലാണ് തുറക്കപ്പെടുന്നത്.

രാജ്യത്ത് കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം ജനങ്ങളുടെ ജീവിതമാര്‍ഗം ചില്ലറക്കച്ചവടമാണ്. ലോകത്ത് ഏറ്റവുമധികം ചില്ലറ വ്യാപാരികളുള്ള രാജ്യമാണ് ഇന്ത്യ. നാല് കോടിയോളം ചെറുകിട വ്യാപാരികളുടെയും അവരെ ആശ്രയിക്കുന്ന 20 കോടി ജനങ്ങളുടെയും ജീവനോപാധിയാണ് തകരാന്‍പോകുന്നത്. അതിനൊപ്പം, കാര്‍ഷികമേഖലയിലും ഗുരുതരമായ പ്രത്യാഘാതമാണുണ്ടാവുക. പാട്ടകൃഷി നടത്തി; ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ശേഖരിച്ച്; സ്വയം വില നിശ്ചയിച്ച്; സ്വന്തം രീതിയില്‍ വില്‍ക്കുന്നതാണ് കച്ചവടഭീമന്‍മാരുടെ രീതി. അവിടെ സാധാരണ കര്‍ഷകര്‍ക്ക് സ്ഥാനമില്ല. രാജ്യത്തെ ഗുരുതരമായി ബാധിച്ച വിലക്കയറ്റത്തിന്റെയോ തൊഴിലില്ലായ്മയുടെയോ കാര്‍ഷിക പ്രതിസന്ധിയുടെയോ അഴിമതിയുടെയോ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ല പുതിയ തീരുമാനം. മറിച്ച്, ഏറെ നാളായി ബഹുരാഷ്ട്ര കോര്‍പറേഷനുകളും അവരോടൊപ്പംചേര്‍ന്ന് രാജ്യത്തിനകത്തെ വമ്പന്‍ ചില്ലറ വ്യാപാരക്കമ്പനികളും നടത്തുന്ന സമ്മര്‍ദത്തിന് ലജ്ജയില്ലാതെ യുപിഎ നേതൃത്വം വഴങ്ങിയതിന്റെ ഫലമാണ്. ആഗോള മുതലാളിത്ത വ്യവസ്ഥ നേരിടുന്ന അഗാധമായ പ്രതിസന്ധിയില്‍നിന്ന് ചില്ലറ വ്യാപാര കുത്തകകളെ കരകയറ്റാനുള്ള യുപിഎ സര്‍ക്കാരിന്റെ ശേവുകപ്പണിയാണ് നടപ്പാകുന്നത്. ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും ഇന്ന് ചെറുകിട കച്ചവടക്കാരാണ് കൈകാര്യംചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും വന്‍ ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും ഈയടുത്ത കാലത്ത് കടന്നുവന്നവയാണ്. മുപ്പത്നാല്‍പ്പത് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളില്‍ പച്ചക്കറിയും പഴവും പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളെയാണ് രാജ്യത്തിന്റെ മഹാഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത്. ഈയിടെ നടന്ന ഒരു സര്‍വേയില്‍ വെളിപ്പെട്ടത്, ചില്ലറ വ്യാപാരം വൈദേശിക കുത്തകകളുടെ കൈയില്‍ അകപ്പെട്ടാല്‍ , ഇവരില്‍ പതിനാല് ശതമാനത്തിനുമാത്രമേ പിടിച്ചുനില്‍ക്കാനാകൂ എന്നാണ്. പതിനഞ്ചുകൊല്ലം മുമ്പ് ഒന്‍പത് മാളുകളുമായി തുടങ്ങിയ വാള്‍മാര്‍ട്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ കച്ചവട ചക്രവര്‍ത്തിയായി മാറിയതിന്റെയും അങ്ങനെ വളര്‍ച്ചയുണ്ടായ രാജ്യങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ കുത്തുപാളയെടുത്തതിന്റെയും അനുഭവങ്ങള്‍ ലോകത്തിനു മുന്നിലുണ്ട്.

പോര്‍ട്ടോറിക്കയില്‍ 1993ലാണ് വാള്‍മാര്‍ട്ട് കടന്നുചെന്നത്. അവിടെയുണ്ടായിരുന്ന 130 ചില്ലറ വില്‍പ്പനസ്ഥാപനങ്ങള്‍ ഏതാനും വര്‍ഷംകൊണ്ട് പാപ്പരീകരിക്കപ്പെട്ടു. ഗത്യന്തരമില്ലാതെ ആ ദ്വീപിലെ ആറ് ചെറുകിട വ്യാപാര ഗ്രൂപ്പുകള്‍ സംഘടിച്ച് തൊഴിലാളി സംഘടനകളുമായി സഹകരിച്ച് വാള്‍മാര്‍ട്ടിന്റെ വ്യാപനം തടയാന്‍ രംഗത്തിറങ്ങേണ്ടിവന്നു. ആദ്യഘട്ടത്തില്‍ ആഘോഷപൂര്‍വം വാള്‍മാര്‍ട്ടിനെ സ്വീകരിച്ച തായ്ലന്‍ഡ് ഇപ്പോള്‍ തൊഴില്‍രഹിതരായ 60,000 പേരെയും ചെറുകിട വ്യാപാരികളെയും സഹായിക്കാന്‍ പ്രത്യേക നടപടികള്‍ക്കും ഫണ്ടിനും രൂപം നല്‍കിയിരിക്കുന്നു. നഗരകേന്ദ്രത്തില്‍നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാറിയേ ഇപ്പോള്‍ വിദേശവ്യാപാര മാളുകള്‍ക്ക് അനുമതിയുള്ളൂ. അമേരിക്കയില്‍ ആയിരക്കണക്കിന് ചെറുകിടഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു. വാള്‍മാര്‍ട്ട് ഒരു ശാഖ തുടങ്ങുമ്പോള്‍ ആ പ്രദേശത്തെ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ തകരുന്നു. മുന്നൂറോളം സ്ഥലങ്ങളില്‍ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച് വാള്‍മാര്‍ട്ടിനെ ചെറുക്കുകയാണ്. ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലുമുള്‍പ്പെടെ ചെറുകിട കച്ചവടക്കാരും തൊഴിലാളി സംഘടനകളും യോജിച്ച് വാള്‍മാര്‍ട്ട് വരുന്നതിനെ ചെറുക്കുന്നു. ഫ്രാന്‍സില്‍ മുന്നൂറ് ചതുരശ്ര അടിയില്‍ കൂടുതലുള്ള മാളുകള്‍ അനുവദിക്കുന്നത് നിയമംമൂലം നിരോധിച്ചു. ജപ്പാനില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഫലമായി കാരിഫര്‍ ഗ്രൂപ്പ് രാജ്യം വിടാന്‍ തീരുമാനിച്ചിരിക്കുന്നു. ലോകത്താകെ ഇതാണ് സ്ഥിതിയെന്നിരിക്കെയാണ് ഇന്ത്യ ദ്രോഹ തീരുമാനത്തിന് മുതിര്‍ന്നത്. യുപിഎ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുമെന്ന് കണക്കുകൂട്ടി ഇന്ത്യയിലെ വന്‍ തദ്ദേശീയ സ്ഥാപനങ്ങള്‍ വിദേശകമ്പനികളുമായി ധാരണയിലെത്തിയെന്നാണ് വാര്‍ത്തകള്‍ . നവ ഉദാരവല്‍ക്കരണ അജന്‍ഡയുടെ ഭാഗമായി ഭക്ഷ്യ സമ്പദ്വ്യവസ്ഥയും വിതരണശൃംഖലയും കോര്‍പറേറ്റുകള്‍ക്കും വിദേശവ്യാപാരികള്‍ക്കും കൈമാറുകയാണ് യുപിഎ സര്‍ക്കാര്‍ .

കര്‍ഷകര്‍ കടംകയറി ജീവനൊടുക്കേണ്ടിവരുന്നതിന് സമാനമായ സ്ഥിതിയിലേക്ക് ചെറുകിട വ്യാപാരികളെയും തള്ളിവീഴ്ത്തുകയാണ്. ഇതിനെതിരായ ശക്തമായ പ്രതികരണമാണ് വ്യാപാരിസമൂഹത്തില്‍നിന്നുയര്‍ന്നിട്ടുള്ളത്്. ഭിന്നതകള്‍ മറന്ന് യോജിച്ച സമരത്തിനിറങ്ങാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ടികളും സമരത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ . ആ പാര്‍ടിയോടൊപ്പം ഭരണം പങ്കിടുന്ന മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമടക്കമുള്ള യുഡിഎഫ് കക്ഷികള്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വ്യാപാരികളെ കൊലയ്ക്കു കൊടുക്കുംവിധമുള്ള കൊടുംവഞ്ചനയ്ക്ക് ഇവരെല്ലാം ഉത്തരം പറഞ്ഞേതീരൂ. ഈ കുറ്റവാളികളെ വിചാരണചെയ്യുന്നതാകും വരുംനാളുകളില്‍ നാട്ടിലാകെ ഉയര്‍ന്നുപടരുന്ന പ്രക്ഷോഭം. യുഡിഎഫിനു പിന്നില്‍ ഇന്നലെവരെ അണിചേര്‍ന്ന വ്യാപാരികളുള്‍പ്പെടെ ഈ സമരത്തിലെത്തുകയാണ്. നാടിനെയാകെ ബാധിക്കുന്ന വിഷയമായി ഇതിനെ കണ്ട് ജനങ്ങള്‍ ഹൃദയംതുറന്ന പിന്തുണ വ്യാപാരികളുടെ സമരത്തിന് നല്‍കേണ്ടതുണ്ട്.

കേന്ദ്രം ഇടപെട്ടേ തീരൂ

കേന്ദ്രം ഇടപെട്ടേ തീരൂ

എൻ.കെ.പ്രേമചന്ദ്രൻ

ദേശാഭിമാനി ലേഖനം, 2011 നവംബർ 28


125 വര്‍ഷം പിന്നിട്ട 1886ലെ പെരിയാര്‍ പാട്ടക്കരാറും 115 വര്‍ഷം പിന്നിടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടും വീണ്ടും കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്. എല്ലാവര്‍ഷവും തെക്കുകിഴക്കന്‍ കാലവര്‍ഷം ഉണ്ടാകുമ്പോഴുള്ള അതിപ്രളയംമൂലം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുമ്പോഴാണ് ജനങ്ങള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ ഉണ്ടാകുന്നതെങ്കില്‍ ഇപ്രാവശ്യം തുടര്‍ഭൂചലനങ്ങളാണ് കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഒമ്പത് മാസത്തിനിടെ 27 ഭൂചലനം. അതും റിക്ടര്‍ സ്കെയിലില്‍ 3.4ഉം 3.8ഉം തീവ്രതയുള്ളവ വരെ. ഭൂചലനങ്ങളുടെ ഭയാശങ്കകള്‍ക്കിടയിലാണ് അണക്കെട്ടിന്റെ ഗുരുതരമായ ബലക്ഷയത്തെ സംബന്ധിച്ച റിട്ട. ചീഫ് എന്‍ജിനിയര്‍ ശശിധരന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പഠനത്തിന്റെ ഭാഗമായി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വത്തെ സംബന്ധിച്ച് പരിശോധിക്കാന്‍ നിയോഗിച്ച ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (സിഎസ്എംആര്‍എസ്) നടത്തിയ അണക്കെട്ടിന്റെ സ്കാനിങ് പരിശോധനയില്‍ കേരളത്തെ പ്രതിനിധാനംചെയ്ത്് പങ്കെടുത്ത ശശിധരന്റെ വ്യക്തിഗത റിപ്പോര്‍ട്ട് ആശങ്ക പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്. റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) ഉപയോഗിച്ച് വെള്ളത്തിനടിയില്‍ അണക്കെട്ടിന്റെ അന്തര്‍ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഉദ്ദേശം 1200 അടി നീളത്തിലും അഞ്ച് അടി വീതിയിലും വിള്ളലുകളും പൊട്ടലുകളുമുണ്ടെന്നും ആ ഭാഗത്തെ പാറകള്‍ തള്ളിനില്‍ക്കുന്നതായും കണ്ടെത്തിയതായി ശശിധരന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് സിഎസ്എംആര്‍എസിന്റെ റിപ്പോര്‍ട്ടിലുണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു.

2000ല്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതി ബേബി ഡാമിന്റെ കാര്യത്തില്‍ കണ്ട കാര്യങ്ങള്‍ അന്തിമറിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയില്ല എന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആശങ്ക ഉയരുന്നത്. തുടര്‍ഭൂചലനങ്ങളുടെയും അണക്കെട്ടിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചുള്ള സ്കാനിങ് റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചചെയ്യേണ്ടത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയും ഉല്‍ക്കണ്ഠയും ദൂരീകരിക്കാന്‍ കൂടുതല്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും പ്രവര്‍ത്തിക്കേണ്ട കാലമാണിത്. രണ്ട് സംസ്ഥാനത്തിന്റെ വൈകാരികപ്രശ്നം എന്ന നിലയിലല്ലാതെ സമചിത്തതയോടെയും രാഷ്ട്രീയ പക്വതയോടെയും പ്രവര്‍ത്തിക്കണം. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനുള്ള അവസരം തെളിഞ്ഞുവന്നിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ അതീവ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിലുണ്ടാകുന്ന നേരിയ പിഴവുകള്‍പോലും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കേരളം ഏര്‍പ്പെട്ടിട്ടുള്ള അന്തര്‍സംസ്ഥാന നദീജല കരാറുകളെല്ലാം സംസ്ഥാനത്തിന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഓരോ വാക്കും പ്രവൃത്തിയും ഗൗരവത്തോടെയാകണം. ഇടപെടാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അധികാരം ഭരണഘടന കേന്ദ്രസര്‍ക്കാരിന് നല്‍കുന്നുണ്ട്. ഈ അധികാരം വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്ര ജലവിഭവമന്ത്രിയുടെ ഉറപ്പ് സ്വാഗതാര്‍ഹമാണ്. പക്ഷേ അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥ സ്വീകാര്യമല്ല.

1886ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്നാടിന് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും 125 വര്‍ഷങ്ങള്‍ക്ക് ശേഷം അതേപോലെ നിലനിര്‍ത്തിക്കൊണ്ട് പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ നിര്‍ദേശം സാധ്യമാക്കാന്‍ മധ്യസ്ഥം വഹിക്കാമെന്ന നിലപാട് ഏകപക്ഷീയവും നീതിരഹിതവുമാണ്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാടിന് ലഭിച്ചുകൊണ്ടിരിക്കുന്നതില്‍നിന്ന് ഒരുകുറവും വരുത്താതെ പുതിയ അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കാന്‍ കേരളം തയ്യാറാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ജലവിഭവ മന്ത്രി സയ്ഫുദീന്‍ സോസിന്റെ സാന്നിധ്യത്തില്‍ കേരളതമിഴ്നാട് മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിമാരും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലും ഈ ഉറപ്പ് നല്‍കിയതാണ്. സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെയും മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റെയും മുന്നിലും ഈ ഉറപ്പ് എഴുതി നല്‍കിയിട്ടുണ്ട്. കേരളം മുന്നോട്ടുവച്ചിട്ടുള്ള ഉദാരവും നീതിയുക്തവുമായ ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വേണം പുതിയ അണക്കെട്ടിനെ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്രം മധ്യസ്ഥത വഹിക്കേണ്ടത്. പുതിയ അണക്കെട്ട് എന്നത് തത്വത്തില്‍ അംഗീകരിച്ചാല്‍ അനുബന്ധമായ വ്യവസ്ഥകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ മധ്യസ്ഥ ചര്‍ച്ചയിലൂടെയോ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്ര ഉദാരമായ നിലപാട് സ്വീകരിക്കില്ല. ഇത് കേരളത്തിന്റെ ദൗര്‍ബല്യമല്ല. ഉയര്‍ന്ന രാഷ്ട്രീയ പക്വതയും വിവേകവും ദേശീയബോധവുമാണ്. കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകുന്ന നദിയെ കേരളത്തിന്റെ ഭൂപ്രദേശത്ത് 155 അടി ഉയരത്തില്‍ 1200 അടി നീളത്തില്‍ അണകെട്ടി വെള്ളം സംഭരിച്ച് നാമമാത്ര പാട്ടത്തുകയ്ക്ക് തമിഴ്നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്ന ഉദാരസമീപനം യാഥാര്‍ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാകുന്നത്. സുപ്രീം കോടതിപോലും പലഘട്ടത്തിലും ഈ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് പ്രായോഗികമെന്ന് വാക്കാല്‍ നിരീക്ഷിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 27ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീം കോടതിയുടെ മൂന്നംഗ ഡിവിഷന്‍ ബെഞ്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 136ല്‍ നിന്ന് 142 അടി വരെ ഉയര്‍ത്താമെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ 152 അടി വരെ ജലനിരപ്പ് ഉയര്‍ത്താന്‍ പ്രശ്നമില്ലെന്നും വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ , കൂട്ടായി നടത്തിയ കഠിനാധ്വാനത്തിന്റെയും ഗൃഹപാഠത്തിന്റെയും ഫലമായി അണക്കെട്ട് സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച അതേ കോടതിതന്നെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിക്കാനും തയ്യാറായി എന്നത് പ്രശ്നത്തില്‍ കേരളം നേടിയ വിജയമാണ്.

അതിപ്രളയമുണ്ടായാല്‍ അണക്കെട്ടിന്റെ സുരക്ഷ, ഭൂചലനമുണ്ടായാല്‍ അണക്കെട്ടിന്റെ അവസ്ഥ, ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദഗ്ധരെയും ഗവേഷണ സ്ഥാപനങ്ങളെയും കൊണ്ട് പഠനം നടത്തിക്കുകയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരുന്ന നിരവധി രേഖകളും തെളിവുകളും ചികഞ്ഞെടുത്ത് പുറത്തുകൊണ്ടുവന്ന് സുപ്രീം കോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മുന്നില്‍ സംശയാതീതമായി അവതരിപ്പിക്കാനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പറഞ്ഞ നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത്. അണക്കെട്ടിന്റെ സുരക്ഷ മാത്രമല്ല 1886ലെ പാട്ടക്കരാര്‍ ഉയര്‍ത്തുന്ന നിരവധി ഭരണഘടനാപ്രശ്നങ്ങള്‍ ഉന്നയിക്കാനും അവ കോടതി മുമ്പാകെ ഹരീഷ് സാല്‍വെയെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകരുടെ വാദമുഖങ്ങളിലൂടെ അവതരിപ്പിക്കാനും കഴിഞ്ഞപ്പോള്‍ കേരളത്തിന്റെ ആവശ്യം ഒരുപരിധിവരെ അംഗീകരിക്കാന്‍ സുപ്രീം കോടതി നിര്‍ബന്ധിതമായി. ആ പശ്ചാത്തലത്തിലാണ് ഭരണഘടനാ ബെഞ്ച് രൂപീകൃതമായതും തുടര്‍ന്ന് എല്ലാ പ്രശ്നങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനും ജസ്റ്റിസ് കെ ടി തോമസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ഉന്നതാധികാര സമിതി രൂപീകരിച്ചതും. ഇനി വളരെ അവധാനതയോടും പക്വതയോടും ഓരോ ചുവടുംവയ്ക്കാന്‍ കേരളം സന്നദ്ധമാകണം. പുതിയ അണക്കെട്ട് എന്ന വിഷയം പൊതുസമൂഹം ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നു. ഇനി കേരളം ചെയ്യേണ്ടത് പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോഴുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഇവിടെയാണ് കേന്ദ്രസര്‍ക്കാരിലെ ചിലരുടെ പ്രതികരണങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. തികഞ്ഞ അവധാനതയോടെയും പക്വതയോടെയും വിവേകത്തോടെയും പ്രശ്നത്തെ സമീപിച്ച് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. അത്തരമൊരു മുന്നേറ്റത്തിന് അവസരമൊരുക്കുക എന്നതാണ് ഏവരിലും നിക്ഷിപ്തമായ ഉത്തരവാദിത്തം.

അണക്കെട്ടോ അധികാരമോ

അണക്കെട്ടോ അധികാരമോ

ശതമന്യു

ദേശാഭിമാനി ലേഖനം, 2011 നവംബർ 28

എവിടെച്ചെന്നാലും കോണി കയറണമെന്ന് ലീഗിന് ഒരേ വാശിയാണ്. കോണിക്ക് പകരം തോണിയില്‍ കയറിയ ഇ ടി മുഹമ്മദ് ബഷീര്‍ തോണിമുങ്ങി കോണി കയറിയ ചരിത്രം പത്താം ക്ലാസിലെ പുതിയ പുസ്തകത്തിലുണ്ട്. നാട്ടില്‍ പണിയില്ലാതെ നടക്കുന്നവരും കച്ചവടം പൊളിഞ്ഞ് വീട്ടിലിരിക്കുന്നവരുമായ ലീഗുകാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് കോണി വച്ചുകൊടുക്കുകയാണ്. കോഴിക്കച്ചവടക്കാരനെ ഉന്നത വിദ്യാഭ്യാസ സമിതിയിലെടുക്കും. കരിക്കുലം കമ്മിറ്റിയിലേക്കുള്ള കോണി കയറണമെങ്കില്‍ കോഴിക്കോടന്‍ ബിരിയാണിയുടെ പാകം അറിഞ്ഞാല്‍മതി. ഇങ്ങനെയൊക്കെയാണ് ലീഗ്. ഖായിദേ മില്ലത്ത് സാഹിബ് പണ്ട് മഞ്ചേരി കാണാതെ ലോക്സഭയിലെത്തിയ നേതാവാണ് ലീഗിന്റെ സ്ഥാപക പ്രസിഡന്റ്്. ആ മില്ലത്തിന്റെ ചെറുമകനാണ് പുതിയ കാലത്ത് ഇതെന്തു ലീഗ് എന്ന് ചോദിക്കുന്നത്. ദാവൂദ് മിയാന്‍ഖാന്‍ എന്ന ആ പുള്ളിക്കാരന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയിന്‍മേലാണ് ലീഗിന്റെ പുന്നാരക്കോണിക്ക് ഇളക്കംതട്ടുന്നത്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നൊരു പാര്‍ടി നിലവിലില്ല. അങ്ങനെയൊരു പേരേയുള്ളൂ. അതും ഒരു കോണിയാണ്. ഇ അഹമ്മദ് സാഹിബിന് പാര്‍ലമെന്റിലേക്ക് കയറാനുള്ള കോണി. കയറിയ കോണിയിലൂടെ തിരിച്ചിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് വന്നുപെട്ടത്. കേന്ദ്രത്തില്‍ ഒരു പാര്‍ടി; കേരളത്തില്‍ ഇമ്മിണി വലിയ മറ്റൊരു പാര്‍ടി, കേന്ദ്രനേതാവിന്റെ തലയ്ക്കുമേല്‍ സംസ്ഥാന പ്രസിഡന്റ്, അതുക്കുംമേലെ കുഞ്ഞാലി സാഹിബ് എന്നെല്ലാമുള്ള ഭരണഘടന ഇനി നടപ്പില്ലത്രെ. ലയിച്ചാല്‍ കോണി എന്ന ചിഹ്നം പോകും; ലയിച്ചില്ലെങ്കില്‍ അഹമ്മദ് സാഹിബിന്റെ സ്ഥാനം പോകും. ഇതിനെയാണ് രണ്ടുംകെട്ട അവസ്ഥ എന്നു പറയുന്നത്. കുതിര ചത്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് കുറഞ്ഞപക്ഷം അഹമ്മദ് സാഹിബിന്റെയെങ്കിലും ആവശ്യമാണ്. സത്യത്തില്‍ ലീഗ് കേരളത്തില്‍ ഒതുങ്ങേണ്ട ഒരു പാര്‍ടിയല്ല. ജനനം 1906ല്‍ ബംഗ്ലാദേശിലാണ്. ഇന്‍റര്‍നാഷനല്‍ ചരിത്രം. അത് പിന്നെ വളര്‍ന്നുവളര്‍ന്ന് മലപ്പുറത്താകെ പടര്‍ന്നു. അവിഭക്തഭാരതത്തിലെ മുസ്ലിം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുക എന്നെല്ലാം സ്വാതന്ത്ര്യത്തിന് മുമ്പ് പറഞ്ഞു. പിന്നെപ്പിന്നെ ആ മുദ്രാവാക്യം സാര്‍ഥകമാക്കാന്‍ മുസ്ലിം ജനതയെ കൂട്ടിയിണക്കി വോട്ട് സമാഹരിച്ച് അധികാരം നേടുക; അതുകൊണ്ട് പ്രമാണിമാരെ ബിരിയാണിയൂട്ടുക എന്നായി. ഇപ്പോഴത്തെ പണി മറ്റുപലതുമാണ്. ഐസ്ക്രീം കഴിക്കണം; കോടതികയറണം; മുറുക്കാന്‍ കടക്കാരനെ വൈസ്ചാന്‍സലറാക്കണം; ജഡ്ജിക്ക് പെട്ടി കൊടുക്കണം; വിദ്യാഭ്യാസവകുപ്പില്‍ പച്ചച്ചെങ്കൊടി നാട്ടണം; കാസര്‍കോട്ട് പോയി പ്രസംഗിച്ച് വെടിവയ്പിക്കണം; നാദാപുരത്ത് ബോംബുണ്ടാക്കണംഅങ്ങനെ എന്തെല്ലാം പണി. ഇതെല്ലാം സഹിച്ച് എല്ലാ കാലവും ലീഗില്‍ നിന്ന ത്യാഗധനന്‍മാര്‍ കുറച്ചേയുള്ളൂ. ഖായിദേ മില്ലത്ത് സാഹിബ് അങ്ങനെ നിന്നുവെങ്കില്‍ അദ്ദേഹത്തിന്റെ പേരമകന്‍ കേസുകൊടുക്കാന്‍ പോകുന്നു. സുലൈമാന്‍ സേട്ട് ഒരുകാലത്ത് ലീഗിന്റെ പുലിയായിരുന്നു. പുതിയ പുപ്പുലി വന്നപ്പോള്‍ ആ പുലി പുറത്തായി. ശിങ്കമായിരുന്ന ബനാത്ത് വാലയെ അവസാനകാലത്ത് ആരാരും കാണാതായി. പണ്ട് വിവരമുള്ളവര്‍ ലീഗ് പിരിച്ചുവിടണമെന്ന് പറഞ്ഞതാണ്. മൗലാനാ ആസാദ്, സഹീദ് ഹുസൈന്‍ , എ കെ ഹാഫിസ്ക, എല്‍ എം അന്‍വര്‍ , എസ് എ എം മജീദ്, പി കെ മൊയ്തീന്‍കുട്ടി സാഹിബ്, എ കെ കാദര്‍കുട്ടി സാഹിബ്, അഡ്വ. സി വി ഹൈദ്രോസ്, കെ കെ അബു, പി പി ഹസന്‍കോയ, എസ് എ ജിഫ്രി, ഹസ്രത്ത് മോഹാനി, സത്താര്‍സേട്ട്ഇങ്ങനെ പലരും പാതിവഴിക്ക് ലീഗിനെ വിട്ട് മറ്റു പാര്‍ടികളിലേക്കോ സ്വതന്ത്രനിലപാടിലേക്കോ പോയി. കാലാന്തരത്തില്‍ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ വന്നു. ഡല്‍ഹിയിലെ ലയനക്കമ്മിറ്റിയില്‍ പച്ചക്കൊടിക്കുപിന്നില്‍ മുനീറും കുഞ്ഞാലിക്കുട്ടിയും അടുത്തടുത്താണിരുന്നത്. അതാണ് ഇപ്പോഴത്തെ ഐക്യം. എന്‍ഡിഎഫാണോ ലീഗാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാകാത്ത അണികളും ലക്ഷണയുക്തരായ നേതാക്കളും. പിടിച്ചുകയറാന്‍ ഒരു കോണിയെങ്കിലുമില്ലെങ്കില്‍ സംഗതി വിഷമത്തിലാകും. എംഎല്‍എമാരുടെ എണ്ണം പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിരട്ടി നിര്‍ത്താനൊക്കെ പറ്റുന്നുണ്ട്. അത് എത്ര കാലം എന്നതാണ് ഇനിയത്തെ ചോദ്യം. പിറവത്ത് വരള്‍ച്ചയുണ്ടായാലും പുഴ വറ്റും. പൂഞ്ഞാറില്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. എപ്പോഴും ഭരണം പോയേക്കും. കോണിയും കൂടി നഷ്ടപ്പെട്ടാല്‍ ലീഗിന്റെ ഗതി അധോഗതി തന്നെ. താഴോട്ടിറങ്ങാനും വേണമല്ലോ ഒരു കോണി. അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന് ഒരു സിനിമയില്‍ കേട്ടിട്ടുണ്ട്. ഇവിടെ തകര്‍ത്താടിയ മലയാള സിനിമകള്‍ പലതും ഹോളിവുഡില്‍നിന്ന് അപ്പാടെ കോപ്പിയടിച്ചതാണ് എന്ന് 'കട്ട്കോപ്പി' ഗവേഷകര്‍ പറയുന്നു. അക്കണക്കിന് നമ്മുടെ പല വമ്പന്‍ സിനിമാക്കാരേക്കാളും മുമ്പന്‍ സന്തോഷ് പണ്ഡിറ്റ് തന്നെ. അയാള്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് തെറിവിളിയെങ്കിലും വാരിക്കൂട്ടുന്നുണ്ടല്ലോ. രാഷ്ട്രീയത്തിലുമുണ്ട് സന്തോഷ് പണ്ഡിറ്റുമാര്‍ . ഒരാള്‍ കഴിഞ്ഞ ദിവസം താനിപ്പോള്‍ ഉറങ്ങാറേയില്ലെന്ന് ദിഗന്തം നടുക്കുമാറ് പറയുന്നത് കേട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ട് അങ്ങനെ ഒരുപകാരവും ചെയ്തു. ഒന്നും മിണ്ടാതെ മൂളിപ്പാട്ടുപാടി നടന്ന മന്ത്രിയുടെ ഉറക്കം നഷ്ടപ്പെടുത്തി; ടിയാനെ വാര്‍ത്താ പുരുഷനാക്കി. ഉറക്കം വരാത്തതിന് വേറെ വല്ല കാരണവും കാണുംഅത് പി സി ജോര്‍ജ് പറയട്ടെ. എന്തായാലും അങ്കമാലിയിലെ പ്രധാനമന്ത്രിയെന്നപോലെ പൂഞ്ഞാറിന് ഒരു നാടുവാഴിയുണ്ട്. അവിടെ എംഎല്‍എ എന്നും വിളിക്കും. ആ പ്രദേശത്ത് പ്രത്യേക നിയമമാണ്. വൈദ്യുതി പോയാല്‍ നാടുവാഴി നേരെ കറണ്ടാപ്പീസില്‍ കയറിച്ചെന്ന് മലയാളത്തിലെ ചില അപൂര്‍വ പ്രയോഗങ്ങള്‍കൊണ്ട് ശിക്ഷ നടപ്പാക്കും. കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വാഴുന്നോര്‍ കല്‍പ്പിച്ചത്, നാളെ രാവിലെ ഭൂമി കുലുങ്ങും; അതുകൊണ്ട് സ്കൂള്‍ പൂട്ടിക്കോളൂ എന്നാണ്. രാവിലെ ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്ക് ഈരാറ്റുപേട്ട മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്ന് ബേപ്പൂരുകാരന്‍ പുളിശേരി ശിവനുണ്ണി എന്ന പണ്ഡിതന്‍ പ്രവചിച്ചു. കേട്ടപാടെ നാടുവാഴി വിപ്പിറക്കി. ഉച്ചവരെ സ്കൂളുകള്‍ക്ക് അവധി; ഉച്ചയ്ക്കുശേഷം ഭൂമി കുലുങ്ങിയില്ലെങ്കില്‍ ക്ലാസ് മരച്ചുവട്ടില്‍ . നാടുവാഴിയുടെ കല്‍പ്പന അതേപടി വിദ്യാഭ്യാസ വകുപ്പ് അനുസരിച്ചു. അല്ലെങ്കില്‍ കേള്‍ക്കാനുള്ള സാഹിത്യത്തെ പടച്ചോനായാലും പേടിക്കുമല്ലോ. അങ്ങനെ വിദ്യാഭ്യാസവകുപ്പിന്റെ ഭരണവും പൂഞ്ഞാര്‍ വാഴുന്നോര്‍ ഏറ്റെടുത്തു. നാളെ എംഎല്‍എ കല്‍പ്പിക്കുംഈരാറ്റുപേട്ടയില്‍ ഇനിമുതല്‍ കാക്ക പറക്കരുത് എന്ന്. അത് നടപ്പാക്കാന്‍ പണിയില്ലാതെ നടക്കുന്ന കുറെ കോണ്‍ഗ്രസുകാരെ വിട്ടുകൊടുക്കാന്‍ ചെന്നിത്തല ദയ കാണിക്കണം. പവാറിന്റെ കരണത്തടിച്ചവന് മാത്രമാണ് ഭ്രാന്ത് എന്ന് ഇപ്പോഴും കരുതുന്നവരെ സമ്മതിക്കണം. സന്തോഷ് പണ്ഡിറ്റിനെ തെറിവിളിക്കുന്നവരെ ചാട്ടവാറിനടിക്കണം. അവരൊന്നും ഈരാറ്റുപേട്ടയുടെ വ്യത്യസ്തനായ പുത്രനെ കാണുന്നില്ലല്ലോ. പൂഞ്ഞാറിന്റെ അതിര്‍ത്തികടന്നും ഭരണമുണ്ട്. പരവന്‍ സമുദായത്തെ പട്ടിക വിഭാഗത്തില്‍നിന്ന് പുറത്താക്കണമെന്നാണ് കല്ലേപ്പിളര്‍ക്കുന്ന ഒരാജ്ഞ. ഇത്തരം സംശയങ്ങള്‍ പുതിയതൊന്നുമല്ല. ഒ ലൂക്കോസിന്റെ മൂക്കും കെ എം മാണിയുടെ കണ്ണുമുള്ള കുട്ടി എങ്ങനെ എന്റേതാകും എന്ന് പണ്ട് നിയമസഭയില്‍ ചോദിച്ച പാരമ്പര്യമുണ്ട്. ഓരോരുത്തരും അര്‍ഹിക്കുന്നത് ലഭിക്കും എന്ന് ഏതോ ദൈവവചനമുണ്ട്. ഉമ്മന്‍ചാണ്ടി അര്‍ഹിക്കുന്നത് തന്നെയാണ് ലഭിക്കുന്നത്. പക്ഷേ, പൂഞ്ഞാറുകാര്‍ ഇത്രയും വലിയ ഒന്നിനെ അര്‍ഹിക്കുന്നുണ്ടോ? മുല്ലപ്പെരിയാര്‍ നിറഞ്ഞുകവിയുമ്പോള്‍ കേന്ദ്ര മന്ത്രിമാരുടെ മൗനജാഥയാണ്. ഭൂമി ഇടയ്ക്കിടെ കുലുങ്ങുന്നു. ഏതുനിമിഷവും സംഭവിക്കാവുന്ന ദുരന്തത്തെ ഭയന്ന് ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ജനജീവിതം സ്തംഭിക്കുന്നു. സമചിത്തതയോടെ ചടുലമായി ഇടപെടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തില്‍ പോയി പാടുകിടന്നിട്ടും ആശ്വാസം പകരുന്ന മറുപടിയില്ല. ഇതിനിടയില്‍ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി പത്രസമ്മേളനം വിളിച്ച് ജനങ്ങളെ പേടിപ്പിക്കുന്നു. എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിന്റെ ഭരണവും അവര്‍ക്കുതന്നെ. ജനങ്ങളെ പേടിപ്പിച്ച് കൊല്ലാതെ; അപകട ഭീഷണി ഒഴിവാക്കുന്ന അടിയന്തര നടപടി എടുക്കാന്‍ എന്തേ കേന്ദ്രത്തിന് മടി? മലയോരപ്പാര്‍ടി ചില മുതലെടുപ്പ് കളികള്‍ക്കൊക്കെ ഇറങ്ങിയിട്ടുണ്ട്. പത്രസമ്മേളനം വിളിച്ച് വായിട്ടലയ്ക്കുന്ന മാണിക്കും ഔസേപ്പിനും പാട്ട് ഡല്‍ഹിയില്‍ചെന്ന് പാടാന്‍ എന്താണിത്ര മടി? ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനുള്ള പിന്തുണ ഞങ്ങള്‍ പിന്‍വലിക്കും എന്ന് ഭീഷണിപ്പെടുത്തരുതോ? ഉമ്മന്‍ചാണ്ടിയും പരിവാരങ്ങളും ഡല്‍ഹിക്കു പായുന്നതും ആരുടെ കാലില്‍വീണും കാര്യം സാധിക്കുന്നതും അപ്പോള്‍ കാണാമല്ലോ. അണക്കെട്ടോ അധികാരമോ എന്ന ചോദ്യം മാണിയും ഔസേപ്പും ആദ്യം സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തട്ടെ. എന്നിട്ടാവാം മലയോരപ്പാര്‍ടിയുടെ ഡിഎംകെക്കളി.

Saturday, November 26, 2011

ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

പിണറായി വിജയന്‍

ദേശാഭിമാനി, 2011, നവംബർ 26

കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവില്‍പ്പന രംഗത്ത് 51 ശതമാനം വിദേശനിക്ഷേപവും സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവില്‍പ്പന മേഖലയിലെ 51 ശതമാനമുള്ള പ്രത്യക്ഷ വിദേശനിക്ഷേപം 100 ശതമാനമായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുടക്കത്തില്‍ 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലാകും വിദേശകുത്തകകള്‍ക്ക് ഇത്തരത്തിലുള്ള പ്രവേശനമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്രാജ്യത്വത്തോട്് അടിമ മനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന കാര്യം ശരിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി ജനങ്ങളുടെ താല്‍പ്പര്യം ബലികഴിക്കുകയെന്ന ആഗോളവല്‍ക്കരണനയത്തിന്റെ മറ്റൊരു മുഖമാണ് ഈ തീരുമാനത്തിലൂടെ പുറത്തുവന്നത്. ഈ നയങ്ങള്‍ ലോകത്ത് അടിച്ചേല്‍പ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത് അമേരിക്കയാണ്. എന്നാല്‍ , അമേരിക്കയില്‍തന്നെ ഒരു ശതമാനത്തിനുവേണ്ടിയാണ് ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നതെന്ന് പ്രഖ്യാപിച്ച്; 99 ശതമാനത്തിന്റെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വാള്‍സ്ട്രീറ്റ് കൈയടക്കല്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമാണിത്. ആ പ്രക്ഷോഭം ലോകത്താകമാനം വ്യാപിക്കുന്നു. ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ലെങ്കിലും അനിഷേധ്യമായ വസ്തുതയാണ്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് കടന്നുവരാന്‍ പോകുന്ന പ്രമുഖ സ്ഥാപനം അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടാണ്. അമേരിക്കയിലെതന്നെ ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ പല നഗരങ്ങളിലും ഇവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. വാള്‍മാര്‍ട്ടിനും ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അമേരിക്കയിലുണ്ട്. 'അസോസിയേഷന്‍ ഓഫ് കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ഫോര്‍ റിഫോം നൗ' എന്നാണ് അതിന്റെ പേര്. അമേരിക്കയിലെ മൂന്നുലക്ഷം കുടുംബങ്ങള്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. അവിടെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് നേരിടുന്ന സ്ഥാപനമാണ് വാള്‍മാര്‍ട്ട്. ഇവരുടെ പ്രവര്‍ത്തനംമൂലം 18 ലക്ഷത്തിലധികം പേര്‍ക്കാണ് അവിടെ തൊഴിലില്ലാതായത്. യൂറോപ്പിലെ ഏറ്റവും വലിയ ചില്ലറവിപണന ഗ്രൂപ്പായ 'കെയര്‍ഫോര്‍' ബ്രിട്ടീഷ് ചില്ലറ ഭീമന്‍ 'ടെസ്കോ', ജര്‍മന്‍ കമ്പനി 'മെട്രോ' തുടങ്ങിയ നിരവധി വിദേശകുത്തക കമ്പനികളും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ എതിര്‍പ്പ് വിവിധ പ്രദേശങ്ങളില്‍ നേരിട്ടവരാണ്. ഈ കുത്തകകളെ അടിയന്തരമായി ഇന്ത്യന്‍മണ്ണില്‍ കൊണ്ടുവരുന്നതിനുപിന്നില്‍ ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുക എന്ന ലക്ഷ്യംകൂടിയുണ്ട്. ആഗോള സാമ്പത്തികപ്രതിസന്ധി കാരണം വടക്കെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളില്‍ ചില്ലറവ്യാപാര രംഗത്ത് 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടയില്‍ ഉപഭോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. അവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ചെലവഴിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. 2006ല്‍ സംഘടിത ചെറുകിടമേഖലയില്‍ ഇന്ത്യയില്‍ നടന്നത് 640 കോടി ഡോളറിന്റെ വ്യാപാരമാണ്. 2011ല്‍ അത് 2300 കോടി ഡോളറായി ഉയരാന്‍ പോവുകയാണ്. ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയാണ് ബഹുരാഷ്ട്രകുത്തകകളുടെ കൈയില്‍ അമരാന്‍ പോകുന്നത്. രാജ്യത്ത് ഇത്തരം കുത്തകകള്‍ കടന്നുവരുന്നതോടെ നമ്മുടെ ചില്ലറവിപണന മേഖല തകരും. വിദേശനിക്ഷേപം ഈ മേഖലയില്‍ വന്നാല്‍ എട്ടുലക്ഷംപേര്‍ക്ക് പുതുതായി തൊഴില്‍ ലഭിക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. അതേസമയം, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാലുകോടിയോളംപേര്‍ തൊഴില്‍രഹിതരായി തീരുന്ന നിലയുണ്ടാകുന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുന്നു. തായ്ലന്‍ഡില്‍ ചെറുകിട വ്യാപാരമേഖലയില്‍ വാള്‍മാര്‍ട്ട് കച്ചവടം തുടങ്ങിയപ്പോള്‍ 60,000ല്‍പ്പരം ചെറുകിടവ്യാപാരികളാണ് പട്ടിണിയിലായത്. ചെലവ് കുറഞ്ഞ സാധനങ്ങളുടെ കച്ചവടം, ഉടമസ്ഥന്‍തന്നെ ജോലിക്കാരനായ പ്രാദേശികകടകള്‍ , പലചരക്കുകടകള്‍ , ഉന്തുവണ്ടിക്കച്ചവടം, വഴിവാണിഭം തുടങ്ങിയവയാണ് ചെറുകിടവ്യാപാര മേഖലയിലെ കച്ചവടരീതി.

ഇന്ത്യയില്‍ പൊതുവില്‍ തൊഴിലവസരങ്ങള്‍ ഉയരാത്ത സാഹചര്യമാണ് കേന്ദ്രസര്‍ക്കാര്‍ നയം സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് സ്വയംതൊഴില്‍ നേടി യുവാക്കള്‍ ഉള്‍പ്പെടെ കടന്നുവരുന്ന മേഖലയാണ് ചെറുകിടവ്യാപാരത്തിന്റേത്. അതാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. കുത്തകകളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് വ്യാപാരികളെമാത്രമല്ല ബാധിക്കുക. കുത്തകകള്‍ വിപണി പിടിച്ചെടുക്കുന്നതോടെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ചെറുകിടക്കാരെ ആശ്രയിക്കാന്‍ കഴിയാതെവരും. ചില്ലറവ്യാപാരം നടത്തുന്ന കൂറ്റന്‍ ഭക്ഷ്യധാന്യക്കച്ചവടക്കാരെമാത്രം ആശ്രയിക്കേണ്ടിവരുന്ന കൃഷിക്കാര്‍ ഇവര്‍ പറയുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടിവരും. അങ്ങനെ കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതും ഈ കുത്തക ചില്ലറ വ്യാപാരികളായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളിലൂടെയും അതിലൂടെ രൂപപ്പെട്ടുവന്നിട്ടുള്ള കരാര്‍കൃഷിയിലൂടെയും പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക്, കൂനിന്മേല്‍ കുരുവാകും ഈ പുതിയ തീരുമാനം. ചെറുകിടവ്യവസായികളും പ്രതിസന്ധി നേരിടും. കുത്തകകളുമായി ഇപ്പോള്‍ത്തന്നെ മത്സരിക്കാന്‍ ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ചെലവഴിക്കണമെങ്കില്‍ , കുത്തകകളെത്തന്നെ ആശ്രയിക്കേണ്ടിവരും. കുത്തകകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കേണ്ടിവരുന്നതോടെ ഇത്തരം വ്യവസായങ്ങളും പ്രതിസന്ധിയിലേക്ക് മുതലക്കൂപ്പ് നടത്തും. കുത്തകകള്‍ക്ക് ചെറുകിടക്കാരുടെ നിലനില്‍പ്പില്‍ താല്‍പ്പര്യമുണ്ടാകില്ലല്ലോ. അങ്ങനെ ചെറുകിടവ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതമാണ് പ്രതിസന്ധിയിലാവുക.

വന്‍കിട കുത്തകസ്ഥാപനങ്ങള്‍ നഗരങ്ങളില്‍ വരുന്നതോടെ നഗരങ്ങളുടെ മുഖച്ഛായ മാറും. അവരുടെ അനിയന്ത്രിതമായ വ്യാപനം റിയല്‍ എസ്റ്റേറ്റ് മാഫിയകളെ വളര്‍ത്തും. നഗര പശ്ചാത്തലസൗകര്യങ്ങളിലും പരിസ്ഥിതിയിലും തെറ്റായ പ്രവണതകള്‍ രൂപപ്പെടുത്തും. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ചെറുകിടവിപണിക്കുമേല്‍ വില കൂടിയ ബ്രാന്‍ഡുകള്‍ ഈ തീരുമാനത്തിലൂടെ അടിച്ചേല്‍പ്പിക്കപ്പെടും. വൈവിധ്യമാര്‍ന്ന നമ്മുടെ വിപണനരംഗത്തേക്ക് പരസ്യത്തിന്റെ മികവുകൂടി ഉപയോഗിച്ച് മേധാവിത്വം സ്ഥാപിക്കുന്ന ചെയ്തികളും ഇത്തരം കുത്തകകളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതുകൂടി ചേരുന്നതോടെ ചെറുകിടവ്യാപാര മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂടും. കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവരുന്ന നിലയും ഉണ്ടാകും. തുടക്കത്തില്‍ വിലകുറച്ച് നല്‍കുന്ന പ്രവണത ഇവര്‍ കാണിച്ചെന്നുവരാം. ചെറുകിടസ്ഥാപനങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നതോടെ വന്‍തോതില്‍ വിലകൂട്ടി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന രീതിയും സ്വീകരിക്കും. കേരളത്തിന്റെ സ്ഥിതി പരിശോധിച്ചാല്‍ ആഭ്യന്തരവരുമാനത്തിന്റെ 23 ശതമാനം വാണിജ്യമേഖലയില്‍നിന്നാണ്. 0.5 ലക്ഷം മൊത്തവ്യാപാര സ്ഥാപനങ്ങളും 5.2 ലക്ഷം ചില്ലറകടകളും ഒരുലക്ഷത്തോളം ഹോട്ടലുമടക്കം ഏതാണ്ട് 12.3 ലക്ഷംപേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. കേരളത്തിലെ ചില്ലറവില്‍പ്പന കമ്പോളത്തിലെ വളര്‍ച്ചനിരക്ക് 10.8 ശതമാനമാണെന്ന് ചില കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് വിദേശകുത്തകകള്‍ക്ക് അടിയറവയ്ക്കാന്‍ പോകുന്നത്. കേരളത്തിന്റെ കമ്പോളത്തെ വിദേശശക്തികള്‍ ഉപയോഗപ്പെടുത്തുന്ന നില വരുന്നതോടെ വ്യാപാരിസമൂഹം ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ വലിയ പ്രതിസന്ധിയിലാകും. മാത്രമല്ല, കാര്‍ഷിക മേഖലയിലും ചെറുകിടവ്യവസായ മേഖലയിലും ഇത് പ്രതിസന്ധി രൂപപ്പെടുത്തും.

വിരലിലെണ്ണാവുന്ന ബഹുരാഷ്ട്രകുത്തകകള്‍ക്കുവേണ്ടിയുള്ള ഈ നയം, ജനങ്ങളെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കായി എറിഞ്ഞുകൊടുക്കുന്നതിനുതുല്യമാണ്. കുത്തക മുതലാളിത്തം സാമ്രാജ്യത്വവുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ട് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന സിപിഐ എമ്മിന്റെ പാര്‍ടിപരിപാടിയിലെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണെന്ന് ഈ നയവും വ്യക്തമാക്കുന്നു. കേരളത്തിലെ വ്യാപാരിസമൂഹത്തെ കുത്തുപാളയെടുപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ നയത്തെസംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍നിന്ന് നിരവധി കേന്ദ്രമന്ത്രിമാരുണ്ടായിരിക്കെയാണ് ഈ ദ്രോഹനയം നടപ്പാക്കുന്നത്. കേരളത്തിന്റെ വിപുലമായ കമ്പോളം ഉപയോഗപ്പെടുത്തി ഇവിടത്തെ ജനതയ്ക്കുതന്നെ തൊഴിലവസരം ഒരുക്കപ്പെടുന്ന സാഹചര്യമാണ് ഇല്ലാതാകുന്നത്. ഇതിനെതിരെ വിപുലമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. യോജിക്കാന്‍ പറ്റാവുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി നടക്കുന്ന പ്രക്ഷോഭപ്രവര്‍ത്തനങ്ങളില്‍ വ്യാപാരിസമൂഹത്തിന്റെ വിപുലമായ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. ഇത്തരം പ്രക്ഷോഭത്തിന് സിപിഐ എമ്മിന്റെ പിന്തുണയുണ്ടാകും. ഇത് വ്യാപാരിസമൂഹത്തിന്റെമാത്രമല്ല, മറ്റു ജനവിഭാഗങ്ങളുടെകൂടി പ്രശ്നമാണെന്ന നിലയില്‍ കാര്യങ്ങള്‍ കണ്ട് ഈ സമരവുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

കിര്‍ഗിസ്ഥാന്‍ : മധ്യേഷ്യന്‍ അരുണോദയം

കിര്‍ഗിസ്ഥാന്‍ : മധ്യേഷ്യന്‍ അരുണോദയം
പി ഗോവിന്ദപ്പിള്ള
ദേശാഭിമാനി , 2011 നവംബര്‍ 26

പഴയ സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പെട്ട് പരമാധികാര റിപ്പബ്ലിക്കായ കിര്‍ഗിസ്ഥാന്റെ ജനസംഖ്യ 55 ലക്ഷമാണ്. അതിന്റെ കിഴക്കേ അതിര്‍ത്തി ചൈനയാണ്. അഫ്ഗാനിസ്ഥാന്‍ , ഇറാഖ്, ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ലോകരാഷ്ട്രങ്ങളുടെ ബലപ്രയോഗങ്ങളുടെയും ഉപജാപങ്ങളുടെയും കേന്ദ്രമാണല്ലോ. അതുകൊണ്ട് പഴയ സോവിയറ്റ് യൂണിയന്റെ തെക്കന്‍ മേഖലയിലുള്ളതും പശ്ചിമേഷ്യയുടെ തെക്കന്‍ അതിര്‍ത്തികള്‍ പങ്കുവയ്ക്കുന്നതുമായ തുര്‍ക്ക്മെനിസ്ഥാന്‍ , താജിക്കിസ്ഥാന്‍ , ഉസ്ബെക്കിസ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തന്ത്രപരമായ പ്രാധാന്യമാണുള്ളത്. ഇറാഖിനും അഫ്ഗാനിസ്ഥാനും ഇറാനുമെതിരെ നടത്തിവരുന്ന നീക്കങ്ങള്‍ക്ക് സഹായകരമാകുംവിധം ഈ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ കേന്ദ്രീകരിച്ച് അമേരിക്കയ്ക്ക് സൈനികത്താവളങ്ങളും നയതന്ത്ര സ്ഥാപനങ്ങളുമുണ്ട്. ചൈനയും അമേരിക്കന്‍ ഐക്യനാടും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുന്നതുമൂലം പശ്ചിമേഷ്യയുടെയും പഴയ സോവിയറ്റ് യൂണിയന്റെയും അതിര്‍ത്തിയിലൂടെ മധ്യധരണ്യാഴിയെയും ചൈനയെയും ബന്ധപ്പെടുത്തുന്ന 'സില്‍ക്ക് പാത' വീണ്ടും ഉദ്ധരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെല്ലാം പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യത്തിന്റെ കീഴിലാണ്. അതുകൊണ്ട് അമേരിക്കയ്ക്കും റഷ്യക്കും അവിടത്തെ ഭരണാധികാരികളെ സ്വാധീനിക്കാനും വിഭവങ്ങള്‍ ചൂഷണംചെയ്യാനും എളുപ്പമായി. ഈ പുതിയ അവസ്ഥയില്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യം തിരസ്കരിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് നീങ്ങുന്നത് മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ പുതിയ അരുണോദയമായി കണക്കാക്കാം. യൂറേഷ്യന്‍ രാഷ്ട്രതന്ത്രം കഴിഞ്ഞ ഒക്ടോബര്‍ 30ന് നടന്ന തെരഞ്ഞെടുപ്പില്‍ അല്‍മാസ് ബെക് ആതംബയേവ് പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രിയായി ഉയര്‍ന്നതോടെ പ്രസിഡന്റ് പദം ആലങ്കാരിക പദവിയായി മാറി.

2010ല്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ റോസ ഒട്ടുന്‍ബയേവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുതിയ ഭരണഘടനയാണ് പ്രസിഡന്‍ഷ്യല്‍ സര്‍വാധിപത്യത്തില്‍നിന്ന് മാറി പാര്‍ലമെന്ററി ജനാധിപത്യത്തിന് തുടക്കം കുറിച്ചത്. അമേരിക്കന്‍ ഐക്യനാടിന് മാത്രമല്ല റഷ്യക്കും ഈ പരിവര്‍ത്തനം സ്വാഗതാര്‍ഹമായി തോന്നിയില്ല. ഇത്തരത്തിലുള്ള പാര്‍ലമെന്ററി ജനാധിപത്യം പല അപകടങ്ങളും വരുത്തിവയ്ക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്് കിര്‍ഗിസ്ഥാനിലെ പുതിയ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ശ്രദ്ധേയമാണ്. റഷ്യക്കും അമേരിക്കയ്ക്കും കിര്‍ഗിസ്ഥാനില്‍ സൈനികത്താവളങ്ങളുണ്ട്. ഈ സൈനികത്താവളങ്ങള്‍ പൊളിച്ചുകൊണ്ടുപോകണമെന്നാണ് പുതിയ പ്രധാനമന്ത്രി ആതംബയേവ്് ആവശ്യപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അതിലെ ഏറ്റവും വലിയ ഘടകമായിരുന്ന റഷ്യന്‍ ഫെഡറേഷനെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ ശക്തിപ്പെടുത്താനും ചൈനയുമായി കൂടുതല്‍ അടുപ്പിക്കാനുമുള്ള ബുദ്ധിപൂര്‍വമായ രാഷ്ട്രീയ തന്ത്രമാണ് പ്രസിഡന്റായിരുന്ന വ്ളാദിമര്‍ പുടിന്‍ ആദ്യത്തെ രണ്ട് ഊഴങ്ങളില്‍ ശ്രമിച്ചത്. മെദ്വദേവ് പ്രസിഡന്റായപ്പോള്‍ പുടിന്‍ പ്രധാനമന്ത്രിയായി.

പഴയ റഷ്യന്‍ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടുതവണമാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ എന്നതുകാണ്ടാണ് പുടിന് സ്ഥാനമൊഴിയേണ്ടി വന്നത്. പ്രസിഡന്‍ഷ്യല്‍ ഭരണവ്യവസ്ഥ പ്രകാരം പ്രസിഡന്റിനെ നിയമിക്കുകയും പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഭരണം നടത്തുകയുംചെയ്യുന്ന ഒരാള്‍മാത്രമാണ് പ്രധാനമന്ത്രി. അങ്ങനെ പ്രസിഡന്റിനേക്കാള്‍ താഴ്ന്ന സ്ഥാനത്ത് തുടരുമ്പോഴും റഷ്യയെ സോവിയറ്റ് യൂണിയന്റെ കാലത്തെപ്പോലെ ലോകമഹാശക്തിയാക്കാന്‍ പുടിന്‍ ശ്രമിക്കുകയും അതിനുവേണ്ടി പുതിയ യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന്റെ കേന്ദ്രബിന്ദു റഷ്യയും ചൈനയും തമ്മിലുള്ള സഖ്യമാണ്. 2000ല്‍ രൂപീകരിക്കപ്പെട്ട ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യൂറേഷ്യന്‍ രാഷ്ട്രതന്ത്രത്തിന്റെ തിരിക്കുറ്റിയാണ്. ഇപ്പോള്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളും റഷ്യയും മറ്റും ഉള്‍ക്കൊള്ളുന്ന ഈ സംഘടനയുടെ യോഗങ്ങളിലേക്ക് ഇന്ത്യയെയും പാകിസ്ഥാനെയും ഇറാനെയും ക്ഷണിക്കാറുണ്ട്. അമേരിക്കയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ സര്‍ക്കാര്‍ ഷാങ്ഹായ് സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ അത്ര താല്‍പ്പര്യം കാണിക്കാറില്ല. എന്നാല്‍ , ചില യോഗങ്ങളില്‍ ക്ഷണപ്രകാരം പോകാറുണ്ട്. ഈ യൂറേഷ്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കിര്‍ഗിസ്ഥാനിലെ മാറ്റം ശുഭോദര്‍ക്കമാണ്.

Friday, November 25, 2011

ലിറയായി മാറുന്ന രൂപ

ലിറയായി മാറുന്ന രൂപ

പ്രഭാവര്‍മ

ദേശാഭിമനി, 25-11-2011

ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി മാറിയിരിക്കുന്നു ഇന്ത്യന്‍ രൂപ. ഈ വര്‍ഷം പതിനഞ്ചുശതമാനം കണ്ടാണ് അതിന്റെ വിലയിടിഞ്ഞിട്ടുള്ളത്. ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ 51.97 രൂപ നല്‍കണമെന്ന നില വന്നിരിക്കുന്നു. ഈ നിലയ്ക്കുപോയാല്‍ ഇന്ത്യന്‍രൂപയ്ക്ക് പഴയ ഇറ്റാലിയന്‍ ലിറയുടെ ഗതിയാവും. യൂറോ വരുന്നതിന് മുമ്പ് ഒരു സഞ്ചി നിറയെ ലിറ കൊടുക്കണമായിരുന്നു ഇറ്റലിക്കാര്‍ക്ക് ഒരു ഡോളര്‍ കിട്ടാന്‍ . രൂപയുടെ ഈ മൂല്യത്തകര്‍ച്ച തകരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ സൂചകമാണ്. ഉദാരവല്‍ക്കരണആഗോളവല്‍ക്കരണ സാമ്പത്തികനയം അതിന്റെ രണ്ടാം തലമുറ പരിഷ്കാരഘട്ടത്തില്‍ സമ്പദ്ഘടനയെ വികസിത സമ്പദ്ഘടനകള്‍ക്ക് തുല്യമാക്കുമെന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ പറഞ്ഞിരുന്നത് ഡോ. മന്‍മോഹന്‍സിങ്ങാണ്. രണ്ടാംതലമുറ പരിഷ്കാര (ലെരീിറ ഴലിലൃമശീിേ ൃലളീൃാ) ഘട്ടം പാതി കഴിഞ്ഞു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിട്ട് വര്‍ഷം എട്ടായി. എന്നാല്‍ , സമ്പദ്ഘടന വീണ്ടെടുക്കാന്‍പോലുമാകാത്ത വിധത്തില്‍ തകര്‍ച്ചയിലുമായി. രൂപ വിലയില്ലാത്ത കടലാസായി അതിവേഗം മാറുന്നു. സാമ്പത്തിക പരിഷ്കാരവാദികള്‍ക്ക് എന്തുത്തരമുണ്ട് പറയാന്‍ ?

കറന്‍സിയുടെ മൂല്യം നിര്‍ണയിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. ആദ്യത്തേത് പണപ്പെരുപ്പം. രണ്ടാമത്തേത് വിദേശനാണ്യശേഖരത്തിന്റെ നില. ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തിന്റേതില്‍ കവിഞ്ഞ പണപ്പെരുപ്പത്തോതുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം മറ്റേതിനെ അപേക്ഷിച്ച് ഇടിയും. വാങ്ങല്‍ശേഷിയിലെ തുല്യതയ്ക്ക് വേണ്ടിയുള്ളതാണ് ആ ഇടിയല്‍ . വിദേശനാണ്യശേഖരം ആകട്ടെ അടവുശിഷ്ടക്കണക്കിനെ(യമഹമിരല ീള ുമ്യാലി) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. വമ്പിച്ച കറന്റ് അക്കൗണ്ട് മിച്ചങ്ങളുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഉയര്‍ന്നിരിക്കും. വമ്പിച്ച കറന്റ് അക്കൗണ്ട് കമ്മിയുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞിരിക്കും. രാഷ്ടീയസ്ഥിരത, നിക്ഷേപ കാലാവസ്ഥ, സമ്പദ്ഘടനയുടെ വികസന നിരക്ക്, പലിശനിരക്കിന്റെ നില തുടങ്ങിയവയൊക്കെ കറന്‍സിയുടെ മൂല്യത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണെങ്കിലും പ്രധാന സ്വാധീനശക്തി പണപ്പെരുപ്പവും വിദേശനാണ്യശേഖരവുംതന്നെ.

ഈ രംഗത്ത്, സാമ്പത്തിക പരിഷ്കാരത്തിന്റെ മൂന്നാംപതിറ്റാണ്ടിന്റെ പ്രാരംഭഘട്ടമായ ഇന്ന് ഇന്ത്യയുടെ സ്ഥിതി എന്താണെന്നുനോക്കുക. ഭീകരമാംവിധം ഇന്ത്യയുടെ വ്യാപാരകമ്മി വര്‍ധിച്ചിരിക്കുന്നു.

2011 ഫെബ്രുവരിയില്‍ 4.5 ബില്യണ്‍ ഡോളറായിരുന്ന വ്യാപാരകമ്മി 2011 ഒക്ടോബറില്‍ 20 ബില്യണ്‍ ആയി ഉയര്‍ന്നുനില്‍ക്കുന്നു. കറന്റ് അക്കൗണ്ടില്‍ സ്ഥിരമായി കമ്മി മാത്രമുള്ള ഏഷ്യയിലെ പ്രധാനപ്പെട്ട ഏകരാജ്യം എന്ന പദവി ഇന്ത്യയ്ക്കായിരിക്കുന്നു. ഈ വര്‍ഷം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ദേശീയവരുമാനത്തിന്റെ(ഏഉജ) 2.9 ശതമാനമാവുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇത് 2.6 ശതമാനമായിരുന്നു. കയറ്റുമതി കുറയുകയും ക്രൂഡ്ഓയില്‍ , സ്വര്‍ണം എന്നിവയുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുകയുംചെയ്യുന്ന സ്ഥിതി തുടര്‍ന്നാല്‍ ദേശീയവരുമാനത്തിന്റെ മൂന്നുശതമാനം കടക്കും കറന്റ് അക്കൗണ്ട് കമ്മി. ബജറ്റില്‍ വിഭാവനംചെയ്ത 4.6 എന്നതിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഇന്ത്യയുടെ ധനകമ്മി(എശരെമഹ ഉലളശരശ) അഞ്ചുശതമാനം കടക്കുകയാണ് ഇതേ ഘട്ടത്തില്‍ . രാജ്യത്തേക്കുള്ള മൂലധനനിക്ഷേപപ്രവാഹം ഇതിനിടെ മന്ദീഭവിച്ചു. 2011ന്റെ രണ്ടാംപാദത്തില്‍ 13.4 ബില്യണ്‍ ഡോളറായിരുന്ന നേരിട്ടുള്ള വിദേശനാണ്യനിക്ഷേപം(എഉക) മൂന്നാംപാദമായപ്പോള്‍ 5.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. പോര്‍ട്ഫോളിയോ ധനവരവാകട്ടെ, 2011 ജനുവരി ഒക്ടോബര്‍ ഘട്ടത്തില്‍ , കഴിഞ്ഞ വര്‍ഷത്തെ ഇതേഘട്ടത്തിലുണ്ടായിരുന്ന 34 ബില്യണ്‍ ഡോളറില്‍നിന്ന് നാലുബില്യണ്‍ ഡോളറിലേക്ക് താണു. ഇന്ത്യയിലെ പണപ്പെരുപ്പവര്‍ധനാനിരക്ക് അമേരിക്കയിലേതിനേക്കാള്‍ ഉയര്‍ന്ന തോതിലായി.

ഇന്ത്യയുടെ വിദേശനാണ്യശേഖരമാകട്ടെ 2008 മേയില്‍ എത്രയായിരുന്നോ അവിടെനിന്ന് അല്‍പ്പംപോലും ഉയര്‍ന്നിട്ടില്ല. അന്ന് 315 ബില്യണ്‍ ഡോളറായിരുന്നു. ഇന്നും അതുതന്നെ. എന്നുമാത്രമല്ല, അടച്ചുതീര്‍ക്കാനുള്ള ഹ്രസ്വകാലവായ്പ കഴിച്ചുള്ള വാര്‍ഷിക കറന്റ് അക്കൗണ്ട് ശിഷ്ടവും വിദേശനാണ്യശേഖരവും ചേര്‍ത്തുള്ള വിദേശനാണ്യശേഖര കവറേജ് സമഗ്രമായെടുത്താല്‍ 2008ല്‍ മൊത്തം ദേശീയവരുമാനത്തിന്റെ 14 ശതമാനമായിരുന്നത് ഇന്ന് 9.1 ശതമാനമായി താഴ്ന്നുവെന്ന് കാണുകയും ചെയ്യാം. ഇതുകൊണ്ടൊക്കെത്തന്നെ റിസര്‍വ് ബാങ്കിന് ഇടപെടാന്‍ കഴിയാത്ത വിധത്തിലായി രൂപയുടെ നില. ഇടപെട്ടുപോയാല്‍ ബാങ്കിങ് സമ്പ്രദായത്തെപ്പോലും ബാധിക്കും എന്ന സ്ഥിതി. രൂപയുടെ മൂല്യത്തകര്‍ച്ചകൊണ്ട് വിദേശവായ്പാപലിശയ്ക്കുമേലുണ്ടാകുന്ന അധികഭാരവും കറന്റ് അക്കൗണ്ട് കമ്മി രൂക്ഷമാക്കുന്നു.

സാമ്പത്തിക പരിഷ്കാരത്തിന്റെ മൂന്നാംപതിറ്റാണ്ടിന്റെ തുടക്കത്തില്‍ കാണുന്നത്, ആര്‍ക്കുവേണ്ടിയായിരുന്നോ ഈ പരിഷ്കാരങ്ങള്‍ , അവര്‍ക്ക് ഗുണമുണ്ടാവുന്നു എന്നാണ്. അമേരിക്കയുടെ കല്‍പ്പനപ്രകാരമായിരുന്നു പരിഷ്കാരം. വികസ്വരരാജ്യ കറന്‍സികളെ അപേക്ഷിച്ച് അമേരിക്കയുടെ ഡോളറിന്റെ മൂല്യം ഉയരുന്നു. അതുകൊണ്ടുതന്നെ പണം അമേരിക്കന്‍ ട്രഷറികളിലേക്ക് ഒഴുകിയെത്തുന്നു. പരിഷ്കാരം നടപ്പാക്കിയ വികസ്വരരാജ്യ കറന്‍സികളുടെ മൂല്യം ഇടിയുന്നു. ഇത്തരം രാജ്യങ്ങളുടെ കറന്‍സിക്കൊത്ത മൂല്യവ്യതിയാനങ്ങളാണ് 2005 മുതല്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായിക്കൊണ്ടിരുന്നത്. എന്നാലിന്ന് ഇന്ത്യന്‍ രൂപ അത്തരം കറന്‍സികളുടെ നിലയില്‍നിന്നുപോലും താഴേക്കുപോകുന്നു. വിദേശനാണ്യ കമ്പോളത്തിലിടപെടില്ല എന്നാണ് ഇന്തോനേഷ്യയുടേതില്‍നിന്നും മറ്റും വ്യത്യസ്തമായി ഇന്ത്യന്‍ റിസര്‍വ്ബാങ്കിന്റെ നിലപാട്. ഇതും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിന് തടസ്സമാവുന്നു.

രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍തന്നെയാണ് സാധ്യത. ഇന്ത്യയുടെ വിദേശവാണിജ്യവായ്പകള്‍ , വിദേശനാണ്യ കണ്‍വേര്‍ട്ടിബിള്‍ ബോണ്ടുകള്‍ എന്നിവ 2010 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 150 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. സാമ്പത്തികമാന്ദ്യംമൂലം കഷ്ടത്തിലായതുകൊണ്ടും ഇന്ത്യയിലെ പണമിടപാട് ശോഭനമല്ല എന്ന ഭീതികൊണ്ടും വായ്പാദാതാക്കള്‍ ഇതില്‍ ഒരു ഭാഗം തിരിച്ചുപിടിക്കുന്നപക്ഷം രൂപയുടെ മൂല്യം വീണ്ടും ഇടിയും.

യൂറോപ്പില്‍ സാമ്പത്തിക സാഹചര്യം വഷളാവുന്നതായാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ സമ്പദ്ഘടനകളിലേക്കാകെ അത് പടരും. ഭഅഅഅ'' എന്ന റേറ്റിങ്ങുള്ള ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്്, ഓസ്ട്രിയ എന്നിവയെപ്പോലും ഇത് ബാധിക്കും. യൂറോപ്യന്‍ പ്രതിസന്ധി അപകടകരമായ അവസ്ഥയിലേക്ക് മെല്ലെ നീങ്ങുകയാണ്. യൂറോമേഖലയുടെ ശക്തിസ്രോതസ്സായ ജര്‍മനി സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂല്യത്തകര്‍ച്ചയാണ് 'യൂറോ'യും നേരിടുന്നത് എന്നര്‍ഥം. അങ്ങനെവന്നാല്‍ യുഎസ് ഡോളറിന്റെ മൂല്യം ഉയരും. ഇന്ത്യന്‍ രൂപ വീണ്ടും ക്ഷീണിക്കും എന്നര്‍ഥം.

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചത് ഉയര്‍ന്ന സ്വര്‍ണ ഇറക്കുമതികൊണ്ടുകൂടിയാണ്. ഇത് അടവുശിഷ്ടക്കണക്കില്‍ വിപരീതഫലമുണ്ടാക്കുന്നുണ്ട്; രാജ്യത്തിന്റെ ആസ്തി ഉയര്‍ന്നിരിക്കുന്നുവെന്നു പറയുമ്പോഴും. ഇന്ത്യന്‍ കോര്‍പറേറ്റ് വമ്പന്മാര്‍ നിലവിലുള്ള ഡോളര്‍ അധിഷ്ഠിത വായ്പകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കുകയാണ്. മൊത്തം ദേശീയവരുമാനത്തിന്റെ മൂന്നുശതമാനമേ വരുകയുള്ളൂവെങ്കിലും (ഉയര്‍ന്നുവരുന്ന സമ്പദ്ഘടനകളുടെ സ്ഥിതിയുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് അധികമല്ല) രൂപയ്ക്കുമേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുകതന്നെയാണിത്. ഉയര്‍ന്ന പലിശനിരക്കാകട്ടെ, സമ്പദ്ഘടനയുടെ വളര്‍ച്ചയെ പുറകോട്ടുപിടിക്കുന്നുണ്ട്. ഞഋഋഞ (ഞലമഹ ഋളളലരശ്േല ഋഃരവമിഴല ഞമലേ) പ്രകാരം നോക്കിയാല്‍ രൂപയുടെ മൂല്യം 200809നെ അപേക്ഷിച്ച് ഇനിയും കാര്യമായി താഴാം എന്നാണ് കരുതേണ്ടത്.

കറന്‍സിയുടെ മൂല്യം ഇടിയുന്ന വേളകളില്‍ കയറ്റുമതിക്കാര്‍ ഊഹക്കച്ചവടക്കാരായി മാറും. രൂപയുടെ മൂല്യം ഉയരുന്നത് പ്രതീക്ഷിച്ച് അവര്‍ കയറ്റുമതി പിന്നീടത്തേക്കാക്കും. ഇത് വിദേശകറന്‍സിയുടെ ഒഴുക്ക് കുറയ്ക്കും. അതാകട്ടെ, രൂപയുടെ മൂല്യത്തെ വീണ്ടും സമ്മര്‍ദത്തിലാക്കും. ഇതിനുപുറമെ പണംകൊണ്ട് കളികള്‍ നടത്തുന്നവരുണ്ട്. ചുരുങ്ങിയകാലത്തേക്ക് മൂലധനം അവര്‍ വിദേശത്തേക്കു മാറ്റും. പിന്നീട് അവസരം ഉചിതമാണെന്ന ഘട്ടത്തില്‍ മടക്കിക്കൊണ്ടുവരാനാണത്. മൂന്നുശതമാനം ഇങ്ങനെ മാറിയാല്‍പോലും അത് അതിന്റെ പലമടങ്ങുള്ള ഫലമുളവാക്കും. പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. വിദേശനിക്ഷേപകര്‍ ഇന്ത്യ വിടും. ഇതും പിന്നീട് ഉചിതസമയം നോക്കി വരാനാണ്; മൂല്യവ്യത്യാസംകൊണ്ട് ലാഭമുണ്ടാക്കാനാണ്. ഇതും രൂപയ്ക്കുമേല്‍ സമ്മര്‍ദമേറ്റും.

എന്നാല്‍ , ഇത്തരം അടിസ്ഥാനകാര്യങ്ങളിലേക്കൊന്നും കടക്കാതെ, സാമൂഹ്യരംഗങ്ങളിലെ ഇടപെടലാണ് പണപ്പെരുപ്പംവഴി രൂപയുടെ മൂല്യം ഇടിച്ചത് എന്ന് കരുതാനാണ്് യുപിഎ മന്ത്രിസഭയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം.പ്രത്യുല്‍പ്പാദനക്ഷമമല്ലാത്തവ എന്നുപറഞ്ഞ് സാമൂഹ്യരംഗങ്ങളിലെ നിക്ഷേപങ്ങളില്‍നിന്ന് പിന്തിരിയാനോ, ആ ഇനം നിക്ഷേപങ്ങള്‍ ചുരുക്കാനോ ആവും സര്‍ക്കാര്‍ ശ്രമിക്കുക. അതാകട്ടെ, ജനജീവിതം കൂടുതല്‍ പ്രയാസകരമാക്കുകയും വ്യാപകമായ ജനരോഷമുണര്‍ത്തുകയും ചെയ്യും.

അതിഭീകരങ്ങളായ കുംഭകോണങ്ങള്‍ , അവ മുന്‍നിര്‍ത്തിയുള്ള ഭാവിയിലെ രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ചുള്ള ആശങ്ക, അതിന്റെ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വം എന്നിവ വിദേശനിക്ഷേപകര്‍ക്കിടയില്‍ അസംതൃപ്തി പടര്‍ത്തും. ആ അസംതൃപ്തി മുന്‍നിര്‍ത്തിയുള്ള നടപടികളും രൂപയ്ക്കുമേല്‍ സമ്മര്‍ദമുണ്ടാക്കും. കാലതാമസംമൂലമുണ്ടാവുന്ന ചെലവുവര്‍ധന (രീ ലരെമഹമശീിേ) ഇന്ത്യയിലെ ബിസിനസ് ഇടപാടുകളെക്കുറിച്ച് വിദേശനിക്ഷേപകരെ ആശങ്കയുള്ളവരാക്കും. ഇതെല്ലാം സമ്പദ്ഘടനയ്ക്കുമേലുള്ള സമ്മര്‍ദങ്ങളായും രൂപയുടെ മൂല്യം ഇനിയും ഇടിക്കുന്ന ഘടകങ്ങളായും മാറും. എന്നാല്‍ , ഇത്തരം ആശങ്കകള്‍ അകറ്റാനുള്ള ഒരു ഇടപെടലിനും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് യുപിഎ സര്‍ക്കാര്‍ . ആ നിസ്സഹായാവസ്ഥയാണ് റിസര്‍വ് ബാങ്കിന്റെ നിഷ്ക്രിയത്വത്തില്‍ പ്രതിഫലിക്കുന്നത്. രൂപയ്ക്ക് ഇത്രയേറെ മൂല്യമിടിഞ്ഞ നിലയുണ്ടായിട്ടില്ല. തുടര്‍ച്ചയായ ഏഴു ഘട്ടങ്ങളിലായി 4.34 ശതമാനം ഇടിവാണ് വന്നത്. റിസര്‍വ്ബാങ്ക് ഇടപെടില്ല എന്നുവന്നതോടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കംകൂടുകയായിരുന്നു.

ആഗോളസമ്പദ്സ്ഥിതിയാണ് പ്രശ്നത്തിന് കാരണമെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ , നമ്മുടെ സമ്പദ്ഘടനയുടെ പതിനഞ്ചുശതമാനംമാത്രമേ ആഗോളസമ്പദ്ഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുള്ളൂവെന്ന വസ്തുത ബാക്കിനില്‍ക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഏറെക്കാലമായി ഒരു നടപടിയുമില്ല.2010 ഡിസംബര്‍ മുതലിങ്ങോട്ട് അതെന്നും ഒമ്പതുശതമാനത്തിന് ചുറ്റുമായി വന്നുനില്‍ക്കുന്നു. പണപ്പെരുപ്പത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന നടപടികള്‍മാത്രമാണ് സര്‍ക്കാരില്‍നിന്ന് ഈ ഘട്ടത്തിലുണ്ടായിട്ടുള്ളത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയും തൊഴില്‍രഹിതരുടെയും എണ്ണം വര്‍ധിച്ചുവരികയും രാജ്യത്തെ മഹാഭൂരിപക്ഷവും ജീവിത പ്രതിസന്ധിയിലാവുകയും ചെയ്ത ഘട്ടങ്ങളിലൊക്കെ മന്‍മോഹന്‍സിങ് രാഷ്ട്രത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത് സമ്പദ്ഘടന സുശക്തമാവുന്നുണ്ടെന്നും അതിന്റെ താല്‍ക്കാലിക ന്യൂനഫലം മാത്രമാണ് ജനങ്ങള്‍ അനുഭവിക്കുന്നത് എന്നും പറഞ്ഞുകൊണ്ടായിരുന്നു. സമ്പദ്ഘടന അതിശക്തമാവുന്നതോടെ ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യത്തെയാകെ വികസനത്തിന്റെ രാജപാതയിലൂടെ നയിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നപരിഹാരവും വികസനക്കുതിപ്പും സാമ്പത്തിക പരിഷ്കാരത്തിന്റെ രണ്ടാംതലമുറ ഘട്ടത്തിലാണുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. ആ രണ്ടാം തലമുറ പരിഷ്കാരമാണ് ഇപ്പോള്‍ തീരുന്നത്. നേട്ടങ്ങള്‍ കൊയ്യാമെന്ന് പറഞ്ഞിരുന്ന ഈ ഘട്ടത്തിലാകട്ടെ ഒരുവശത്ത് ജനങ്ങള്‍ പട്ടിണിമരണത്തിലേക്ക് തള്ളിവിടപ്പെടുന്നു; മറുവശത്ത് സമ്പദ്ഘടന അപ്പാടെ താറുമാറാവുകയും ചെയ്യുന്നു. ഇനി മന്‍മോഹന്‍സിങ് എന്തുപറയും?

Friday, November 11, 2011

ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍

ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍

വി എസ് അച്യുതാനന്ദന്‍

ദേശാഭിമാനി, 2011 , നവംബര്‍ 10

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജനെ ഹൈക്കോടതി ജയിലിലടച്ചിരിക്കുന്നു. കോടതിയലക്ഷ്യ പ്രസ്താവനയ്ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം അനുവദിക്കാതെ ഉടനടി വിധി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. കിരീത് പരേഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് നിരന്തരവിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തിരികൊളുത്തിയത് 2010 ജൂണിലാണ്. അന്ന് അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേരള ഹൈക്കോടതി ജയരാജനെതിരെ സ്വന്തം നിലയ്ക്ക് കോടതിയലക്ഷ്യ കേസെടുത്തത്. പാതയോരത്തെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന്റെ അടുത്ത ദിവസമാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതും അതിനെതിരെ ഹര്‍ത്താലുകളുള്‍പ്പെടെയുള്ള വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നതും. പാതയോരത്ത് പ്രകടനവും പൊതുയോഗവും നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണെന്നും ഭരണകൂടത്തിന്റെ ദുര്‍നയങ്ങള്‍ അസഹനീയമാകുമ്പോള്‍ അത്തരം നിരോധനങ്ങള്‍ സ്വാഭാവികമായിത്തന്നെ ലംഘിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ കോടതിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാണ് കേസെടുത്തതും ശിക്ഷിച്ചതും.

2010 ജൂണില്‍ കേസ് തുടങ്ങിയത് പെട്രോള്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണെങ്കില്‍ 2011ല്‍ കേസില്‍ വിധിയും ശിക്ഷയും വന്നത് പെട്രോളിന് പന്ത്രണ്ടാം തവണയും വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ്. പാതയോരത്ത് പ്രകടനങ്ങളും യോഗങ്ങളും നിയന്ത്രണവിധേയമായി, അനുമതിയോടെ നടത്തുന്നതിനനുകൂലമായി കേരള നിയമസഭ ഐകകണ്ഠ്യേന നിയമം കൊണ്ടുവന്നു. ആ നിയമം ഹൈക്കോടതി മരവിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിത ദുരിതങ്ങള്‍ക്കറുതി വരുത്തുന്നതിന് ജനങ്ങള്‍ ബഹുമുഖ സമരങ്ങള്‍ നടത്തുക സ്വാഭാവികമാണ്. നിയമനിര്‍മാണത്തിലൂടെയും ജുഡീഷ്യല്‍ , എക്സിക്യൂട്ടീവ് നടപടികളിലൂടെയും മാത്രമാണ് നാട് മുന്നോട്ടുപോകുന്നത് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഈ കാലഘട്ടത്തിലും കണ്ടേക്കാം. എന്നാല്‍ , നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം അധ്വാനവും അധ്വാനിക്കുന്നവരുടെ ജീവിതസമരങ്ങളുമാണ്. പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശനിഷേധം എന്നാല്‍ അത് അടിയന്തരാവസ്ഥാ മോഡലാണ്. എന്നാല്‍ , സമരങ്ങളും യോഗങ്ങളുമെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുത്. അതിനാണ് നിയന്ത്രണങ്ങള്‍ . നിരോധനമല്ല, നിയന്ത്രണമാണ് ആവശ്യം.

പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് മേല്‍ വിലങ്ങുവീഴുന്ന ഇക്കാലത്ത് എന്താണിവിടെ നടക്കുന്നത്. രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ് എന്ന് പറഞ്ഞ് പെട്രോളിന് 1.82 രൂപയാണ് കഴിഞ്ഞയാഴ്ച കൂട്ടിയത്. ഇതേകാരണം പറഞ്ഞ് സെപ്തംബറില്‍ വര്‍ധിപ്പിച്ചത് 3.14 രൂപ. അതിനുമുമ്പ് മെയ്മാസം അഞ്ചു രൂപയുടെ വര്‍ധന. പെട്രോളിന് വില കൂടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഓട്ടോടാക്സി ചാര്‍ജ് വന്‍തോതില്‍ വര്‍ധിക്കുന്നു. മെയ് മാസം ഡീസലിന് കൂടി വില വര്‍ധിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ബസ് ചാര്‍ജ് ഗണ്യമായി വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 43 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 71 രൂപ കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് എണ്ണ വിലകൂട്ടുന്നതിന് ഇതേവരെ ന്യായം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പറയുന്നത്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരും റിലയന്‍സുള്‍പ്പെടെയുള്ള എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. രാജ്യത്തെ മൂന്ന് വന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കഴിഞ്ഞ വര്‍ഷം നല്ല ലാഭത്തിലായിരുന്നുവെന്നതും ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതോതില്‍ ഡിവിഡന്റ് നല്‍കിയെന്നതും അവര്‍ മറച്ചുവയ്ക്കുകയാണ്.

മുരളി ദേവ്റയാണ് ദീര്‍ഘകാലം പെട്രോളിയം മന്ത്രാലയം കൈയാളിയത്. ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനിയുടെ ഗ്യാസ് ഖനനവും വിപണനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ആ കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കികൊടുത്തത് ദേവ്റയും കേന്ദ്രസര്‍ക്കാരുമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തിലേക്ക് പിടിച്ചുതള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഈ കൊടുംഅഴിമതി തെളിഞ്ഞപ്പോള്‍ മുരളി ദേവ്റയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ യുപിഎ നിര്‍ബന്ധിതമായി. എന്നാല്‍ , അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ദേവ്റയുടെ മകനെ കേന്ദ്ര മന്ത്രിസഭയിലെടുത്തതോടെ വ്യക്തമായി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വന്‍ അഴിമതിയുണ്ട്. രണ്ട് അംബാനിമാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന ഗൂഢാലോചന അതിന് പിന്നിലുണ്ട്. അതോടൊപ്പംതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയിലേറെയും കേന്ദ്രസംസ്ഥാന നികുതികളാണ്. അതായത് യഥാര്‍ഥ വിലയുടെ 107 ശതമാനത്തോളം നികുതിയും ചേര്‍ത്ത വിലയാണ് ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വര്‍ധിച്ച വിലയുടെ നികുതി വഴി കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണം വാസ്തവത്തില്‍ കേന്ദ്രനയത്തെ വെള്ളപൂശുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയമായി അവര്‍ ആവശ്യപ്പെടുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യുഡിഎഫും ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നുമാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര പ്രത്യക്ഷപരോക്ഷ നികുതികള്‍ വന്‍തോതില്‍ കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളെ പാടിപ്പുകഴ്ത്താനാണ് ഇവിടുത്തെ യുഡിഎഫുകാര്‍ തുനിയുന്നത്.

എണ്ണ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രാജ്യപുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. ഇനി പട്ടിണിയും പട്ടിണിമരണങ്ങളുംകൂടി പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്ന് ഇതേ പ്രധാനമന്ത്രി പറയില്ലെന്ന് ആരുകണ്ടു. അമേരിക്കയെ നോക്കി പകര്‍ത്താന്‍ ശ്രമിക്കുന്ന, അമേരിക്കന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധനാണല്ലോ നമ്മുടെ പ്രധാനമന്ത്രി. സ്വന്തം രാജ്യത്തെ പതിനാറ് ശതമാനം ജനങ്ങളെ പട്ടിണിയിലേക്കും ആറിലൊന്നുപേരെ തൊഴില്ലില്ലായ്മയിലേക്കും തള്ളിവിട്ട അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ ദുര്‍നയങ്ങള്‍ ഇവിടേക്കും ഇറക്കുമതിചെയ്യാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും ഉടനെതന്നെ വില വര്‍ധിപ്പിക്കുമെന്നും ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയുമെന്നും പാചകവാതകത്തിന്റെ സബ്സിഡിയും സിലിണ്ടറുകളുടെ എണ്ണവും കുറയ്ക്കുമെന്നുമെല്ലാം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടവര്‍തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്.

ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നര്‍ഥം. ഈ നയങ്ങളെ പിന്‍പറ്റി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് വിലക്കയറ്റവും ജീവിതച്ചെലവും അതിരൂക്ഷമായിരിക്കുന്നു. ബസ്, ഓട്ടോ ടാക്സി, വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. പച്ചക്കറിക്കും പാലിനും ഭക്ഷ്യധാന്യങ്ങള്‍ക്കും അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിച്ചു. ഇങ്ങനെ ജനജീവിതം അതീവ ദുസ്സഹമായിരിക്കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. വിപണിയില്‍ ഇടപെട്ട് സബ്സിഡി നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നുംചെയ്യുന്നില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും കടക്കെണിയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും ഉണ്ടായിരിക്കുന്നു. വയനാട്ടില്‍ മൂന്ന് കര്‍ഷകരാണ് ഒരാഴ്ചയ്ക്കിടെ ജീവിതം അവസാനിപ്പിച്ചത്. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയും അതുമൂലം ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലയിടിയുകയുമാണ്. വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചത് വഴി വളംവില വന്‍തോതില്‍ വര്‍ധിച്ചു. കൃഷിച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നവില കുറയുകയും ചെയ്യുന്നത് കൃഷിക്കാരെ കടക്കെണിയിലാക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങളാണ് കാര്‍ഷിക മേഖലയെ വീണ്ടും ഇരുളിലാഴ്ത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. അതിനുള്ള ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ബഹുജനാഭിപ്രായം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.

പത്മനാഭദാസനോ പ്രജാദാസനോ

പത്മനാഭദാസനോ പ്രജാദാസനോ

സുകുമാര്‍ അഴീക്കോട്

ദേശാഭിമാനി, 2011 നവംബര്‍ 11

എത്രയോ നൂറ്റാണ്ടുകള്‍ മനുഷ്യദൃഷ്ടി ചെല്ലാത്ത അന്ധകാര ഗുഹയില്‍ കിടന്നിരുന്ന കനകാഭരണങ്ങളുടെയും രത്നാദികളുടെയും മേല്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഇപ്പോഴത്തെ തിരുവിതാംകൂര്‍ രാജാവിന്റെ അഭിപ്രായം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. (സത്യം പറഞ്ഞാല്‍ ഔദ്യോഗികമായി ഇവര്‍ തിരുവിതാംകൂര്‍ രാജാവോ, മഹാരാജാവോ ഒന്നുമല്ല രാജപ്രമുഖസ്ഥാനം ഏറ്റെടുത്തതോടുകൂടി വന്നു ചേര്‍ന്ന ഒരു മാറ്റം). പത്മനാഭദാസന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പരമ്പരാഗതമായ വിശ്വാസമോ വഴക്കമോ മാത്രമാണ് അടിസ്ഥാനം. പത്മനാഭദാസന്‍ എന്നത് വേരുറച്ചുപോയ ഒരു ധാരണയാണ്. മറ്റൊന്നിന്റെയും ദാസനാകാന്‍ തയ്യാറല്ലാത്ത അദ്ദേഹം ഭരണഘടനയോട് കൂറ് പ്രഖ്യാപിക്കാന്‍ ഇഷ്ടപ്പെടാതെ വി പി മേനോന് ഒരു കത്തെഴുതി തന്റെ കൂറ് പ്രകടിപ്പിക്കുകയാണുണ്ടായത് എന്ന് ഇന്ന് പലരും ഓര്‍ക്കുന്നില്ല. ഇതൊന്നും വകവയ്ക്കാതെ സര്‍ദാര്‍ പട്ടേലിന്റെ രഥം ഉരുണ്ടുപോയപ്പോള്‍ മഹാരാജാവും കുടുംബവും അറിയാതെ അദ്ദേഹം (രാജപ്രമുഖനായതുവഴി) മഹാരാജാവും മറ്റും അല്ലാതായി. കുടുംബപാരമ്പര്യമനുസരിച്ചും ഇവര്‍ പണ്ടേ പത്മനാഭദാസനായിരുന്നില്ല. മൂന്നു നൂറ്റാണ്ടുമുമ്പ് മാര്‍ത്താണ്ഡവര്‍മ സൃഷ്ടിച്ച ഒരു സ്ഥാനമാണത്രേ അത്. അയല്‍നാടുകളെ കൊള്ളയടിച്ചും നാട്ടുകാരില്‍നിന്ന് കരം പിരിച്ചും ഉണ്ടാക്കിയ നിസ്സീമമായ സമ്പത്ത് തനിക്ക് അനുഭവിക്കാനുള്ളതല്ലെന്ന ഒരു മറ ഉയര്‍ത്തിക്കൊണ്ട് മാര്‍ത്താണ്ഡവര്‍മ ദേവപ്രീതിയും ജനപ്രീതിയും ഒരടിക്ക് നേടിയെടുക്കാന്‍ പ്രയോഗിച്ച തന്ത്രമായിരുന്നു പത്മനാഭ സമര്‍പ്പണം. ദേവനെയും ജനത്തെയും ഒരുപോലെ തോല്‍പ്പിച്ച ഒരു പ്രവൃത്തിയായിരുന്നു അത്. നല്ല വഴിയിലൂടെ സമ്പത്ത് ലഭിച്ചില്ലെന്നു പറയുന്നില്ല. പരാന്തക പാണ്ഡ്യന്‍ ഒരു സ്വര്‍ണവിളക്ക് നല്‍കിയെന്ന് ഒരു ശാസനത്തില്‍ പറയുന്നുണ്ടത്രേ. മാര്‍ത്താണ്ഡവര്‍മ എല്ലാവരെയും വിഡ്ഢികളാക്കി വിട്ടത് അവര്‍ക്കാര്‍ക്കും കാണാനോ തൊടാനോ വയ്യാത്ത ഇരുട്ടറയില്‍ അതെല്ലാം അടച്ചിട്ടാണ്. ഈ ധനം വന്ന വഴികള്‍ ഏതെന്ന് കണ്ടവര്‍ക്ക് അത് നല്‍കേണ്ടത് ജനങ്ങള്‍ക്കാണെന്ന് തെളിഞ്ഞിരിക്കാം.

ഈ പ്രശ്നം ജനസമക്ഷം എത്തിയപ്പോള്‍ത്തന്നെ ഒരെളിയ നിര്‍ദേശം ഞാന്‍ വച്ചിരുന്നു. കേരള മുഖ്യമന്ത്രിയും റിസര്‍വ്ബാങ്ക് ഗവര്‍ണറും കേന്ദ്ര ധനമന്ത്രിയും രാജപ്രതിനിധികളും അടങ്ങുന്ന ഒരു ഉന്നത സമിതിക്ക് പ്രശ്നം സമര്‍പ്പിക്കണമെന്ന്. പല അഭിപ്രായങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ഈ ആശയത്തോട് ഒടുവില്‍ യോജിക്കേണ്ടിവരുമെന്നതും അനിവാര്യമാണ്. ആര്‍ക്കും ദാസനാകാന്‍ വയ്യാത്ത മാര്‍ത്താണ്ഡവര്‍മ പത്മനാഭദാസനായിരുന്നില്ല. പിന്നീടുവന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവര്‍ പത്മനാഭദാസരാണെന്ന് ആത്മാര്‍ഥമായി വിശ്വസിച്ചിരിക്കാം. രാജകുടുംബത്തിന്റെ യഥാര്‍ഥ പാരമ്പര്യം എന്താണെന്ന് അവര്‍ വേണ്ടപോലെ ധരിച്ചിട്ടില്ലെന്നു പറയുന്നത് കടന്ന കൈയാണെങ്കിലും അങ്ങനെ പറയാതെ നിവൃത്തിയില്ല. അവരുടെ ആധികാരികമായ വംശമുദ്രാവാക്യം 'ധര്‍മോസ്മത് കുലദൈവതം' എന്നതാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുലദേവത ധര്‍മം ആണ്. രാജാക്കന്മാരുടെ ധര്‍മമെന്താണെന്ന് നമ്മുടെ നാട്ടില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതല്ല. രാജാവ് പിതാവിനെയും പ്രജകളെയും രക്ഷിക്കുന്നു എന്ന തത്വം പണ്ടേ ഇവിടെ രാജധര്‍മമായി അംഗീകരിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പ്രഖ്യാപിച്ചത് ധര്‍മപാലനമാണ് തങ്ങളുടെ വംശകര്‍ത്തവ്യം എന്നാണ്. കുലദേവത പത്മനാഭനാണെന്ന് ഈ പ്രസ്താവത്തില്‍ കാണുന്നില്ല. രാജമുദ്ര ഈ വാക്യം അടയാളപ്പെടുത്തിയതാണ്. ഈ വംശദേവതാചിത്രം അവതരിപ്പിച്ച വാക്യത്തെ തള്ളിക്കൊണ്ട് ഒരു പഴയ രാജാവ് ഇറക്കിയ നയരേഖ പാരമ്പര്യബോധത്തെ മാറ്റി പ്രതിഷ്ഠിക്കുന്നതിന് ശക്തമല്ല.

ധര്‍മോസ്മത് കുലദൈവതം എന്ന വാക്യം തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളിലും അടുത്തകാലംവരെ കണ്ടിരുന്നു. പ്രജാപരിപാലനം എന്ന ഉന്നതലക്ഷ്യം രാജാക്കന്മാരെ ഓര്‍മിപ്പിക്കാന്‍ അതിന് കഴിയുന്നു. പത്മനാഭനെ കുലദേവതയായി ഒരിടത്തും ചിത്രീകരിച്ചിട്ടില്ല. മഹാരാജാവിന്റെ ഭരണത്തിലുള്ള ക്ഷേത്രങ്ങളിലെ ദൈവങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ഇഷ്ടമൂര്‍ത്തിയായ ദേവത പത്മനാഭന്‍ ആണെന്നല്ലാതെ ഇതില്‍ക്കവിഞ്ഞ് ഒരര്‍ഥവും അതിന് കാണേണ്ടതില്ല. എല്ലാ രാജാക്കന്മാര്‍ക്കും പണ്ട് വ്യക്തിപരമായ ഇഷ്ടം കൂടിയ ഒരു ദേവതയും രാജകുടുംബത്തിന്റെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു കുലദേവതയും ഉണ്ടായിരുന്നുവെന്ന് പഴയ കവിത അറിയുന്നവര്‍ക്കെല്ലാം നിശ്ചയമുണ്ടായിരിക്കും. തിരുവിതാംകൂര്‍ രാജകുടുംബത്തിന് അങ്ങനെയൊരു ദേവതാ സങ്കല്‍പ്പം ഉണ്ടായിരിക്കണമല്ലോ. പത്മനാഭദാസന്‍ എന്ന ആകര്‍ഷകമായ വാക്കിന്റെ പുറകെ ഓടിയ ആളുകള്‍ ഒരു രാജകുടുംബത്തിന്റെ കുലദേവത എന്താണെന്നുപോലും അന്വേഷിച്ചില്ല. ധര്‍മം എന്നത് രാജധര്‍മവും രാജധര്‍മം പ്രജാസേവനവും ആണെങ്കില്‍ തിരുവിതാംകൂര്‍ രാജാവ് ഒന്നാമത് പ്രജാദാസനാണ്. പത്മനാഭദാസനൊക്കെ അതിനുപുറകെയേ വരികയുള്ളൂ. ഈ വിശ്വാസം എങ്ങനെയോ എപ്പോഴോ നഷ്ടപ്പെട്ടുപോയെന്ന് തോന്നുന്നു. തിരുവിതാംകൂറിന് മറ്റൊരു പേര് ധര്‍മരാജ്യം എന്നാണെന്നുപോലും നാമിന്ന് ഓര്‍ക്കുന്നില്ല; കുമാരനാശാന്‍ 'സിംഹപ്രസവ'ത്തില്‍ വര്‍ണിക്കുന്നുണ്ട്. 'ധര്‍മരാജ്യം' എന്നും വിശ്രുതമാണെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മയുടെ അനന്തരഗാമി കാര്‍ത്തികതിരുനാള്‍ ബാലരാമവര്‍മ ധര്‍മരാജ എന്ന പേരില്‍ വിഖ്യാതനായി. തിരുവനന്തപുരം തലസ്ഥാനമാക്കിയതും ധര്‍മരാജാവാണ്. ഇപ്പറഞ്ഞ ദേശവസ്തുതകളെയെല്ലാം ചരിത്രത്തിനു വെളിയില്‍ തള്ളുന്നതിന് സമമാണ് ധര്‍മം കുടുംബദേവതയാണെന്ന സങ്കല്‍പ്പത്തെ മായ്ച്ചുകളയുന്നത്. പത്മനാഭദാസന്‍ എന്നതിനേക്കാള്‍ എത്രയോ പുരോഗമനപരമാണ് പ്രജാദാസന്‍ എന്ന ആശയം. പ്രജാദാസന്‍ എന്ന ചിന്ത ഉള്ളില്‍ ഇല്ലാത്തതുകൊണ്ടാണ് നിലവറ തുറക്കുമ്പോള്‍ കിട്ടിയ സ്വത്ത് പ്രജകള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇക്കാലത്തെ പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കുംപോലും തോന്നാതെ പോകുന്നത്. വി എസ് അച്യുതാനന്ദന് പ്രജകളുടെ അവകാശത്തെപ്പറ്റി ഒട്ടും സംശയം തോന്നാതിരുന്നത് എന്നും പ്രജാപക്ഷത്തുനില്‍ക്കുന്ന ഒരു മനസ്സ് ഉള്ളതുകൊണ്ടാണ്; ചരിത്രപണ്ഡിതനായിട്ടല്ല. തിരുവിതാംകൂറില്‍ വ്യാജമായ അവകാശത്തിനുമേല്‍ ഒരു രാജാവ് (അവിട്ടം തിരുനാള്‍ ബാലരാമവര്‍മ) സിംഹാസനാരോഹണച്ചടങ്ങുകള്‍ക്കിടയില്‍ ഒരു വിലയേറിയ രത്നാഭരണം മോഷ്ടിച്ചെന്ന കഥപോലുമുണ്ട്. ('സിംഹാസനത്തില്‍നിന്ന് ജയിലിലേക്ക്', എന്ന നോവലില്‍ ഈ കഥകളെല്ലാം കുറുപ്പംവീട്ടില്‍ കെ എന്‍ ഗോപാലപിള്ള വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്). പലര്‍ക്കും ഇന്നും ഉള്ളത് ആ കള്ളത്തമ്പുരാന്റെ മനസ്സാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് പ്രാചീന ഗ്രന്ഥങ്ങളില്‍ (വരാഹപുരാണം, ബ്രഹ്മാണ്ഡപുരാണം, നമ്മാള്‍വാരുടെ കീര്‍ത്തനങ്ങള്‍ , ഇളങ്കോവടികളുടെ ചിലപ്പതികാരം തുടങ്ങി പലതിലും) പരാമര്‍ശങ്ങള്‍ ഉണ്ട്. പത്മനാഭദാസന്‍ എന്നതിനപ്പുറത്ത് അവരുടെ ചിന്ത പ്രവേശിച്ചില്ല. ചരിത്ര പാണ്ഡിത്യം കുറവായ എനിക്കും പത്മനാഭദാസന്റെ ദാസനെപ്പോലെ ചിന്തിക്കാന്‍ കഴിയാതിരുന്നത് എന്റെ ഭാഗ്യംതന്നെ. ഇനി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ജനങ്ങള്‍ക്കുള്ളതാണ് ഈ രഹസ്യധനം എന്ന നിലപാട് അംഗീകരിക്കാതെ ഒരു ആധുനിക സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല. മ്യൂസിയം എന്ന ആശയം നന്ന്. എന്തെല്ലാം മ്യൂസിയത്തില്‍ പോകണം, നാടിനുവേണ്ടി എന്തെല്ലാമാണ് ഉപയോഗപ്പെടുത്തെണ്ടത് എന്നൊക്കെ പ്രഗത്ഭരുടെ കമ്മിറ്റികള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ ഉണ്ടാക്കണം. അനാവശ്യങ്ങളായ തര്‍ക്കങ്ങള്‍ ഒഴിവാക്കി കാര്യം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാം ഭാവിയുടെ മുമ്പില്‍ പരിഹാസ്യരാകുമെന്നു തീർച്ച.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്