വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, March 21, 2010

പരീക്ഷാപീഡനം

പരീക്ഷാ പീഡനം

എസ്.എസ്.എൽ.സി, പ്ലസ്-ടു പരീക്ഷകൾ കുട്ടികൾക്ക് പീഡനമാകുന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് തട്ടത്തുമല നാട്ടുവർത്തമാനം ബ്ലോഗിൽ കൊച്ചുസാറണ്ണൻ എഴുതിയിട്ടുണ്ട്. അതിലേയ്ക്കൂള്ള ലിങ്ക്: പേടിപ്പിക്കുന്ന ചോദ്യ പേപ്പറുകൾ

Wednesday, March 10, 2010

ചരിത്രനിമിഷം: വനിതാസംവരണ ബിൽ രാജ്യസഭ പാസ്സാക്കി



ചരിത്രനിമിഷം: വനിതാസംവരണ ബിൽ രാജ്യസഭ പാസ്സാക്കി

മാതൃഭൂമി വാർത്ത

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമാറ്റത്തിന് നാന്ദികുറിച്ച് വനിതാസംവരണ ബില്‍ ചൊവ്വാഴ്ച രാജ്യസഭ പാസ്സാക്കി. തിങ്കളാഴ്ചത്തെ തിരിച്ചടിയുടെ രംഗങ്ങള്‍ ചൊവ്വാഴ്ച ആവര്‍ത്തിച്ചില്ല. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഒന്നിനെതിരെ 186 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാസ്സായത്.
ബില്ലിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി (എസ്.പി.) ആര്‍.ജെ.ഡി.അംഗങ്ങളെ 'വാച്ച് ആന്‍ഡ് വാര്‍ഡ്' നീക്കംചെയ്ത ശേഷം ബില്ലിന്‍മേല്‍ ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞായിരുന്നു വോട്ടെടുപ്പ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് പുതിയ രാഷ്ട്രീയകാലഘട്ടത്തിന് തുടക്കം കുറിക്കുന്ന ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഇടതു പാര്‍ട്ടികളും കൈകോര്‍ത്തു നിന്നു.
തിങ്കളാഴ്ച ബില്‍ അവതരിപ്പിച്ചെങ്കിലും എസ്.പി., ആര്‍.ജെ.ഡി, ലോക്ജനശക്തി എം.പി.മാരുടെ ബഹളം മൂലം അത് ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ച കഴിഞ്ഞേ വോട്ടിനിടാവൂ എന്ന ഉറച്ച നിലപാടിലായിരുന്നു ബി.ജെ.പി. ഇതുമൂലം അന്താരാഷ്ട്ര വനിതാദിനത്തില്‍ ബില്‍ പാസ്സാക്കാനായില്ല.

എന്തുവന്നാലും ചൊവ്വാഴ്ച ബില്‍പാസ്സാക്കുകതന്നെവേണമെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ഉറച്ച നിലപാടെടുത്തു. രാവിലെ 11 മണിക്കു സഭ ചേര്‍ന്നതോടെ തലേദിവസം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലായിരുന്നു ആര്‍.ജെ.ഡി., എസ്.പി. അംഗങ്ങള്‍. തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവെച്ചു. 12നു സഭ ചേര്‍ന്നപ്പോള്‍ ആര്‍.ജെ.ഡി.യിലും എസ്.പി.യിലും എല്‍.ജെ.പി.യിലുംപ്പെട്ട ഏഴ് എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അറിയിച്ചു. സഭ വീണ്ടും രണ്ടു മണിക്കു ചേരുമെന്ന് അറിയിച്ചെങ്കിലും വീണ്ടും മൂന്നു മണിവരെ പിരിയാനായിരുന്നു വിധി.

മൂന്നേകാലോടെ ബില്ല് വോട്ടിനിടാനുള്ള പ്രമേയത്തിന് ബഹളങ്ങള്‍ക്കിടെ സഭാധ്യക്ഷന്‍ അനുമതി തേടി. സഭ അത് ശബ്ദവോട്ടോടെ പാസ്സാക്കി. എന്നാല്‍ ചര്‍ച്ച നടത്തുകതന്നെ വേണമെന്ന ആവശ്യത്തില്‍ ബി.ജെ.പി. ഉറച്ചുനിന്നു. സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അടുത്തുചെന്ന് ജെയ്റ്റ്‌ലിയും കൂട്ടരും ബഹളത്തിനിടെ സംസാരിക്കുന്നത് കാണാമായിരുന്നു.
ബില്ലുമായി സഭ മുന്നോട്ടുപോകുമെന്നു കണ്ടതോടെ എസ്.പി., ആര്‍.ജെ.ഡി. എം.പി.മാര്‍ അക്രമം തുടങ്ങി. ബഹളക്കാരെ നീക്കിയതിനുശേഷവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം തീര്‍ത്തുനിന്നത് ബി.ജെ.പി.യുടേതു ഉള്‍പ്പെടെയുള്ള അംഗങ്ങളെ ദേഷ്യം പിടിപ്പിച്ചു. തുടര്‍ന്ന് അവരോട് മടങ്ങിപ്പോകാന്‍ സഭാധ്യക്ഷന്‍ നിര്‍ദേശിച്ചു. ജെയ്റ്റ്‌ലി പ്രസംഗം തുടങ്ങുകയുംചെയ്തു.

കുറച്ച് എം.പി.മാരെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി ജെയ്റ്റ്‌ലി തന്റെ പ്രസംഗത്തില്‍ ആരോപിച്ചു. ഭരണഘടനയുടെ 42ാമത് ഭേദഗതിയെ (അടിയന്തിരാവസ്ഥ സംബന്ധിച്ച്) എതിര്‍ത്തവരെ അറസ്റ്റുചെയ്തത് ജെയ്റ്റ്‌ലി അനുസ്മരിച്ചു. തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ്സിലെ ജയന്തി നടരാജന്‍ പ്രകടനപത്രികയിലെ വാഗ്ദാനം കോണ്‍ഗ്രസ് നടപ്പാക്കിയതില്‍ അഭിമാനം പ്രകടിപ്പിച്ചു. സ്ത്രീകളുടെ ഉന്നമനത്തിലൂടെയല്ലാതെ ഒരു രാജ്യത്തിനും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അംബേദ്കര്‍ വചനം വൃന്ദാകാരാട്ട് (സി.പി.എം.) ഓര്‍മിപ്പിച്ചു.

എന്തുകൊണ്ട് 50 ശതമാനം സംവരണമില്ല എന്ന ചോദ്യമാണ് ബി.എസ്.പി.യുടെ സതീശ് ചന്ദ്ര മിശ്ര ഉയര്‍ത്തിയത്. ജനതാദള്‍ യു.വിലെ ശിവാനന്ദ് തിവാരി ബില്ലിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു.
തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സംസാരിച്ചു. ഇതിനിടെ ബി.എസ്.പി. നേതാവ് സതീശ് ചന്ദ്ര മിശ്ര തന്റെ പാര്‍ട്ടി വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി.തുടര്‍ന്നുനടന്ന വോട്ടെടുപ്പില്‍ 186 പേര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 233 അംഗ സഭയില്‍ പാസ്സാകാന്‍ വേണ്ടത് 155 വോട്ടാണ്.

കലമുടയ്ക്കലിന്റെ വനിതാദിനം

കലമുടയ്ക്കലിന്റെ വനിതാദിനം

മലയാള മനോരമ മുഖപ്രസംഗം, മാർച്ച് 9

രാജ്യാന്തര വനിതാദിനത്തിന്റെ ശതാബ്ദി വേളയില്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇന്നലെ നാം കൈവിട്ടു കളഞ്ഞത്. വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ ഇന്നലെ പാസ്സാക്കിയെടുത്തു സ്ത്രീശാക്തീകരണത്തില്‍ ഇന്ത്യ ഒരു പുതിയ നാഴികക്കല്ലു പിന്നിടുമെന്നായിരുന്നു പ്രതീക്ഷ. ബില്‍ വോട്ടിനിടുന്നതിനു തുരങ്കംവയ്ക്കാന്‍ രാജ്യസഭയില്‍ ബഹളംവച്ച സമാജ്വാദി, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മഹത്തായ നമ്മുടെ പാരമ്പര്യത്തിന്റെ മുഖത്താണു കരിവാരിത്തേച്ചത്; അതും ലോകം മുഴുവന്‍ നോക്കി നില്‍ക്കെ.

പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരികയും പ്രതിഷേധങ്ങള്‍ക്കിടയില്‍
പാസാകാതെ പോകുകയും ചെയ്യുന്ന കപടനാടകങ്ങളാണ് 1996 മുതല്‍ നടന്നുവന്നത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്കു മൂന്നിലൊന്നു സീറ്റുകള്‍ സംവരണം ചെയ്യുന്ന 108-ാം ഭരണഘടനാഭേദഗതി ബില്‍ ഇന്നലെ രാജ്യസഭയില്‍ നിയമമന്ത്രി വീരപ്പ മൊയ്ലി അവതരിപ്പിച്ചപ്പോഴും നാം കണ്ടത് ആ നാടകത്തിന്റെ തുടര്‍ച്ച തന്നെ. സംവരണം നിലവില്‍ വന്നാല്‍ പല പുരുഷ എംപിമാര്‍ക്കും പാര്‍ലമെന്റ് കാണാനാവില്ല. അവരുടെ സമ്മര്‍ദത്തിനു വഴങ്ങി ചില പാര്‍ട്ടികള്‍ പരസ്യമായി പാരവച്ചു; മറ്റുചിലരാവട്ടെ, ബില്ലിനെ എതിര്‍ക്കുകയില്ലെന്നു പുറമേ പറഞ്ഞു പരോക്ഷമായും പാരവച്ചു.

കോണ്‍ഗ്രസും ബിജെപിയും ഇടതുപാര്‍ട്ടികളും ചില പ്രാദേശിക പാര്‍ട്ടികളും വ്യക്തമായ നിലപാടില്‍ എത്തിച്ചേര്‍ന്ന
സാഹചര്യത്തില്‍ മൂന്നില്‍രണ്ട് അംഗങ്ങളുടെ പിന്തുണ ബില്ലിന് ഉറപ്പായിരുന്നു. ബില്ലിനെ തുറന്നെതിര്‍ത്തവരുടെ എണ്ണമാകട്ടെ, മുപ്പതില്‍ താഴെയും. എന്നിട്ടും ബഹളംവച്ച അംഗങ്ങള്‍ രാജ്യസഭാ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഹാമിദ് അന്‍സാരിയെ കയ്യേറ്റംചെയ്യുന്നതിന്റെ വക്കില്‍ വരെ കാര്യങ്ങള്‍ വഷളായതു പാര്‍ലമെന്റിന്റെ അന്തസ്സ് കെടുത്തുക തന്നെയാണു ചെയ്തത്.

സ്ത്രീകള്‍ക്കു മൂന്നിലൊന്നു സംവരണം ലഭിച്ചാല്‍ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കില്ലെന്നും വരേണ്യവര്‍ഗത്തില്‍പ്പെട്ട വനിതകള്‍ ഈ സീറ്റുകള്‍ കയ്യടക്കുമെന്നുമാണു സമാജ്വാദി, രാഷ്ട്രീയ ജനതാ ദള്‍ പാര്‍ട്ടികളുടെ വാദം. ഇതു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പാപ്പരത്തം തന്നെയല്ലേ? സ്ത്രീകള്‍ക്കു ജാതിമത വ്യത്യാസമില്ലാതെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലൂടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണു സാധ്യമാകുന്നതെന്ന യാഥാര്‍ഥ്യം ഈ പാര്‍ട്ടികള്‍ക്ക് അറിയാത്തതല്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാതെ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ഇവിടെ നിലനില്‍ക്കാനാവുക?

പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യം ഇപ്പോള്‍ പത്തു ശതമാനമേയുള്ളൂ. സംവരണത്തിലൂടെ മാത്രമേ വനിതാ എംപിമാരുടെ എണ്ണം ഉയര്‍ത്താനാവൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരത്തേ തന്നെ ഉറപ്പാക്കിയ 33% വനിതാ സംവരണം അടുത്തകാലത്ത് 50 ശതമാനമായി ഉയര്‍ന്നു. നിയമനിര്‍മാണ സഭകളിലെ വര്‍ധിച്ച വനിതാ പ്രാതിനിധ്യം കൂടിയാകുമ്പോള്‍ ജനാധിപത്യത്തിന്റെ വേരോട്ടം വര്‍ധിക്കുകയേയുള്ളൂ.

ലോകമെമ്പാടും സ്ത്രീശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളില്‍ മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിലെ തുല്യതയും പ്രകടമാണ്. ഇന്ത്യയിലാകട്ടെ, ജനസംഖ്യയില്‍ പകുതിവരുന്ന വനിതകള്‍ക്കു മതിയായ പ്രാതിനിധ്യമില്ലെന്നു മാത്രമല്ല, വിദ്യാഭ്യാസതലത്തിലും അവര്‍ പിന്നാക്കമാണ്. പുരുഷമേധാവിത്വമുള്ള സമൂഹമാണു പല സംസ്ഥാനങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നത്. സ്വേച്ഛാപരമായ ഈ മേധാവിത്വവും അവഗണനയും അവസാനിപ്പിച്ചു സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പിക്കല്‍ കൂടിയാണു വനിതാസംവരണത്തിലൂടെ രാജ്യം നേടുക. പടിക്കല്‍ കൊണ്ടുവന്നു കലമുടയ്ക്കുന്നതാണു രാജ്യം ഇന്നലെ കണ്ടതെങ്കിലും ഒരു ദിവസം വൈകി ഇന്നെങ്കിലും പുതിയ കാലത്തിന്റെ ചുവരെഴുത്തുകാണാന്‍ എല്ലാവര്‍ക്കും സന്മനസ്സുണ്ടാവട്ടെ.

വനിതാസംവരണബില്‍ രാജ്യസഭ പാസാക്കി

വനിതാസംവരണബില്‍ രാജ്യസഭ പാസാക്കി

കേരളകൌമുദി വാർത്ത

ന്യൂഡല്‍ഹി: നാടകീയമായ നിരവധി രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ വനിതാസംവരണബില്‍ രാജ്യസഭ ഇന്ന് വൈകുന്നേരം പാസാക്കി. 186പേര്‍ ബില്ലിന് അനുകൂലമായി വോട്ടിട്ടപ്പോള്‍ എതിര്‍ത്ത് വോട്ടുരേഖപ്പെടുത്തിയത് ഒരാള്‍ മാത്രം. മറ്റ്അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് വനിതാസംവരണത്തില്‍ ഉപസംവരണ വ്യവസ്ഥ വേണമെന്ന് വാദിച്ച് ബില്ലിനോട് എതിര്‍പ്പ് പ്രകടമാക്കിയ സമാജ്വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ഏറെക്കുറെ ഒറ്റപ്പെട്ടു.

മുഖ്യ പ്രതിപക്ഷകക്ഷിയായ ബി.ജെ.പി ബില്ലിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയതോടെ ബില്‍ പാസാക്കാനുള്ള വഴി തെളിഞ്ഞിരുന്നു. ഇടതുപാര്‍ട്ടികളും ഡി.എം.കെയും ബില്ലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൌഡ ബില്ലിനെ ശക്തമായി എതിര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് അവസാനനിമിഷം ബില്ലിനോട് എതിര്‍പ്പ് പ്രകടമാക്കി.

ഇപ്പോള്‍ ബില്ലിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച ഇടതുപാര്‍ട്ടികളോടുളള രാഷ്ട്രീയവൈരാഗ്യമാണ് മമതയുടെ എതിര്‍പ്പിന് പിന്നിലെന്ന് വ്യക്തം. ബംഗാളില്‍ ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. വിജയപ്രതീക്ഷയുമായാണ് മമതയുടെ നീക്കങ്ങള്‍. ഇതുകൂടി മുന്നില്‍കണ്ടാണ് ബില്ലിന്റെ വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ മമത തീരുമാനിച്ചതെന്ന് തീര്‍ച്ച.

കോണ്‍ഗ്രസ്പാര്‍ട്ടി തങ്ങളെ പരിഗണിക്കാതെ ഇടതുപാര്‍ട്ടികളെ വിശ്വാസത്തിലെടുത്തു എന്ന പരാതിയാണ് മമതാബാനര്‍ജി ഉയര്‍ത്തുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതിയും ബില്ലിനെ എതിര്‍ത്തത് രാഷ്ട്രീയപരിഗണനവച്ച് മാത്രമാണ്. ദളിത്,പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേകസംവരണം ഇല്ലെന്ന് വാദിച്ച് ബി.എസ്.പി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയപൊലെ ലോകസഭയില്‍ പാസാക്കുക എന്നത് ശ്രമകരമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യമുണ്ട്. അതിന് രാഷ്ട്രീയകരുനീക്കങ്ങള്‍ ശ്രദ്ധയോടെ വേണംതാനും.

Tuesday, March 9, 2010

സ്ത്രീ നീതി

ദേശാഭിമാനി വാർത്ത

സ്ത്രീ നീതി

എം പ്രശാന്ത്

ന്യൂഡല്‍ഹി: നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ 108-ാം ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി. ബില്ലിനെ എതിര്‍ത്ത് സഭയില്‍ അതിക്രമം കാണിച്ച എസ്പി, ആര്‍ജെഡി അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയശേഷമാണ് ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. എസ്പി അംഗം കമാല്‍ അക്തറിന്റെ ആത്മഹത്യാശ്രമമടക്കമുള്ള അസാധാരണരംഗങ്ങള്‍ക്ക് സഭ സാക്ഷ്യംവഹിച്ചു. എതിര്‍പ്പിന്റെ പേരില്‍ ബില്‍ നീട്ടിവയ്ക്കാന്‍ കഴിഞ്ഞദിവസം ശ്രമിച്ച കോഗ്രസ്, ഒടുവില്‍ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു. യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. എസ്പി, ബിഎസ്പി, ആര്‍ജെഡി അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കോഗ്രസും ഇടതുപക്ഷ പാര്‍ടികളും ബിജെപിയുമടക്കം മറ്റെല്ലാ പാര്‍ടികളും ബില്ലിനെ പിന്തുണച്ചു. സഭയില്‍ ഹാജരായിരുന്ന 190 എംപിമാരില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്രഭാരത് പക്ഷിന്റെ ശരത്ജോഷിയൊഴികെയുള്ളവര്‍ അനുകൂലമായി വോട്ടുചെയ്തു. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പട്ടികജാതി എന്ന പദത്തിനൊപ്പം വനിതകള്‍ എന്നുകൂടി ചേര്‍ത്താണ് ഭേദഗതി. നിലവില്‍, പട്ടികജാതി- വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണംചെയ്ത സീറ്റുകളില്‍ മൂന്നിലൊന്നും ഇനി ആ വിഭാഗത്തില്‍നിന്നുള്ള വനിതകള്‍ക്കായിരിക്കും. ഇന്നുവരെ കാണാത്ത തരംതാണ സംഭവങ്ങള്‍ക്കുശേഷമാണ് ബില്‍ രാജ്യസഭ പാസാക്കിയത്. വനിതാദിനത്തില്‍ ബില്‍ പാസാക്കാന്‍ കഴിയാതെ നാണംകെട്ട കോഗ്രസ് ചൊവ്വാഴ്ച ഉച്ചവരെ ആശയക്കുഴപ്പത്തിലായിരുന്നു. രാവിലെ ലാലുവും മുലായവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇടതുപക്ഷനേതാക്കളുമായും ബിജെപിയുമായും ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. ബില്‍ പാസാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ വ്യക്തമാക്കി. പതിനൊന്ന് മണിക്ക് സഭ ചേര്‍ന്നെങ്കിലും ബഹളം കാരണം 12 വരെ നിര്‍ത്തി. തുടര്‍ന്ന് കോഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ബില്‍ തടയാന്‍ സഭയില്‍ സംഘര്‍ഷമുണ്ടാക്കുന്ന എസ്പി, ആര്‍ജെഡി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, പുറത്താക്കപ്പെട്ടവര്‍ സഭ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ, സര്‍ക്കാര്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. സമ്മര്‍ദം ശക്തിപ്പെട്ടതോടെ കോഗ്രസ് കോര്‍കമ്മിറ്റി ചേര്‍ന്ന് എന്തുവില കൊടുത്തും ബില്ലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. മൂന്നുമണിക്ക് ചേര്‍ന്നപ്പോള്‍ യുദ്ധക്കളംപോലെയായിരുന്നു സഭ. ബഹളത്തിനിടെ ചര്‍ച്ച കൂടാതെ വോട്ടിങ്ങിന് സര്‍ക്കാര്‍ ശ്രമിച്ചതോടെ പ്രതിഷേധം ശക്തിപ്പെട്ടു. പുറത്താക്കപ്പെട്ടവര്‍ സഭാധ്യക്ഷന്റെ ഇരിപ്പിടത്തിനുനേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ഷല്‍മാര്‍ തടഞ്ഞു. അറുപതോളം മാര്‍ഷല്‍മാര്‍ സഭയില്‍ അണിനിരന്നു. സഭാധ്യക്ഷന്‍ ഉത്തരവു നല്‍കിയതോടെ പുറത്താക്കപ്പെട്ടവരെ മാര്‍ഷല്‍മാര്‍ വളഞ്ഞുപിടിച്ച് സഭയ്ക്ക് പുറത്തെത്തിച്ചു. കുതറിമാറിയ കമാല്‍ അക്തര്‍ മുന്‍നിരയില്‍ രണ്ട് എംപിമാരുടെ മധ്യത്തിലായി ഇടംപിടിച്ചു. മാര്‍ഷല്‍മാര്‍ അടുത്തെത്തിയപ്പോള്‍ മേശപ്പുറത്തേക്ക് ചാടിക്കയറിയ അക്തര്‍ അവരെ ഭയപ്പെടുത്തി അകറ്റി. പ്രതിപക്ഷനേതാവ് അരു ജയ്റ്റ്ലി പ്രധാനമന്ത്രിയുടെ അടുത്തെത്തി മോശമായ അന്തരീക്ഷം മാറിയശേഷം വോട്ടെടുപ്പ് നടത്താന്‍ അഭ്യര്‍ഥിച്ചു. മറ്റു പ്രതിപക്ഷനേതാക്കളും ഇതാവശ്യപ്പെട്ടു. സഭയില്‍ കൂടിയാലോചനകള്‍ നടക്കുന്നതറിയാതെ സെക്രട്ടറി ജനറല്‍ വോട്ടിങ്പ്രക്രിയ ആരംഭിച്ചു. 31 പേര്‍ അനുകൂലമായും ഒരാള്‍ എതിരായും വോട്ട് രേഖപ്പെടുത്തി. അബദ്ധം മനസ്സിലായ സെക്രട്ടറി ജനറല്‍ പെട്ടെന്ന് നടപടികള്‍ നിര്‍ത്തി. ക്ഷീണിതനായ അക്തര്‍ മാര്‍ഷല്‍മാരോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ചശേഷം ഗ്ളാസ്് മേശയില്‍ അടിച്ചുപൊട്ടിച്ച് സ്വയം മുറിവേല്‍പ്പിച്ചു. കാര്യങ്ങള്‍ കൈവിടുകയാണെന്ന് മനസ്സിലാക്കിയ മാര്‍ഷല്‍മാര്‍ അക്തറിനെയും ബലംപ്രയോഗിച്ച് പുറത്താക്കി. മുന്‍നിരക്കാര്‍ പുറത്തായതോടെ എസ്പിയുടെയും ആര്‍ജെഡിയുടെയും പ്രതിഷേധം ദുര്‍ബലമായി. ശേഷിച്ചവര്‍ വാക്കൌട്ടില്‍ പ്രതിഷേധം അവസാനിപ്പിച്ചു. തുടര്‍ന്ന്, ചര്‍ച്ചയ്ക്കുശേഷം ബില്‍ പാസാക്കി.

പുതിയ ചരിത്രം

പുതിയ ചരിത്രം

ദേശാഭിമാനി മുഖപ്രസംഗം, മാർച്ച്10

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ മുഹൂര്‍ത്തത്തിനാണ് ഇന്നലെ രാജ്യസഭ സാക്ഷ്യം വഹിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യണമെന്നു വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 108 -ാം ഭേദഗതിക്ക് രാജ്യസഭ അംഗീകാരം നല്‍കി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ വനിതാസംഘടനകള്‍ തുടര്‍ച്ചയായി നടത്തിയ പോരാട്ടമാണ് അന്തിമവിജയം കണ്ടിരിക്കുന്നത്. പ്രധാന
ദേശീയപാര്‍ടികളെല്ലാം ബില്ലിനെ പിന്തുണച്ചതാണ് സഹായകരമായത്. സാങ്കേതിക ന്യായങ്ങളും തര്‍ക്കങ്ങളും ഉന്നയിച്ച് ബില്ലിന്റെ അവതരണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സമാജ്വാദിപാര്‍ടിയുടെയും രാഷ്ട്രീയജനതാദളിന്റെയും ശ്രമത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ഐക്യംമൂലമാണ്. രാജ്യസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അപമാനകരമായ ദൃശ്യങ്ങളാണ് ബില്‍ അവതരണവേളയില്‍ അരങ്ങേറിയത്. കടുത്ത നടപടികള്‍ എടുത്തും ബില്‍ പാസാക്കണമെന്ന പ്രധാന രാഷ്ട്രീയപാര്‍ടികളുടെ ദൃഢനിശ്ചയമാണ് ഒടുവില്‍ വിജയിച്ചത്. ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ദേവഗൌഡ സര്‍ക്കാരാണ് ആദ്യമായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സ്വാതന്ത്യ്രം കിട്ടി ആറു പതിറ്റാണ്ടിലധികം പിന്നിട്ടിട്ടും രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. ലോകസാമ്പത്തിക ഫോറത്തിന്റെ സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ച കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 114 മാത്രമാണ്. 134 രാജ്യങ്ങളുടെ പട്ടികയില്‍ ഇത്രയും ദയനീയമായ സ്ഥിതിയിലേക്ക് നമ്മുടെ സ്ത്രീസമൂഹത്തെ തള്ളിയിട്ടതിന് ഉത്തരവാദിത്തം രാജ്യം ഭരിച്ചിരുന്നവര്‍ക്കു മാത്രമാണ്. അധികാരപ്രക്രിയയില്‍ അര്‍ഹമായ പങ്കാളിത്തം ലഭിക്കേണ്ടത് സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രധാനമാണ്. വനിതാസംവരണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് ആദ്യം പരിഗണന ലഭിക്കുന്നത് പഞ്ചായത്തി രാജ് നിയമഭേദഗതികളോടെയാണ്. പ്രാദേശിക ഭരണസമിതികളില്‍ മൂന്നിലൊന്ന് സീറ്റ് സ്ത്രീകള്‍ക്ക് മാറ്റിവച്ചത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന നൂറുകണക്കിന് സ്ത്രീകള്‍ പഞ്ചായത്തുമുതല്‍ കോര്‍പറേഷന്‍വരെയുള്ള സമിതികളുടെ നായകത്വം വഹിക്കുന്നതിലേക്ക് വളര്‍ന്നു. ഇത് നിയമസഭയിലും ലോക്സഭയിലും സ്ത്രീസംവരണം വേണമെന്ന ആവശ്യത്തിന് കൂടുതല്‍ കരുത്തുനല്‍കി. ഇതിനെത്തുടര്‍ന്നാണ് 1996ല്‍ 11-ാം ലോക്സഭയില്‍ ആദ്യമായി ഭരണഘടനഭേദഗതി അവതരിപ്പിക്കുന്നത്. ഇത് പിന്നീട് വിശദമായ പരിശോധനയ്ക്കായി പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് നല്‍കുകയും അവര്‍ കൂടുതല്‍ ശക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയുംചെയ്തു. പക്ഷേ, ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്ലും കാലഹരണപ്പെട്ടു.
പിന്നീട് 1998ല്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും അതിന്റെ വിധിയും വ്യത്യസ്തമായിരുന്നില്ല. സഭയുടെ കാലാവധി കഴിഞ്ഞാല്‍ ബില്‍ കാലഹരണപ്പെടുന്ന സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനാണ് ഒരിക്കലും കാലാവധി തീരാത്ത രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യം ആദ്യമായി ഇടതുപക്ഷം അവതരിപ്പിക്കുന്നത്. 2008ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതോടെ കടമ്പയും കടന്നു. ഒരു ദശകത്തിലധികം നീണ്ട യുദ്ധത്തിനാണ് ഒടുവില്‍ വിജയകരമായ സമാപ്തിയുണ്ടായിരിക്കുന്നത്.
നിയമത്തിന്റെ നേരവകാശികള്‍ തങ്ങളാണെന്ന മട്ടിലാണ് കോഗ്രസ് നേതൃത്വത്തിന്റെ പ്രകടനം. അങ്ങനെയാണെങ്കില്‍ ഇതുവരെയും ഇങ്ങനെയൊരു നിയമം പാസാക്കപ്പെടാതിരുന്നതിന്റെ ഉത്തരവാദിത്തവും കോഗ്രസിനുതന്നെയാണ്. ഒറ്റയ്ക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാഭേദഗതികള്‍ പാസാക്കാന്‍ കഴിയാവുന്ന വലുപ്പം കോഗ്രസിനുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അന്നൊന്നും ഇതൊന്നും ചെയ്യാതെ സ്ത്രീകളുടെ ജീവിതനിലവാരം തകര്‍ത്തവരാണ് ഇപ്പോള്‍ അവകാശവാദവുമായി രംഗത്തിറങ്ങിയത്. ബിജെപിയും ഇക്കാര്യത്തില്‍ തുടക്കത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് നിഷേധാത്മകമായിരുന്നു. എന്നാല്‍, യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് രണ്ടു പാര്‍ടികളും ശക്തമായ നിലപാട് സ്വീകരിച്ചതില്‍ അഭിമാനിക്കാം. ഇക്കാര്യത്തില്‍ തുടക്കംമുതല്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണ്. വനിതാസംവരണമെന്ന ചിന്തയ്ക്ക് വലിയ വേരോട്ടം ഇല്ലാതിരുന്ന കാലത്തും ഇടതുപക്ഷവും മഹിളാസംഘടനകളും മുദ്രാവാക്യം ശക്തമായി പ്രചരിപ്പിച്ചു. സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലെല്ലാം തുടക്കം കുറിക്കുകയുംചെയ്തു. രാജ്യസഭയില്‍ പാസായ നിയമത്തിന് ഇനിയും നിരവധി കടമ്പ കടക്കാനുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ ലോക്സഭയില്‍ ശക്തമായ സമരംതന്നെ നടത്തേണ്ടിവരും. ഏതറ്റംവരെയും പോകാന്‍ മടിക്കില്ലെന്ന പ്രഖ്യാപനം ലോക്സഭയിലും നടത്തിയിട്ടുണ്ട്. എങ്കിലും പൊതുവികാരത്തെ തടുക്കാന്‍ ഇത്തരം പ്രകടനങ്ങള്‍ക്ക് കഴിയില്ല. ലോക്സഭ പാസാക്കിയാല്‍ പകുതിയലധികം സംസ്ഥാന നിയമസഭകളുടെ പിന്തുണ ലഭിക്കുക എളുപ്പമായിരിക്കും. അതോടെ പുതിയ ചരിത്രത്തിന് തുടക്കമാകും. പുരുഷമേധാവിത്വത്തിന്റെയും മണ്ഡല കുത്തകകളുടെയും കാലം കഴിയും. സ്ത്രീകള്‍ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വരും. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊലചെയ്യപ്പെടുന്ന പെകുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലമാണിത്. മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട രുചികയുടെ കേസ് ഇന്നത്തെ സ്ത്രീയവസ്ഥയുടെ ശരിയായ ചിത്രം നല്‍കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം ഒറ്റ നിയമനിര്‍മാണത്തിലൂടെ സാധ്യമാകുമെന്ന് ആരും കരുതുന്നില്ല. അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് ചുമതല ഏറ്റെടുക്കാന്‍പോലും കഴിയാത്ത അനുഭവങ്ങള്‍ ഉള്ള നിരവധി സംസ്ഥാനങ്ങളും രാജ്യത്തുണ്ടെന്നത് മറന്നുകൂടാ. എങ്കിലും നിയമനിര്‍മാണത്തിന്റെ വഴിയില്‍ സ്ത്രീകളുടെ സജീവസാന്നിധ്യം ഉണ്ടാകുന്നത് മാറ്റത്തിലേക്ക് വഴിതെളിക്കുമെന്ന് ഉറപ്പ്. ഇരട്ട ചൂഷണത്തിന് വിധേയമാകുന്ന സ്ത്രീയുടെ ജീവിതാവസ്ഥകളില്‍ മാറ്റമുണ്ടാക്കുന്നതിന് ഇനിയുമേറെ കടമ്പകള്‍ കടക്കാനുണ്ട്. അതിനു കരുത്തുപകരട്ടെ പുതിയ ചരിത്രനിയമം.

ജനാധിപത്യത്തിന് തീരാക്കളങ്കം

ദേശാഭിമാനി മുഖപ്രസംഗം മാർച്ച് 9

ജനാധിപത്യത്തിന് തീരാക്കളങ്കം


രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന വനിതാസംവരണ ബില്‍ പാസാക്കുന്നതിനുള്ള ശ്രമം വീണ്ടും തടസ്സപ്പെടുത്തിയവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാക്കളങ്കമാണ് വരുത്തിവച്ചത്. തിങ്കളാഴ്ച കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി ബില്‍ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ അസാധാരണവും അപമാനകരവുമായ രംഗങ്ങളാണുണ്ടായത്. ബില്ലിന്റെ പ്രഖ്യാപിത ശത്രുക്കളായ ആര്‍ജെഡി, എസ്പി എംപിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്കുനേരെ പാഞ്ഞടുത്ത്അദ്ദേഹത്തില്‍നിന്ന് ബില്ലിന്റെ പകര്‍പ്പ് തട്ടിയെടുത്ത് കീറിക്കളഞ്ഞു. സഭാധ്യക്ഷന്റെ മൈക്ക് തട്ടിയെടുക്കാനും ഇക്കൂട്ടര്‍ ശ്രമിച്ചു. കാലേക്കൂട്ടി നിശ്ചയിച്ചുറപ്പിച്ച നാടകത്തിലൂടെ ലോക വനിതാദിനത്തില്‍ ബില്‍ പാസാക്കുന്നത് തടയപ്പെട്ടു. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായും ആര്‍ജെഡിയും എസ്പിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭയും വനിതാബില്ലുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും ബഹളത്തിലും മുങ്ങി നടപടി പൂര്‍ത്തിയാക്കാതെ പിരിയേണ്ടിവന്നു.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്നു സീറ്റ് സംവരണം ചെയ്യണമെന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 180-ാം ഭേദഗതിക്കായുള്ള ബില്ലിന് 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് രൂപം നല്‍കിയത്. പിന്നീട് എന്‍ഡിഎ സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും കാലത്ത് ബില്‍ അവതരണം തടസ്സപ്പെടുത്തി. അന്താരാഷ്ട്ര വനിതാദിനമായി മാര്‍ച്ച് എട്ട് ആചരിക്കാന്‍ തുടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തിലെങ്കിലും ഇങ്ങനെയൊരു നിയമനിര്‍മാണം നടത്താനാകുമെന്ന പ്രത്യാശയാണ് ഏതാനും കക്ഷികളുടെ നിരുത്തരവാദ സമീപനത്തിന്റെ ഫലമായി താല്‍ക്കാലികമായെങ്കിലും വീണ്ടും തകര്‍ക്കപ്പെട്ടത്. അവതരണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സമാജ്വാദിപാര്‍ടിയുടെയും രാഷ്ട്രീയജനതാദളിന്റെയും ശ്രമത്തെ പരാജയപ്പെടുത്താന്‍ നയചാതുരിയോടെ യുപിഎ നേതൃത്വത്തിന് നീങ്ങാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ഥ്യമാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ദേശീയ രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരമൊരു ശ്രമം നേരത്തെ നടന്നിരുന്നെങ്കില്‍ എതിര്‍പ്പിനിടയിലും ബില്‍ പാസാക്കാനുള്ള സാഹചര്യമൊരുങ്ങുമായിരുന്നു.

ഭരിക്കുന്ന പാര്‍ടി എന്ന നിലയില്‍ കോഗ്രസ് എടുക്കേണ്ടിയിരുന്ന മുന്‍കൈയും ആത്മാര്‍ഥതയും പ്രശ്നത്തില്‍ എവിടെയും കണ്ടില്ല. ചൊവ്വാഴ്ച ചേരാനിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ബില്‍ പാസാക്കാനുള്ള ദൃഢനിശ്ചയത്തോടെയുള്ള മുന്‍കൈ യുപിഎ നേതൃത്വത്തില്‍നിന്ന് ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. സാങ്കേതിക തര്‍ക്കങ്ങള്‍ ഒഴിവാക്കി ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ അതിനോട് സഹകരിക്കുമെന്നും ജനങ്ങള്‍ ആശിക്കുന്നു. ഇടതുപക്ഷം ആവശ്യപ്പെട്ടതുപോലെ, വേണ്ടിവന്നാല്‍ ചര്‍ച്ചയില്ലാതെതന്നെ ബില്‍ പാസാക്കാനുള്ള സന്നദ്ധതയാണുണ്ടാകേണ്ടത്. ചര്‍ച്ച വേണ്ടതിലധികം രാജ്യത്ത് നടന്നുകഴിഞ്ഞതാണല്ലോ.

Saturday, March 6, 2010

ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍

മതൃഭൂമി

* നികുതി വരുമാനത്തില്‍ 25 % വര്‍ധന ലക്ഷ്യം

*സ്വര്‍ണ്ണത്തിന്റെ കോംപൗണ്ട് നികുതി കൂട്ടി

*ഐ.ടി, ടൂറിസം മേഖലയ്ക്ക് 412 കോടി

*കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി 9 കോടിയുടെ പദ്ധതി

* 10 പുതിയ അഗ്നിശമന സേനാ യൂണിറ്റുകള്‍ തുടങ്ങും

*സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം

*മതിലകം, അരൂര്‍ എന്നിവിടങ്ങളില്‍ പുതിയ സിവില്‍ സേറ്റേഷനുകള്‍

* ഇഫയലിങ് സംവിധാനം ചെക്‌പോസ്റ്റുകളിലും നടപ്പിലാക്കും

* കൈത്തറിക്ക് 57 കോടി

* കെ.എസ്.ആര്‍.ടി.സി 1000 ബസുകള്‍ വാങ്ങും

*സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 37 കോടി

*സര്‍വ്വകലാശാലകളിലെ അധ്യാപ ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്തും

*ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന് 5 കോടി

* ഒന്നാം ക്ലാസില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 10 ലക്ഷം

* വിദേശമദ്യത്തിന്റെ നികുതി 10% വര്‍ദ്ധിപ്പിച്ചു

*വൈനിന്റേയും ബിയറിന്റേയും നികുതി 10% കുറച്ചു

* മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

*5000 ത്തില്‍ താഴെ വരിക്കാരുള്ള കേബിള്‍ ടി.വി ക്കാര്‍ക്ക് ആഡംബര നികുതി ഇല്ല

* രുദ്രാക്ഷമാല, ജപമാല, വിഭൂതി എന്നിവയെ നികുതിയില്‍ നിന്നൊഴിവാക്കി

*ചമ്മന്തിപ്പൊടിയുടെ നികുതി നാലു ശതമാനമാക്കി കുറച്ചു

* കൈകൊണ്ടു നിര്‍മ്മിക്കുന്ന സോപ്പിന്റെ നികുതി നാലു ശതമാനം കുറച്ചു

*ഡി.ടി.എച്ചിന് ആഡംബര നികുതി

*സ്റ്റാമ്പ് ഡ്യൂട്ടിയുടെ സര്‍ച്ചാര്‍ജ് ഒഴിവാക്കി

*റീ സൈക്കിള്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും

*1500 സിസി കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ക്ക് 8 % നികുതി

* ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയ്ക്ക നികുതി ഒഴിവാക്കും

*നികുതി വകുപ്പ് അറിയിപ്പുകള്‍ എസ്.എം.എസ് വഴി അറിയിക്കും

*ലോട്ടറിയിലൂടെ 750 കോടി സമാഹരിക്കും

* വാറ്റ് നിയമത്തിലെ എട്ട് (സി) വകുപ്പ് ഭേദഗതി ചെയ്യും

*വനിതാക്ഷേമത്തിന് മൊത്തം 620 കോടിയുടെ അടങ്കല്‍

*വാണിജ്യ കമ്മീഷണര്‍ ഓഫീസുകളില്‍ തീര്‍പ്പുകള്‍ക്ക് പ്രത്യേക സംവിധാനം

*വിദ്യാഭ്യാസമേഖലയിലെ വിഹിതത്തിന്റെ 40 ശതമാനംസ്‌കൂള്‍ വിദ്യാഭ്യാസ വികസനത്തിന്

*പേപ്പര്‍ ബാഗിന് പുറമെ കൈതോലകമുകിന്‍,കുളവാഴ ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കും

*412 കോടി വന്‍കിട വ്യവസായങ്ങള്‍ക്കായി അനുവദിക്കും

*ഖാദി ഗ്രാമ വ്യവസായ യൂണിറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കും

*ആയുര്‍വേദ പല്‍പ്പൊടിയുടെ നികുതി നാല് ശതമാനം നാല് ശതമാനം ആക്കി കുറച്ചു

*ശമ്പളപരിഷ്‌കരണം ഈ വര്‍ഷം നടപ്പിലാക്കും

*നികുതി വരുമാനം: രണ്ട് ശതമാനം അധിക സമാഹാരണം ലക്ഷ്യം

*വനിതാക്ഷേമത്തിന് മൊത്തം 620 കോടിയുടെ അടങ്കല്‍

*സ്റ്റാമ്പ് ഡ്യൂട്ടി: കോര്‍പ്പറേഷനില്‍ 9 ശതമാനം, മുനിസിപ്പാലിറ്റിയില്‍ എട്ട് ശതമാനം, പഞ്ചായത്തില്‍ ഏഴ് ശതമാനം

* ടാറ്റയുടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് പ്രത്യേക നിയമ നിര്‍മ്മാണം

*നവീന മൂന്നാറിന് 20 കോടി

* ലാന്‍ഡ് ബാങ്കിന് ഒന്നരകോടി

* സുനാമി പുനരധിവാസത്തിന് 139 കോടി

* ട്രഷറി നവീകരണത്തിന് കൂടുതല്‍ ധനസഹായം

* രജസ്‌ട്രേഷന്‍ കമ്പ്യൂട്ടറൈസേഷന് രണ്ടരക്കോടി

* പുതിയ 4 പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

* ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും

*റെസ്‌ക്യൂ ഫോഴ്‌സിന് 9 കോടി

* പബ്ലിക് റിലേഷന്‍ വകുപ്പിന് 14 കോടി

* കുടുംബശ്രീ അംഗങ്ങള്‍ക്ക് 4 % നിരക്കില്‍ വായ്പ

* ഇ.എം.എസ് പദ്ധതി പ്രകാരം കൂടുതല്‍ വീടുകള്‍ക്ക് സഹായം

* കുടുംബ ശ്രീക്ക് 201011 ല്‍ 5 കോടി ധനസഹായം

* കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 10,000 ഹെക്ടര്‍ നെല്‍കൃഷിയും 5000 ഹെക്ടര്‍ പച്ചക്കറി കൃഷിയും

* നവ പാര്‍പ്പിട പദ്ധതിക്ക് 15 കോടി

* ഇ.എം.എസ് പാര്‍പ്പിട പദ്ധതിയുടെ ബാങ്ക് വായ്പയ്ക്ക് 100 കോടി

* ചേരികളുടെ പുനരുദ്ധാരണത്തിന് 120 കോടി

* സഹകരണ മേഖലയ്ക്കുള്ള ധനസഹായം 42 കോടിയായി ഉയര്‍ത്തി

* കുടിവെളള പദ്ധതിക്ക് 1058 കോടി

* എല്ലാ സര്‍വ്വകലാശാലകളിലേയും ലൈബ്രറികള്‍ക്ക് ധനസഹായം വര്‍ദ്ധിപ്പിക്കും

* കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് 20 % കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 15 % അധിക സഹായം

* സര്‍വ്വകലാശാലകളുടെ പരീക്ഷാ വിഭാഗം നവീകരിക്കുന്നതിന് 5 കോടി

* പോളി ടെക്‌നിക് വികസനത്തിന് 11 കോടി

* മലനീകരണ നിയന്ത്രണ ബോര്‍ഡിന് രണ്ടരക്കോടി

* സി.ഡി.എസ് ലൈബ്രറിയില്‍ കെ.എന്‍ രാജിന്റെ പേരിലുള്ള വിഭാഗത്തിന് ഒരു കോടി

* ദേശീയ ഗെയിംസിന് 67 കോടി

* പി.ടി ഉഷ, മേഴ്‌സി കുട്ടന്‍ അക്കാദമികള്‍ക്ക് 20 ലക്ഷം വീതം

* നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിന് 1 കോടി

* സര്‍ക്കാര്‍ ആസ്​പ്ത്രികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും

* മെഡിക്കല്‍ കോര്‍പ്പറേഷന് മരുന്നു വാങ്ങാന്‍ 145 കോടി

* ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് 21 കോടി

* കെ.എസ്.ആര്‍.ടി.സിക്ക് 42 കോടി

* വിദ്യാഭ്യാസമേഖലയുടെ വിഹിതത്തില്‍ 50% വര്‍ദ്ധന

* പെന്‍ഷന്‍ പ്രായം കൂട്ടില്ല

* റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് 200 കോടി

* കരിപ്പൂര്‍ വിമാനത്താവള നവീകരണത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കും

* വിദ്യാഭ്യാസ അടങ്കല്‍ 316 കോടിയാക്കി

* തുറമുഖ നവീകരണത്തിന് 121 കോടി

* ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ പഠിത്ത വീട് പദ്ധതി

* സര്‍വ്വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും

* അമ്പലപ്പുഴയില്‍ ആര്‍ട്‌സ്സയന്‍സ് കോളേജുകള്‍

* മാര്‍ച്ച് മുതല്‍ കോളേജുകളില്‍ യു.ജി.സി ശമ്പളം

* ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 50 ലക്ഷം

* ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന് 25 കോടി, 2015 ഓടെ ഇത് ഒരു അന്താരാഷ്ട്ര മേളയാക്കി മാറ്റും

* പൊതുമേഖലയിലെ മിച്ചഫണ്ടിന്റെ 20% ഉപയോഗിച്ച് പുതിയ പ്ലാന്റുകള്‍ തുടങ്ങും

* ഐ.ടി വിഹിതം 77%മായി

* വൈദ്യുതി മേഖലയിലെ വികസനത്തിന് 425 കോടി

* മൈക്രോ ജലവൈദ്യുത പദ്ധതികള്‍ക്ക് 5 കോടി

* പുതിയ ബോട്ടുകള്‍ വാങ്ങാന്‍ 4 കോടി

* കൊച്ചിയില്‍ ജലഗതാഗതത്തിന് 40 ബോട്ടുകള്‍

* കനാലുകളും ജലപാതകളും നവീകരിക്കും

* സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കും

* ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി

* കേരളാ വാണിജ്യ മിഷന്‍ രൂപീകരിക്കും

* കണ്ണൂര്‍ വിമാനത്താവളത്തിന് 1000 കോടി

* തലശ്ശേരിയില്‍ മുസരിസ് മാതൃകയില്‍ 100 കോടിയുടെ പൈതൃക പദ്ധതി

* കെ.എസ്.എഫ്.ഇ വിദേശത്ത് ചിട്ടി നടത്തും

* എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാക്കും

* 120 കോടി മുടക്കി എട്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍

* ഐ.ടി മേഖലയുടെ വികസനത്തിന് 412 കോടിയുടെ അടങ്കല്‍

* ഐ.ടി മിഷന് 29 കോടി

* കയര്‍ വ്യവസായത്തിന് 82 കോടി

* കയര്‍ സഹകരണ സംഘത്തിന് 10 കോടി

* കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തിനകം

* എല്‍.എന്‍.ജി ടെര്‍മിനല്‍ 2012 ല്‍ കമ്മീഷന്‍ ചെയ്യും

* തൃശ്ശൂര്‍ വ്യവസായ പാര്‍ക്കിന് 15 കോടി

* പഴംപച്ചക്കറി സംസ്‌ക്കരണ യൂണിറ്റിന് പ്രത്യേക ധനസഹായം

* കശുവണ്ടി വ്യവസായത്തിന് 52 കോടി

* ജലസേചനത്തിന് 52 കോടി

* മൃഗസംരക്ഷണത്തിന് 112 കോടി

* കന്നുകാലി ഇന്‍ഷുറന്‍സിന് 5 കോടി

* മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി 10 കോടി

* അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടും വൈദ്യുതിയും

* ചമ്രവട്ടം റെഗുലേറ്ററി ബ്രിഡ്ജിന് 61 കോടി

* ഡയറി ഫാമിന് ആറ് കോടി

* ആലപ്പുഴഎറണാകുളം പ്രത്യേക പാക്കേജിന് 16 കോടി

* പൂക്കോട് വെറ്റിനറി കോളേജ്, പനങ്ങാട് കാര്‍ഷിക കോളേജ് എന്നിവയ്ക്ക് 1 കോടി വീതം

* വനം വന്യജീവി സംരക്ഷണം എന്നിവയ്ക്ക 63 കോടി

* വൈറ്റില മൊബിലിറ്റി ടെര്‍മിനലിന് അഞ്ചു കോടി

* കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുന്നവര്‍ക്കു ഗ്രാന്റ് നല്‍കും

* അതിവേഗ കോറിഡോര്‍ പദ്ധതിക്ക് പ്രത്യേക കമ്പനി

* ഭക്ഷ്യ സാശ്രയ നയം ശക്തമാക്കും

* നെല്ല്മണ്ണ്ജല സംരക്ഷണത്തിന് പ്രത്യേക ധനസഹായം

* നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹകരണ മേഖലയ്ക്ക് 16 കോടി

* നാളികേര വികസനത്തിന് 30 കോട്ി

* നാളികേര സംഭരണത്തിന് 10 കോടി

* പച്ചക്കറി സംഭരണം വിപണനം എന്നിവയ്ക്ക് 100 കോടി

* അടയ്ക്ക കര്‍ഷകര്‍ക്ക് 10 കോടി
* 120 സി.ഐ ഓഫീസുകള്‍ സ്ത്രീ സൗഹൃദമാക്കും

*കുട്ടനാടിനായി കാര്‍ഷിക കലണ്ടര്‍

* സ്ത്രീകളുടെ സുരക്ഷയ്ക്കായി ആസ്​പത്രികളില്‍ പ്രത്യേക സംവിധാനം

* വിഴിഞ്ഞം പദ്ധതിക്ക് 125 കോടി കൂടി

* കെ.എസ്.ടി.പി പദ്ധതിക്ക് 1600 കോടി

* കയര്‍,കൈത്തറി,പനമ്പ് മേഖലയുടെ വികസനത്തിന് 50 കോടി

* കുട്ടനാടിനായി കാര്‍ഷിക കലണ്ടര്‍

* കുടുംബ ശ്രീക്ക് 40 കോടി സഹായം

* കണ്ണൂര്‍ വിമാനത്താവളത്തിന് 20% സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനി

* കൊച്ചികാസര്‍കോഡ് വ്യവസായ കോറിഡോര്‍

* കൊച്ചി മെട്രോ പ്രാരംഭ പ്രവര്‍ത്തനത്തിന് 50 കോടി

* കൊച്ചി സീപോര്‍്ട്ട്എയര്‍പോര്‍ട്ട് റോഡ് വിപുലീകരിക്കും

* മലയോര ഹൈവേ നിര്‍മ്മാണം തുടങ്ങും

* പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍

* എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ്ജ ഓഡിറ്റിംഗ്

* വിദ്യാര്‍ത്ഥിനികള്‍ക്കും ജോലിക്കാരികള്‍ക്കും ഹോസ്റ്റല്‍

* 2 വര്‍ഷം കൊണ്ട് 10 കോടി മരം നടും

* പ്രീമെട്രിക്കല്‍ ഹോസ്റ്റലുകളിലെ കുട്ടികളുടെ തുക വര്‍ദ്ധിപ്പിക്കും

* പാചകത്തൊഴിലാളികളുടെ മിനിമം വേതനം 150 രൂപ

* വ്യവസായങ്ങള്‍ക്ക് ഊര്‍ജ്ജ ഓഡിറ്റിംഗ്

* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 20 കോടി

* ദേശീയ ജലപാതാ നിര്‍മ്മാണത്തിന് 100 കോടി

* 2 രൂപയ്ക്ക് അരി ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

* തണ്ണീര്‍മുക്കം ബണ്ട് തുറക്കും

* സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളാകുന്ന പരിപാടിക്ക് 620 കോടി

* പാവപ്പെട്ടവര്‍ക്ക് ജൂണ്‍ 1 മുതല്‍ 2 രൂപയ്ക്ക് അരി

* ക്ഷേമപെന്‍ഷന്‍ 300 രൂപയായി വര്‍ദ്ധിപ്പിച്ചു

* നഗരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും

* മറുനാടന്‍ തൊഴിലാളികള്‍ക്കായി 10 കോടി രൂപ

* ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കും

* കണ്ടല്‍ക്കാട് സംരക്ഷിക്കുന്നവര്‍ക്ക് പ്രത്സാഹനം

* ജൈവവൈവിധ്യത്തിന് പ്രത്യേക തുക

പൊതുമേഖലയ്ക്ക് ഊന്നല്‍

പൊതുമേഖലയ്ക്ക് ഊന്നല്‍

മാതൃഭൂമി വാർത്ത


എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ വര്‍ഷം തുടങ്ങുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. 125 കോടി രൂപയാണ് മുടക്ക്. ഇവയില്‍ ചിലത് ഒറ്റവര്‍ഷം കൊണ്ട് കമ്മീഷന്‍ ചെയ്യും. കോമളപുരം ഹൈടെക് സ്​പിന്നിങ് ആന്‍ഡ് വീവിങ്മില്‍36 കോടി, കണ്ണൂര്‍ ഹൈടെക് നെയ്ത്ത് ഫാക്ടറി20 കോടി, കാസര്‍കോട് ടെക്‌സ്റ്റൈല്‍മില്‍16 കോടി, ട്രാക്കോകേബിളിന്റെ കണ്ണൂര്‍ യൂണിറ്റ്12 കോടി, സിഡ്‌കോയുടെ കോഴിക്കോട് ടൂള്‍ റൂം12 കോടി, കുറ്റിപ്പുറം കെല്‍ട്രോണ്‍ യൂണിറ്റ്12 കോടി, ഷൊറണൂരില്‍ ഫോര്‍ജിങ് യൂണിറ്റ്12 കോടി, പാലക്കാട്ട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ഫാക്ടറിഅഞ്ചുകോടി എന്നിവയാണ് പുതുതായി തുടങ്ങുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍.

അഞ്ച് പൊതുമേഖലാസ്ഥാപനങ്ങള്‍ കൂടി ലാഭകരമായാല്‍ എല്ലാ പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമെന്ന അപൂര്‍വ നേട്ടത്തിന് കേരളം അര്‍ഹമാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 200506ല്‍ 70 കോടി രൂപ നഷ്ടമുണ്ടായിരുന്ന സ്ഥാനത്താണ് നടപ്പുവര്‍ഷം 200 കോടി ലാഭം പ്രതീക്ഷിക്കുന്നത്. ഇതുപയോഗപ്പെടുത്തി പൊതുമേഖലാസ്ഥാപനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും നയമാറ്റവും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി മൂലധനത്തിന്റെ 20 ശതമാനം വരെയുള്ള തുക സര്‍ക്കാരിന്റെ അനുമതി തേടാതെ ഫാക്ടറിയുടെ നവീകരണത്തിനായി മുതല്‍മുടക്കാം. പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ച ഫണ്ട് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ഓഹരിയോ വായ്പയോ ആയി മുതല്‍മുടക്കുകയും ചെയ്യാം.

വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 55 കോടി രൂപ വകയിരുത്തി. ഇവയുടെ വിപുലീകരണത്തിനായി 275 കോടിയും നല്‍കും. കെ.എം.എം.എല്‍. നവീകരണത്തിന് 100 കോടി, ഓട്ടോ കാസ്റ്റില്‍ സ്റ്റീല്‍ കാസ്റ്റിങ് ലൈന്‍പത്തുകോടി, കെ.എസ്.ഡി.പി. നവീകരണത്തിന് പുതിയ പ്രൊഡക്ഷന്‍ ലൈന്‍34 കോടി, കേരള സോപ്‌സില്‍ പുതിയ പ്രൊഡക്ഷന്‍ യൂണിറ്റ്അഞ്ചു കോടി, തിരുവനന്തപുരം സ്​പിന്നിങ്മില്‍അഞ്ചു കോടി, ട്രാവന്‍കൂര്‍ ടൈറ്റാനിയം25 കോടി, ട്രാവന്‍കൂര്‍കൊച്ചിന്‍ കെമിക്കല്‍സ്51 കോടി, മലബാര്‍ സ്​പിന്നിങ്മില്‍15 കോടി, കെല്ലിന്റെ നവീകരണം30 കോടി എന്നിങ്ങനെയാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം. വിദേശമലയാളികളുടെ പങ്കാളിത്തമുള്ള ഇന്‍കലിന്റെ ആഭിമുഖ്യത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്നു കോടി വകയിരുത്തി.

ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഐ.ടി. പദ്ധതിക്ക് ഇന്‍ഫോ പാര്‍ക്ക് മുന്‍കൈയെടുക്കും. ഇതിനായി 150 ഏക്കര്‍ ഏറ്റെടുത്തു. രണ്ട് ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഒന്നാംഘട്ടം ഇന്‍ഫോ പാര്‍ക്ക് നേരിട്ട് നടത്തും. ഇതിനായി 50 കോടി വകയിരുത്തി. രണ്ടാംഘട്ടത്തിന് സിയാലിന്റെയോ വിഴിഞ്ഞത്തിന്റെയോ മാതൃകയില്‍ ബിസിനസ് മോഡല്‍ രൂപവത്കരിക്കും.

ഐ.ടി. വകുപ്പിന്റെ അടങ്കല്‍ 86 കോടിയില്‍നിന്ന് 153 കോടിയായി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരത്ത് ഐ.സി.ടി. അക്കാദമി സ്ഥാപിക്കും. സംസ്ഥാനത്തെ വിവിധ ഐ.ടി., സൈബര്‍ പാര്‍ക്കുകള്‍ക്കായി 70 കോടി നീക്കിവെച്ചു. കോഴിക്കോട്, ചേര്‍ത്തല, അമ്പലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 20 കോടി രൂപയും വകയിരുത്തി. സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് ബജറ്റില്‍ പറയുന്നു. കരാറിലില്ലാത്ത അവകാശങ്ങള്‍ ടീകോം ഉന്നയിച്ചതാണ് പദ്ധതി വൈകാന്‍ കാരണമാകുന്നത്മന്ത്രി പറഞ്ഞു.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്